പൊടിപിടിച്ച ചില്ലിലൂടെ ഇടയ്ക്കെപ്പോഴോ പുറത്തേക്ക് നോക്കിയപ്പോള്‍ അകത്ത് കാണുന്നതിനേക്കാള്‍ മനോഹര ദ്യശ്യങ്ങളില്ലാത്തതിനാല്‍ എന്റെ നോട്ടം തമിഴളകിയെ ചുറ്റിപ്പറ്റി തന്നെയായിരുന്നു.സണ്‍ റ്റീവിയിലെ തമിള്‍സൊല്‍ മാലയിലെ അവതാരകയ്ക്ക് പോലും ഈ തമിഴളകിയുടെ സൌന്ദര്യമുണ്ടോ എന്ന് എനിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല.അവള് ഒരു ‘തമിഴ് ഹൂറി‘ തന്നെ എന്ന് ഞാന്‍ വിലയിരുത്തി. പിശുക്കില്ലാത്ത അവളുടെ നോട്ടം അവള്‍ക്കൊരു ആയിരം എസ് എം എസ് ആവശ്യം വന്നാലും അയച്ച് പോകുന്ന ഒരു ചുറ്റുപാടിലായിരുന്നു ഞാന്‍! തീവണ്ടി ചെന്നയിലെത്താന്‍ ഇനിയും ഒരു മണിക്കൂറെങ്കിലും എടുക്കും എന്ന് പെടുക്കാന്‍ പോയി വന്ന തന്തൈ തമിഴന് പറഞ്ഞതില്‍ നിന്നും ഞാന്‍ മനസ്സിലാക്കി.അതിനി ഒരു പന്ത്രണ്ട് മണിക്കൂറായാലും വിരോധമില്ല എന്ന് ഞാന്‍ ഉള്ളാല്‍ ആഗ്രഹിച്ചു.
ചെന്നൈ സെന്റ്റല്‍ സ്റ്റേഷനില്‍ ഇറങ്ങി തമിഴളകിയെ അവസാനമായി ഒന്ന് നോക്കുമ്പോള്‍ അവളുടെ കണ്കള് വിഷാദത്താല്‍ നിറഞ്ഞ് തുളുമ്പി,അവളുടെ തന്തൈ തമിഴനോട് എന്നെ മാഗല്യം തന്തുനാനേയ പാടിക്കാന്‍ വാശി പിടിക്കും എന്ന് കരുതിയ എന്റെ കണ്കള് ഇരണ്ടും തള്ളിക്കുമാറ് തമിഴളകി ഒന്ന് മൈന്റ് പോലും ചെയ്യാതെ നടന്നകലുന്നത് ഒരു ഗദ് ഗദ്ത്തോടെ വിഷണ്ണനായി നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.അല്ലെങ്കിലും ഈ തമിഴ് പെണ്‍കൊടികളെ കുടിക്കുന്ന വെള്ളത്തില്‍ പോലും വിശ്വസിക്കാന്‍ പറ്റില്ലെന്ന് ഒരു എം പി പറഞ്ഞത് എത്ര സത്യം! അപ്പോള്‍ മനസ്സില്‍ ഓര്‍മ്മ വന്ന “മാനസ മൈനേ വറൂ” എന്ന ചെമ്മീനിലെ പരീക്കുട്ടിയുടെ ദീന രോദനം മൂളിക്കൊണ്ട് ഞാന്‍ റെയില്‍ വേ സ്റ്റേഷനില്‍ നിന്നും കുണ്ഠിതനായി മെല്ലെ പുറത്തിറങ്ങി.ഒരു യാത്രയില്‍ എന്റെ ആരെല്ലാമോ ആയിത്തീരും എന്ന് കരുതിയ ഒരു സുന്ദരി ക്ഷണ നേരം കൊണ്ട് ഒന്നുമല്ലാതായതിന്റെ ദുഃഖം തല്ക്കാലം ഒരു ചായ കുടിച്ച് അവസാനിപ്പിക്കാം എന്ന് കരുതി അടുത്ത് കണ്ട ഒരു തട്ട് കടയില്‍ കയറി, “ഒരു സായൈ“ എന്ന് തമിഴില്‍ നീട്ടിപ്പറഞ്ഞു.
