Tuesday, September 29, 2009

എന്റെ മരണം!

ഇടതു നെഞ്ചിലെ വേദന അസഹ്യമാം വിധം കൂടിക്കൊണ്ടിരുന്നു.ശരീരം വിയര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.വേദന ഇടതു കയ്യിലേക്കും പടര്‍ന്നുകൊണ്ടിരുന്നു.വേദന അസഹ്യമായപ്പോള്‍ ഒരു കൈ നെഞ്ചിലമര്‍ത്തി ഞാന്‍ തറയിലേക്കു വീണു.അപ്പോഴാണ്‌ ആളുകള്‍ എന്നെ കണ്ടത്‌.അവര്‍ എന്നെ താങ്ങിയെടുത്ത്‌ ഒരു ടാക്സിയില്‍ കയറ്റി ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു കൊണ്ടിരിക്കുകയാണ്.അവരുടെ സംസാരത്തില്‍ എനിക്കുണ്ടായത്‌ ഹാര്‍ട്ട് അറ്റാക്ക്‌ ആണെന്നും വളരെ സീരിയസ് ആണെന്നും ഞാന്‍ മനസ്സിലാക്കി.കൂട്ടത്തിലൊരാള്‍ എന്റെ മൊബൈലില്‍ നിനും ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നി. വീട്ടിലെ ഫോണ്‍ നമ്പര്‍ പറഞ്ഞു കൊടുക്കണമെന്ന്‍ തോന്നിയെങ്കിലും അതിനു കഴിഞ്ഞില്ല.എന്നെയും കൊണ്ട് ടാക്സി ആശുപത്രിയുടെ  അത്യാഹിത വിഭാഗത്തില്‍ എത്തി.
അറ്റെന്റര്‍മാര്‍ സ്ട്രെച്ചറില്‍ കിടത്തി എന്നെ ഐ സി യുവിലേക്കു കൊണ്ട് പോയി. ഡോക്ടര്‍മാര്‍ എനിക്ക് ചുറ്റും നിന്ന് എന്നെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് ഞാന്‍ മനസ്സിലാക്കി. അവരിലൊരാള്‍ എന്റെ നെഞ്ചില്‍ ശക്തിയായി അമര്‍ത്തുകയാണ്. പക്ഷെ എന്റെ ശരീരം പ്രതികരിച്ചില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.കാരണം എനിക്കും ചുറ്റും കൂടിയ ഡോക്ടര്‍മാരുടെ മുഖത്ത്‌ നിരാശ പടരുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. അതില്‍ ചിലര്‍ എന്റെയടുത്ത്‌ നിന്നും തിരിച്ച് നടന്നു.മറ്റു ചിലര്‍ എന്റെ ശരീരത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മൂക്കിലൂടെ ഇട്ട ഓക്സിജന്‍ ട്യൂബും മറ്റും വേര്‍പ്പെടുത്തിയ ശേഷം എന്റെ മുഖത്തുകൂടി ഒരു വെള്ള മുണ്ടിട്ടു മൂടി.ഞാന്‍ മരിച്ചെന്നു ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.എനിക്ക് ചിരി വന്നു.ഞാന്‍ മരിച്ചിട്ടില്ല എന്ന്‍ ഉറക്കെ പറഞ്ഞെങ്കിലും ആരും കേട്ട ഭാവം പോലും നടിക്കുന്നില്ല.എങ്കിലും ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാനുള്ള കൌതുകത്തോടെ  മിണ്ടാതെ ഞാന്‍ ചുറ്റും ശ്രദ്ധിച്ചു.

എന്റെ മൊബൈലില്‍നിന്നും അവര്‍ എന്റെ അനിയന്റെ നമ്പര്‍ കണ്ടെത്തി വിവരം അറിയിച്ചതനുസരിച്ച്  അനിയനും എന്റെ അടുത്ത രണ്ടു സുഹൃത്തുക്കളും എത്തി. എന്റെയടുത്ത്‌ നിന്ന് അവര്‍ പൊട്ടിക്കരയുകയാണ്. ഞാന്‍ അവരെ പറ്റിക്കാന്‍ വേണ്ടി കിടക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിലും അവര്‍ പൊട്ടിപ്പൊട്ടി കരയുകയാണ്. എന്നാല്‍പിന്നെ കരയട്ടെ എന്ന് ഞാനും കരുതി.അല്‍പ്പ സമയത്തിനു ശേഷം എന്നെ എല്ലാവരും ചേര്‍ന്ന് ഒരു ആംബുലന്‍സില്‍ കയറ്റി. വീട്ടിലേക്കാണ് പോകുന്നത്. അവിടെ എത്തിയാല്‍ എഴുനേറ്റിരുന്നു എല്ലാവരെയും ഒന്ന് പറ്റിക്കണം.അനിയന്‍ അപ്പോഴും കരഞ്ഞുകൊണ്ടിരിക്കയാണ്. അവനും വീട്ടിലെത്തിയാല്‍ പൊട്ടിച്ചിരിക്കുമല്ലോ എന്നോര്‍ത്ത്‌ എനിക്ക് ചിരി വന്നു.


ആംബുലന്‍സ് വീടിന്റെ മുന്നില്‍ വന്നു നിന്നു.എല്ലാവരെയും ആശ്ച്ചര്യപ്പെടുത്താന്‍ എഴുനേറ്റു നില്‍ക്കാന്‍ ശ്രമിച്ച എനിക്കതിനു കഴിയുന്നില്ല. വീട്ടില്‍ നിന്നും ഉയര്‍ന്ന കൂട്ടക്കരച്ചില്‍ എന്തോ അത്യാഹിതം സംഭവിച്ചിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കി.അപ്പോഴും ഞാന്‍ മരിച്ചു എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.എന്നെ ഒരു കട്ടിലില്‍ കൊണ്ട് പോയി കിടത്തി. എല്ലാവരും ആര്‍ത്തട്ടഹസിച്ച് കരയുകയാണ്.എന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ എല്ലാവരുടെ മുഖത്തും വല്ലാത്ത നിരാശയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.പ്രായമായ ഉപ്പ കണ്ണീരോടെ എന്നെ നോക്കി ദൈവത്തിന്റെ രക്ഷയും കരുണയും എന്നില്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുകയും ദൈവം ഉദ്ദേശിച്ചാല്‍ അവന്റെ തിരു സന്നിധിയില്‍ വെച്ച് കാണാമെന്നും പറഞ്ഞ് എന്റെ നെറ്റിയില്‍ ഉമ്മ വെച്ചു.ബാപ്പ ജീവിച്ചിരിക്കുമ്പോള്‍ മകന്‍ മരിച്ചു കിടക്കുന്നത് എന്റെ പ്രിയപ്പെട്ട ഉപ്പ എങ്ങിനെ സഹിക്കുന്നു എന്നോര്‍ത്ത് എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാന്‍ ഉമ്മയെ ചുറ്റും തിരഞ്ഞ് നോക്കി.ഉമ്മയുടെ അനിയത്തിമാര്‍ താങ്ങിയെടുത്താണ് ഉമ്മാനെ എന്റെ അടുത്ത് കൊണ്ട് വന്നത്. ഉമ്മ “എന്റെ പൊന്നു മോനേ’ എന്ന് വിളിച്ച് തേങ്ങി കരയുകയാണ്. എന്റെ അടുത്തിരുന്ന് ഉമ്മ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു .‘ഉമ്മാ ഉമ്മാ‘ എന്നു ഞാന്‍ വിളിച്ചെങ്കിലും ഉമ്മാക്ക് അത് കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ എന്നുള്ള സത്യം എനിക്ക് വല്ലാത്ത ദുഃഖമായിരുന്നു.ഉമ്മയോട് എനിക്ക് ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു.ഉമ്മാടെ പൊരുത്തം സമ്പാദിച്ച മക്കളുടെ കൂട്ടത്തില്‍ ഞാനും ഉണ്ടോ? അറിയില്ല. ഉമ്മാടുള്ള കടപ്പാടുകള്‍ എല്ലാം ഞാന്‍ നിറവേറ്റിയോ? അറിയില്ല.

ഒരിക്കല്‍ നബി തിരുമേനിയുടെ അടുക്കല്‍ ഒരാള്‍ വന്ന് തന്റെ ജീവിതത്തില്‍ ഏറ്റവും കടപ്പാട് ആരോടാണെന്ന് ചോദിച്ചപ്പോള്‍,തന്റെ ഉമ്മയോട് എന്ന് മൂന്നു തവണയും അതേ ചോദ്യത്തിന് ഉത്തരം നല്‍കിയ നബിവചനം എന്റെയുള്ളില്‍ ഒരു നീറ്റലുണ്ടാക്കി.കാരണം തന്റെ മാതാവിനെ ചുമലിലിരുത്തി ചുട്ട് പൊള്ളുന്ന മരുഭൂമിയിലൂടെ ഒരു യാത്ര പോയി തന്റെ കാല്‍ പാദങ്ങള്‍ പൊട്ടി ചോരയൊലിപ്പിച്ച് കൊണ്ട് വന്നയാള്‍ നബിയോട് ചോദിച്ചത്രെ “നബിയേ എന്റെ മതാവിനോടുള്ള എന്റെ കടപ്പാടുകള്‍ തീര്‍ന്നോ നബിയേ“ എന്ന് ചോദിച്ചപ്പോള്‍, നബിതിരുമേനി പറഞ്ഞത് “നിന്റെ മാതാവ് നിന്നെ പ്രസവിക്കുന്ന സമയത്ത് വേദന സഹിക്കാതെ രങ്ങിയ ഒരു ഞരക്കത്തിന്റെ കടപ്പാട് തീര്‍ന്നിരിക്കുന്നു“എന്നാണ്. ജീവിതത്തില്‍ ഏറ്റവും കടപ്പാടുള്ളത് മതാവിനോട് തന്നെ.മതാവിനെ അവഗണിച്ച് ഒരു സ്വര്‍ഗ്ഗവും നേടാന്‍ കഴിയില്ല എന്ന് പഠിപ്പിക്കപ്പെട്ടത് തീര്‍ച്ചയായും മതാവ് ശ്രേഷ്ടയായത് കൊണ്ട് തന്നെയാണ്.

എന്റെ രക്ഷിതാവേ എന്റെ ശബ്ദം കേള്‍‍ക്കുമായിരുന്ന സമയത്ത് എന്റെ ഉമ്മയോടുള്ള കടപ്പാടുകള്‍ തീര്‍ന്നിരുന്നോ എന്ന് ചോദിക്കാന്‍ പോലും സമയമില്ലാതിരുന്ന എനിക്കിനി എന്തെങ്കിലും കടപ്പാടുകള്‍ ബാക്കിയുണ്ടെങ്കില്‍ അതൊന്നു പൊരുത്തപ്പെടീക്കാന്‍ ഒരു അവസരമില്ലല്ലോ നാഥാ.ഞാന്‍ ഇത്ര വേഗം മരിക്കുമെന്ന് കരുതിയില്ലല്ലോ ദൈവമേ.ഞാന്‍ പ്രതീക്ഷിക്കാത്ത സമയത്ത് എന്തിനാണ് മരണം എന്നെ പിടി കൂടിയത്? ഞാന്‍ മരിക്കാറായി എന്നോ മരിക്കുമെന്നോ ഉള്ള ഒരു തോന്നലും എനിക്കിതു വരെ ഉണ്ടായില്ലല്ലോ തമ്പുരാനേ.എന്തെങ്കിലും ഒരു സൂചന കിട്ടിയിരുന്നെങ്കില്‍ ഞാന്‍ എല്ലാ കര്‍ത്തവ്യങ്ങളും ഉപേക്ഷ കൂടാതെ ചെയ്യുമായിരുന്നല്ലോ തുടങ്ങീ മനസ്സില്‍ ചിന്തകള്‍ കാട് കയറിക്കൊണ്ടിരുന്നു. എന്റെ ഭാര്യയേയും മക്കളെയും കാണാന്‍ എന്റെ മനസ്സ് വെമ്പല്‍ കൊണ്ടു.

എല്ലാവരും കരയുന്നത് കണ്ടെന്നോണം എന്റെ കൊച്ചു മോനും കരയുകയാണ്.അവന് പക്ഷേ മരിക്കുന്നതെന്തെന്നോ ഒന്നും അറിയാതെ കരയുകയാണ്. അവനെ ലാളിച്ച് എനിക്കു കൊതി തീര്‍ന്നില്ലല്ലൊ എന്നുള്ള ദുഃഖം എനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.ഏഴു വയസ്സായ മൂത്ത മകന്‍ കരയുന്നത് ഒരു പക്ഷെ മരിക്കുന്നതിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ ധാരണയുണ്ടായിട്ട് തന്നെ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.പല പ്രമുഖ വ്യക്തികള്‍ മരിക്കുമ്പോള്‍ ചാനലില്‍ കാണാറുള്ള ലൈവ് ടെലികാസ്റ്റിങ് കണ്ട് സംശയം ചോദിച്ച അവനോട് അതെല്ലാം വിശദീകരിച്ചിരുന്ന കാര്യം ഞാനോര്‍ത്തു.എങ്കിലും ടി വിയില്‍ മുഴുകിയിരുന്ന എന്നോട് അവന്‍ ചോദിക്കാറുള്ള പല സംശയങ്ങളും ഞാന്‍ സ്നേഹപൂര്‍വ്വം അവഗണിക്കാറുണ്ടായിരുന്നു. അവനോടൊത്ത് അധിക സമയം ചിലവിടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ടി വി പരിപാടികളില്‍ മുഴുകി അവനെ അവഗണിച്ചത് അവന്റെ ജീവിതത്തില്‍ ഏത് രീതിയില്‍ സ്വാധീനിക്കും എന്ന് ഞാന്‍ ഭയക്കുന്നു.ടി വി ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് മക്കളോട് സംസാരിക്കാന്‍, അവരോട് ഇടപഴകാന്‍  ഒരു പാട് സമയം ലഭിക്കുമായിരുന്നു.കുഞ്ഞു മനസ്സുകളെ എളുപ്പം സ്വാധീനിക്കുന്ന  ടി വിയിലെ നെറികെട്ട ഒരു സംസ്കാരത്തിലേക്ക് ഞാന്‍ അവരെ അറിഞ്ഞ് കൊണ്ട് കൈ പിടിച്ച് നടത്തുകയായിരുന്നോ? കുറഞ്ഞ പക്ഷം ആ നശിച്ച ടി വിയില്‍ നിന്നെങ്കിലും എന്റെ മക്കളെ രക്ഷിക്കാമായിരുന്നു. ഇനി അതിനാവില്ലല്ലോ.എല്ലാം വൈകിപ്പോയില്ലേ? എന്റെ മക്കള്‍ വലുതാകുമ്പോള്‍ ആരായിത്തീരും? അവര്‍ നല്ല നിലയില്‍ വിദ്യാഭ്യാസം നേടി നല്ല നിലയില്‍ എത്തുമോ? അതോ ചീത്ത കൂട്ടുകെട്ടില്‍ ചെന്ന് വീഴുമോ? അവരുടെ ഭാവി സുരക്ഷിതമായിരിക്കുമോ? ഭാവിയിലെ ചിലവേറിയ വിദ്യഭ്യാസത്തിനുള്ള വകയൊന്നും ഞാന്‍ അവര്‍ക്കായി കരുതി വെച്ചില്ലല്ലോ തമ്പുരാനേ.ഞാന്‍ മരിക്കാനുള്ള പ്രായമൊന്നും ആയില്ലല്ലോ എന്നോര്‍ത്ത് എല്ലാം ദൂര്‍ത്ത് ചെയ്ത് കളഞ്ഞതോര്‍ത്ത് ഇപ്പോള്‍ ദുഃഖിച്ചിട്ട് എന്ത് ഫലം? അന്നൊന്നും അങ്ങിനെ ഒരു ചിന്ത ഉണ്ടായില്ലല്ലോ, ഇപ്പോള്‍ ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലുമായല്ലോ എന്നുള്ള ചിന്തകള്‍ എന്റെ കണ്ണുകള്‍ നനയിച്ചു.

