Wednesday, May 4, 2011

മനസ്സമാധാനം(മിനിക്കഥ)

മരത്തണലില്‍ വിഷണ്ണനായി ഇരുന്ന അയാളുടെ അരികിലേക്ക്, മാലാഖയെപ്പോലെ സൌന്ദര്യമുള്ള ഒരു കൊച്ചു പെണ്‍കുട്ടി നടന്ന് ചെന്നു. കാഴ്ചയില്‍ ഒരു മൂന്ന് വയസ് പ്രായം തോന്നിയ്ക്കും.അയാളുടെ ഇരിപ്പ് കണ്ട് അവള്‍ കൊഞ്ചിക്കൊണ്ട് ചോദിച്ചു, 

“അങ്കിള്‍, അങ്കിളെന്താ ഇങ്ങനെ വിഷമിച്ചിരിക്കുന്നത്?”

ആ കൊച്ചുമോളെ അരികിലേക്ക് ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് അയാള്‍ പറഞ്ഞു, 

“മോളെ, എന്റെ മകളെ ഉപദ്രവിക്കുന്ന ഒരു അക്രമിയെ തടഞ്ഞപ്പോള്‍ അവനെന്നെ കഠാര കൊണ്ട് കുത്തി വീഴ്ത്തി. കണ്ടോ എന്റെ ശരീരത്തിലെ മുറിവുകളൊക്കെ തുന്നിക്കെട്ടിയിരിക്കുന്നത്” 

അയാള്‍ ആ കുട്ടിക്ക് തുന്നിക്കെട്ടിയ മുറിപ്പാടുകള്‍ കാട്ടിക്കൊടുത്തു.എന്നിട്ടവളോട് ചോദിച്ചു,

“ആട്ടേ മോളെന്താ ഇവിടെ തനിച്ച് നടക്കുന്നത്?”

ആ ചോദ്യത്തിന് മുന്നില്‍ മുഖത്ത് നിരാശ നിഴലിച്ച ആ കുഞ്ഞ് പതിഞ്ഞ സ്വരത്തില്‍ പറയാന്‍ തുടങ്ങി, 

“ഒരു ദിവസം അച്ഛനെനിക്ക് ഒത്തിരി മിഠായികള്‍ തന്ന് എന്നെ  സന്തോഷിപ്പിച്ചു , പിന്നെ...പിന്നെ അച്ഛന്‍ എന്നെ ഉപദ്രവിക്കാന്‍ തുടങ്ങി. എനിക്ക് വേദന സഹിക്കാതായപ്പോള്‍ ഞാന്‍ അലറിക്കരഞ്ഞു.അന്നേരം ആരും കേള്‍ക്കാതിരിക്കാന്‍ അച്ഛനെന്റെ വായും മൂക്കുമെല്ലാം മുറുകെ പൊത്തിപ്പിടിച്ചു.പിന്നെ എനിക്കൊന്നും ഓര്‍മ്മയില്ല അങ്കിള്‍”

ആ കുഞ്ഞിന്റെ നിഷ്കളങ്കമായ ആ ഉത്തരത്തിന് മുന്നില്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു.,ഹൃദയം വിങ്ങിപ്പൊട്ടി,അയാള്‍ ദൈവത്തെ വിളിച്ച് കൊണ്ട് പറഞ്ഞു,

“മരിച്ച് മുകളില്‍ വന്നാലും ഒരു മനസ്സമാധാനവും ഇല്ലല്ലോ രക്ഷിതാവേ...”