ബാഷ എന്ന സിനിമയില്‍ നായിക നോക്കുന്നിടത്തെല്ലാം രജനീകാന്തിനെ കാണുന്നത് പോലെ എനിക്ക് കുടിക്കുന്ന ചായയില്‍ വരെ തമിഴളകിയുടെ ഛായ രൂപപ്പെടുന്നുണ്ടോ എന്ന് തോന്നി. അതിനാല്‍ ചായ അധികം ആറും മുന്‍പ് തന്നെ വലിച്ച് കുടിച്ചു.പോക്കറ്റിലെ ശുപാര്‍ശക്കത്ത് ഒന്ന് കൂടി എടുത്ത് ഞാന്‍ ഒരു ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയോടെ തിരിച്ച് പോക്കറ്റില്‍ തന്നെ നിക്ഷേപിച്ചു.ഒരു ഏസീ കമ്പാര്‍ട്ട്മെന്റില്‍ ചെന്നയിലേക്ക് വണ്ടി കയറിയതിന്റെ ദൂര്‍ത്തും ദുര്‍വ്യയവും ഒര്‍ത്ത് കൂറച്ച് നേരം മനസ്സ് വെറുതെ വേദനിച്ചു.അല്ലെങ്കിലും ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണം എന്ന് പറയാറുള്ള കൂട്ടുകാരന് സുനിലിന്റെ തീരുമാനമായിരുന്നു അത്.ഈ സിനിമാക്കാരധികവും ഏസീ കമ്പാര്‍ട്ട്മെന്റിലാത്രെ യാത്ര ചെയ്യുന്നത്.അപ്പോള്‍ ആരേയെങ്കിലും പരിചയപ്പെടാമെന്നും പിന്നീടുള്ള അഭിനയ ജീവിതത്തില്‍ അതൊരു മുതല്‍കൂട്ടാകുമെന്നും പറഞ്ഞപ്പോള്‍ സത്യമായും രോമാഞ്ചം ഉണ്ടായതാ. അഞ്ചിയ രോമങ്ങള്‍ക്ക് പോയി എന്നല്ലാതെ മരുന്നിനു പോലും ഒരു സിനിമാക്കാരന് ഉണ്ടായില്ല എന്നത് എന്റെ കാലക്കേട് എന്നല്ലാതെ എന്ത് പറയാന്‍. ഏസീ കോച്ചില്‍ കേറി കാശ് പോയത് മിച്ചം! എങ്കിലും തമിഴളകി നഷ്ടത്തിന്റെ ആഴം കുറച്ചു എന്ന് ഞാന്‍ വെറുതേ ആശ്വസിച്ചു.
ചായക്കടയില്‍ നിന്നും ഇറങ്ങി സംവിധായകന് ഭരതന്റെ ടി നഗറിലുള്ള വീടായിരുന്നു ലക്ഷ്യം.ഒരു ഓട്ടോ പിടിച്ച് പോയാലോ എന്ന് ശക്തമായ ആഗ്രഹം തൊന്നിയെങ്കിലും, ഇനിയെങ്ങാന്‍ ഭരതന് ചാന്‍സ് തന്നില്ലെങ്കില്‍ തിരിച്ച് പോരാനുള്ള വണ്ടിക്കൂലിയില്‍ കുറവ് വരുമല്ലോ എന്ന ചിന്ത എന്നെ ആ സാഹസത്തില്‍ നിന്നും തടഞ്ഞു.അല്ല്ലെങ്കിലും ചാന്‍സ് കിട്ടാതിരിക്കാന്‍ തരമില്ല, കാരണം ഭരതന്റെ നാട്ടുകാരനും കളിക്കൂട്ടുകാരനും സര്‍വ്വോപരി അമ്മാവന്റെ അനതിരവന്റെ മകനുമായ സര്‍വ്വ ശ്രീ മാധവേട്ടനാണ് ഈ ശിപാര്‍ശക്കത്ത് തന്ന് വിട്ടിരിക്കുന്നത്. മാധവേട്ടന് പറഞ്ഞാല്‍ ഭരതന് അത്ര ഏളുപ്പം തട്ടിക്കളയാന്‍ പറ്റില്ല.പിന്നെ ലളിത ചേച്ചി എത്ര നല്ലവരാന്ന് നമ്മള് എത്ര സിനിമയില്‍ കണ്ടതാ. അവര്‍ സഹായിക്കാതിരിക്കില്ല എന്ന് എനിക്കും ഉറപ്പായിരുന്നു.അങ്ങിനെ നല്ലത് മാത്രം ചിന്തിച്ച് ഞാന്‍ ടി നഗറിലുള്ള ഭരതന്റെ വീട്ടിലെത്തി.