അബോധാവസ്ഥയില്‍ നിന്നും എപ്പോഴോ ഉണര്‍ന്ന ഭാര്യയെയും കൊണ്ട് അവളുടെ ഉമ്മയും അനിയത്തിയും താങ്ങിപ്പിടിച്ച് എന്റെ വലതു വശത്ത് തല ഭാഗത്തായി കൊണ്ട് വന്ന് ഇരുത്തി.
“ആ മുഖം നീ മതി വരുവോളം ഇരുന്ന് കണ്ടോ.എല്ലാം നിന്റെ വിധിയാണെന്ന് കരുതി സമാധാനിക്കൂ മോളേ” തേങ്ങലടക്കിപ്പിടിച്ചുള്ള അവളുടെ ഉമ്മാടെ സംസാരം അവിടെ കൂടി നിന്ന എല്ലാവരുടേയും ദുഃഖം ഇരട്ടിപ്പിച്ചു.പത്ത് വര്‍ഷത്തോളം കൂടെ കഴിഞ്ഞ ഭാര്യയെ ഉപേക്ഷിച്ച് ഒന്നും മിണ്ടാതെ ഒരു യാത്ര.ഇനിയും ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്നു ആ പാവത്തിന്. ഇനിയുള്ള ജീവിതം അവള്‍ ഒറ്റയ്ക്കാണ് എന്നുള്ള കാര്യം എനിക്ക് വല്ലാത്ത വേദനയുണ്ടാക്കി. ഒറ്റയ്ക്കൊന്ന് പുറത്തിറങ്ങാന്‍ അവള്‍ക്ക് പേടിയാണ്,ഒരു കാര്യവും എന്നോടാലോചിക്കാതെ ചെയ്യാറില്ല, എപ്പോഴും ഞാന്‍ അടുത്തുണ്ടാവണം എന്ന സ്വാര്‍ത്ഥമായ ആഗ്രഹം, എങ്ങോട്ടെങ്കിലും പോയാല്‍ വരുന്നത് വരെ ഇടയ്ക്കിടയ്ക്ക് ഫോണ്‍ വിളിക്കുകയും,വരുന്നത് വരെ പലവട്ടം ഉമ്മറത്തേയ്ക്ക് നോക്കി കാണുന്നില്ലല്ലോ എന്നു പരിതപിക്കാറുള്ള അവളുടെ ഇനിയുള്ള ജീവിതം എങ്ങിനെയാകും?
എല്ലാ ജീവിത പ്രശ്നങ്ങളേയും തരണം ചെയ്യാനും എല്ലാ ജീവിത സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട് ജീവിക്കാനുമുള്ള ശക്തി അവള്‍ക്ക് ഉണ്ടാവാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു.എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയെങ്കിലും എനിക്ക് കണ്ണീരുണ്ടായിരുന്നില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

പല പല ആളുകള്‍,കൂട്ടുകാര്‍,സഹപാഠികള്‍ എല്ലാവരും ദുഃഖത്താല്‍ ഘനീഭവിച്ച മുഖവുമായി എന്നെ ഒരു നോക്ക് കാണാന്‍ വന്നിരിക്കുന്നു.എന്നെ കളിയാക്കിയവര്‍, അധിക്ഷേപിച്ചവര്‍, സഹായിച്ചവര്‍,എന്റെ നന്മ ആഗ്രഹിച്ചവര്‍ എല്ലാവരിലും ഒരേ ഭാവം മാത്രമായിരുന്നു. അന്തരീക്ഷം ഖുര്‍ ആനിന്റെ വചനങ്ങളാല്‍ മുഖരിതമായിരുന്നു.ഞാന്‍ വീണ്ടും ഭാര്യയെക്കുറിച്ചോര്‍ത്തു. പലപ്പോഴും നിസാര കാരണങ്ങള്‍ക്ക് പിണങ്ങാറുണ്ട്, പരസ്പരം മിണ്ടാതിരിക്കാറുണ്ട്, ചിലപ്പോള്‍ ഒരു നേരത്തേയ്ക്ക്, അല്ലെങ്കില്‍ ഒരു ദിവസത്തേയ്ക്ക് അല്ലെങ്കില്‍ രണ്ട്, അതിനപ്പുറം പോകുമായിരുന്നില്ല.പരസ്പരം മുഖം കറുപ്പിച്ച്, രണ്ട് അപരിചിതരെപ്പോലെ ഒരേ റൂമില്‍, ഒരേ മെത്തയില്‍..എന്തിനായിരുന്നു?   എല്ലാം നൈമിഷികമായ ചില മണ്ടത്തരങ്ങള്‍..അങ്ങിനെ നഷ്ടപ്പെടുത്തിയ ദിനങ്ങളെയോര്‍ത്ത് ഇപ്പോള്‍ ഖേദിച്ചിട്ടെന്ത് കാര്യം? എല്ലാം വൈകിപ്പോയിരിക്കുന്നു. എന്നെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ അവള്‍ക്കൊരു നല്ല ജീവിതം കിട്ടുമായിരുന്നോ? അറിയില്ല, അതൊന്നും തീരുമാനിക്കുന്നത് നമ്മളല്ലല്ലോ. എന്നാലും ഈ ചെറു പ്രായത്തില്‍ വിധവയാകേണ്ടി വന്നത് വളരെ കഷ്ടം തന്നെ.അവള്‍ ഒരു പുനര്‍ വിവാഹത്തിന് തയ്യാറാകുമോ? അങ്ങിനെ ചെയ്താല്‍ അവള്‍ എന്നോട് കാണിക്കുന്നത് നീതി കേടാകുമോ? ശാരീരിക ആവശ്യം മാത്രമല്ലല്ലോ ഒരു വിവാഹത്തിലൂടെ നിറവേറ്റപ്പെടുന്നത്. ഞാന്‍ പകുത്ത് നല്‍കിയ സ്നേഹത്തിന്റെ ഓര്‍മ്മയില്‍ ഇനിയുള്ള ജീവിത കാലം മുഴുവന്‍ അവള്‍ക്ക് തള്ളി നീക്കാന്‍ കഴിയുമോ? എനിക്കതിനൊരു ഉത്തരം കിട്ടുമെന്നു തോന്നുന്നില്ല.അവളെ പൂര്‍ണ്ണമായി മനസ്സിലാക്കാഞ്ഞിട്ടാണോ അതോ മനസ്സിലാക്കാന്‍ ശ്രമിക്കാഞ്ഞിട്ടാണോ എന്നറിയില്ല, എനിക്കതിനൊരു  ഉത്തരം കിട്ടിയില്ല.ആ ഒരു  തീരുമാനമെടുക്കാനുള്ള  സ്വാതന്ത്ര്യമെങ്കിലും അവള്‍ എടുക്കട്ടെ. നല്ലൊരു തീരുമാനത്തിലെത്താന്‍ അവള്‍ക്ക് കഴിയട്ടെ.അവളെയൊന്ന് ആശ്വസിപ്പിക്കാന്‍ കൈ നീട്ടിയെങ്കിലും അസാധ്യമാണതെന്ന തിരിച്ചറിവ് മനസ്സില്‍ വിങ്ങലുകള്‍ തീര്‍ത്തു.


അല്‍പ്പം കഴിഞ്ഞപ്പോള്‍ കുറച്ച് പേര്‍ ചേര്‍ന്ന് എന്നെ കുളിപ്പിച്ച് ശുദ്ധീകരിക്കാന്‍ വേണ്ടി റൂമിലേക്ക് കൊണ്ട് പോയി.ചൂടാക്കിയ വെള്ളം കൊണ്ട് കുറച്ച് പേര്‍ ചേര്‍ന്ന് എന്നെ കുളിപ്പിച്ച് ഇടത് വശത്തേക്ക് ചേര്‍ത്ത് കുത്തിയ ഒരു മുണ്ടുടുത്ത് എന്നെ മൂന്ന് തുണികള്‍ വിരിച്ചതില്‍ കൊണ്ട് വന്നു കിടത്തി. സുഗന്ധ ദ്രവ്യങ്ങള്‍ തളിച്ച ആ വെള്ളത്തുണിയില്‍ എന്നെ പൊതിഞ്ഞ് കെട്ടുമെന്ന് ഞാന്‍ മനസ്സിലാക്കി. ഇനി അവസാനമായി ഒരു നോക്കു കാണാനുള്ള അവസരമായിരുന്നു. നിലവിളികള്‍ അടക്കിപ്പിടിച്ചും അല്ലാതെയും അവിടെ മുഖരിതമായിരുന്നു.ആര്‍ക്കും ആരേയും നിയന്ത്രിക്കാനാകാത്ത വിധം എല്ലാവരും അവരവരുടെ സങ്കടങ്ങള്‍ കരഞ്ഞ് തീര്‍ക്കുന്നു. ഇങ്ങനെ കരഞ്ഞ് വിളിച്ചാലും തിരിച്ചവരുടെയൊക്കെയടുത്ത് ചെന്ന് എനിക്കൊന്നും പറ്റിയില്ല, ഞാനിപ്പോള്‍
വരാമെന്ന് പറയാനും കഴിയാത്ത എന്റെ അവസ്ഥ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.
അവസാനം മൂന്ന് കഷ്ണം തുണിയില്‍ മൂന്ന് കെട്ടും കെട്ടി എന്നെ മയ്യിത്ത് കട്ടിലിലേക്ക് എടുത്തു വെച്ചു.എനിക്കു വേണ്ടി അനേകം കണ്ഠങ്ങളില്‍ നിന്നും പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു.പ്രാര്‍ത്ഥനയ്ക്ക് ശേഷം മയ്യത്ത് കട്ടിലിന്റെ നാല് കാലുകള്‍ നാലു പേര്‍ പിടിച്ച് പൊക്കി ഖബറടക്കുന്നതിനായി പള്ളിപ്പറമ്പിലേക്ക് കൊണ്ട് പോകുകയാണ്. മറമാടുന്നതിനു മുന്‍പ് മതാചാരപ്രകാരമുള്ള ‘മയ്യത്ത് നിസ്കാരം’ നിര്‍വ്വഹിക്കേണ്ടതുണ്ട്. ഒരു മുസ്ലിമിനു മറ്റൊരു മുസ്ലിമിനോടുള്ള അവസാനത്തെ കടപ്പാട്. അതിനായി അവര്‍ പള്ളിയില്‍ കയറി അംഗസ്നാനം ചെയ്ത് അവസാനത്തെ ആ കടപ്പാടും നിര്‍വ്വഹിച്ചു. വീണ്ടും പള്ളിപ്പറമ്പിലേക്കുള്ള യാത്ര തുടര്‍ന്നു.

പള്ളിപ്പറമ്പില്‍ ആറടിയോളം താഴ്ച്ചയില്‍ ഖബര്‍ തയ്യാറായിക്കഴിഞ്ഞിരുന്നു.അതില്‍ തന്നെ ഒന്നരയടിയോളം ആഴത്തില്‍ ഒരു ഉള്‍ക്കബറും ഉണ്ടായിരുന്നു.വീതികുറഞ്ഞുള്ള ഒരു ചെറിയ അറ പോലെയുള്ള ഒരു കുഴി.ഒരാള്‍ക്ക് ചരിഞ്ഞ് കിടക്കാവുന്നത്ര സ്ഥലം. മണിമാളികയിലെ പട്ടുമെത്തയില്‍ കിടന്ന ഓരോരുത്തര്‍ക്കുമുള്ള അവസാന ശയ്യയ്ക്കായ് തയ്യാറാക്കി വെച്ച മണ്ണ് മെത്ത. വിലകൂടിയ മാര്‍ബിള്‍ കൊണ്ടും,വെറ്റ്രിഫൈഡ് ടൈത്സ് കൊണ്ടും മത്സരിച്ച് കെട്ടിയുണ്ടാക്കിയ വീട് ഉപയോഗിച്ച് കൊതി തീരും മുന്‍പേ ഈ മണ്ണ് മെത്തയില്‍!  ഇത്ര നാളും അഹങ്കരിച്ച് ജീവിച്ച്, ഞാനെന്ന ഭാവം വെടിയാതെ നെഞ്ച് വിരിച്ച് നടന്നിട്ട് ഒടുവില്‍ ഈ മണ്‍ഖബറില്‍ എല്ലാം അവസാനിക്കുന്നു.‘മനുഷ്യാ നീ മണ്ണാകുന്നു, നിന്റെ മടക്കം മണ്ണിലേക്ക് തന്നെയാകുന്നു‘ എന്ന വേദ ഗ്രന്ഥത്തിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസ്സിലാകുന്നു.ഉള്‍ഖബറിന്റെ മുകളിലെ അവസാനത്തെ ‘മൂട് കല്ലും‘ വെച്ചപ്പോള്‍ ഞാന്‍ ഒരു ഇരുട്ടറയില്‍ ഒറ്റപ്പെട്ടതു പോലെ. എനിക്ക് വല്ലാത്ത ഭയം തോന്നി. ഞാന്‍ മരിച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷേ എനിക്ക് ശബ്ദിക്കാന്‍ കഴിയുന്നില്ല, കരയുമ്പോള്‍ കണ്ണു നീരില്ല, എന്നെ ആരും കാണുന്നില്ല, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഈ അവസ്ഥ പിന്നെ എന്താണ്?

മരിക്കുമ്പോള്‍ അതി കഠിനമായ വേദനയുണ്ടാകും എന്നത് കൊണ്ടല്ലേ നബി തിരുമേനി മരണക്കിടക്കയില്‍ വെച്ച് കൊണ്ട് തന്റെ അനുയായികള്‍ക്ക് മരണ വേദന ലഘൂകരിച്ച് കൊടുക്കാന്‍ വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചത്? മരണ വേദന ഭയാനകമാണ് എന്ന് ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് എനിക്ക് ഒരു വേദനയും ഉണ്ടായിട്ടില്ല.ചെറിയൊരു നെഞ്ച് വേദന മാത്രമല്ലേ ഉണ്ടായുള്ളൂ എന്നുള്ള  സംശയം എന്നില്‍ ബലപ്പെട്ടു. എനിക്ക് മുകളില്‍ വിരിച്ച മൂട് കല്ലുകള്‍ തട്ടിമാറ്റി ഞാന്‍ സര്‍വ്വ ശക്തിയുമെടുത്ത് ‘ഉമ്മാ’ എന്നു വിളിച്ച് എഴുന്നേറ്റിരുന്നു. എന്റെ ശബ്ദം പുറത്ത് വന്നിരിക്കുന്നു. എന്റെ വിളി കേട്ട് ഭാര്യ ഉണര്‍ന്നു. ലൈറ്റ് തെളിച്ചു. ഞാന്‍ വല്ലാതെ വിയര്‍ത്തിരുന്നു. ഞാന്‍ കണ്ടത് ഒരു സ്വപ്നമായിരുന്നു. ഞാന്‍ മക്കളെ നോക്കി, അവര്‍ നല്ല ഉറക്കമാണ്.
“എന്തേ വല്ല സ്വപ്നവും കണ്ട് പേടിച്ചോ?  എന്റെ തലമുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് ഭാര്യ ചോദിച്ചു.
“ഉം, പേടിക്കാന്‍ പാടില്ലാത്ത ഒരു പേടി സ്വപ്നം. എനിക്കല്‍പ്പം വെള്ളം വേണം”
അവള്‍ തന്ന വെള്ളം കുടിക്കുമ്പോഴും എന്റെ മനസ്സിന്റെ നടുക്കം വിട്ടു മാറിയുട്ടുണ്ടായിരുന്നില്ല. എന്നെ എന്തെല്ലാമോ ഓര്‍മ്മപ്പെടുത്താനും എനിക്കൊരു അവസരം കൂടി നല്‍കിയ പോലെ ഒരു കൊച്ചു സ്വപ്നം!

Saturday, September 19, 2009

കിനാവും കണ്ണീരും

മയക്കത്തില്‍ നിന്നും ഉണര്‍ന്നപ്പോള്‍ ഞാന്‍ യാത്രയിലായിരുന്നു.ജെറ്റ് എയര്‍വേസിന്റെ ബിസിനസ്സ് ക്ലാസിലാണോ? എയ് അല്ല, കാരണം സീറ്റ് ബെല്‍റ്റ് കാണുന്നില്ല,എയര്‍ ഹോസ്റ്റസും നഹീ. ശരിയാണ് ഇത് ചെന്നൈ മെയിലാ‍ണ്,അതിലെ ഏസി കമ്പാര്‍ട്ട്മെന്റില്‍ ഇത്രയും സുഖ സൌകര്യമോ? ശ്ശോ ഇനി ഏസി കമ്പാര്‍ട്ട്മെന്റില്‍ ആദ്യായിട്ട് കയറുകയാണെന്ന് ആരും അറിയേണ്ട.മുഖത്ത് അല്‍പ്പം പോലും ഗൌരവം വിടാതെ ഞാന്‍ “സ രി ഗ മ” യിലെ ഗമയില്‍ തന്നെ ഇരുന്നു.സഹയാത്രികരായ തമിഴ്നാട്ടുകാരായ നാലംഗ കുടുംബം കേരളത്തിലുണ്ടായ ദുരനുഭവങ്ങളും പീഡനങ്ങളും ഒന്ന് കഴിഞ്ഞ് ഒന്ന് എന്ന രീതിയില്‍ പറഞ്ഞ് കൊണ്ടിരിക്കുന്നു. ഇടയ്ക്ക് തിരുട്ട് പോലീസ് എന്നൊക്കെ കേട്ടപ്പോഴാണ് സംഗതി പോലീസുകാരില്‍ നിന്നും അവര്‍ ഇരുട്ടടി വരെ കിട്ടിയിട്ടുണ്ടെന്ന് ഞാന്‍ ഊഹിച്ചത്. അല്ലെങ്കിലും ചില തമിഴ് എനിക്ക് പെട്ടെന്ന് മനസ്സിലാകും,മനാസ്സിലാകാത്തത് അവര്‍ കുളിക്കാത്തത് എന്താണ് എന്ന ഒറ്റ കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.വാടിയ മൂല്ലപ്പൂ‍വിന്റെയും തമിഴ് നാടന്‍ മണവും ചേര്‍ന്ന് ആകെ ഒരു അവിഞ്ഞ മണം ആ കൂപ്പയില്‍ തളം കെട്ടി നിന്നു. എങ്കിലും കണ്ണിന് കുളിരേകിക്കൊണ്ട് എനിക്കെതിര്‍ വശത്ത് ഇരുന്ന ‘തമിഴളകി‘ എന്ന കൊച്ചു സുന്ദരി എന്നെ ഹഠാതാകര്‍ഷിച്ചു.ഞങ്ങള്‍ ഇരു കണ്‍കളാല്‍ കൈതി സെയ്തിരിന്ത് റ്റൈം തള്ളിവിട്ടാര്‍.

പൊടിപിടിച്ച ചില്ലിലൂടെ ഇടയ്ക്കെപ്പോഴോ പുറത്തേക്ക് നോക്കിയപ്പോള്‍ അകത്ത് കാണുന്നതിനേക്കാള്‍ മനോഹര ദ്യശ്യങ്ങളില്ലാത്തതിനാല്‍ എന്റെ നോട്ടം തമിഴളകിയെ ചുറ്റിപ്പറ്റി തന്നെയായിരുന്നു.സണ്‍ റ്റീവിയിലെ തമിള്‍സൊല്‍ മാലയിലെ അവതാരകയ്ക്ക് പോലും ഈ തമിഴളകിയുടെ സൌന്ദര്യമുണ്ടോ എന്ന് എനിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല.അവള്‍ ഒരു ‘തമിഴ് ഹൂറി‘ തന്നെ എന്ന് ഞാന്‍ വിലയിരുത്തി. പിശുക്കില്ലാത്ത അവളുടെ നോട്ടം അവള്‍ക്കൊരു ആയിരം എസ് എം എസ് ആവശ്യം വന്നാലും അയച്ച് പോകുന്ന ഒരു ചുറ്റുപാടിലായിരുന്നു ഞാന്‍! തീവണ്ടി ചെന്നയിലെത്താന്‍ ഇനിയും ഒരു മണിക്കൂറെങ്കിലും എടുക്കും എന്ന് പെടുക്കാന്‍ പോയി വന്ന തന്തൈ തമിഴന്‍ പറഞ്ഞതില്‍ നിന്നും ഞാന്‍ മനസ്സിലാക്കി.അതിനി ഒരു പന്ത്രണ്ട് മണിക്കൂറായാലും വിരോധമില്ല എന്ന് ഞാന്‍ ഉള്ളാല്‍ ആഗ്രഹിച്ചു.