Thursday, February 17, 2011

മരുഭൂമിയിലെ മസറകള്‍ - തിരക്കഥ

പ്രിയപ്പെട്ട കൂട്ടുകാരെ,

ഒരു ടെലിഫിലിം എടുക്കാമെന്ന മോഹത്തില്‍ എഴുതിയതാണീ തിരക്കഥ. പൂര്‍ണ്ണമായും ഒരു തിരക്കഥയുടെ ഫോര്‍മാറ്റിലല്ല എഴുതിയിരിക്കുന്നത്. സീനുകള്‍ തിരിച്ചെഴുതി എന്ന് മാത്രം.എന്റെ സമയക്കുറവ് കൊണ്ടും ജോലി സംബന്ധമായ തിരക്കുകള്‍ കൊണ്ടും എനിക്കിത് ടെലിഫിലിമാക്കാന്‍ കഴിഞ്ഞില്ല. താല്പര്യമുള്ളവര്‍ സമീപിച്ചാല്‍ ഞാന്‍ പൂര്‍ണ്ണമായി സഹകരിക്കുന്നതാണ്. ഈ കഥയുടെ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..
സ്നേഹപൂര്‍വ്വം,
വാഴക്കോടന്‍


സമര്‍പ്പണം 

മരുഭൂമിയിലെ ‘മസറ‘കളില്‍ ജീവിതം ഹോമിച്ചവര്‍ക്ക്......


സീന്‍: 01 (സ്വപ്നം)

വിശാലമായ റോഡ്.ആ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്ന ഒരാളെ
അമിത വേഗത്തില്‍ പാഞ്ഞ് വന്ന വണ്ടി ഇടിച്ച് അയാള്‍ മരിക്കുന്നത്
സ്വപ്നം കണ്ട് ഉറക്കത്തില്‍ നിന്നും അസീസ് "ബാപ്പാ" 
എന്നുറക്കെ വിളിച്ച്കൊണ്ട് ഞെട്ടിയുണരുന്നു.

സീന്‍ : 01 എ

(അസീസ്,25 വയസിനടുത്ത് പ്രായം.ഗള്‍ഫിലെ അയാളുടെ കമ്പനി റൂം. 
തനിച്ചാണ് റൂമില്‍.പുതിയ കമ്പനിയില്‍ ജോലിക്കെത്തിയിട്ട് അധികം 
നാളുകളായിട്ടില്ല.തന്റെ പിതാവിനെക്കുറിച്ച് അന്വേഷിക്കാന്‍ 
കൂടിയാണ് അസീസ് ഗള്‍ഫിലെത്തിയത്. കഴിഞ്ഞ പത്ത് പതിനാല് 
വര്‍ഷമായി ബാപ്പ നാട്ടില്‍ എത്തിയിട്ടില്ല.എട്ടൊന്‍പത് വര്‍ഷത്തോളം 
പണം ക്ര്യത്യമായി അയച്ചിരുന്നെങ്കിലും പിന്നീട് അതും നിലയ്ക്കുക-
യായിരുന്നു.ആദ്യത്തെ രണ്ട് വര്‍ഷത്തോളം ഒരു കടയുടെ അഡ്രസ്സില്‍
കത്തുകള്‍ അയക്കുകയും സുഹ്യത്തുക്കളെ കൊണ്ട് വല്ലപ്പോഴും മറുപടിയും 
അയക്കാറുണ്ടായിരുന്നു.എഴുത്തും വായനയും അറിയാത്ത ‘ഹസ്സന്‍’ 
അതിന് കഴിയാത്തത് കൊണ്ടാണ് കത്തുകള്‍ നിന്ന്പോയതെന്നും 
ആ കുടുമ്പം കണക്ക് കൂട്ടി.കഴിഞ്ഞ അഞ്ചാറ് വര്‍ഷത്തോളമായി ഹസ്സന്‍
എന്നയാളെ കുറിച്ച് ഒരു വിവരവും ആര്‍ക്കും അറിയുമായിരുന്നില്ല.
എഞ്ജിനീയറിങ് കഴിഞ്ഞ്നല്ലൊരു ജോലി നേടിയാണ് അസീസ്  
എത്തിയിരിക്കുന്നത്.)

