Sunday, October 4, 2009

പ്രിയപ്പെട്ടവനേ വിട!

നവീൻ



“എനിക്ക് വല്ലാതെ ദാഹിക്കുന്നു, അല്‍പ്പം വെള്ളം തരിക”

“ഇതാ എന്റെ ഈ കിണര്‍ മുഴുവന്‍ നിനക്കുള്ളതാണ്, നീ അതില്‍ നിന്നും ഇഷ്ടം പോലെ വെള്ളം എടുത്ത് കൊള്‍ക”

“വേണ്ട, എനിക്കെന്റെ തൊണ്ട നനക്കാന്‍ ഒരു തുള്ളി വെള്ളം മാത്രം മതി സുഹ്യത്തേ”

“എങ്കില്‍ എന്റെ കയ്യിലുള്ള വിലയേറിയ ഈ വീഞ്ഞ് നീ നുകര്‍ന്ന് കൊള്ളുക”

“വേണ്ട സുഹ്യത്തേ, എനിക്കൊരിറ്റ് ദാഹ ജലം മാത്രം മതി, കൂടുതല്‍ ഒന്നും വേണ്ട, ഒന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല”

“എന്നെ നീ തെറ്റിദ്ധരിക്കരുത്, നീ ഒരിറ്റ് ജലത്തേക്കാള്‍ കൂടുതല്‍ കൂടുതല്‍ അര്‍ഹിക്കുന്നു,ഈ വെള്ളം നീ കുടിച്ച് കൊള്‍ക, പറയൂ നിങ്ങള്‍ ഈ യാത്ര എവിടേയ്ക്കാണ്?”

“ഞാന്‍ അനിവാര്യമായ ഒരു യാത്രയിലാണ്, പലതും എടുക്കാനും പലതും ബാക്കി വെക്കാനും എനിക്ക് സമയം കിട്ടിയില്ല, പക്ഷേ ഈ യാത്ര എന്നെ ഏകാന്തനാക്കുന്നു.ഒറ്റപ്പെടുത്തുന്നു”

“ഒറ്റപ്പെടാനായി എന്തിനീ യാത്ര? തീര്‍ച്ചയായും നിന്നില്‍ നിന്നും അമൂല്യമായ പലതും നിന്നെ സ്നേഹിച്ചവര്‍ പ്രതീക്ഷിച്ചിരിക്കില്ലെ? അവരെ നൊമ്പരപ്പെടുത്തി എന്തിനീ യാത്ര?

“അറിഞ്ഞോ അറിയാതെയോ ഞാന്‍ ഈ യാത്രയെ പറ്റി പറഞ്ഞിരുന്നു എന്നിപ്പോള്‍ ഓര്‍ക്കുന്നു.അതൊരു തമാശയുടെ ലാഘവത്തിലേ എല്ലാവരും എടുത്തുള്ളൂ, പക്ഷേ എന്റെ വഴിയില്‍ എനിക്കായ് ഒരാള്‍  പ്രതീക്ഷയോടെ കാത്തിരിപ്പുണ്ടായിരുന്നു.അയാള്‍ എന്നെ ഏറെ സ്നെഹിക്കുന്നുവത്രെ, എന്നെ ഇഷ്ടപ്പെട്ടിരുന്നത്രെ, എന്നെ കൂടെ കൊണ്ട് പോകാന്‍ അയാള്‍ തക്കം പാര്‍ത്തിരിക്കാരുണ്ടായിരുന്ന വഴിയില്‍ വെച്ച് അയാള്‍ എന്നെ വിളിച്ച് കൊണ്ടുപോകയാണ്”

“എന്നിട്ട് അയാളെവിടെ?”

“വേണ്ട അയാളെ നീ കണണ്ടാ, അല്ലെങ്കിലും നിങ്ങളാരും അയാളെ കാണുന്നത് എനിക്കിഷ്ടമല്ല, നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പോകാം”

“പക്ഷേ നീ നല്‍കാതെ പോയ ആ അമൂല്യ നിധികള്‍ ഞങ്ങള്‍ക്ക് നഷ്ടമല്ലെ?

“ഹ”

“നീ എന്താണ് ചിരിക്കുന്നത്?”