ചെന്നൈ സെന്റ്റല്‍ സ്റ്റേഷനില്‍ ഇറങ്ങി തമിഴളകിയെ അവസാനമായി ഒന്ന് നോക്കുമ്പോ‍ള്‍ അവളുടെ കണ്‍കള്‍ വിഷാദത്താല്‍ നിറഞ്ഞ് തുളുമ്പി,അവളുടെ തന്തൈ തമിഴനോട് എന്നെ മാഗല്യം തന്തുനാനേയ പാടിക്കാന്‍ വാശി പിടിക്കും എന്ന് കരുതിയ എന്റെ കണ്‍കള്‍ ഇരണ്ടും തള്ളിക്കുമാറ് തമിഴളകി ഒന്ന് മൈന്റ് പോലും ചെയ്യാതെ നടന്നകലുന്നത് ഒരു ഗദ് ഗദ്ത്തോടെ വിഷണ്ണനായി നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.അല്ലെങ്കിലും ഈ തമിഴ് പെണ്‍കൊടികളെ കുടിക്കുന്ന വെള്ളത്തില്‍ പോലും വിശ്വസിക്കാന്‍ പറ്റില്ലെന്ന് ഒരു എം പി പറഞ്ഞത് എത്ര സത്യം! അപ്പോള്‍ മനസ്സില്‍ ഓര്‍മ്മ വന്ന “മാനസ മൈനേ വറൂ” എന്ന ചെമ്മീനിലെ പരീക്കുട്ടിയുടെ ദീന രോദനം മൂളിക്കൊണ്ട് ഞാന്‍ റെയില്‍ വേ സ്റ്റേഷനില്‍ നിന്നും കുണ്ഠിതനായി മെല്ലെ പുറത്തിറങ്ങി.ഒരു യാത്രയില്‍ എന്റെ ആരെല്ലാമോ ആയിത്തീരും എന്ന് കരുതിയ ഒരു സുന്ദരി ക്ഷണ നേരം കൊണ്ട് ഒന്നുമല്ലാതായതിന്റെ ദുഃഖം തല്‍ക്കാലം ഒരു ചായ കുടിച്ച് അവസാനിപ്പിക്കാം എന്ന് കരുതി അടുത്ത് കണ്ട ഒരു തട്ട് കടയില്‍ കയറി, “ഒരു സായൈ“ എന്ന് തമിഴില്‍ നീട്ടിപ്പറഞ്ഞു.

ബാഷ എന്ന സിനിമയില്‍ നായിക നോക്കുന്നിടത്തെല്ലാം രജനീകാന്തിനെ കാണുന്നത് പോലെ എനിക്ക് കുടിക്കുന്ന ചായയില്‍ വരെ തമിഴളകിയുടെ ഛായ രൂപപ്പെടുന്നുണ്ടോ എന്ന് തോന്നി. അതിനാല്‍ ചായ അധികം ആറും മുന്‍പ് തന്നെ വലിച്ച് കുടിച്ചു.പോക്കറ്റിലെ ശുപാര്‍ശക്കത്ത് ഒന്ന് കൂടി എടുത്ത് ഞാന്‍ ഒരു ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയോടെ തിരിച്ച് പോക്കറ്റില്‍ തന്നെ നിക്ഷേപിച്ചു.ഒരു ഏസീ കമ്പാര്‍ട്ട്മെന്റില്‍ ചെന്നയിലേക്ക് വണ്ടി കയറിയതിന്റെ ദൂര്‍ത്തും ദുര്‍വ്യയവും ഒര്‍ത്ത് കൂറച്ച് നേരം മനസ്സ് വെറുതെ വേദനിച്ചു.അല്ലെങ്കിലും ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണം എന്ന് പറയാറുള്ള കൂട്ടുകാരന്‍ സുനിലിന്റെ തീരുമാനമായിരുന്നു അത്.ഈ സിനിമാക്കാരധികവും ഏസീ കമ്പാര്‍ട്ട്മെന്റിലാത്രെ യാത്ര ചെയ്യുന്നത്.അപ്പോള്‍ ആരേയെങ്കിലും പരിചയപ്പെടാമെന്നും പിന്നീടുള്ള അഭിനയ ജീവിതത്തില്‍ അതൊരു മുതല്‍കൂട്ടാകുമെന്നും പറഞ്ഞപ്പോള്‍ സത്യമായും രോമാഞ്ചം ഉണ്ടായതാ. അഞ്ചിയ രോമങ്ങള്‍ക്ക് പോയി എന്നല്ലാതെ മരുന്നിനു പോലും ഒരു സിനിമാക്കാരന്‍ ഉണ്ടായില്ല എന്നത് എന്റെ കാലക്കേട് എന്നല്ലാതെ എന്ത് പറയാന്‍. ഏസീ കോച്ചില്‍ കേറി കാശ് പോയത് മിച്ചം! എങ്കിലും തമിഴളകി നഷ്ടത്തിന്റെ ആഴം കുറച്ചു എന്ന് ഞാന്‍ വെറുതേ ആശ്വസിച്ചു.

ചായക്കടയില്‍ നിന്നും ഇറങ്ങി സംവിധായകന്‍ ഭരതന്റെ ടി നഗറിലുള്ള വീടായിരുന്നു ലക്ഷ്യം.ഒരു ഓട്ടോ പിടിച്ച് പോയാലോ എന്ന് ശക്തമായ ആഗ്രഹം തൊന്നിയെങ്കിലും, ഇനിയെങ്ങാന്‍ ഭരതന്‍ ചാന്‍സ് തന്നില്ലെങ്കില്‍ തിരിച്ച് പോരാനുള്ള വണ്ടിക്കൂലിയില്‍ കുറവ് വരുമല്ലോ എന്ന ചിന്ത എന്നെ ആ സാഹസത്തില്‍ നിന്നും തടഞ്ഞു.അല്ല്ലെങ്കിലും ചാന്‍സ് കിട്ടാതിരിക്കാന്‍ തരമില്ല, കാരണം ഭരതന്റെ നാട്ടുകാരനും കളിക്കൂട്ടുകാരനും സര്‍വ്വോപരി അമ്മാവന്റെ അനതിരവന്റെ മകനുമായ സര്‍വ്വ ശ്രീ മാധവേട്ടനാണ് ഈ ശിപാര്‍ശക്കത്ത് തന്ന് വിട്ടിരിക്കുന്നത്. മാധവേട്ടന്‍ പറഞ്ഞാല്‍ ഭരതന് അത്ര ഏളുപ്പം തട്ടിക്കളയാന്‍ പറ്റില്ല.പിന്നെ ലളിത ചേച്ചി എത്ര നല്ലവരാന്ന് നമ്മള്‍ എത്ര സിനിമയില്‍ കണ്ടതാ. അവര്‍ സഹായിക്കാതിരിക്കില്ല എന്ന് എനിക്കും ഉറപ്പായിരുന്നു.അങ്ങിനെ നല്ലത് മാത്രം ചിന്തിച്ച് ഞാന്‍ ടി നഗറിലുള്ള ഭരതന്റെ വീട്ടിലെത്തി.

ഗേറ്റിലെ തീരെ മെരുക്കമില്ലാത്ത തടിയന്‍ അണ്ണാച്ചി തമിഴന്‍ ഞാന്‍ അറിയാവുന്ന തമിഴൊക്കെ വെച്ച് കാച്ചീട്ടും അകത്തേക്ക് വിടുന്ന ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല എന്ന ദുഃഖ സത്യം ഒരു ഞെട്ടലോടെ ഞാന്‍ മനസ്സിലാക്കി.ഓടുവില്‍ ഞാന്‍ അവസാനത്തെ അടവ് പ്രയോഗിക്കാന്‍ തീരുമാനിച്ചു. അതേ കരഞ്ഞ് കാലില്‍ വീഴുക എന്ന കുടില തന്ത്രം! എങ്കിലും അവസാനമായി ഒരു നമ്പര്‍ കൂടി പ്രയോഗിക്കാന്‍ ഞാന്‍ വാച്ച്മേനോട് വളരെ ഗൌരവത്തൊടെ പറഞ്ഞു, “അണ്ണേ, ഞാന്‍ വന്ത് കേരളാവിലെ വടക്കാഞ്ചേരി പക്കത്തെ സ്ഥലമായ എങ്കക്കാട്ട് നിന്നും വരുകിറേന്‍,റാന്‍ റീന്‍ റൂന്‍! മാധവന്‍ സാര്‍ തന്ത ലെറ്റര്‍ കോണ്ട് വന്തിരിക്കെ, ദോ പാരിങ്കള്‍”.
ഇനി മാധവന്‍ സാര്‍ എന്റെ തന്തയാണോ എന്നാണോ ആ അണ്ണാച്ചി മനസ്സിലാക്കിയത് എന്ന് തോന്നിക്കുമാറ് അണ്ണാച്ചിയുടെ മുഖത്ത് അല്‍പ്പം മയം വന്നു. അയാള്‍ ഇന്റെര്‍കോമെടുത്ത് അകത്തേക്ക് വിളിച്ച് എന്തോ ചോദിച്ചു.അയാള്‍ ഫോണ്‍ താഴെ വെച്ച് എന്റെ നേര്‍ക്ക് വന്നു.
”ഉള്ളെ പോങ്കോ അയ്യാ”

അണ്ണാച്ചിയുടെ ഭവ്യത കണ്ട് ഞാന്‍ ആശ്ചര്യപ്പെട്ടു.ഈ മാധവേട്ടന്‍ ആളൊരു പുലി തന്നെ എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്ത് കൊണ്ട് റിലീസ് പടത്തിന്റെ ആദ്യഷോയ്ക്ക് ടിക്കറ്റ് കിട്ടിയവനെ പോലെ അകത്തേക്ക് നടന്നു. വാതില്‍ക്കല്‍ സിനിമയില്‍ കാണുന്ന അതേ പോലെ നില്‍ക്കുന്നു കെ പി ഏ സി ലളിതച്ചേച്ചി. ഞാന്‍ അവരെ വണങ്ങി കയ്യിലുള്ള കത്ത് ലളിതേച്ചിയെ ഏല്‍പ്പിച്ചു.
അവര്‍ കത്ത് വായിച്ചിട്ട് എന്നെ നോക്കി,
”മാധവേട്ടന്‍ പറഞ്ഞ് വിട്ടതാണല്ലെ, പക്ഷെ ഇത്തിരി കൂടി പ്രായമുള്ള ആളെ വേണമെന്നാണല്ലോ പറഞ്ഞത്"

"നമുക്ക്‌ മേക്കപ്പിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താമല്ലോ ചേച്ചീ"

"എന്ത് മേക്കപ്പ്‌? മാധവേട്ടന്‍ ഒന്നും പറഞ്ഞില്ലേ?"

"പറഞ്ഞു, അടുത്തത്‌ ഭരതേട്ടന്‍ ഒരു കുടുംബ ചിത്രമാണ് എടുക്കുന്നതെന്ന് പറഞ്ഞു, എന്താ ചേച്ചി പടത്തിന്റെ പേര്?

"വെങ്കലം"

എന്റെ മനസ്സില്‍ ഒരു കുളിര്‍മഴ പെയ്തു, എന്റെ ആദ്യ ചിത്രം 'വെങ്കലം',എന്നാലും ഭരതേട്ടന് ഇത്തിരി കൂടി വിലയുള്ള പേര് ഇടാമായിരുന്നു വല്ല സ്വര്‍ണ്ണമെന്നോ വജ്രമെന്നോ മറ്റോ , ഈ പേരിനൊരു ഗുമ്മില്ല, സാരമില്ല ആദ്യ സിനിമയല്ലേ.അതില്‍ കേറി അഭിപ്രായം പറയുന്നത് ശരിയല്ലല്ലൊ, അടുത്ത ചിത്രത്തില്‍ നോക്കാം.

“നീ എന്നതാടാ ചെറുക്കാ അന്തം വിട്ട് നില്‍ക്കുന്നതു? നിനക്ക് കൊച്ചുങ്ങളെയൊക്കെ നോക്കാന്‍ വശമുണ്ടോടാ?”


“ഒരു നാടകത്തില്‍ കുട്ടികളെ നോക്കുന്ന ഒരു വേലക്കാരനായി അഭിനയിച്ചിട്ടുണ്ട് ചേച്ചീ,പിന്നെയെല്ലാം ഭരതേട്ടന്‍ കാണിച്ച് തരുമല്ലോ, അതു ഞാന്‍ പെട്ടെന്ന് പഠിച്ചോളാം,പിന്നെ ചേച്ചിക്കറിയോ ഞാന്‍ നന്നായി മിമിക്രി കാണിക്കും,എന്നെ കണ്ടാല്‍ തോന്നില്ലാ എന്നേയുള്ളൂ”


“മിമിക്രിയോ ഈശ്വരാ, അതൊക്കെ പോട്ടെ നിനക്ക് അലക്കാനൊക്കെ അറിയാമോ?“

ലളിതേച്ചിയുടെ ചോദ്യം കേട്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി.ശ്ശൊ ഇതൊക്കെയാണോ ചോദിക്കുന്നത് എന്ന സംശയത്തില്‍ നിന്നപ്പോള്‍ ചേച്ചി വീണ്ടും,

“നീയെന്നതാടാ ചെറുക്കാ നിന്നു ഇളിക്കുന്നത്?

“അല്ല ഞാന്‍ ഭരതേട്ടന്റെ ‘തകരയും‘ ‘‘രതിനിര്‍വ്വേദം’വുമൊക്കെ ഓര്‍ത്ത് നിന്നുപോയതാ”

“അയ്യേ, എടാ നിനക്ക് തുണിയലക്കാനൊക്കെ അറിയാമോന്ന്?


“തുണിയലക്കുന്നതായി അഭിനയിച്ചാല്‍ പോരെ, അതൊക്കെ ഭംഗിയായി ഞാന്‍ ചെയ്യാം ചേച്ചീ”


“അല്ല നീ കൊച്ചുങ്ങളെ നോക്കാനും വീട്ട് ജോലിക്കും വന്നതല്ലേ? ഞാന്‍ മാധവേട്ടനോട് പ്രത്യേകം പറഞ്ഞതാണല്ലോ”

ഞാന്‍ നിന്ന നില്‍പ്പില്‍ ആകെ ഉരുകിപ്പോയി,സിനിമാ നടനാവാന്‍ വന്ന എന്നോട് കുട്ടികളെ നോക്കാനും വീട്ട് ജോലി ചെയ്യാനും ഒരു കണ്ണീചോരയുമില്ലാതെ ലളിതചേച്ചി പറയുന്നു.കണ്ണില്‍ ഇരുട്ട് കയറി.തിരിച്ച് പോകാന്‍ വണ്ടിക്കാശില്ല എന്ന ദുഃഖം ഒരു വശത്ത്, മോഹ ഭംഗം മറുവശത്ത്.മനസ്സില്‍ വല്ലാത്ത സങ്കടവും നിരാശയും വന്നു. എല്ലാം ഉള്ളിലൊതുക്കി ഞാന്‍ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.

“ചേച്ചീ ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ നല്ലൊരു വേഷം തരും എന്ന്‍ മാധവേട്ടന്‍ പറഞ്ഞ് വന്നതാ.ഈ കത്തും തന്ന് മാധവേട്ടന്‍ എന്റെ കൂട്ടുകാരോടൊക്കെ അടുത്ത ഭരതേട്ടന്റെ പടത്തില്‍ എന്നെ കാണാമെന്ന് ഉറപ്പ് പറയുകയും ചെയ്തതാ”


“ഇത് നല്ല കൂത്ത്, സിനിമേല് അഭിനയിക്കാന്‍ വന്നതാണല്ലേ,കത്തില്‍ വീട്ട് ജോലിക്ക് ആളെ അയക്കുന്നു എന്നേ മാധവേട്ടന്‍ എഴുതീട്ടുള്ളൂ. അതൊക്കെ പോട്ടെ എതായാലും ഇത്രെം ദൂരം വന്നതല്ലെ,തല്‍ക്കാലം ഇവിടെ പണിക്ക് നില്‍ക്ക്. ഭരതേട്ടന്‍ വരുമ്പോള്‍ ഞാന്‍ പറഞ്ഞ് ചെറിയ വല്ല വേഷവും വാങ്ങിത്തരാം എന്താ? ഇങ്ങനൊക്കെത്തന്നെയാ സിനിമയിലേക്ക് പടി പടിയായി കേറുന്നത്, നീ വേഗം അപ്പുറത്തേക്ക് വന്നേ, എനിക്ക് ഷൂട്ടിനു‍ പോകാനുള്ളതാ.സമയം കളയാതെ വേഗം വാടാ ചെറ്ക്കാ”

“വേണ്ട ചേച്ചീ ഒരു നായകനില്‍ കുറഞ്ഞുള്ള ഒരു വേഷമൊന്നും ഇപ്പോള്‍ എന്റെ ചിന്തയിലില്ല.ചെറിയ വേഷങ്ങള്‍ ചെയ്താല്‍ പിന്നേ ആ ടൈപ്പായിപ്പോകും!പിന്നെ നായകനാകാന്‍ പറ്റില്ല.ഞാന്‍ കാത്തിരിക്കാം ചേച്ചീ”അല്‍പ്പം പോലും അഹങ്കാരം ഇല്ലാത്തവനെപ്പോലെ ഞാന്‍ ഞാന്‍ പറഞ്ഞു.