ബാപ്പ അപകടത്തില്‍ മരിക്കുന്നത് സ്വപ്നം കണ്ടാണ് അസീസ്  
ഞെട്ടിയുണര്‍ന്നത്.അസീസ് സമയം നോക്കുന്നു.അപ്പോള്‍ 
തന്നെ തന്റെ മൊബൈല്‍ ശബ്ദിക്കുന്നു.അയാള്‍ ഫോണ്‍ അറ്റന്റ് 
ചെയ്യുന്നു.ഫോണിന്റെ മറുതലയ്ക്കല്‍ തന്റെ ഉമ്മയാണെന്ന് തിരിച്ചറിയുന്നു..

“എന്താ ഉമ്മാ രാവിലെത്തന്നെ?”

“മോനെ, ഞാന്‍ നിന്നെ സ്വപ്നം കണ്ടു.നിനക്ക് സുഖമല്ലേ മോനെ!

“അതേ ഉമ്മാ. ഉമ്മാക്ക് കാലിന്റെ വേദന ഇപ്പോള്‍ കുറവുണ്ടല്ലോ 
അല്ലെ? മരുന്നൊക്കെ സമയത്തിന് കഴിക്കണം“

“എല്ലാം കഴിക്കുന്നുണ്ട് മോനെ.ബാപ്പാനെക്കുറിച്ച് വല്ല വിവരവും 
അന്വേഷിക്കാന്‍ പറ്റിയോ മോനെ?“

“അന്വേഷിക്കുന്നുണ്ട് ഉമ്മാ. എന്തേങ്കിലും വിവരം കിട്ടാതിരിക്കില്ല.
പിന്നെ ബാങ്കിലേക്ക് പണംഅയച്ചിരുന്ന ആലിക്ക എന്നയാള്‍ 
ഇപ്പോള്‍ ആ അഡ്രസ്സില്‍ ഇല്ല. അയാളൊരു പിക്കപ്പ് വാന്‍ 
വാടകയ്ക്ക് ഓടിക്കുന്ന ആളായിരുന്നത്രേ! ഇപ്പോള്‍ അഞ്ചാറ് 
വര്‍ഷമായില്ലേ ഉമ്മ.അന്വേഷിക്കാം“

‘നിന്റെ ജോലിയൊക്കെ എങ്ങിനെയുണ്ട് മോനെ?‘ 

‘കുഴപ്പമില്ല ഉമ്മാ.കമ്പനിയില്‍ പുതിയ ആളാണെങ്കിലും 
എല്ലാവരും നല്ല സഹായമാണ്.കൂടെയുള്ളവരും ബാപ്പാനെ 
അന്വേഷിക്കാന്‍ സഹായിക്കാം എന്ന് പറഞ്ഞിട്ടുണ്ട്“

“കഴിഞ്ഞ പതിനഞ്ച് കൊല്ലമായില്ലേ മോനെ ഈ ഉമ്മ 
പടച്ചോനോട് കരഞ്ഞ് ദുആ ചെയ്യുന്നു,പടച്ചോന്‍ എന്റെ 
കണ്ണീര് കാണാതിരിക്യോ? നിന്റെ ബാപ്പ ജീവനോടെ ഉണ്ടായാല്‍മതി 
എന്നാ ഇപ്പോഎന്റെ തേട്ടം. എന്തേങ്കിലും വിവരം കിട്ടിയാല്‍ 
നീ വിളിക്ക് മോനെ.ഉമ്മ ഫോണ്‍ വെക്കട്ടെ..
ഇന്റെ മോന് സുഖം തന്നെയല്ലേടാ..?

‘ഉമ്മ വിഷമിക്കാതിരിക്ക്. എല്ലാം ശരിയാവും ഉമ്മാ! സഫിയ 
ഇന്ന് കോളേജില്‍ പോയില്ലെ?