ഗേറ്റിലെ തീരെ മെരുക്കമില്ലാത്ത തടിയന് അണ്ണാച്ചി തമിഴന് ഞാന്‍ അറിയാവുന്ന തമിഴൊക്കെ വെച്ച് കാച്ചീട്ടും അകത്തേക്ക് വിടുന്ന ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല എന്ന ദുഃഖ സത്യം ഒരു ഞെട്ടലോടെ ഞാന്‍ മനസ്സിലാക്കി.ഓടുവില്‍ ഞാന്‍ അവസാനത്തെ അടവ് പ്രയോഗിക്കാന്‍ തീരുമാനിച്ചു. അതേ കരഞ്ഞ് കാലില്‍ വീഴുക എന്ന കുടില തന്ത്രം! എങ്കിലും അവസാനമായി ഒരു നമ്പര്‍ കൂടി പ്രയോഗിക്കാന്‍ ഞാന്‍ വാച്ച്മേനോട് വളരെ ഗൌരവത്തൊടെ പറഞ്ഞു, “അണ്ണേ, ഞാന്‍ വന്ത് കേരളാവിലെ വടക്കാഞ്ചേരി പക്കത്തെ സ്ഥലമായ എങ്കക്കാട്ട് നിന്നും വരുകിറേന്‍,റാന്‍ റീന്‍ റൂന്! മാധവന് സാര്‍ തന്ത ലെറ്റര്‍ കോണ്ട് വന്തിരിക്കെ, ദോ പാരിങ്കള്‍”.
ഇനി മാധവന് സാര്‍ എന്റെ തന്തയാണോ എന്നാണോ ആ അണ്ണാച്ചി മനസ്സിലാക്കിയത് എന്ന് തോന്നിക്കുമാറ് അണ്ണാച്ചിയുടെ മുഖത്ത് അല്‍പ്പം മയം വന്നു. അയാള്‍ ഇന്റെര്‍കോമെടുത്ത് അകത്തേക്ക് വിളിച്ച് എന്തോ ചോദിച്ചു.അയാള്‍ ഫോണ്‍ താഴെ വെച്ച് എന്റെ നേര്‍ക്ക് വന്നു.
”ഉള്ളെ പോങ്കോ അയ്യാ”
അണ്ണാച്ചിയുടെ ഭവ്യത കണ്ട് ഞാന്‍ ആശ്ചര്യപ്പെട്ടു.ഈ മാധവേട്ടന് ആളൊരു പുലി തന്നെ എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്ത് കൊണ്ട് റിലീസ് പടത്തിന്റെ ആദ്യഷോയ്ക്ക് ടിക്കറ്റ് കിട്ടിയവനെ പോലെ അകത്തേക്ക് നടന്നു. വാതില്ക്കല് സിനിമയില്‍ കാണുന്ന അതേ പോലെ നില്ക്കുന്നു കെ പി ഏ സി ലളിതച്ചേച്ചി. ഞാന്‍ അവരെ വണങ്ങി കയ്യിലുള്ള കത്ത് ലളിതേച്ചിയെ ഏല്‍പ്പിച്ചു.
അവര്‍ കത്ത് വായിച്ചിട്ട് എന്നെ നോക്കി,
”മാധവേട്ടന് പറഞ്ഞ് വിട്ടതാണല്ലെ, പക്ഷെ ഇത്തിരി കൂടി പ്രായമുള്ള ആളെ വേണമെന്നാണല്ലോ പറഞ്ഞത്"
"നമുക്ക് മേക്കപ്പിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താമല്ലോ ചേച്ചീ"
"എന്ത് മേക്കപ്പ്? മാധവേട്ടന് ഒന്നും പറഞ്ഞില്ലേ?"
"പറഞ്ഞു, അടുത്തത് ഭരതേട്ടന് ഒരു കുടുംബ ചിത്രമാണ് എടുക്കുന്നതെന്ന് പറഞ്ഞു, എന്താ ചേച്ചി പടത്തിന്റെ പേര്?
"വെങ്കലം"
എന്റെ മനസ്സില്‍ ഒരു കുളിര്‍മഴ പെയ്തു, എന്റെ ആദ്യ ചിത്രം 'വെങ്കലം',എന്നാലും ഭരതേട്ടന് ഇത്തിരി കൂടി വിലയുള്ള പേര് ഇടാമായിരുന്നു വല്ല സ്വര്‍ണ്ണമെന്നോ വജ്രമെന്നോ മറ്റോ , ഈ പേരിനൊരു ഗുമ്മില്ല, സാരമില്ല ആദ്യ സിനിമയല്ലേ.അതില്‍ കേറി അഭിപ്രായം പറയുന്നത് ശരിയല്ലല്ലൊ, അടുത്ത ചിത്രത്തില്‍ നോക്കാം.
“നീ എന്നതാടാ ചെറുക്കാ അന്തം വിട്ട് നില്ക്കുന്നതു? നിനക്ക് കൊച്ചുങ്ങളെയൊക്കെ നോക്കാന്‍ വശമുണ്ടോടാ?”