“നീ നായകനാവേ, വില്ലനാവ്വേ എന്ത് വേണേലും ആയിക്കോ, പക്ഷേ ഇവിടെ കാത്തിരിക്കാന്‍ പറ്റില്ല,എനിക്ക് വെറെ പണിയുള്ളതാ”

“ശരി ചേച്ചീ, ബുദ്ധിമുട്ടാവില്ലെങ്കില്‍ ഒരു ഹണ്ട്രഡ് മണീസ് കിട്ടിയാല്‍...വണ്ടിക്കൂലിക്കൊന്നും ഇല്ല”

“ഇങ്ങനെ ദിവസം വന്നോളും ഒരോരുത്തന്മാര്‍ നായകനാവാന്‍, പിന്നെ ഭരതേട്ടന്റെ നാട്ടിന്നല്ലേ എന്ന് കരുതി ഞാന്‍ പണം തരുന്നതാ”


ലളിതചേച്ചി പണം തന്നു.നല്ല ചേച്ചി, പക്ഷേ സിനിമയുടെ പിന്നാമ്പുറം ഇത്രയ്ക്ക് വൃത്തികേടാണ് എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.വീട്ട് പണിയെടുത്തും കുട്ടികളെ നോക്കിയും എനിക്ക് സിനിമയിലേക്ക് കേറണ്ട.മാധവേട്ടാ, ആ പേര്‍ മനസ്സില്‍ ഓര്‍ക്കുമ്പോള്‍ തന്നെ കൈ തരിച്ച് വന്നു. സിനിമയില്‍ കേറാനുള്ള കന്നിയാത്ര അതോടെ അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. സിനിമാ മോഹത്തിന്റെ ഖബറില്‍ ഒരു പിടി മണ്ണ് വാരിയിട്ട് ഞാന്‍ ചെന്നൈ സെണ്ട്രല്‍ സ്റ്റേഷനെ ലക്ഷ്യമാക്കി നടന്നു. പിന്നെ അധികം താമസിച്ചില്ല ഒരു സാധാ ടിക്കറ്റുമെടുത്ത് നിരാശയോടെ മദ്രാസ് മെയിലിന്റെ കമ്പാര്‍ട്ട്മെന്റില്‍ തിരിച്ച് വരവിനായി ഞാന്‍ ഇരിക്കുമ്പോള്‍ വളരെ യാദ്യശ്ചികമായി തമിഴളകിയെ പോലെ സുന്ദരിയായ ഒരു പെണ്‍കൊച്ച് എനിക്കഭിമുഖമായി വന്നിരുന്നു. ഒരു നാലംഗ മലയാളി കുടുംബം.ഏഷ്യാനെറ്റിലെ അവതാരകയേക്കാള്‍ സുന്ദരിയായ ആ മലയളി പെണ്‍കൊടി ത്രിശ്ശൂര്‍ വരേയെങ്കിലും ഉണ്ടാവണേയെന്നായിരുന്നു എന്റെ ചിന്ത. അല്ലെങ്കിലും ഈ തമിഴ് പെണ്‍കുട്ടികളേക്കാള്‍ എത്ര സുന്ദരികളാ നമ്മുടെ മലയാളി പെണ്‍കിടാങ്ങള്‍, മനസ്സിലാക്കുന്നേയില്ല!


Sunday, September 13, 2009

ഒരു ഭ്രാന്തിയമ്മയുടെ ഓര്‍മ്മയ്ക്ക്!

പുല്ലാണിക്കാട് തപാലാപ്പീസില്‍ പോസ്റ്റ്മാസ്റ്റര്‍ ആയാണ് അയാള്‍ക്ക്‌ നിയമനം ലഭിച്ചത്.നഗരത്തില്‍ നിന്നും വളരേ ദൂരത്തുള്ള ഒരു കൊച്ചു ഗ്രാമം. അധികവും കൃഷിക്കാര്‍. നിഷ്കളങ്കരായ ഒരു പറ്റം സാധു ജനങ്ങള്‍.സര്‍ക്കാര്‍ ആപ്പീസായി ആകെയുള്ളത് ഈ ഒരു പോസ്റ്റാപ്പീസ് മാത്രം. സര്‍ക്കാരുദ്യോഗസ്ഥര്‍ നന്നേ വിരളം. ഒരു കൃഷിയാപ്പീസിനു വേണ്ടി അവര്‍ പല സമരങ്ങള്‍ നടത്തിയെങ്കിലും ഒന്നിനും ഒരു പരിഹാരമുണ്ടായില്ല. അവര്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളും പഴ വര്‍ഗങ്ങളും മറ്റും തുച്ചമായ വിലക്ക് വാങ്ങി വേറെ ചിലര്‍ സമ്പാദ്യങ്ങളുണ്ടാക്കി. എന്നിട്ടും അവര്‍ ആരോടും പരിഭവമില്ലാതെ കൃഷി നടത്തിക്കൊണ്ടേയിരുന്നു. ഗുല്‍ മോഹറുകള്‍ പൂത്തു നിന്ന ആ മനോഹരമായ പാതയിലൂടെ കൃഷിയിടങ്ങളിലേക്ക് വരി വരിയായി നീങ്ങുന്ന ആ കര്‍ഷക തൊഴിലാളികള്‍ എന്നും ആ ഗ്രാമത്തിന്റെ മാത്രം കാഴ്ചകളാണെന്ന് അയാള്‍ക്ക്‌ തോന്നി. ആ ഗ്രാമത്തെ തേടി മുടങ്ങാതെ ദേശാടനക്കിളികള്‍ വരുന്നത് ഉത്സവനാളുകളുടെ കേളി കൊട്ടുമായാണെന്നു അവര്‍ വിശ്വസിച്ചിരുന്നു. കാരണം ദേശാടനക്കിളികള്‍ വന്നു പോകുന്നതോടെ പ്രധാന വിളവെടുപ്പുകളുടെ സമയമായിട്ടുന്ടാകും. ഇതേ സ്വഭാവമാണ് ആ ഗ്രാമത്തിലേക്ക് വരുന്ന ആകെയുള്ള ബസ്സിനുമെന്നാണ് അന്നാട്ടിലെ ജനങ്ങളുടെ കളിയാക്കല്‍. നല്ല ദിവസം നോക്കിയെ വരാറുള്ളൂ. ഒരു വയസ്സന്‍ ബസ്. ഈ മലകേറി എന്നും വരാന്‍ അതിനു കഴിയേണ്ടേ? മിക്ക ദിവസങ്ങളിലും ഇടയ്ക്കു വെച്ചുള്ള പണിമുടക്ക് ഒരു ശീലമായോ എന്ന് പോലും പലരും സംശയിച്ചു. എങ്കിലും ബസ്സിനെ ഒരു ദിവസം കണ്ടില്ലെങ്കില്‍ ആവലാതിയുള്ളവരും ആ ഗ്രാമത്തിലുണ്ടായിരുന്നു.

ഒരു സാധാരണ പ്രവര്‍ത്തി ദിവസം പോലെ അയാളുടെ ഔദ്യോഗിക ജീവിതം ആ കൊച്ചു തപാലാപ്പീസില്‍ നാന്ദി കുറിച്ചു. നാട്ടിലെ തന്റെ ഒറ്റമുറി വീട് പോലുള്ള ഒരു കൊച്ചു ഓഫീസ്. അയാളെക്കൂടാതെ ഒരു പോസ്റ്റുമാനും അവിടെ ജോലിക്കുണ്ടായിരുന്നു. അത്ര തിരക്കൊന്നുമില്ലാത്ത ശാന്തമായ ഒരന്തരീക്ഷം. അധികവും കര്‍ഷക പെന്‍ഷനുകളും, തപാല്‍ വഴിയുള്ള പ്രസിദ്ധീകരണങ്ങളും പിന്നെ വിരളമായി മാത്രം കാണുന്ന കത്തുകളും. ഇപ്പോള്‍ ആരും കത്തുകളെ ആശ്രയിക്കാറില്ലല്ലോ.കത്ത് വായിക്കുന്ന ഒരു സുഖം അത് അനുഭവിച്ചവര്‍ക്കല്ലേ അറിയൂ.

"മാഷേ !ഒരു കാര്യം ചോയ്ച്ചാ സത്യം പറയോ?"

തപാലാപ്പീസിന്റെ ജനലിനപ്പുറത്ത് നിന്നും കേട്ട ആ ശബ്ദത്തിന് നേരെ അയാള്‍ നോക്കി. ഒരു പ്രായം ചെന്ന സ്ത്രീ,മുഷിഞ്ഞ വേഷം, അലസമായി കാറ്റില്‍ പാറുന്ന നരയാര്‍ന്ന തലമുടി, ഉള്‍ വലിഞ്ഞു കറുപ്പ് വീണു തുടങ്ങിയ കണ്‍ തടങ്ങള്‍, മുഷിഞ്ഞ ഒരു സാരിയില്‍ പൊതിഞ്ഞെടുത്ത ഒരു മനുഷ്യക്കോലം.

"എന്താ മാഷേ തുറിച്ചു നോക്കണത്? മനക്കലെ രാധടീച്ചര്‍ക്ക് എഴുത്തുണ്ടോന്നു ഒന്ന് നോക്ക് മാഷേ! ആ പോസ്ടുമാനോട് ചോയ്ച്ചാ ഇല്യാ ഇല്യാന്ന് മാത്രേ പറയൂ" ചുറ്റും ഒന്ന് കണ്ണോടിച്ച ശേഷം ആ സ്ത്രീ ഒരു രഹസ്യം പറയുന്ന ഭാവത്തില്‍ ജനലിനോടു ചേര്‍ന്ന് നിന്നുകൊണ്ട്‌ അല്പം ശബ്ദം താഴ്ത്തി തുടര്‍ന്നു
" മാഷ്ക്ക് അറിയോ ആ പോസ്ടുമാനില്ലേ അയാള് കള്ളനാ! എന്റെ മോനയക്കണ സകല കത്തും പൈസയുമൊക്കെ ആ കള്ളന്‍ എടുത്തിട്ടു എന്നോട് കളവു പറയുന്നതാ! അതോണ്ടാ ഞാന്‍ മാഷോട് ചോയ്ക്കണത്! ഒന്ന് നോക്കൂ മാഷേ!"

എന്താണ് പറയേണ്ടതെന്നോ എന്താണ് സംഭവിക്കുന്നതെന്നോ അറിയാതെ അയാള്‍ പോസ്റ്റുമാനെ നോക്കി.
"അതൊരു ഭ്രാന്തിയാ മാഷേ! ഇവിടെ എന്നും വരും, മോന്റെ എഴുത്ത് ഉണ്ടോന്നു ചോദിക്കും,ഇല്ല്യാന്നു പറഞ്ഞാല്‍ രൂക്ഷമായൊന്നു നോക്കും,പിന്നേ ഏതാണ്ടൊക്കെ പിറു പിറുത്തോണ്ട് തിരിച്ചു പോകും"
പോസ്റ്റുമാന്‍ ശേഖരന്‍ ഒരു നെടുവീര്‍പ്പോടെ പറഞ്ഞു നിര്‍ത്തി. എന്നിട്ടയാള്‍ ടീച്ചര്‍ക്ക് നേരെ തിരിഞ്ഞു വളരെ വാല്‍സല്യത്തോടെ പറഞ്ഞു
" ടീച്ചറെ ഇത് പുതിയ ആളല്ലേ, മോന്റെ കത്ത് നോക്കിയെടുക്കാനൊക്കെ ഇത്തിരി സമയമാകും,ടീച്ചര്‍ ഇന്നുപോക്കോളൂ കത്ത് കിട്ടിയാല്‍ ഞാന്‍ കൊണ്ടത്തരാം"

ടീച്ചര്‍ ശേഖരനെ രൂക്ഷമായൊന്നു നോക്കി. എന്നിട്ട് മാഷിന്റെ നേര്‍ക്ക്‌ തിരിഞ്ഞു," മാഷിനെ എനിക്ക് വിശ്വാസാ, മാഷ്‌ പറഞ്ഞാ ഞാന്‍ പോകാം"

അയാള്‍ വലിയൊരു പ്രതിസന്ധിയില്‍ പെട്ട പോലെ വീണ്ടും ശേഖരനെ നോക്കി.

" സമ്മതിച്ചേക്കു മാഷേ, അതൊന്നും അത്ര കാര്യമാക്കേണ്ട"
ശേഖരന്റെ ഉറപ്പില്‍ അയാള്‍ തലയാട്ടി.ടീച്ചര്‍ സന്തോഷത്തോടെ അവിടെ നിന്നും പോയി.

"ഒരു പഴയ സ്കൂള്‍ ടീച്ചറാ, വിരമിച്ചിട്ടിപ്പോ ഒരു പത്തു കൊല്ലമെങ്കിലും ആയിക്കാണും, ഭര്‍ത്താവുണ്ടായിരുന്നത് നേരത്തെ മരിച്ചു. ആകെയുണ്ടായിരുന്ന മകന്‍ പട്ടാളത്തിലായിരുന്നു. കഴിഞ്ഞ കാര്‍ഗില്‍ യുദ്ധത്തില്‍ അയാളും മരിച്ചു. വല്ലപ്പോഴും മകന്‍ ലീവിന് വരുന്നതും, മുടങ്ങാതെ അയക്കാറുള്ള കത്തുകളുമാണ് ആ ടീച്ചറുടെ ജീവിതത്തിലെ സന്തോഷവും സമാധാനവും സാന്ത്വനവുമെല്ലാം!മകന്റെ മരണ വാര്‍ത്ത ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ ആ ടീച്ചര്‍ക്കാവുന്നില്ല. ആ ദുരന്ത വാര്‍ത്ത കേട്ട് ടീച്ചര്‍ ഒരിക്കല്‍ പോലും കരഞ്ഞില്ല.കുറെ നാളത്തേക്ക് ഒന്നും മിണ്ടിയതുമില്ല.പിന്നീട് എപ്പോഴോ ടീച്ചര്‍ രാപകലില്ലാതേ അലഞ്ഞു നടന്നു.കാണുന്നവരോടെല്ലാം മകന്റെ സുഖ വിവരങ്ങള്‍ തിരക്കി ഈ നടത്തം തന്നെ, എവിടെ പോയാലും ടീച്ചര്‍ എന്നും ഇവിടെ വരും, മോന്റെ കത്തുണ്ടോന്നു തിരക്കും!അതിനു ഇപ്പോഴും ഒരു മാറ്റവുമില്ലാതേ തുടരുന്നു"
ശേഖരിലുണ്ടായ ചെറു നിശ്വാസങ്ങള്‍ പോലും മാഷിന്റെ ആകാംഷ വര്‍ധിപ്പിച്ചു.

"അവര്‍ക്ക് ബന്ധുക്കളോ കൂടപ്പിറപ്പുകളോ ആരും ഇല്ലേ?“ അയാള്‍ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.

"അങ്ങിനെ ആരും ഉള്ളതായി ഇന്നാട്ടുകാര്‍ക്ക് അറിവില്ല, എവിടെങ്കിലുമൊക്കെ പോയി വല്ലതും വാങ്ങിക്കഴിച്ചാല്‍ കഴിച്ചു അല്ലെങ്കില്‍ പട്ടിണി തന്നെ.കൃത്യമായ ചികിത്സയോ മരുന്നുകളോ ഒന്നും ഇല്ല! ആരാന്റമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല് എന്ന് വിചാരിക്കണ ജനങ്ങളുള്ള നാടല്ലെ! ഇതൊക്കെ ശ്രദ്ധിക്കാന്‍ ആര്‍ക്കാ നേരം മാഷേ?
ശേഖരന്‍ ഒരു പാര്‍സല്‍ കെട്ടെടുത്തു മാഷിനു കാട്ടിക്കൊണ്ട് തുടര്‍ന്നു
" ടീച്ചറുടെ മകന്റെ വസ്ത്രങ്ങളും, പിന്നേ അയാളുപോയോഗിച്ചിരുന്ന എന്തൊക്കെയോ സാധനങ്ങളും,എഴുത്ത് അന്വേഷിച്ചു വരുന്ന ടീച്ചര്‍ക്ക് മകന്‍ മരിച്ചെന്നും പറഞ്ഞ്‌ ഇതൊക്കെ ഏല്‍പ്പിക്കാന്‍ കഴിയണില്ല മാഷേ, എന്ത് ചെയ്യാനാ, നാടിനു വേണ്ടി വീര മൃത്യുവരിച്ച ഒരു ജവാന്റെ പാവം അമ്മയുടെ ദുര്‍വ്വിധി"
ശേഖരന്‍ ആ പാര്‍സല്‍കെട്ട് മാഷിനെ ഏല്പിച്ചു. ആ പൊതിക്കെട്ട് അയാള്‍ പതുക്കെ തുറന്നു. തന്റെ കൈകള്‍ വിറയ്ക്കുന്നതായി അയാള്‍ക്ക്‌ അനുഭവപ്പെട്ടു. കെട്ടിനുള്ളില്‍ രക്തക്കറ പൂണ്ട വസ്ത്രങ്ങള്‍,അയാള്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍, അമ്മയോടോപ്പമുള്ള ഫോട്ടോകള്‍, അയാളുടെ പ്രിയപ്പെട്ട അമ്മ അയച്ച കത്തുകള്‍, ഐഡന്റിറ്റി കാര്‍ഡ് , അതില്‍ നിന്നും മരിച്ചത് ബ്രിഗേടിയര്‍ രാകേഷ് വര്‍മ്മയാണെന്നു അയാള്‍ മനസ്സിലാക്കി.ഐഡന്റിറ്റി കാര്‍ഡിലെ അയാളുടെ ഫോട്ടോ മാഷിന്റെയുള്ളില്‍ ഒരു നീറ്റലുണ്ടാക്കി.അയാള്‍ ആ ചിത്രത്തിലേക്ക് കുറെ നേരം നോക്കിയിരുന്നു.ആ ചിത്രത്തിന് ക്രമേണ തന്റെ രൂപം പ്രാപിക്കുന്നുണ്ടോ എന്നയാള്‍ സംശയിച്ചു.