“ഞാന്‍ ബാക്കി വെച്ചത് കേവലമായ കുറെ നിഴലുകളാണ്.അല്‍പ്പം വെളിച്ചം വീശിയാല്‍ അതെല്ലാം മാഞ്ഞ് പോകും, അതോര്‍ത്ത് ചിരിച്ചതാണ്”

“ഇല്ല, ഒന്നും മാഞ്ഞ് പോകില്ല, ഇപ്പോള്‍ ഞാന്‍ നിങ്ങളെ ഓര്‍ക്കുന്നു,ആദ്യമായാണ് നിങ്ങളെ കാണുന്നതെങ്കിലും എനിക്ക് നിങ്ങളെ അറിയാം,നിങ്ങളെ എനിക്കും ഇഷ്ടമാണ്”

“പലര്‍ക്കും ഇപ്പോള്‍ എന്നെ അറിയാം, അവരെയെല്ലാം നിരാശപ്പെടുത്തേണ്ടി വന്നതില്‍ ഖേദമുണ്ട്, പക്ഷേ എന്റെ യാത്ര എനിക്കിടയ്ക്ക് വെച്ച് നിര്‍ത്താനാകില്ല, പിന്‍ വിളി കേള്‍ക്കാന്‍ എനിക്കാവില്ല, നിങ്ങള്‍ നല്‍കിയ ദാഹ ജലത്തിന് പകരം തരാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല,ഞാന്‍ ദരിദ്രനാണ്”

“നിന്റെ സാമീപ്യം തന്നെ എന്നെ സമ്പന്നനാക്കുന്നു,എനിക്കതു മതി, എന്റെ കയ്യില്‍ നിന്നും നീ നുകര്‍ന്ന ദാഹജലത്തിന്റെ ഓര്‍മ്മയില്‍ ഞാനീ താഴ്വരയില്‍ ഉണ്ടാകും.എനിക്കതു മതി,അത് മാത്രം മതി”

“എങ്കില്‍ ഞാന്‍ യാത്ര തുടരട്ടെ,എന്നെ പോകാന്‍ അനുവദിക്കുക,പോകാതിരിക്കാന്‍ എനിക്കാവില്ല എന്ന തിരിച്ചറിവില്‍ വിട”

“ഈ കവിളിലെ കണ്ണുനീര്‍ നീ കാണുന്നില്ലേ,എനിക്കിനി നല്‍കാന്‍ അതു മാത്രമേയുള്ളൂ പ്രിയ സുഹ്രുത്തേ, അത് നീ സ്വീകരിക്കുക”

“എനിക്കിനി ഒന്നും വേണ്ട, എനിക്കുള്ള ദാഹജലം നിങ്ങള്‍ നല്‍കിക്കഴിഞ്ഞു, ഇനി യാത്ര, യാത്ര”


മൊബൈലിലെ റിങ് ശബ്ദം കേട്ടാണു ഞാന്‍ ഉണര്‍ന്നത്, ഫോണിന്റെ അങ്ങേ തലക്കല്‍ പകല്‍കിനാവന്‍,

“എടാ നമ്മുടെ പ്രാര്‍ത്ഥന വിഫലമായി, ജ്യോനവന്‍ നമ്മെ വിട്ടു പോയി”

“അവന്‍ എന്നോട് യാത്ര പറഞ്ഞു”

“എന്ത്, നിനക്കു വട്ടായോ? നീ എഴുനേറ്റില്ലെ?

“സോറി ഡാ, ഞാന്‍ അവനെ സ്വപ്നം കണ്ടു.ശരിക്കും അവനോട് ഞാന്‍ സംസാരിച്ചെടാ”

“ശരി ഞാന്‍ വെക്കുന്നു, എനിക്ക് ഒന്നു രണ്ട് പേരെ കൂടി അറിയിക്കണം”

പകല്‍കിനാവന്‍ ഫോണ്‍ കട്ട് ചെയ്തെങ്കിലും എന്റെ ചിന്തകള്‍ മുഴുവന്‍ ജ്യോനവനെക്കുറിച്ചായിരുന്നു.ഇനി നല്‍കാന്‍ എന്റെ കണ്ണീരശ്രുക്കള്‍ മാത്രം.ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത എന്റെ കൂട്ടുകാരാ നിന്റെ മരണത്തില്‍ ദുഃഖിക്കുകയും, നിന്റെ ആത്മാവിന് ശാന്തി നേരുകയും ചെയ്തു കൊള്ളട്ടെ.ആദാരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് ഒരെളിയ സുഹ്യത്ത്.