“ഒരു നാടകത്തില്‍ കുട്ടികളെ നോക്കുന്ന ഒരു വേലക്കാരനായി അഭിനയിച്ചിട്ടുണ്ട് ചേച്ചീ,പിന്നെയെല്ലാം ഭരതേട്ടന് കാണിച്ച് തരുമല്ലോ, അതു ഞാന്‍ പെട്ടെന്ന് പഠിച്ചോളാം,പിന്നെ ചേച്ചിക്കറിയോ ഞാന്‍ നന്നായി മിമിക്രി കാണിക്കും,എന്നെ കണ്ടാല്‍ തോന്നില്ലാ എന്നേയുള്ളൂ”
“മിമിക്രിയോ ഈശ്വരാ, അതൊക്കെ പോട്ടെ നിനക്ക് അലക്കാനൊക്കെ അറിയാമോ?“
ലളിതേച്ചിയുടെ ചോദ്യം കേട്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി.ശ്ശൊ ഇതൊക്കെയാണോ ചോദിക്കുന്നത് എന്ന സംശയത്തില്‍ നിന്നപ്പോള്‍ ചേച്ചി വീണ്ടും,
“നീയെന്നതാടാ ചെറുക്കാ നിന്നു ഇളിക്കുന്നത്?
“അല്ല ഞാന്‍ ഭരതേട്ടന്റെ ‘തകരയും‘ ‘‘രതിനിര്‍വ്വേദം’വുമൊക്കെ ഓര്‍ത്ത് നിന്നുപോയതാ”
“അയ്യേ, എടാ നിനക്ക് തുണിയലക്കാനൊക്കെ അറിയാമോന്ന്?
“തുണിയലക്കുന്നതായി അഭിനയിച്ചാല്‍ പോരെ, അതൊക്കെ ഭംഗിയായി ഞാന്‍ ചെയ്യാം ചേച്ചീ”
“അല്ല നീ കൊച്ചുങ്ങളെ നോക്കാനും വീട്ട് ജോലിക്കും വന്നതല്ലേ? ഞാന്‍ മാധവേട്ടനോട് പ്രത്യേകം പറഞ്ഞതാണല്ലോ”
ഞാന്‍ നിന്ന നില്പ്പില് ആകെ ഉരുകിപ്പോയി,സിനിമാ നടനാവാന്‍ വന്ന എന്നോട് കുട്ടികളെ നോക്കാനും വീട്ട് ജോലി ചെയ്യാനും ഒരു കണ്ണീചോരയുമില്ലാതെ ലളിതചേച്ചി പറയുന്നു.കണ്ണില്‍ ഇരുട്ട് കയറി.തിരിച്ച് പോകാന്‍ വണ്ടിക്കാശില്ല എന്ന ദുഃഖം ഒരു വശത്ത്, മോഹ ഭംഗം മറുവശത്ത്.മനസ്സില്‍ വല്ലാത്ത സങ്കടവും നിരാശയും വന്നു. എല്ലാം ഉള്ളിലൊതുക്കി ഞാന്‍ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.
“ചേച്ചീ ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ നല്ലൊരു വേഷം തരും എന്ന് മാധവേട്ടന് പറഞ്ഞ് വന്നതാ.ഈ കത്തും തന്ന് മാധവേട്ടന് എന്റെ കൂട്ടുകാരോടൊക്കെ അടുത്ത ഭരതേട്ടന്റെ പടത്തില്‍ എന്നെ കാണാമെന്ന് ഉറപ്പ് പറയുകയും ചെയ്തതാ”
“ഇത് നല്ല കൂത്ത്, സിനിമേല് അഭിനയിക്കാന്‍ വന്നതാണല്ലേ,കത്തില്‍ വീട്ട് ജോലിക്ക് ആളെ അയക്കുന്നു എന്നേ മാധവേട്ടന് എഴുതീട്ടുള്ളൂ. അതൊക്കെ പോട്ടെ എതായാലും ഇത്രെം ദൂരം വന്നതല്ലെ,തല്ക്കാലം ഇവിടെ പണിക്ക് നില്ക്ക്. ഭരതേട്ടന് വരുമ്പോള്‍ ഞാന്‍ പറഞ്ഞ് ചെറിയ വല്ല വേഷവും വാങ്ങിത്തരാം എന്താ? ഇങ്ങനൊക്കെത്തന്നെയാ സിനിമയിലേക്ക് പടി പടിയായി കേറുന്നത്, നീ വേഗം അപ്പുറത്തേക്ക് വന്നേ, എനിക്ക് ഷൂട്ടിനു പോകാനുള്ളതാ.സമയം കളയാതെ വേഗം വാടാ ചെറ്ക്കാ”
“വേണ്ട ചേച്ചീ ഒരു നായകനില്‍ കുറഞ്ഞുള്ള ഒരു വേഷമൊന്നും ഇപ്പോള്‍ എന്റെ ചിന്തയിലില്ല.ചെറിയ വേഷങ്ങള്‍ ചെയ്താല്‍ പിന്നേ ആ ടൈപ്പായിപ്പോകും!പിന്നെ നായകനാകാന്‍ പറ്റില്ല.ഞാന്‍ കാത്തിരിക്കാം ചേച്ചീ”അല്‍പ്പം പോലും അഹങ്കാരം ഇല്ലാത്തവനെപ്പോലെ ഞാന്‍ ഞാന്‍ പറഞ്ഞു.