ശേഖരന്‍ കത്തുകളില്‍ സീലടിക്കുന്ന ശബ്ദമാണ് മാഷിനെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്.പക്ഷെ പിന്നെയും അയാളുടെ ചിന്തകള്‍ ആ മകനെയും അമ്മയെയും ചുറ്റിപ്പറ്റി പറന്നു കൊണ്ടേയിരുന്നു. തിരിച്ചു വരാത്ത മകന് വേണ്ടി കാത്തിരിക്കുന്ന സ്വബോധമില്ലാത്ത അമ്മ. ആ മാതൃ ഹൃദയത്തെയോര്‍ത്ത്‌ അയാള്‍ക്ക്‌ വല്ലാത്ത സഹതാപം തോന്നി. തന്റെ അനാഥത്വത്തില്‍ അയാള്‍ക്ക്‌ ഏറെ ദുഃഖവും.മനസ്സിന്റെ ഭ്രാന്തമായ ലോകത്തും തന്റെ മകനെ അന്വേഷിച്ച് നടക്കുന്ന ആ അമ്മയുടെ രൂപം മാഷിന്റെ മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിച്ചു.ഓര്‍മ്മയുടെ അങ്ങേ അറ്റത്ത് പോലും തന്റെ അമ്മയുടെ രൂപം കണ്ടിട്ടില്ലാത്ത അയാളുടെ മനസ്സ് വളരെ അസ്വസ്ഥമായിക്കൊണ്ടിരുന്നു. താരാട്ടുകളും കളിക്കോപ്പുകളുമൊന്നുമില്ലാത്ത നിറം മങ്ങിയ ഒരുചിത്രജാലം അയാളിലൂടെ കടന്ന് പോയി. അന്ന് മുഴുവനും അയാളുടെ മനസ്സ് അനാഥത്വം നിറഞ്ഞ ഒരു ബാല്യകാല സ്മരണകളാല്‍ മുഖരിതമായിരുന്നു. ഒരമ്മയുടെ വാത്സല്യം എന്തെന്നറിയാതെ, അമ്മാവന്മാരുടെ ശകാരങ്ങളില്‍ മനസ്സ് തളര്‍ന്ന് കിടക്കുമ്പോള്‍, ഒരമ്മയുടെ തലോടല്‍മാത്രം കൊതിച്ച് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉറങ്ങിയ രാത്രികള്‍ ഇന്നും അയാളില്‍ നൊമ്പരങ്ങള്‍ തീര്‍ത്തു.
അന്ന് രാവേറെയായിട്ടും ഉറങ്ങാതിരുന്നപ്പോള്‍ ഒരമ്മയുടെ മടിയില്‍ തലവെച്ച് താരാട്ട് കേട്ട് ഉറങ്ങാന്‍ അയാള്‍ വെറുതെ ആഗ്രഹിച്ചു. ഭ്രാന്തിയായ ആ അമ്മയുടെ മുഖമായിരുന്നു തന്റെ അമ്മയ്ക്കും എന്ന് അയാള്‍ വെറുതേ ആശ്വസിച്ചു. രാവിന്റെ അന്ത്യ യാമത്തിലെപ്പോഴോ ഒരു താരാട്ട് കേട്ടന്നോണം അയാള്‍ ഉറക്കത്തിലേക്ക് അലിഞ്ഞ് ചേര്‍ന്നു.

“മാഷേ, എന്റെ രാകേഷ് മോന്റെ കത്ത് ഇന്ന് ഉണ്ടാവും അല്ലെ?നാളെ അവന്റെ അച്ചന്‍ മരിച്ചതിന്റെ വര്‍ഷം തികയണ ദിവസാ, അതെങ്കിലും അവന്‍ മറക്കാതെ ഓര്‍ത്ത് കത്തെഴുതും എന്ന് എനിക്ക് ഉറപ്പാ,ഒന്നു നോക്കൂ മാഷേ”

മാഷ് ആ അമ്മയെ നോക്കി.അവരുടെ മുഖത്തെ ആകാംക്ഷ അയാളെ അല്‍ഭുതപ്പെടുത്തി.ടീച്ചറുടെ കണ്ണുകളിലെ തീഷ്ണത അയാളെ വല്ലാതെ ഭയപ്പെടുത്തി.അയാള്‍ എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നതു പോലെ അനുഭവപ്പെട്ടു. അല്‍പ്പ നേരത്തെ ആലോചനയ്ക്കു ശേഷം അയാളൊരു കത്തെടുത്ത് ടീച്ചര്‍ക്ക് നേരെ നീട്ടി,
“ഇതാ അമ്മേ മോന്റെ എഴുത്ത്, ഇന്ന് വന്നതാ” വിറയാര്‍ന്ന കൈകളൊടെ അയാള്‍ ആ കത്ത് ടീച്ചര്‍ക്ക് കൊടുത്തു.
ഒരു കൊച്ചുകുട്ടിയ്ക്കു പുതിയൊരു കളിപ്പാട്ടം കിട്ടിയ സന്തോഷത്തോടെ ടീച്ചര്‍ ആ കത്തുമായി അക്ഷരാര്‍ത്ഥത്തില്‍ തുള്ളിച്ചാടി. അവരുടെ മുഖം ആശ്വാസത്താലും ആഹ്ലാദത്താലും ത്രസിക്കുന്നത് മഷ് നോക്കി നിന്നു. അവര്‍ മാഷിന്റെ നേരെ തിരിഞ്ഞു,
“ഞാന്‍ പറഞ്ഞില്ലെ മാഷേ എന്റെ മോന്‍ എഴുത്ത് അയക്കും എന്ന്, ഇപ്പോ കണ്ടില്ലെ! ഈ നാട്ടില്‍ മൊത്തം അസൂയക്കാരാ,അവര് പറയുവാ എന്റെ രാകേഷ് മോന്‍ മരിച്ചൂന്ന്. മുഴു വട്ടാ അവര്‍ക്ക്.ഇന്നു ഞാന്‍ എല്ലാവരേയും തോല്‍പ്പിക്കും, എന്റെ മോന്റെ കത്ത് അവന്‍ മരിച്ചു എന്ന് പറഞ്ഞവരുടെ മുഖത്തേയ്ക്കെറിഞ്ഞ് കൊടുക്കും” പിന്നേയും അവര്‍ എന്തൊക്കെയോ പറഞ്ഞു. ശെഖരനെ കത്തു കണിച്ച് ഒത്തിരി വഴക്ക് പറഞ്ഞു. അല്‍പ്പ സമയത്തിന് ശേഷം അവര്‍ മാഷിന്റെ അടുത്ത് വന്നു,

“മോനെ, ഞാനിന്നാ വീട്ടിലേക്ക് ചെല്ലട്ടെ. കത്ത് വായിക്കാന്‍ കണ്ണട വീട്ടിലിരിക്യാ, കത്തിലെ വിശേഷങ്ങളൊക്കെ വായിച്ചിട്ട് നാളെ വിവരങ്ങളൊക്കെ പറയാം കെട്ടോ”
ടീച്ചര്‍ ആ കത്തുമായി ദൂരെ മറയുന്നതു വരെ മാഷ് വിഷണ്ണനായി നോക്കി നിന്നു.

“മാഷേ”
ശേഖരന്റെ വിളിയാണ് അയാളെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്, ശേഖരന്‍ തുടര്‍ന്നു,
“മാഷ് എന്ത് പണിയാ കാണിച്ചെ? മാഷല്ലേ ആ കത്ത് എഴുതിയത്? വേണ്ടിയിരുന്നില്ല”
ശെഖരന്റെ വാക്കുകള്‍ അയാളുടെ മനസ്സില്‍ ഒരു ചാട്ടുളിപോലെ തറഞ്ഞു. അതെ വേണ്ടിയിരുന്നില്ല എന്ന് അയാള്‍ക്കും തോന്നി.ഒരു ഭ്രാന്തിയായ അമ്മയെ അവഹേളിച്ചു എന്ന ശക്തിയായ ഒരു തോന്നല്‍ അയാളുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. എങ്കിലും അയാള്‍ ആ കത്തിനെ ന്യായീകരിക്കാന്‍ മനസ്സില്‍ ഒരു പാട് കാരണങ്ങള്‍ മെനയുകയായിരുന്നു.

“മാഷേ,മാഷറിഞ്ഞോ?”
വാ‍ടക വീടിന്റെ പൂമുഖത്തിരുന്ന് പത്രത്താളുകളിലൂടെ സഞ്ചരിക്കുകയായിരുന്ന അയാളുടെ അടുത്തേക്ക് എന്തോ മഹാത്ഭുതം വെളിവാക്കാനുള്ള പോലെ ശേഖരന്‍ ഓടിക്കിതച്ചെത്തി,
“മാഷേ, ആ ടീച്ചറുടെ ഭ്രാന്ത് മാറീന്ന്!മാഷ് കൊടുത്ത കത്ത് വായിച്ചിട്ട് ആ ടീച്ചര്‍ ഒരുപാട് കരഞ്ഞൂത്രെ,മകന്‍ മരിച്ചിട്ടില്ലാന്നും,തനിക്ക് കിട്ടിയത് മകന്റെ കത്താണ് എന്നും തന്നെയാണ് ടീച്ചറ് വിശ്വസിച്ചേക്കണത്.ഇന്നലെ സന്ധ്യയ്ക്ക് കുളിച്ച് ശുദ്ധമായി അമ്പലത്തില്‍ ചെന്ന് പ്രാര്‍ത്ഥിച്ചത് കണ്ടവരുണ്ടത്രേ,പരിചയക്കാരെയൊക്കെ പേര് വിളിച്ചിട്ടല്ലെ വിശേഷങ്ങള്‍ അന്വേഷിക്കുന്നത്”
ശേഖരന്‍ പറഞ്ഞത് നല്ല വാര്‍ത്തയാണെങ്കിലും, ഇനി എന്ത് എന്നുള്ള ഒരു ചോദ്യം മാഷിനെ അലട്ടി.ശേഖരന്‍ തുടര്‍ന്നു,
“ടീച്ചറുടെ ഈ പെരുമാറ്റത്തില് നട്ടുകാര്‍ക്കൊക്കെ വല്യ സന്തോഷായി. ഇനി മോന്‍ മരിച്ചൂ എന്നെങ്ങാനും പറഞ്ഞാല്‍ അവര്‍ക്കു വീണ്ടും ഭ്രാന്ത് പിടിച്ചെങ്കിലോ എന്ന് കരുതി ആരും അതേ പറ്റിയൊന്നും പറഞ്ഞില്ല എന്നാണറിഞ്ഞത്.അവര് മാഷേ കാണാന്‍ നമ്മുടെ ആപ്പീസില് വരുന്നുണ്ടെന്ന് ആരോടൊക്കെയോ പറഞ്ഞൂത്രേ,ആ വിവരോം മാഷിനെ അറിയിക്കാനാ ഞാന്‍ കാലത്ത് തന്നെ ഇങ്ങ് പോന്നത്.”
ശെഖരന്‍ ഒന്ന് നിര്‍ത്തി, ഒരു ദീര്‍ഘനിശ്വാസത്തോടെ വീണ്ടും ചോദിച്ചു,
“ അല്ല മാഷേ, ഇനിയിപ്പോ എന്താ ചെയ്യുകാ? ആ കത്ത് മാഷ് എഴുതീതാന്ന് അറിഞ്ഞാല്‍?”
ശേഖരന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അയാള്‍ മൌനമായി നിന്നു, എങ്കിലും അയാളുടെ മുഖത്തെ ഉത്കണ്ട മറച്ച് വെച്ച് അയാള്‍ ഓഫീസില്‍ വെച്ച് കാണാം എന്നും പറഞ്ഞ് ശേഖരനെ പറഞ്ഞ് വിട്ടു.

മനസ്സില്‍ ടീച്ചറുടെ ഭ്രാന്ത് മാറിയതിന്റെ സന്തോഷമാണോ അതോ ഒരു തെറ്റ് ചെയ്തതിന്റെ പശ്ചാതാപമാണോ എന്നറിയാതെ അയാള്‍ വല്ലാത്തൊരു ധര്‍മ്മ സങ്കടത്തിലായി.എങ്കിലും ആ അമ്മയെ ഒന്നു കാണാന്‍ അയാളുടെ മനസ്സ് വെമ്പല്‍കൊള്ളുന്നതായി അയാള്‍ക്ക് തോന്നി. അന്ന് ഓഫീസിലേക്ക് നടക്കുംതോറും ദൂരം ഏറി വരുന്നതു പോലെ അയാള്‍ക്ക് അനുഭവപ്പെട്ടു.

“മോനെ”
ജനലിന്റെ പിന്നില്‍ നിന്നും ഒഴുകി വന്ന ആ സ്വരം അയാളുടെ മനസ്സില്‍ കുളിര്‍ കോരിയിട്ടു. മുണ്ടും നേര്യതും ചുറ്റി, ഈറന്‍ പിന്നിക്കെട്ടിയ മുടിയിഴയില്‍ തുളസിക്കതിരും ചൂടി, കയ്യില്‍ ഒരു പൊതിക്കെട്ടുമായി നിന്ന ടീച്ചറെ കണ്ടപ്പോള്‍ അയാള്‍ ആശ്ചര്യം കൂറി. കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി കണ്ടാലറപ്പ് തോന്നിയിരുന്ന ആ ഭ്രാന്തിയുടെ സ്ഥാനത്ത് ഐശ്വര്യം തൂളുമ്പി നില്‍ക്കുന്ന ഒരമ്മ. ഒരു നിമിഷം ഇത് തന്റെ അമ്മയായിരുന്നെങ്കില്‍ എന്ന് അയാള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു.

“എന്താ മാഷേ ആലോചിക്കണേ? എനിക്കിപ്പോ ഭ്രാന്തൊന്നും ഇല്ല്യാന്നെ. മോന്റെ കത്ത് വരാതായപ്പോള്‍ മനസ്സിനൊരു ചെറിയ അസുഖം വന്നു, അതൊക്കെ മോന്റെ കത്ത് വന്നതോട് കൂടി മാറി, മാഷല്ലെ ഇന്നലെ എനിക്ക് മോന്റെ കത്ത് തന്നത്?
അയാള്‍ ചെറുതായൊന്ന് തലയാട്ടി.
“സന്തോഷായി മോനെ, അവനൊരു കത്തയക്കാന്‍ തോന്നിയല്ലോ. മാഷിനറിയോ അടുത്ത മാസം അവന്റെ പിറന്നാളാ, എല്ലാ പിറന്നാളിനും അമ്മേടെ കയ്യോണ്ട് ഒരുരുള ചോറെങ്കിലും തിന്നണം എന്ന നിര്‍ബന്ധള്ള കുട്യാ, ഇപ്പോ കത്തയക്കാന്‍ വരെ മടിയായിരിക്കണൂ.കുട്യോളൊക്കെ വലുതായാ പിന്നെ വയസായ അമ്മമാരെയൊക്കെയുണ്ടോ കണ്ണില്‍ പിടിക്കുന്നു. അവര്‍ക്ക് അവരുടെ ലോകം.എല്ലാ കുട്യൊളുടെം സ്ഥിതി ഇതൊക്കെത്തന്യാ പിന്നെ അവനെ മാത്രം പറഞ്ഞിട്ട് എന്താ കാര്യം?”
ടീച്ചര്‍ കയ്യിലുള്ള പൊതിക്കെട്ട് മാഷിന് നീട്ടിക്കൊണ്ട് ചോദിച്ചു,
“മാഷേ, ഒരു ഉപകാരം ചെയ്യാമൊ?“
അയാള്‍ ആ പൊതി വാങ്ങി ടീച്ചറെ നോക്കി.
“ഇതില് മോന് ഇഷ്ടപ്പെട്ട ശര്‍ക്കരുപ്പേരീം, കായ വറുത്തതും, പിന്നെ ഇത്തിരി ചമ്മന്തിപ്പൊടിയും ഉണ്ട്,ഇതൊന്ന് പാര്‍സലായി എന്റെ മോന് എത്തിച്ചുകൊടുക്കാന്‍ ഏര്‍പ്പാടാക്കണം.മുമ്പ് കൊടുത്ത് വിട്ടതൊക്കെ ഇപ്പോ തീര്‍ന്നു കാണും, ചമ്മന്തിപ്പൊടി ഞാന്‍ രാത്രി ഇരുന്ന് ഉണ്ടാക്കീതാ. പിന്നെ ഒരു ഇന്‍ലെന്റില്‍ ഒരു കത്തും എഴുതി ഇതിന്റെ കൂടെ വെക്കണം, വീട്ടില് നോക്കീട്ട് എഴുതണ ഒരു പേനയും കണ്ടില്ല.ഞാന്‍ എഴുതണ പോലെ മാഷ് തന്നെ എഴുതിയാല്‍ മതി.എഴുതിക്കൂടെ മോനേ?”
ആ അമ്മയുടെ സന്തോഷവും, ഉ‍ത്സാഹവും പരാതികളും പിണക്കങ്ങളുമൊക്കെ ഒരുകൊച്ചു കുട്ടിയെ പോലെ നോക്കിയിരിക്കുകയായിരുന്ന അയാള്‍ പക്ഷേ ടീച്ചറുടെ ചോദ്യം കേട്ടില്ല.
“എന്താ മാഷേ ഇപ്പോഴും പേടി മാറിയില്ലെ?”

“അതല്ല ഞാന്‍ അമ്മയെ നോക്കിയിരുന്ന് എന്തൊക്കെയോ ആലോചിച്ച് പോയതാ. എന്താ എഴുത്തില്‍ പ്രത്യേകമായി എഴുതേണ്ടത്?”