‘അവള് പോയിട്ടുണ്ട് മോനെ.ഇന്നലെ ഉപ്പാനെ സ്വപ്നം കണ്ടൂന്നും 
പറഞ്ഞിട്ട് അവള്‍ക്ക് വല്യസങ്കടായിരുന്നു.ഉപ്പാനെ ആരോ 
ഉപദ്രവിക്കുന്നത് സ്വപ്നം കണ്ടൂത്രെ? പാവം.ഉപ്പാടെ മുഖം പോലും 
ശരിക്ക് കണ്ടിട്ടില്ല. അതും പറഞ്ഞ് വിഷമിച്ചാ ഇന്നും പോയത്.നീ 
അവളുള്ളപ്പോള്‍ഒന്ന് വിളിക്ക്. അവള്‍ക്ക് മനസ്സിന് ഇത്തിരി 
 ആശ്വാസം കിട്ടുമെങ്കില്‍ ആയിക്കോട്ടെ.
നീ ഇന്ന് ജോലിക്ക് പോകുന്നില്ലെ മോനെ?

“പോകുന്നുണ്ട് ഉമ്മ.സമയം ആവുന്നേയുള്ളൂ.എന്നാ ഉമ്മ വെച്ചോ 
ഞാന്‍ പിന്നെ വിളിക്കാം!‘

(അസീസ് ഫോണ്‍ കട്ട് ചെയ്ത് പ്രഭാത കര്‍മ്മങ്ങളിലേക്ക് നീങ്ങുന്നു)
 
സീന്‍ - 2

പകല്‍
അസീസിന്റെ ഓഫീസ്.ഡയറക്റ്ററുടെ റൂം.
ഡയറക്റ്ററായ അറബിയുടേ മുന്നില്‍ അസീസും മറ്റൊരു ഉദ്യോഗസ്ഥനും 
ഒരു മേശയ്ക്ക് ഇരുപുറമായി ഇരിക്കുന്നു.

Director: Mr. Asees,Hope now everything is clear.We have to 
emerge in the market,and keep our position. Mr. Mathew also 
from  Kerala.He will help you Ok.Now carry on.

Asees: Sure Sir, I will try my level best.

Director: good, Mathew show him the project details. ok

Mathew: yah, Sir I have a request, His father is absconding for 
the last 15 years!

Director: Laa hawla va laakkuvaththaa! 15 Years??

Mathew: Yes sir, Can you help him to find him?, I hope you 
could inquire to the police and other officials,as you know the 
officials well.

Director; Definitely, Don't worry Let me see how I can help you.
Believe in God! He will be back.Let's hope for the best!

Asees: Thank you very much sir, I will remain grateful to you!

Director: No mention young man!

Mathew: Thank you sir,

(ഡയറക്റ്റര്‍ക്ക് ഹസ്ത ദാനം നല്‍കി മാത്യുവും അസീസും 
ഡയറക്റ്ററുടെ ഓഫീസില്‍ നിന്നും അവരുടെ സീറ്റിലേക്ക് പോകുന്നു)

സീന്‍ - 3

സമയം വൈകുന്നേരം/രാത്രി

നഗരത്തിലെ ഒരു കോഫീ ഹൌസിലെ സായാഹ്നം! 
മാത്യുവും അസീസും ഒരു ചെറിയ വട്ടമേശയ്ക്ക് അപ്പുറവും 
ഇപ്പുറവുമിരുന്ന് ചായ കുടിക്കുന്നു.

മാത്യു: ഇപ്രാവശ്യം തണുപ്പ് തീരെ കുറവായിരുന്നു.ചൂടും 
അത് പോലെ കുറവായിരുന്നാല്‍ മതിയായിരുന്നു.
പുറത്ത്പണിയെടുക്കുന്ന തൊഴിലാളികള്‍ക്കാ കഷ്ടം!
(അശ്രദ്ധനായി ഇരിക്കുന്ന അസീസിനെ നോക്കി) 
നീയെന്താ ആലോചിക്കുന്നത്?
ഇങ്ങനെ മൂഡ് ഓഫായി ഇരുന്നിട്ട് എന്താ കാര്യം? നമുക്ക് 
അന്വേഷിക്കാം.നീ വിഷമിക്കാതിരിക്ക്.അല്ലാ അഞ്ചാറ് കൊല്ലം  
ഒരു ആലിക്കയുടെ അഡ്രസ്സിന്നാണ് പണം വന്നിരുന്നത് എന്ന് 
പറഞ്ഞല്ലോ,ആലിക്കാടെ വല്ല വിവരവും കിട്ടിയോ?