“നീ നായകനാവേ, വില്ലനാവ്വേ എന്ത് വേണേലും ആയിക്കോ, പക്ഷേ ഇവിടെ കാത്തിരിക്കാന്‍ പറ്റില്ല,എനിക്ക് വെറെ പണിയുള്ളതാ”
“ശരി ചേച്ചീ, ബുദ്ധിമുട്ടാവില്ലെങ്കില്‍ ഒരു ഹണ്ട്രഡ് മണീസ് കിട്ടിയാല്‍...വണ്ടിക്കൂലിക്കൊന്നും ഇല്ല”
“ഇങ്ങനെ ദിവസം വന്നോളും ഒരോരുത്തന്മാര് നായകനാവാന്‍, പിന്നെ ഭരതേട്ടന്റെ നാട്ടിന്നല്ലേ എന്ന് കരുതി ഞാന്‍ പണം തരുന്നതാ”
ലളിതചേച്ചി പണം തന്നു.നല്ല ചേച്ചി, പക്ഷേ സിനിമയുടെ പിന്നാമ്പുറം ഇത്രയ്ക്ക് വൃത്തികേടാണ് എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.വീട്ട് പണിയെടുത്തും കുട്ടികളെ നോക്കിയും എനിക്ക് സിനിമയിലേക്ക് കേറണ്ട.മാധവേട്ടാ, ആ പേര് മനസ്സില്‍ ഓര്‍ക്കുമ്പോള്‍ തന്നെ കൈ തരിച്ച് വന്നു. സിനിമയില്‍ കേറാനുള്ള കന്നിയാത്ര അതോടെ അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. സിനിമാ മോഹത്തിന്റെ ഖബറില്‍ ഒരു പിടി മണ്ണ് വാരിയിട്ട് ഞാന്‍ ചെന്നൈ സെണ്ട്രല് സ്റ്റേഷനെ ലക്ഷ്യമാക്കി നടന്നു. പിന്നെ അധികം താമസിച്ചില്ല ഒരു സാധാ ടിക്കറ്റുമെടുത്ത് നിരാശയോടെ മദ്രാസ് മെയിലിന്റെ കമ്പാര്‍ട്ട്മെന്റില്‍ തിരിച്ച് വരവിനായി ഞാന്‍ ഇരിക്കുമ്പോള്‍ വളരെ യാദ്യശ്ചികമായി തമിഴളകിയെ പോലെ സുന്ദരിയായ ഒരു പെണ്‍കൊച്ച് എനിക്കഭിമുഖമായി വന്നിരുന്നു. ഒരു നാലംഗ മലയാളി കുടുംബം.ഏഷ്യാനെറ്റിലെ അവതാരകയേക്കാള്‍ സുന്ദരിയായ ആ മലയളി പെണ്‍കൊടി ത്രിശ്ശൂര് വരേയെങ്കിലും ഉണ്ടാവണേയെന്നായിരുന്നു എന്റെ ചിന്ത. അല്ലെങ്കിലും ഈ തമിഴ് പെണ്‍കുട്ടികളേക്കാള്‍ എത്ര സുന്ദരികളാ നമ്മുടെ മലയാളി പെണ്കിടാങ്ങള്, മനസ്സിലാക്കുന്നേയില്ല!

42 comments:
എല്ലാ മാന്യ വായനക്കാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍.
ഈ ബ്ലോഗിന്റെ ഹെഡര്‍ ഡിസൈന്‍ ചെയ്തു തന്ന പകല്‍കിനാവന്‍ നന്ദി അറിയിക്കുന്നു.
നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനായി ഈ കഥ സമര്‍പ്പിക്കുന്നു.
ഈദ് മുബാറക്
ഈ തേങ്ങേം നിക്കാണല്ലോ വാഴക്കാ...
തേങ്ങ സ്റ്റോക്കില്ലാ ട്ടോ.ചെറിയ പെരുന്നാള്‍ ആശംസകള്‍ വാഴക്കാക്കും കുടുംബത്തിനും.വിശദമായി പിന്നെ വന്ന് അഭിപ്രായിക്കാം.
പേര് കണ്ടപ്പോള്‍ ഒരു കണ്ണീര്ക്കഥയാകും എന്നു കരുതി. ഇത് കൊള്ളാമല്ലോ വാഴക്കോടാ.ഇത് ശരിക്കും നടന്ന കഥയാണോ? :)
കഥ കൊള്ളാം
ഈദ് മുബാറക്,
വാഴയ്ക്കും കുടുംബത്തിനും
ഹെഡര്‍ നന്നായിട്ടുണ്ട്,ഇത്തിരി കൂടി കളര്‍ഫുള്‍ ആക്കരുതോ?