“മാഷ് എന്താ വിളിച്ചേ, അമ്മേന്നോ? സന്തോഷായി മോനേ, എത്ര നാളായി ആ ഒരു വിളി കേട്ടിട്ട്”
ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞു,അവര്‍ മാഷിന്റെ അടുത്തേക്ക് നീങ്ങി നിന്നു,
“മോനെ, അവനോട് ഒന്ന് ഇത്രേടം വരാന്‍ പറഞ്ഞ് എഴുതൂ, അമ്മയ്ക്ക് തീരെ സുഖല്ല്യാണ്ടായിരിക്കണൂ ന്ന് പറയൂ.ഇന്നലെ തന്നെ വല്ലാത്തൊരു നെഞ്ച് വേദനയുണ്ടായി.തലകറങ്ങി വീണപ്പോ ആരാ നോക്കാന്‍? കുറേ കഴിഞ്ഞ് ബോധം വന്നപ്പോള്‍ അടുക്കളെല് കിടക്ക്വാ.വേദന ഇപ്പോഴും ഉണ്ട്. ഇത് മാഷിനെ ഏല്‍പ്പിച്ചിട്ട് വേണം ആശുപത്രീലൊന്നു പോകാന്‍. അമ്മയ്ക്ക് സുഖല്ല്യാന്നൊന്നും എഴുതണ്ട,വെറുതെ അവന്‍ വിഷമിക്കും, അവനോട് ലീവെടുത്ത് എത്രേം വേഗം വരാന്‍ എഴുതിയാ മതി മാഷേ”
അയാള്‍ എല്ലാം സമ്മതിച്ച് തലയാട്ടി.അവര്‍ നീട്ടിയ പണം സ്നേഹപൂര്‍വ്വം നിരസിച്ചെങ്കിലും കുറെ മുഷിഞ്ഞ നോട്ടുകള്‍ ടീച്ചര്‍ അയാളെ ഏല്‍പ്പിച്ചു.
“എന്നാ ഞാന്‍ നടക്കട്ടെ മാഷേ, വേദന വല്ലാണ്ട് കൂടണ്ണ്ട്, അല്ല മാഷേ ശേഖരനെ കണ്ടില്ലല്ലോ? ശേഖരാ..നീ ഉണ്ടോ ഇവിടെ”
ഒരു ഭീരുവിനെപ്പോലെ ഒളിച്ചു നിന്ന ശേഖരന്‍ പതുക്കെ പുറത്തേക്ക് വന്നു.
“കുട്യോള് പറഞ്ഞു ഞാന്‍ ശേഖരനെ ഒത്തിരി വഴക്ക് പറയാറുണ്ടെന്ന്, ഒന്നും നീ മനസ്സില് വെക്കണ്ടാ ട്ട്വോ. സുഖല്യാത്തോണ്ടാന്ന് അറിയാലോ നിനക്ക്. അങ്ങിനേം കുറെ കാലം, ഞാന്‍ നടക്കട്ടെ മാഷേ”
ടീച്ചര്‍ അകലേക്ക് നടന്ന് മായും വരെ അയാളും ശേഖരനും ടീച്ചറെ തന്നെ നോക്കി നിന്നു.
"ഇത് ആകെ കുഴഞ്ഞു മറിയുകയാണല്ലോ മാഷേ.ഇനി മകന്‍ മരിച്ചു എന്ന് ശരിക്കും അറിയുമ്പോള്‍ ആ ടീച്ചര്‍ പിന്നേം താളം തെറ്റുമോ?"
ശേഖരന്റെ ചോദ്യം അയാളില്‍ ചെറിയിരു നടുക്കമുണ്ടാക്കി,താന്‍ ചെയ്തത് വലിയൊരു പാപമാണെന്ന് അയാള്‍ക്ക് തോന്നി.ഒരിക്കലും ഒരു ഭ്രാന്തിയോട് ചെയ്യരുതാത്തത് തന്നെയാണ് അയാള്‍ ചെയ്തതെന്ന് മനസ്സില്‍ ഉറപ്പിച്ചു. ദുഃഖങ്ങളും ഓര്‍മ്മകളും വേദനകളുമൊന്നുമില്ലാത്ത മറവിയുടെ ഒരു ഭ്രാന്തന്‍ ലോകത്ത് നിന്നും അവരെ നിത്യദുഃഖത്തിലേക്ക് തള്ളിയിടാന്‍ പോന്ന അല്ലെങ്കില്‍ വീണ്ടും ഓര്‍മ്മകള്‍ മരിച്ച ആ ലോകത്തിലേക്ക് തള്ളിവിടാവുന്ന ഒരു കര്‍മ്മത്തിന് നിമിത്തമാകേണ്ടി വന്നതില്‍ അയാള്‍ക്ക് ഖേദമുണ്ടായി. തന്റെ സ്വാര്‍ത്ഥ താല്പര്യത്തിന് വേണ്ടി ഒരമ്മയുടെ സ്നേഹവും സാമീപ്യവും ആഗ്രഹിച്ച് മരിച്ചു പോയ മകന്റെ പേരില്‍ കള്ളം പറഞ്ഞ് അവരെ ജീവിതത്തിലേക്കു കൈപിടിച്ച് നടത്തിയിട്ട് ഒടുവില്‍ സത്യം അവര്‍ അറിയുമ്പോള്‍ അവരുടെ ശാപത്തിന്റെ ഒരു കണികയെങ്കിലും തനിക്ക് താങ്ങാനാവുമോയെന്ന ചിന്ത അയാളെ വേട്ടയാടി.അയാളുടെ മനസ്സിന്റെ ശാന്തത അയാളില്‍ നിന്നും അകന്നു കൊണ്ടിരുന്നു. ഒടുവില്‍ അയാള്‍ തന്റെ തെറ്റ് തിരുത്താന്‍ തീരുമാനിച്ചു. ആ അമ്മയോട് എല്ലാ സംഭവങ്ങളും തുറന്ന് പറഞ്ഞ്, അവര്‍ക്ക് മകനും തനിക്ക് അമ്മയും നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു ലോകത്തേക്ക് അവരെ കൂട്ടിക്കൊണ്ട് പോകണം.ഇനിയുള്ള കാലം അവരെ അമ്മേ എന്ന് വിളിച്ച് ഒരു മകന്റെ സ്നേഹവും ലാളനയും നല്‍കണം,അവരെ ചികിത്സിക്കണം തുടങ്ങി അയാളുടെ ചിന്തകള്‍ കാട് കയറി.വറ്റിവരണ്ട തൊണ്ട നനയ്ക്കാനായി ഒരിറ്റ് ജലത്തിനായി അയാള്‍ കസേരയില്‍ നിന്നും എഴുനേറ്റ് മണ്‍കൂജയുടെ അരികിലേക്ക് നടന്നു.

“മാഷേ”
ഉച്ചത്തിലുള്ള ആ വിളികേട്ട് അയാ‍ള്‍ ഞെട്ടിത്തിരിഞ്ഞ് നോക്കി, വന്നയാള്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.
“മാഷേ ആ ഭ്രാന്ത് മാറിയ ടീച്ചറില്ലെ, അവര്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു മാഷേ!”
അയാളുടെ മനസ്സില്‍ പെട്ടെന്നൊരു കൊള്ളിയാന്‍ മിന്നി.വെള്ളമെടുത്ത ഗ്ലാസ്സ് തറയില്‍ വീണ് ചിന്നിച്ചിതറി.കണ്ണുകളില്‍ ഇരുട്ട് കയറുന്നതു പോലെ അയാള്‍ക്ക് അനുഭവപ്പെട്ടു.തന്റെ കസേരയിലേക്ക് തിരിച്ചെത്താന്‍ അയാള്‍ വല്ലാതെ ബുദ്ധിമുട്ടി.കണ്ണുകളില്‍ നടുക്കം വിട്ടുമാറാത്ത ഒരു കുഞ്ഞിനെപ്പോലെ അയാള്‍ ഭയത്തോടെ ചുറ്റും നോക്കി. ഒരു ഇന്‍ലന്റ് എടുത്ത് അതില്‍ എന്തൊക്കെയോ കോറി വരച്ച ശേഷം അയാള്‍ ടീച്ചര്‍ മകന് അയക്കാന്‍ ഏല്‍പ്പിച്ച ആ പൊതിക്കെട്ട് കയ്യിലെടുത്ത് ഒരു കൊച്ചു കുട്ടിയെ മാറോട് ചേര്‍ത്ത വെച്ച പോലെ അണച്ചു പിടിച്ചു.അയാള്‍ മെല്ലെ ഓഫീസില്‍നിന്നും പുറത്തിറങ്ങാന്‍ നേരം ശേഖരന്‍ ചോദിച്ചു,
“മാഷേ, മാഷെങ്ങോട്ടാ ഈ പൊതിയുമായിട്ട്?”
“ഇത് രാകേഷിനെ ഏല്‍പ്പിക്കണം,പാര്‍സലയച്ചാലൊന്നും കിട്ടില്ല, ഞാന്‍ തന്നെ നേരിട്ട് കൊണ്ടോയി കൊടുക്കാം, ഞാന്‍ കൊടുത്തോളാം”
പിന്നീട് ശേഖരന്‍ പറഞ്ഞതൊന്നും അയാള്‍ കേട്ടില്ല,കാണുന്നവരോടൊക്കെ അയാള്‍ രാകേഷിനെ തേടിപ്പോകുകയാണെന്ന് പറഞ്ഞു.അയാള്‍ നടന്നകലും തോറും തപാലാപ്പീസിലെ സീലടിക്കുന്ന ശബ്ദവും മറ്റും അയാളുടെ ഓര്‍മ്മകളില്‍ നിന്നും മാഞ്ഞ് തുടങ്ങിയിരുന്നു.

Saturday, September 5, 2009

നന്മയുടെ തിരുവോണം

വിറയ്ക്കുന്ന കൈകളോടെയാണ് പത്മാവതിയമ്മ ഫോണിന്റെ റിസീവര്‍ എടുത്ത് ചെവിയോട് ചേര്‍‍ത്ത് വെച്ചത്. അങ്ങേ തലക്കല്‍ മകന്‍ ഗോപനായിരുന്നു.
“അമ്മേ ഞാന്‍ ഗോപുവാ, അമ്മയ്ക്ക് സുഖാണല്ല്ലൊ അല്ലെ?”

“അതെ മോനെ, നിങ്ങള്‍ക്കൊ?

“സുഖം തന്നെയമ്മെ.അമ്മേടെ കാലിന്റെ വേദന ഇപ്പോള്‍ കുറവുണ്ടോ”

“അതൊക്കെ കുറഞ്ഞോളും, ഈ ഓണത്തിനെങ്കിലും നിനക്ക് മക്കളെയും കൂട്ടി നാട്ടിലേക്കൊന്നു വന്ന് കൂടെ? നലഞ്ച് കൊല്ലായില്ലേടാ നിന്നേം മക്കളെയുമൊക്കെ ഒന്നു കണ്ട്ടിട്ട്. ഇപ്രാവശ്യമെങ്കിലും നീ എങ്ങിനെയെങ്കിലൂം ഒഴിവുണ്ടാക്കി വാ”

“വരാന്‍ ശ്രമിക്കാം അമ്മെ, ഇവിടെ നിന്നും ഒരു നിമിഷ നേരം മാറി നില്‍ക്കാന്‍ വയ്യാത്ത അവസ്ഥയാണ്. അതൊന്നും അമ്മയ്ക്കു പറഞ്ഞാല്‍ മനസ്സിലാവില്ല”

“ഇല്ല മോനെ, ഈയിടെയായി അമ്മയ്ക്കൊന്നും മനസ്സിലാവുന്നില്ല.നിന്റെ മക്കള്‍ സുഖായി ഇരിക്കുന്നോടാ?

“അവര്‍ക്കു അസുഖമൊന്നും ഇല്ലമ്മേ”

“നിന്റെ മക്കളെ ഒരു നോക്ക് കാണാനെങ്കിലും ഈ ഓണത്തിന് നിനക്കൊന്നു വന്നു കൂടെ മോനെ? ഇനിയും ഒരു ഓണത്തിന് ഈ അമ്മ..”

“ഓ അമ്മ തുടങ്ങീ സെന്റിയടിക്കാന്‍, അമ്മേ, അമ്മ ഈ അടുത്ത കാലത്തൊന്നും തട്ടിപ്പോകില്ല. എന്തായാലും ഞാനൊന്ന് നോക്കട്ടെ, ഇപ്രാവശ്യം അമ്മയെ കാണാന്‍ തിരുവോണത്തിന്റെ അന്നെങ്കിലും ഞങ്ങള്‍ അവിടെ എത്താന്‍ ശ്രമിക്കാം, എന്താ അതു പോരെ?”

“നീയിതു പറയാന്‍ തുടങ്ങീട്ട് ഒന്ന് രണ്ട് കൊല്ലമായി, ഒരോ ദിവസം ചെല്ലുംതോറും അമ്മയ്ക്കു പ്രായമേറി വരുകയാണെന്ന കാര്യം മറക്കേണ്ട.”

“എപ്പോഴും പറയുന്ന പോലെയല്ല അമ്മേ, ഇപ്രാവശ്യം ഞങ്ങള്‍ അവിടെ ഉണ്ട് തീര്‍ച്ച.തിരിച്ച് പോരുമ്പോള്‍ അമ്മയും എന്റെ കൂടെ ഇങ്ങോട്ട് വന്നേക്കണം.ഇവിടെയാകുമ്പോള്‍ അമ്മ ഒറ്റയ്ക്കാണ് എന്ന ഒരു തോന്നല്‍ ഉണ്ടാവില്ല”

“അതൊക്കെ നീ ഇവിടെ വന്നിട്ട് തീരുമാക്കാം, എന്റെപൊന്നു മോന്‍ ഇങ്ങ് വന്നാല്‍ മതി”

“ശരിയമ്മേ!അപ്പൊ ഇനിയെല്ലാം നേരില്‍ സാംസാരിക്കാം, ഞാന്‍ ഫോണ്‍ വെക്കുന്നേ..”

“ശരി മോനെ, അമ്മയ്ക്ക് സന്തോഷമായി”
പത്മാവതിയമ്മ റിസീവര്‍ ക്രാടിലില്‍ വെച്ചു.സന്തോഷത്താല്‍ ആ മനസ്സ് ആഹ്ലാദിച്ചു.നീണ്ട അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ മകനെയും പേരക്കുട്ടികളേയും കാണാനുല്ല സന്തോഷത്താല്‍ ആ മാത്രു ഹൃദയം ആനന്ദ സാഗരത്തില്‍ അലയടിച്ചു.

“ഈശ്വരാ, ഇനി അഞ്ച് ദിവസം കൂടി കാത്തിരിക്കണമല്ലൊ,എന്തായാലും ഈ ഓണം മകന്റേയും പേരക്കുട്ടിക്കളുടെയും കൂടെ ആഘോഷിക്കാമല്ലൊ.ദൈവമേ എത്ര നാളത്തെ പ്രാര്‍ത്ഥനയുടെ ഫലമാ.എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നല്ലോ ദൈവമേ...”
കാ‍ലിലെ അസഹ്യമായ വേദന മറന്ന് പത്മാവതിയമ്മ വീടെല്ലാം അടുക്കിപ്പെറുക്കി വെക്കാന്‍ തുടങ്ങി.തന്റെ മകന് എത്രയും പ്രിയപ്പെട്ട ശര്‍ക്കര ഉപ്പേരിയും,ചക്കപ്പുഴുക്കും ഉണ്ടാക്കാനായി തൊടിയില്‍ നിന്നും നല്ലൊരു കായക്കുലയും,വരിക്കപ്ലാവിന്റെ ഒരു ചക്കയും ഇടാന്‍ കൊച്ചുട്ടനെന്ന പണിക്കാരനെ ഏല്‍പ്പിച്ചു. പിറ്റെ ദിവസം തന്നെ കൊച്ചുട്ടന്‍ കായക്കൂലയും നല്ല മൂ‍ത്തൊരു ചക്കയും കൊണ്ട് വന്ന് വീടിന്റെ പിന്നിലെ കോലായില്‍ വെച്ച് കൊണ്ട് പത്മാവതിയമ്മയെ വിളിച്ചു,
“കൊച്ചുട്ടാ വരിക്കപ്ലാവില് ഒരു ചക്കകൂടിയില്ലെ? അത് മക്കളിങ്ങ് വന്നിട്ട് ഇട്ടു പഴുപ്പിക്കാ‍ന്‍ വെക്കാം,ഇതെന്താ കൊച്ചൂട്ടാ ഇത്തിരി കൂടി മൂപ്പുള്ള കായ വെട്ടിയെടുക്കായിരുന്നില്ലെ?

“ കായയൊക്കെ കൊടുത്തതല്ലേ, ആ മാപ്ല കാണിച്ച് തന്ന ഒരു കുല നോക്കി വെട്ടി എന്നേയുള്ളൂ,പിന്നെ ഇനി ഒരു ചക്ക കൂടിയുള്ളത് രണ്ടീസം കൂടി കഴിഞ്ഞാല്‍ ഇട്ടേക്കാം, ഇതൊന്നു വെട്ടി വെച്ചാല് നാളേക്ക് പഴുത്ത് കിട്ടും, പിന്നെ”

“ഇവിടത്തെ ആവശ്യം കഴിഞ്ഞുള്ളത് അയാള് വെട്ടിയെടുത്താല്‍ മതി എന്ന് ആ മാപ്ലോട് പറയായിരുന്നില്ലെ?അതോണ്ട് വരണാ നഷ്ടം ഞാന്‍ സഹിച്ചോളാം”

“അല്ല പത്മാവതിയമ്മെ ഇതൊക്കെ കൊണ്ട് ഒറ്റയ്ക്ക് എന്തു ചെയ്യാന്‍ പോകുവാ? ഒരു സഹായത്തിന് ഞാന്‍ നാരായണിയെ ഇങ്ങോട്ട് പറഞ്ഞ് വിടട്ടെ?

“വേണ്ടടാ കൊച്ചുട്ടാ, എന്റെ മക്കള്‍ക്ക് ഞാന്‍ തന്നെ ഉണ്ടാക്കാടാ,അതൊക്കെ അത്ര വല്യ പണിയാണോടാ? മകനും ഭാര്യയും പേരക്കുട്ടികളുമൊക്കെ വരുന്നൂ‍ എന്നു കേട്ടപ്പോള്‍ തന്നെ മനസ്സിനു വല്ലാത്തൊരു സന്തോഷം.എത്ര കാലം കൂടീട്ട് വരുകയാന്നറിയൊ? അവന്‍ അമേരിക്കയില്‍ പോയേ പിന്നെ ആദ്യായിട്ട് വരുകയല്ലെ.എപ്പോഴും ഒരോരൊ തിരക്ക് പറഞ്ഞ് വരാന്‍ പറ്റാറില്ല.എന്തായാലും ഇപ്രാവശ്യം എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു“

"സഹായത്തിന് ഉണ്ടായിരുന്ന നാണിത്തള്ള ഇനി നാലോണോം കഴിഞ്ഞല്ലേ വരൂ. തിരുവോണത്തിന് സദ്യ ഒരുക്കാനെങ്കിലും സഹായത്തിന് ഒരാള്‍ നല്ലതല്ലേ.ഞാന്‍ വേണേല്‍ നാണിത്തള്ളയോടു ഉത്രാടതിന്റന്നു ഇത്രേടം വരാം പറയാം."

"വേണ്ടടാ കൊചൂട്ടാ, അതിന്റെ പെണ്‍ മക്കളും പെരക്കുട്യോളുമൊക്കെ തിരുവോണായിട്ടു വരുമ്പോ...വേണ്ടടാ അതിനു സങ്കടാവും, അല്ലെങ്കിലും ചിങ്ങം പിറക്കുമ്പോഴേക്കും തുടങ്ങീതാ ഓണത്തിന് വീട്ടില്‍ പോകാനുള്ള സമ്മതം വാങ്ങല്. ഒന്നൂല്യങ്കിലും മക്കളേം പേരക്കുട്ടികളേം ഒക്കെ കണ്ടു സന്തോഷായിട്ട് ഇരിക്യാലോ. നീ ഉത്രാടത്തിന്റെ അന്ന് വന്നു എനിക്ക് സദ്യക്കുള്ള സാധനങ്ങളൊക്കെ ഒന്ന് വാങ്ങി തന്നാല്‍ മതി"

"ഓ അങ്ങിനെയാവട്ടെ,എന്നാല്‍ ഞാനങ്ങട്ട്..."

"ഡാ കൊച്ചൂട്ടാ നീയാ മാപ്ലേനെ കണ്ടിട്ട് നിനക്കും നിന്റെ നാരായണിക്കും ഓണക്കോടിക്കുള്ള ഒരു വഹയങ്ങട് വാങ്ങിച്ചോളൂ, ഞാന്‍ പറഞ്ഞൂ ന്നു പറഞ്ഞോളൂട്ടോ.

കൊച്ചൂട്ടന്‍ വളരെ സന്തോഷത്തോടെ പടിപ്പുരയും കടന്ന് പോയി.

"പാവം കൊച്ചൂട്ടന്‍, മക്കളുണ്ടാവാത്തത് അവന്റെ കുഴപ്പാന്നാ നാരായണിയെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. ദൈവത്തിന്റെ ഓരോ തമാശകള്‍, മക്കളുള്ളവര്‍ക്ക് അതിന്റെ വിഷമങ്ങള് ഇല്ലാത്തവര്‍ക്ക് അതിലും വലിയ വിഷമങ്ങള്.ഈശ്വരാ എന്റെ മക്കളെ കാത്തോളണേ.....
ശ്ശെടാ...ഒരൂട്ടം മറന്നല്ലോ? തിരുവോണത്തിന്റെ അന്ന് വലിയൊരു പൂക്കളോം അതിന്റെ നടുക്ക് തൃക്കാക്കരപ്പനെയും ഒരുക്കണം എന്ന് കരുതീതാ, സാരല്യ കൊച്ചൂട്ടന്‍ ഇനി വരുമ്പോള്‍ മറക്കാതെ പറഞ്ഞേല്‍പ്പിക്കാം, എന്റെ മാവേലിത്തമ്പുരാനെ...അടിയനെന്താ ഇത്ര മറവി?"
പത്മാവതിയമ്മ ഒരു കൊച്ചുകുട്ടിയെപ്പോലെ പരിതപിച്ചു. കാലിലെ വേദനയും മറ്റു പ്രായാധിക്യം കൊണ്ടുള്ള എല്ലാ പ്രയാസങ്ങളും മറന്ന് അവര്‍ എല്ലാ പണികളും ഒറ്റയ്ക്ക് തന്നെ ചെയ്തുതീര്‍ത്തു.

ഉത്രാടത്തിന്റെയന്നു വൈകീട്ടോടെ മകനും കുടുംബവും എത്തുമെന്ന് പത്മാവതിയമ്മ വിശ്വസിച്ചിരുന്നെങ്കിലും അവര്‍ക്ക് നിരാശയായിരുന്നു ഫലം. എങ്കിലും പിറ്റേ ദിവസം അവര്‍ എത്തുമെന്ന് ആ അമ്മ ആത്മാര്‍ത്ഥമായി വിശ്വസിച്ചു.
പിറ്റേ ദിവസം വളരെ നേരത്തെ തന്നെ പത്മാവതിയമ്മ ഉണര്‍ന്നു.വളരെ വിഭവ സമൃദ്ധമായ ഒരു സദ്യ തന്നെ അവര്‍ ഒരുക്കി.മുറ്റത്ത്‌ വട്ടത്തില്‍ നല്ലൊരു പൂക്കളവും അതിന്റെ നടുക്ക്‌ തൃക്കാക്കരപ്പനെയും വെച്ച് ഒരു നിലവിളക്കും കത്തിച്ച് വെച്ചു. കഴിഞ്ഞ വര്‍ഷത്തെ ഓണത്തിനു ഉടുക്കാതെ മാറ്റിവെച്ച ഒരു ഓണക്കോടിയും ഉടുത്ത്‌ പത്മാവതിയമ്മ ഉമ്മറത്ത്‌ മകനെയും കുടുംബത്തെയും കാത്തിരുന്നു.
നേരം ഒന്‍പതു മണിയോടടുത്തു‌. പടിപ്പുരയിലേക്ക്‌ കണ്ണും നട്ടിരുന്ന പത്മാവതിയമ്മയ്ക്ക് കുറേശ്ശെ നിരാശ പടരാന്‍ തുടങ്ങി.ഉള്ളില്‍ ദുഃഖം ഒരു കാര്‍മേഘം കണക്കേ ഉരുണ്ട് കൂടാന്‍ തുടങ്ങി.ഈ ഓണത്തിനും മകന്‍ പറഞ്ഞു പറ്റിക്കുമോ എന്ന് അവര്‍ ശങ്കിച്ചു പോയി.ദുഃഖം മറക്കാനെന്നോണം അവര്‍ പ്രാര്‍ത്ഥനകളില്‍ മുഴുകി.
അല്‍പ്പം കഴിഞ്ഞപ്പോള്‍ പടിപ്പുരയില്‍ ഒരു ആളനക്കം പോലെ അവര്‍ക്ക് തോന്നി. അവര്‍ കണ്ണട ശരിയാക്കി വെച്ച് ഒന്ന് കൂടി സൂക്ഷിച്ച് നോക്കി.അവര്‍ കസേരയില്‍ നിന്നും എഴുനേറ്റു..
"എന്റെ പോന്നു മോനല്ലേ അത്?"

പത്മാവതിയംമയുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് ഈറനണിഞ്ഞു.ആ ആള്‍ രൂപം പത്മാവതിയമ്മയുടെ അടുത്തേയ്ക്ക് മന്ദം മന്ദം വന്നു.
"മോനെ ഗോപൂ.. നീ എത്തിയല്ലോടാ സന്തോഷമായിമോനെ" അവര്‍ മകനെ കെട്ടിപ്പുണര്‍ന്നു കവിളില്‍ ഉമ്മകള്‍ നല്‍കി.എന്നിട്ട് പടിപ്പുരയിലേക്ക്‌ തന്നെ നോക്കിയിട്ട്,
"എവിടെ മോനെ? മക്കളെവിടെ? എന്നെ പറ്റിക്കാന്‍ ഒളിച്ച് നില്‍ക്ക്വാ? ഇങ്ങു വാ മക്കളെ..." അവര്‍ നീട്ടി വിളിച്ചു,

"ഇല്ലമ്മേ, അവര്‍ വന്നില്ല.പോരാന്‍ നേരത്ത് ശാലിനിക്ക് ഓഫീസില്‍ നിന്നും പുതിയൊരു അസ്സൈന്മെന്റ് കൊടുത്തു. അവളില്ല എന്ന് പറഞ്ഞപ്പോള്‍ മക്കളും പോന്നില്ല.പിന്നെ അവിടെന്ന് എല്ലാരും കൂടി പോരണ്ടാന്നു ശാലിനിയ്ക്കും ഒരേ നിര്‍ബന്ധം.കുട്ടികളുടെ സ്കൂളൊക്കെ പ്രശ്നമാ അമ്മെ"

"എന്നാലും അവരെ കൂടി കൊണ്ടു വരായിരുന്നു. മക്കളൊക്കെ ഇപ്പൊ വല്യ കുട്ടികളായോടാ?"

"എല്ലാം വിശദമായി പറയാം അമ്മെ, അമ്മ വരൂ, അമ്മയ്ക്കു ഞാന്‍ സദ്യ വിളമ്പിത്തരാം, എന്നിട്ട് അമ്മയുടെ കൂടെയിരുന്ന് ഓണസദ്യയും കഴിച്ചേ ഞാന്‍ പോകുന്നുള്ളൂ"

"ഇന്ന് തന്നെ പൂവ്വേ? നിനക്ക് ഒരീസെങ്കിലും ഈ അമ്മയുടെ കൂടെയൊന്നു താമാസിച്ചൂടെടാ മോനെ?"

"അമ്മെ അടുത്ത പ്രാവശ്യമാകട്ടെ,അമ്മയുടെ വിഭവ സമ്രുദ്ധമായ സദ്യ കഴിച്ചിട്ടു വേണം എനിക്കു വേറെ ഒത്തിരി പേരെ കാണാന്‍ പോകാനുള്ളതാ,അവരൊക്കെ എന്നെ കാത്തിരിക്കുകയാകും.ഞാന്‍ വന്നില്ലെങ്കില്‍ അമ്മയ്ക്ക് വിഷമമാകുന്നതു പോലെ അവര്‍ക്കും വിഷമമാവില്ലെ അമ്മെ?“

"നിന്റെ തിരക്കിട്ട പരിപാടികള്‍ ഞാനായിട്ട് തടസ്സപ്പെടുത്തുന്നില്ല,നീ വാ, നിനക്കിഷ്ടപ്പെട്ട ശര്‍ക്കര ഉപ്പേരീം ചക്കപ്പുഴുക്കും അമ്മ ഉണ്ടാക്കി വെച്ചിട്ടുണ്ട് മോനെ"

“അപ്പോ അമ്മ ഉണ്ടാക്കിയ പാല്‍പ്പായസം എനിക്ക് ഇഷ്ടല്യാന്നാ കരുതിയെ?”

“ഹമ്പടാ കള്ളാ, അപ്പൊ നിനക്കറിയാം ഞാന്‍ പാല്‍പ്പായസം ഉണ്ടാക്കി വെക്കും എന്ന് അല്ലെ?കൊതിയന്‍!
അവര്‍ ഒന്നിച്ചിരുന്നു വഭവ സമൃദ്ധമായ ആ സദ്യ കഴിച്ചു.ഗോപു അമ്മയ്ക്കും അമ്മ ഗോപുവിനും ചോറുരുളകള്‍ വാരിക്കൊടുത്തു.സന്തോഷത്താല്‍ അവരുടെ കണ്ണൂകള്‍ ഈറനണിഞ്ഞു. മകന്റെ ഈ സാമീപ്യത്തിന് കൊതിച്ച ആ അമ്മയുടെ നീണ്ട അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് മധുരമുള്ള ഒരു പര്യവസാനം ഉണ്ടായതില്‍ പത്മാവതിയമ്മ വളരെ സന്തോഷവതിയായിരുന്നു.മകന്റെ ഭാര്യയേയും മക്കളെയും കാണാത്തതിലുള്ള സങ്കടം അവരെ നൊമ്പരപ്പെടുത്തിയെങ്കിലും മകന്റെ ഈ സാമീപ്യം തന്നെ അവരെ ആനന്ദ നിര്‍വൃതിയിലാഴ്ത്തിയിരുന്നു.

മകന്‍ യാത്ര പറഞ്ഞിറങ്ങുന്നത് നിറ കണ്ണുകളോടെ പത്മാവതിയമ്മ നോക്കി നിന്നു. മകന്‍ പടിപ്പുരയും കടന്ന് കണ്ണില്‍ നിന്നും മറയുന്നത് വരെ അവര്‍ ഉമ്മറത്ത്‌ തന്നെ നിന്നു. ടെലിഫോണ്‍ ശബ്ദിച്ചപ്പോഴാണ്‌ പത്മാവതിയമ്മ അകത്തേക്ക് പോയത്. അവര്‍ റിസീവര്‍ എടുത്ത്‌ ചെവിയോടു ചേര്‍ത്ത് വിറയാര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു,
"ആരാ?"

"അമ്മേ, മാപ്പ്, ഇപ്രാവശ്യത്തെക്കും അമ്മ എന്നോട് പൊറുക്കണം. എനിക്കും മക്കള്‍ക്കും ഇവിടന്നു പോരാന്‍ പറ്റിയില്ല അമ്മേ.എന്നെ ശപിക്കരുത്‌ അമ്മേ.."

"എന്റെ മോന്‍ ഗോപു തന്നെയാണോ ഇത്? നീ എവിടുന്നാ വിളിക്കുന്നെ? പത്മാവതിയമ്മയ്ക്ക് ആകെ പരിഭ്രമമായി.

"അതെ അമ്മേ അമ്മേടെ ഗോപു തന്നെ,ഞാന്‍ അമേരിക്കയില്‍ നിന്നുമാണമ്മേ? എന്തെ എന്ത് പറ്റിയമ്മേ?"

"ഒന്നൂല്യ ഒന്നൂല്യ.."
അവര്‍ ഫോണ്‍ കട്ട് ചെയ്തു വേഗം ഉമ്മറത്തേക്ക് വന്നു. മുറ്റത്തെ പൂക്കളത്തിനു പ്രത്യേകമായ ഒരു തിളക്കം പത്മാവതിയമ്മയ്ക്ക് അനുഭവപ്പെട്ടു.അവര്‍ മുറ്റത്തേയ്ക്കിറങ്ങി, പടിപ്പുരയില്‍ ചെന്ന് അകലേയ്ക്കു നോക്കി.മനസ്സില്‍ എന്തോ തീരുമാനിച്ചുറച്ച് അവര്‍ പൂക്കളത്തിന്റെയടുത്ത് കത്തിച്ച് വെച്ച നിലവിളക്കിന്റെ തിരി അല്‍പ്പം കൂടി നീട്ടി വെച്ച് തൃക്കാക്കരപ്പന്റെ മുന്നില്‍ കണ്ണുകള്‍ അടച്ച് കൈകൂപ്പി നിന്നു.

ഒറ്റപ്പെട്ട നല്ല മനസ്സുകളില്‍ സാന്ത്വനമായി മാവേലിത്തമ്പുരാന്‍ ഈ ഓണക്കാലത്ത് എല്ലാ നല്ല മനസ്സുകളിലും അനുഗ്രഹം ചൊരിയട്ടെ!

Tuesday, September 1, 2009

ഓണത്തിന് മോഡേണ്‍ സദ്യ വേണ്ടേ വേണ്ട!


പ്രിയരേ,
ഓണം പ്രമാണിച്ച് "ആല്‍ത്തറയില്‍" ഇട്ട ഒരു പോസ്റ്റ് ഇവിടെ വീണ്ടും പോസ്റ്റുന്നു. എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍!
*********************************************************************

ഈ കഥ നടക്കുന്നത് കേരളത്തിന്‍റെ വടക്കേ പടിഞ്ഞാറെ മൂലയില്‍ തെക്ക് വടക്കായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമത്തിലാണ്. ഗ്രാമമെന്ന് പറഞ്ഞാല്‍ ഒരു കുഗ്രാമം. ആ ഗ്രാമത്തിലെ പ്രമാണിയും സ്വന്തമായി ഒരു ബെന്‍സ്‌ കാളവണ്ടിയും രണ്ടു പുലിമാര്‍ക്ക് കാളകളുമുള്ള ഒരു കൊച്ചുമുതലാളിയാണ് ഗോവിന്ദചെട്ടിയാര്‍. ആ ചെട്ടിയാരുടെ പുഞ്ചകൃഷിയിലെ കന്നിക്കൊയ്ത്തില്‍ വിളവെടുത്തതാണ് ചെട്ടിയാരുടെ ഒരേയൊരു മകന്‍ അറുമുഖചെട്ടിയാര്‍. ഗോവിന്ദ ചെട്ടിയാരുടെ തിരു വടിയായ ഏക അപ്പന്‍ ചെട്ടിയാരുടെ ഒരു മെമ്മോറിയല്‍ ട്രോഫി കൂടിയുമായിരുന്നു അറുമുഖന്‍. അറ്മുഖന്റെ സൌന്ദര്യം കണക്കിലെടുത്ത് “കറുമുഖന്‍“ എന്നൊരു ഇരട്ടപ്പേരും നമ്മുടെ അറുമുഖന്‍ വഹിച്ച് പോന്നിരുന്നു. അറുമുഖനെ വിളവെടുപ്പ്‌ നടത്തിയതിന്റെ പത്താം നാള്‍ അറുമുഖന്റെ മമ്മി അതായത് തായ,ഗോവിന്ദ ചെട്ടിയാര്‍ ‘പോന്നുത്തായി‘ എന്നും അറുമുഖന്‍ ‘തങ്കത്തായീ‘ എന്നും വിളിക്കാന്‍ നേര്ച്ചയുണ്ടായിരുന്ന ആ തായ മുഖമടച്ച് കുളിമുറിയില്‍ വീണതിന്റെ വേദന മാറും മുന്പേ അറുമുഖനെയും ഗോവിന്ദചെട്ടിയാരെയും ഒരേ പോലെ കണ്ണീര്‍ കയത്തിലാക്കി ശ്വാസം വലി മതിയാക്കി ഈ ലോകത്തോട്‌ വിട പറഞ്ഞു. പിന്നീട് അറുമുഖനെ വളര്‍ത്തി വലുതാക്കിയതും ഒരച്ഛന്റെയും അമ്മയുടെയും സ്നേഹം ഒരുമിച്ച് നല്‍കിയത്‌ പ്രൊഡ്യൂസറായ ഗോവിന്ദ ചെട്ടിയാര്‍ തന്നെയായിരുന്നു. ആ ഒരു ചോല്ലുവിളിയില്‍ അറുമുഖന്‍ വളര്‍ന്നത് പാതി അറുമുഖനായും പാതി അറുമുഖിയായും. ഒരു തരം രണ്ടും കെട്ട ജന്മം!മലയാള പദാവലിയിലെ പുതിയ പദപ്രകാരം “ചാന്ത്പൊട്ട്” എന്ന ആധുനിക നാമത്തിലും അറുമുഖന്‍ അറിയപ്പെടാന്‍ തുടങ്ങി.