കഥ രസകരമാണ്.കിനാവും കണ്ണീരും എന്ന് കണ്ടപ്പോള്‍ ശരിക്കും തെറ്റിദ്ധരിച്ചു :)
ഈദ് ആശംസകള്‍
ഇതു ശരിയ്ക്കും നടന്നതാണോ ???
എന്തായാലും കൊള്ളാം :) നിങ്ങക്കിതുതന്നെ വേണം ഹി ഹി
സത്യമായും രോമാഞ്ചം ഉണ്ടായി. അഞ്ചിയ രോമങ്ങള്‍ക്ക് ഒരു കുളിര്...
നല്ല കഥ വാഴക്കോടാ...ഈ തമിഴ് സെല്‍ വികളുടെ അഴക് രൊമ്പ പ്രമാദം തന്നെ.. അല്ലയാ..
ഈദ് മുബാറക്ക്...
വാഴക്കോടനും കുടുംബത്തിനും പെരുന്നാള്‍ ആശംസകള്‍..
ഹഹഹ...
മര്യാദയ്ക്ക് വല്ല കരോക്കേ പാട്ടും പാടി നാലുകാശിനു പണിയും ചെയ്തു ജീവിയ്ക്കുന്നതിനു പകരം സിനിമാക്കാരനാവാന്‍ നോക്കുന്നു. അതും നായകനില്‍ കുറഞ്ഞ പരിപാടിയുമില്ല. ഇയാള്‍ക്കിതുതന്നെ വരണം.
പെരുന്നാള്‍ ആശംസകള്‍...
കഥ നന്നായിരിക്കുന്നു,വാഴയ്ക്കും കുടുംബത്തിനും സഗീറിന്റെയും കുടുംബത്തിന്റെയും ഈദ് മുബാറക്
അവളുടെ തന്തൈ തമിഴനോട് എന്നെ മാഗല്യം തന്തുനാനേയ പാടിക്കാന്‍ വാശി പിടിക്കും എന്ന് കരുതിയ എന്റെ കണ്കള് ഇരണ്ടും തള്ളിക്കുമാറ് തമിഴളകി
പേരില്തുങ്ങിയിറങ്ങിയ ഞാന്‍ കണ്ടത് രസകരമായ ഒരു മുതല്‍ പേരും അതുമായി ഒരുബന്ധവും ഇല്ല നല്ല രസികന്‍ കഥ
ആശംസകള്‍
പെരുന്നാള്‍ ആശംസകള്‍. കഥ വായിച്ചിട്ടില്ല.വായിക്കാന്‍ കുറച്ചു കഴിഞ്ഞിട്ടു വരാം.
ഈ അടവൊക്കെ കഴിഞ്ഞിട്ടാണോടാ വാഴേ നീ ഗൾഫിൽ പൊങ്ങിയത്..
ഐദ് മുബാറക് ട്ടോ..
പിന്നേ പത്തിരീം കോയീം കടിച്ചുപറിക്കുമ്പോൾ എന്നെം ഓർക്കണട്ടോടാ..
കിട്ടാത്ത സിനിമ പുളിക്കുമല്ലേ.. രസമായിട്ടെഴുതി. ഹെഡർ മനോഹരമായിട്ടുണ്ട്.
ഈദ് ആശംസകൾ!
അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.പിന്നെ ഇത് ഒരു കഥ മാത്രമാണ് ട്ടൊ. ഭരതന് എന്റെ അടുത്ത നാട്ടുകാരനാണെങ്കിലും നേരില്‍ കണ്ടിട്ടില്ല.ലളിതചേച്ചിയേയും!
ഹരീഷ് കന്നടയിലാണോ ഈദ് മുബാറക് പറഞ്ഞത്? :) ഐദ് മുബാറക് കണ്ട് ചൊയ്ച്ചതാ!
എല്ലാവര്ക്കും ഒരിക്കല്‍കൂടി ഈദ് മുബാറക്!
"..അല്ലെങ്കിലും ഈ തമിഴ് പെണ്‍കുട്ടികളേക്കാള്‍ എത്ര സുന്ദരികളാ നമ്മുടെ മലയാളി പെണ്കിടാങ്ങള്, മനസ്സിലാക്കുന്നേയില്ല!.."
ഹ ഹ തന്നെ തന്നെ ഈ മദ്രാസ് മുന്തിരിയുടെ ഒരു പുളി! :)
പെരുന്നാളാശംസകള്‍ വാഴേ :)
ഒരു കഥയാണെന്ന് വിശ്വസിക്കാന്‍ പ്രയാസം! വളരെ രസകരമായ അവതരണം.
വളരെ നന്നായിട്ടുണ്ട് വാഴക്കോടാ!
അയ്യോ മറന്നു,
വാഴക്കോടനും കുടുംബത്തിനും ഈദ് മുബാറക് ആശംസകള്‍ നേരുന്നു!