കുട്ടിക്കാലം മുതല്‍ക്കെ അറുമുഖന്‍ തന്റെ ഇഷ്ട വിനോദമായ കല്ലുകളി, കൊച്ചന്‍ കുത്തിക്കളി, വട്ട് കളി തുടങ്ങി ആസ്ഥാന കളികളില്‍ ഏര്‍പ്പെടുമ്പോഴും സുപ്രസിദ്ധ ഭരതനാട്യ കുലപതി ശ്രീ കലാമണ്ഡലം ഗിരിജന്‍ മാഷിന്റെ ശിക്ഷണത്തില്‍ കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങീ കലകളും അഭ്യസിക്കാന്‍ തുടങ്ങി.അങ്ങിനെ നമ്മുടെ അറുമുഖനും വളര്‍ന്ന് പന്തലിച്ച് കല്യാണപ്പരുവത്തില്‍ എത്തി.

കല്യാണ കമ്പോളത്തില്‍ അറുമുഖന്റെ പ്ലസ് പോയന്റ് ആണായിട്ടും പെണ്ണായിട്ടും ഒരൊറ്റ സന്തതി, ഇഷ്ടം പോലെ സ്ഥാവര ജംഗമ വസ്തുക്കള്‍.പോരാത്തതിനു അമ്മായിയമ്മ നഹീ....
ഈ വിലയേറിയ കൊണകണങ്ങള്‍ അറുമുഖന്റെ അറുബോറന്‍ മോന്തയും, എഴാം തരത്തില്‍ നിന്നുള്ള ബിരുദവും നാട്യശ്രീ പട്ടവും എല്ലാം വിസ്മ്രുതിയിലാകുന്നത് ഒരു കൂണ്ഠിതത്തോടെ മാത്രമേ അറുമുഖന് കാണാന്‍ കഴിഞ്ഞുള്ളൂ. എങ്കിലും ഒരു പെണ്ണുകെട്ടിയാല്‍ പേന്‍ നോക്കിക്കൊടുക്കാന്‍ സ്വന്തമായി ഒരു പേന്‍ തല കിട്ടുമല്ലോ എന്ന സന്തോഷത്താല്‍ അറുമുഖന്‍ എല്ലാ വിഷമങ്ങളും മിണ്ങ്ങി മിണ്ങ്ങി കഴിച്ച് കൂട്ടി.അതു കൊണ്ട് നിറയെ പേനുള്ള തലയോട് കൂടിയ ഒരു ആണിനൊത്ത ശരീരമുള്ള ഒരു പെണ്ണ് വേണം എന്ന ഒരൊറ്റ നിര്‍ബന്ധം മാത്രമെ നമ്മുടെ അറുമുഖന് ഉണ്ടായിരുന്നുള്ളൂ.

പൊന്നുത്തായിയുടെ ആക്സിഡെന്റല്‍ ഡെത്തിനു ശേഷം,ഗോവിന്ദചെട്ടിയാര്‍ തികച്ചും ഒരു ക്രോണിക് ബാച്ചിലറെ പോലെ ജീവിച്ചത്, ആണായും പെണ്ണായും ജനിച്ച തന്റെ ഏക പുത്രനുവേണ്ടിയാണെന്ന് ഒരോ ചിന്ന വീട്ടിലേയും ലവളുമാര്‍ കല്യാണത്തിന് നിര്‍ബന്ധിച്ചാല്‍ ലവളുമാരുടെ തലയില്‍ തൊട്ട് സത്യം ചെയ്തു ചെയ്ത് ശിഷ്ട ജീവിതം തള്ളി നീക്കി മുന്നേറുകയായിരുന്നു. ഇനി തന്റെ അറുമുഖനെ ഒരു പെണ്ണു കെട്ടിച്ചാല്‍ തന്റെ ഈ അവതാര ലക്ഷ്യം പൂര്‍ത്തീകരണമാകും എന്ന് ചെട്ടിയാര്‍ ഉറച്ചു വിശ്വസിച്ചു. അതിന്റെ വെളിച്ചത്തില്‍ ബ്രോക്കര്‍ പളനി മുത്ത് തന്റെ കയ്യിലുള്ള ബ്ലാക്ക് & വൈറ്റ് പടങ്ങള്‍ മുതല്‍ കളര്‍ ഡിജിറ്റല്‍ പടങ്ങളില്‍ തരുണീ മണികള്‍ നാനാവിധ പോസുകളില്‍ നില്‍ക്കുന്ന ഒരു അമൂല്യ ശേഖരവുമായി ചെട്ടിയാരെ തേടിയെത്തി.
“ദോ യിത് പാര്‍, എന്നാ അളക് എന്നാ മൂക്ക്, എന്നാ കണ്ണ്! എല്ലാം നല്ലാറ്ക്ക് ആണാല്‍ ഒരു കാല്‍ കൊഞ്ചം നീളം കമ്മി. തേവയില്ലാത്ത കാല്‍ താനേ കമ്മി! അഡ്ജസ്റ്റ് പണ്ണലാമേ കണ്ണാ”

“ഡേയ് പളനീ അന്ത മാതിരി പൊണ്ണ് വേണ്ടാ, ഫുള്‍ ഫിറ്റിങ്ങ്സോട് കൂടി വല്ലതും ഉണ്ടെങ്കില്‍ സൊല്ലെടാ മുത്ത്”
അച്ഛന്‍ ചെട്ടിയാര്‍ തനിക്കു വേണ്ടതായ മോഡല്‍ പറഞ്ഞ് കൊടുക്കുന്നതു കേട്ട് അറുമുഖന്‍ കാല്‍ നഖം കൊണ്ട് നിലത്ത് കളം വരച്ചു.

“ദോ ഇതു പാര്‍, തങ്കമാന പൊണ്ണ്, അമേരിക്കാവില്‍ പെരിയ ഉദ്യോഗം, കല്യാണത്ത്ക്കപ്പുറം മാപ്ലയെ അമേരിക്കാവിലേക്ക് കൊണ്ട് പോറേംഗേ, പാര് കണ്ണാ നല്ലാ പാത്ത് സൊല്ല്”
പളനിമുത്ത് ഒരു പെണ്ണിന്റെ ഫോടൊ അറുമുഖന്റെ കയ്യില്‍ കൊടുത്തു. അറുമുഖന്റെ കണ്ണുകള്‍ തിളങ്ങി. അവളുടെ വലിയ തലയില്‍നിറയെ പേന്‍ ഉണ്ടാകുമെന്ന് അറുമുഖന്‍ സ്വപ്നം കണ്ടു. ഫോടോ അല്‍പ്പം നാണത്തോടെ തന്റെ പ്രൊഡ്യൂസര്‍ക്ക് നേരെ നീട്ടി. “പുന്നെല്ല് കണ്ട് ചിരിക്കുന്ന എലിയെ പോലെ’ ചിരിച്ച് നില്‍ക്കുന്ന അറുമുഖന്റെ സന്തോഷം കണ്ട് ഗോവിന്ദചെട്ടിയാര്‍ ആ കേസ് ഫോര്‍വാര്‍ഡ് ചെയ്യാന്‍ പളനിമുത്തുവിന് അഡ്വാന്‍സ് തുക സഹിതം കരാര്‍ ഉറപ്പിച്ചു. അറുമുഖന്‍ അമേരിക്കയിലേക്കു പോയാല്‍ നാട്ടില്‍ ഒരു കോഴിവിളയാട്ട് തന്നെ നടത്താം എന്ന് ക്രോണിക് ബാച്ചിലറായ ഗോവിന്ദചെട്ടിയാര്‍ സ്വപ്നം കണ്ടു. അങ്ങിനെ അറുമുഖന്റെ കല്യാണം അമേരിക്കന്‍ വധുവുമായി ഉറപ്പിച്ചു. കല്യാണത്തിനു രണ്ട് ദിവസം മുന്‍പ് വധു എത്തുമെന്നും കല്യാണവും തിരുവോണവും കഴിഞ്ഞ് നവവധു തിരിച്ച് പറക്കുമെന്നും, അറുമുഖന് പ്രസിഡന്റ് ഒബാമ ഒപ്പിട്ടു നല്‍കിയാല്‍ ഉടന്‍ വിസ അയക്കുമെന്നുമുള്ള കരാറിന്റെ വെളിച്ചത്തില്‍ കല്യാണം നടത്താന്‍ തീരുമാനിച്ചു. അറുമുഖനും ഇതൊക്കെ സമ്മതമായിരുന്നു, കാരണം അറുമുഖന്റെ കണക്കില്‍ അഞ്ചു രാത്രിയും ആറ് പകലും തന്റെ ഭാര്യയുടെ പേന്‍ നോക്കാന്‍ സമയം കിട്ടുമല്ലോ എന്ന് മാത്രമേ ആ മരത്തലയന്‍ ചിന്തിച്ചുള്ളൂ.

അങ്ങിനെ കല്യാണം അതി ഗംഭീരമായിത്തന്നെ കഴിഞ്ഞു. അന്ന് രാത്രിയില്‍ തന്നെ ശാന്തി മൂഹൂര്‍ത്തം ഉണ്ടെന്ന് അപ്പന്‍ ചെട്ടിയാരോട് പറയാന്‍ വേണ്ടി അറുമുഖന്‍ ജ്യോത്സ്യന് ഒരു കണ്ണി പുകയില കൈക്കൂലിയായി കൊടുത്തു. അതിന്‍ പ്രകാരം മണിയറയില്‍ നാണം കുണുങ്ങി ഇരിക്കുകയായിരുന്നു അറുമുഖന്‍. കല്യാണപ്പെണ്ണിന് നട്ടില്‍ വീടില്ലാത്തതിനാലും ഉള്ള വീട് അങ്ങ് അമേരിക്കാവിലായതിനാലും എല്ലാ ചടങ്ങുകളും ഗോവിന്ദചെട്ടിയാരുടെ വീട്ടില്‍ വെച്ച് തന്നെയാണ് നടത്തിയത്. സമയം ഒരു ഒന്‍പത് ഒന്‍പതര ഒന്‍പതേ മുക്കാല്‍ ആയപ്പോള്‍ അറുമുഖന്റെ ഡാന്‍സ് മേറ്റ്സ് എല്ലാവരും ചേര്‍ന്ന് നവവധുവിനെ കുരവയിട്ടു മണിയറയിലേക്ക് പതുക്കെ കടത്തി നിര്‍ത്തി വാതിലടച്ചു. തന്റെ മാത്രം സ്വന്തമായ ഒരു പെണ്ണിനെ കണ്ടപ്പോള്‍ അറുമുഖന് നാണകം വന്നു. കട്ടിലില്‍ അനന്ദശയനത്തില്‍ കിടന്ന അവന്‍ തന്റെ നവവധുവിനെ തന്റെ അടുത്തേക്ക് ക്ഷണിച്ചു. മന്ദം മന്ദം നടന്നു വരുന്ന തന്റെ വധുവിന്റെ നടത്തത്തില്‍ എന്തോ പന്തികേടുണ്ടെന്ന് അറുമുഖന് തോന്നി.അറുമുഖന്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റ് നേരെ ‘പഞ്ചവര്‍ണ്ണ’ത്തിന്റെ അടുത്തേക്കു ചെന്നു,
“എന്നാ പഞ്ചവര്‍ണ്ണം എന്നാച്ച്? കാലില്‍ എന്നാച്ച്?’
പഞ്ചവര്‍ണ്ണം നാണത്താല്‍ മുഖം കുനിച്ച് കാല്‍ നഖം കൊണ്ട് നിലത്ത് വരച്ചു.എങ്കിലും ആ കാലുകളൊന്ന് കാണുവാന്‍ വേണ്ടി അറുമുഖന്‍ തന്റെ ജീവിതത്തിലെ ആദ്യ സാഹസം കാണിച്ചു. അവന്‍ പഞ്ചവര്‍ണ്ണത്തിന്റെ സാരി കാല്‍മുട്ടോളം പൊക്കി!
ആ കാഴ്ച്ച കണ്ട് അറുമുഖന്‍ ഞെട്ടി! തന്റെ എല്ലാമെല്ലാമായ പഞ്ചവര്‍ണ്ണത്തിന്റെ കാലുകളില്‍ രണ്ടിലും വലിയ രണ്ട് മന്തുകള്‍, മന്തെന്നു പറഞ്ഞാല്‍ പെരു മന്ത്, ഇത്രയും മുന്തിയ മന്തുകള്‍ ആ ദേശത്തൊന്നും അറുമുഖന്‍ കണ്ടിട്ടില്ല. കാലുകളില്‍ പയര്‍മണിപോലെയുള്ള മുഴകള്‍, കൂര്‍ക്കകള്‍,ചേമ്പിന്‍ വിത്തുകള്‍, ഹൊ എന്തൊരു മന്ത്! ഇത് ചതിയാണ്, ബ്രോക്കര്‍ പളനിമുത്തുവിന്റെ ചതി! അറുമുഖന്‍ ആകെ ബേജാറിലായി.എങ്കിലും പഞ്ചവര്‍ണ്ണത്തിന്റെ തലയില്‍ യാതൊരു വിധ മുഴകളും ഇല്ലാത്തതില്‍ അവന്‍ സന്തോഷിച്ചു. മാത്രമല്ല ഇക്കാര്യം പുറത്തു പറഞ്ഞാല്‍ അറുമുഖനെ അമേരിക്കയിലേക്ക് കൊണ്ട് പോകില്ലയെന്നു പഞ്ചവര്‍ണ്ണം ഭീഷണിപ്പെടുത്തി!
അങ്ങിനെ രണ്ട് മൂന്നു നാള്‍ അറുമുഖന്‍ പഞ്ചവര്‍ണ്ണത്തിന്റെ പേന്‍ മുട്ടി നാളുകള്‍ കഴിച്ചു.അങ്ങിനെ തിരുവോണം വന്നെത്തി.ഈ തിരുവോണത്തിന് മരുമകള്‍ വെച്ച് വിളമ്പണമെന്ന് ഗോവിന്ദചെട്ടിയാര്‍ ഉത്തരവിറക്കി. അതിന്‍ പ്രകാരം പഞ്ചവര്‍ണ്ണം അതി മാരകമായ ഒരു സദ്യയൊരുക്കി എല്ലാവരേയും ഉണ്ണാന്‍ ക്ഷണിച്ചു.

സദ്യ തിന്നാന്‍ തയ്യാറായി വന്ന അറുമുഖനും അപ്പന്‍ ഗോവിന്ദ ചെട്ടിയാരും ഒരോ വിഭവം വിളമ്പുമ്പോഴും ഞെട്ടിക്കോണ്ടിരുന്നു. കാരണം പഞ്ചവര്‍ണ്ണം ഉണ്ടാക്കിയത് ഒരു അമേരിക്കന്‍ സദ്യയായിരുന്നു. ബ്രെഡ് ടോസ്റ്റും,അമേരിക്കന്‍ ചോപ്സെയുമൊക്കെ ആ ഗ്രാമത്തില്‍ തന്നെ ആദ്യമായിരുന്നു.ബര്‍ഗ്ഗറും സാന്റ്വിച്ചുകളും കണ്ട് രണ്ട് ചെട്ടിയാന്മാരും അന്തം വിട്ടിരുന്നു. എങ്കിലും വിശക്കുന്ന വയറിനെ പട്ടിണിക്കിടരുതല്ലോ എന്നോര്‍ത്ത് രണ്ട് പേരും അതെല്ലാം കുശാലായി തട്ടിവിട്ടു. പായസത്തിന് പകരം കിട്ടിയ ഫ്രൂട്ട് സലാഡ് അവര്‍ ആര്‍ത്തിയോടെ അകത്താക്കി.അങ്ങിനെ ഒരു മോഡേണ്‍ ‍ഓണസദ്യ അവര്‍ വിശാലമായി ആസ്വദിച്ചു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ ഗോവിന്ദചെട്ടിയാര്‍ക്ക് വിളി വന്നു. പ്രകൃതിയുടെ അതി മാരകമായ വിളി.അധികം വൈകാതെ അറുമുഖനും വിളിവന്നു. അവര്‍ മത്സരിച്ച് ഓട്ടപ്രദക്ഷിണം റൂമില്‍ നിന്നും കക്കൂസിലേക്കും, തിരിച്ചും നടത്തിക്കൊണ്ടിരുന്നു. ഒടുവില്‍ ക്ഷീണിതനായ ഗോവിന്ദ ചെട്ടിയാര്‍ അറുമുഖനെ അടുത്ത് വിളിച്ച് കൊണ്ട് പറഞ്ഞു,

“മകനേ നല്ലോരു ഓണമായിട്ട് അപ്പന് അകെയുള്ള ഓണക്കോടിയായ ഈ ട്രൌസറൊന്ന് ഇടാന്‍ കൊതിയായെടാ!“

“ഞാന്‍ ആ മോഹം എപ്പൊഴെ ഉപേക്ഷിച്ചു അപ്പാ...”

ഗുണപാഠം: ഓണത്തിന് നാടന്‍ സദ്യ കഴിക്കുക, മോഡേണ്‍ സദ്യ വേണ്ട കാരണം ബാക്ടീരിയ അല്ല! ഒരു പക്ഷേ നിങ്ങളും ട്രൌസറിടാന്‍ കൊതിച്ചാലോ??

ഏല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു!


photo curtsy:google