വാഴയ്ക്കും കുടുംബത്തിനും ഈദ് ആശംസകള്‍
റംസാന് ആശംസകള്‍....
അപ്പൊ ഇനിപ്പോ ചെന്നൈ മെയില്‍ സ്ഥിരാക്കാലോ ല്ലേ...
അല്ലേലും തലയില്‍ വരച്ച പോലെയേ ഓരോന്ന് നടക്കു വാഴേ
EiD Mubarak to you & Family
The story is very interesting.Hope this is a story only.
Good narration.
ഡേയ് തമ്പീ. അഘോഷിക്കൂ ഓരൊ നിമിഡവും.. ആശംസകള്‍..
വാഴക്കോടന്‍ ഒരു കുല വാഴക്ക കാഴ്ച വെയ്ക്കുന്നു.
അടിച്ചുപൊളിച്ചു..
വാഴേ ആദ്യം വിചാരിച്ചു കഥയാണെന്ന്...പിന്നെ കരുതി കാര്യമാണെന്ന്....പിന്നെ മനസ് പറഞ്ഞു...പറഞ്ഞത് വാഴയെങ്കില്‍ വാഴപ്പിണ്ടി വെള്ളത്തിലിട്ടപോലെ !!! ഈ ദ് മുബാറക്ക്
അപ്പോ അതും പരീക്ഷിച്ചു നോക്കിയിട്ടുണ്ടല്ലേ, ചുമ്മാ പറയുന്നതല്ലേ കഥയാണെന്നു്:)
പൊന്നു വാഴേ..
ഇതൊക്കെ കുറച്ചു കൂടി പ്രശസ്തനായ ശേഷം അനുഭവക്കുറിപ്പുകൾ എഴുതിയാൽ പോരാരുന്നോ?.. കളഞ്ഞില്ലേ അതിന്റെയൊരു ത്രില്ല്. പിന്നെ അനുഭവക്കുറിപ്പുകൾ എഴുതുമ്പോൾ ഇങ്ങനെയൊന്നും എഴുതിക്കളയരുത്. ലളിതച്ചേച്ചി കയറ്റിയിരുത്തി ടാങ് കലക്കി തന്നു എന്നൊക്കെവെച്ചു കീച്ചിയേക്കണം. ഇതൊക്കെ ഈ പള്ളിക്കുളം പറഞ്ഞിട്ടു വേണ്ടല്ലോ.
എന്തായാലും ആസ്വദിച്ചു ഈ കഥ.
ലളിത ചേച്ചിയുടെ സംഭാഷണശൈലി അതുപോലെ പകർത്തിയിട്ടുണ്ട്. “ ഇതു നല്ല കൂത്തും” മറ്റും.
എങ്കിലും ““നീ നായകനാവേ, വില്ലനാവ്വേ” എന്നു ലളിത ചേച്ചി സിനിമയിൽ പറഞ്ഞേക്കാം പക്ഷെ ഒരു കായം കുളം ശൈലിയുള്ള അവർ താങ്കളോടു പറയുമ്പോൾ :
“നീ വില്ലനാകുവോ.. നായകനാകുവോ..” എന്ന ശൈലിയിലേ പറയാൻ സാധ്യതയുള്ളൂ. കായംകുളം ശൈലീ വിന്യാസങ്ങൾക്ക് അരുൺകായംകുളവുമായി ബന്ധപ്പെടുക.
:)
ആശംസകൾ.
വാഴേ കലക്കിയെടോ. :) ഈദ് മുബാറക്ക്!
ആവു..അന്നങ്ങാനും ആ വെങ്കലത്തിൽ നായകനായിരുന്നുവെങ്കിൽ..ഈ തമിഴുമൊഞ്ചത്തിക്കളും,മലയാളിചുള്ളത്തികളും വരിനിന്നേർന്നില്ലേ...
Adi..poli....athra matrham..
രസകരമായ അവതരണം.
വളരെ നന്നായിട്ടുണ്ട്.
ആശംസകള്‍..
ഇത് ചുമ്മാ കഥയാണെന്നേ! ഞാനെങ്ങും ചെന്നയില്‍ പോയി ലളിതചേച്ചിയെ കണ്ടിട്ടില്ലേ... അനുഭവക്കുറിപ്പോക്കെ എഴുതാറാകുന്നെയുള്ളൂ എന്റെ പള്ളിക്കുളം! അതിനിനിയും പ്രായപൂര്‍ത്തിയാകണം :)
ഇത് ഭാവനയില്‍ നിന്നും അട വെച്ച് വിരിയിച്ച കഥയാണേ...ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം!
മജീ,
കഥ വളരെ ഇഷ്ടപ്പെട്ടു. വളരെ നന്നായി എഴുതിയിട്ടുണ്ട്. ആളുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ശരിക്കും നീ ചെന്നയില്‍ പോയത് പോലെയാണ് വായിക്കുമ്പോള്‍ അനുഭവപ്പെടുന്നത്. നീ ചെന്നൈക്ക് പോയിട്ടില്ല എന്ന് ഞങ്ങള്ക്കല്ലെ അറിയൂ. നമ്മുടെ റഫി പാലക്കാട്ടേക്ക് "ഭരതേട്ടന് വരുന്നു" എന്നാ ചിത്രത്തില്‍ അസിസ്റ്റന്റ്റ് ആകാന്‍ പോയത് ഓര്‍മ്മ വന്നു :)
ഹൊ..
നായകനില്‍ കുറഞ്ഞ് ഒന്നും വേണ്ടാത്രെ...
എന്തൊരു എളിമ.
എന്നാലും ഫാവിയിലെ ഒരു നസ്സ്രുദ്ദീന് ഷായെ അല്ലെ നമുക്കു നഷ്ടമായത്.
കഥ കൊള്ളാട്ടൊ :)
ഈദ് ആശംസ മുന്‍പ് തന്നതിനാല്‍ ഇവിടെ ഇല്ല.
പകലാ... ഈ വാഴയെ നീ എന്നാ നിന്റെ സ്പോക്സ്മാനക്ക്കിയെ?? എത്ര കൊടുക്കും??
പകലനില്ലാതെ വാഴക്കിപ്പൊ ഒരു കാര്യോമില്ല. താമസവും ഷാര്‍ജയ്ക്കു മാറ്റിയോ :)
വലിയ നിരാശയൊന്നും ഇല്ലാതെ തന്റെ ചിരകാലമൊഹത്തെ കുഴിച്ചുമൂടി തിരികെ വണ്ടികയറുന്ന കഥാ നായകന് സിനിമാ നടനാകാനുള്ള ഇച്ഛാ ശക്തി തീവ്രമായി ഇല്ലാതിരുന്ന ആളാണ്. സുഹൃത്തുക്കള്‍ നല്കിയ പ്രോത്സാഹനത്തിന്റെ ഒറ്റ ബലത്തിലാണ് അയാള്‍ ചെന്നൈവരെ എത്തിയത്... എന്തായാലും അയാള്‍ സിനിമാ നടനാകാഞ്ഞതു നന്നായി....അതുകൊണ്ട് നമ്മള്‍ക്ക് നല്ലോരു ബ്ളോഗ്ഗറെ കിട്ടിയില്ലെ....(കഥ നായകന് വാഴക്കോടനാണെങ്കില്).
ബൂലോകത്തിനായി ഒരു കോമടി പടം എഴുതു മാഷേ...ഒരു നടനെക്കാള്‍ ഉയരത്തില്‍ ഒരു തിരക്കഥ കൃത്തായി നിങ്ങള്‍ക്കു തിളങ്ങാനാവും....(മുഖസ്തുതിയല്ല..... )
"അല്ലെങ്കിലും ഈ തമിഴ് പെണ്‍കുട്ടികളേക്കാള്‍ എത്ര സുന്ദരികളാ നമ്മുടെ മലയാളി പെണ്കിടാങ്ങള്, മനസ്സിലാക്കുന്നേയില്ല"
:)
"അല്ലെങ്കിലും ഈ തമിഴ് പെണ്‍കുട്ടികളേക്കാള്‍ എത്ര സുന്ദരികളാ നമ്മുടെ മലയാളി പെണ്കിടാങ്ങള്, മനസ്സിലാക്കുന്നേയില്ല"
:)
nannaayittundu ,
nalla kaduppathil 'oru saaya'
kudicha thrupthi !!!
-geethachechi-
കൊള്ളാം വളരെ നന്നായി , അവിടെ ചെന്നു ഒരു മാപ്പിള പാട്ട് പടാരുന്നില്ലേ ? (അന്ന് ടീവീല് പാടിയ മാതിരി )
കരച്ചിലിനിടയിലും ചിരിപ്പിക്കാനുള്ള തന്റെ കഴിവ് സമ്മതിച്ചിരിക്കുന്നു വാഴേ...കിടിലന്‍
ദുഷ്ടക്കാലാ..ഇതൊറിജിനല്‍ അല്ലായിരുന്നോ...ഞാന്‍ വെറുതെ സെന്റി ആയി...
കഥ കഥ കസ്തൂരി..
നടന്ന സം ഭവമാണെങ്കിലും അല്ലെങ്കിലും നന്നായിരുന്നു,
നല്ല എഴുത്ത്,
പുതിയ പാതയിലേക്ക് സ്വാഗതം .
കലക്കീട്ടാ ഗഡ്യേ! കിണ്ണന്കാച്ചി കിണ്ണാണല്ലാ..
Post a Comment