അസീസ്: അന്വേഷിക്കുന്നുണ്ട്. എന്റെ കൂട്ടുകാരോടും പറഞ്ഞിട്ടുണ്ട്
അവരും കാര്യായി അന്വേഷിക്കുന്നുണ്ട്.

മാത്യു: പത്ത് പതിനഞ്ച് വര്‍ഷമായിട്ടും വേറെ വഴിക്കൊന്നും 
അന്വേഷിച്ചില്ലേ അസീസെ?

അസീസ്:പലര്‍ക്കും, മുഖ്യമന്ത്രി,പ്രവാസകാര്യ മന്ത്രി,പ്രധാനമന്ത്രി 
തുടങ്ങിയവര്‍ക്കും  പരാതി കൊടുത്തു എംബസികളില്‍  പല 
തവണ പരാതിയുമായി ചെന്നു. ഒരു മറുപടിയുംഎവിടെനിന്നും 
കിട്ടിയില്ല.ആരും സഹായിച്ചില്ല! മുട്ടാത്ത വാതിലുകളില്ല.

മാത്യു: നമ്മുടെ സംവിധാനങ്ങളൊക്കെ അത്രയേ ഉള്ളൂ. ഇവിടെ 
ക്യത്യമായി എത്രപേര്‍ ഉണ്ടെന്നതിന് കണക്കില്ല,ഇവിടെ വല്ല 
അപകടത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍  ഒന്നന്വേഷിക്കാന്‍ 
പോലും ആരുമില്ല. ഒരു പാട് കടലാസ് സംഘടനകളുണ്ട്.വരിസംഖ്യ 
പിരിക്യാ,ആഘോഷായ ആഘോഷങ്ങളൊക്കെ നടത്തുക!
കൂട്ടംകൂടിയിരുന്ന് വെള്ളമടിക്കാന്‍ ഓരോരൊ സംഘടനകള്‍!
ദോഷം പറയരുതല്ലൊ ചിലര്‍ക്ക് ഈ സംഘടനകള്‍ കൊണ്ട് 
നല്ല സഹായാ!പിന്നെ നമ്മുടെ സര്‍ക്കാര്‍സംവിധാനങ്ങളെപ്പറ്റി 
പറയാനുണ്ടോ?ഇനിയിപ്പോ വോട്ടവകാശം കിട്ടാത്ത കുറവേയുള്ളൂ...
അതൊക്കെ പറയാതിരിക്കുന്നതാ നല്ലത്.

അസീസ്: നമ്മുടെ രാജ്യത്തിന്റെ പരിമിതികള്‍ നമ്മള്‍ മനസ്സിലാക്കണ്ടെ?

മാത്യു: എല്ലാം പരിമിതികളില്‍ പെടുമ്പോഴാണ് പ്രശ്നം! മറ്റു രാജ്യങ്ങള്‍ 
അവരുടെ പൌരന്മാര്‍ക്ക് നല്‍കുന്ന പരിഗണനയുടേയും  
സംരക്ഷണത്തിന്റേയും ഒരു ശതമാനം പോലും നമുക്ക് കിട്ടുന്നുണ്ടോ?
അതൊക്കെ പറഞ്ഞാല്‍ വെറുതെ തല പെരുത്ത് വരും!
 അതൊക്കെ അവിടെ നില്‍ക്കട്ടെ,അസീസെ ഇവിടത്തെ ജയിലുകളില്‍
നമുക്കൊന്ന് അന്വേഷിച്ചാലോ?

അസീസ്: ജയിലിലോ? അതിന് ബാപ്പ വല്ല കുറ്റവും...?

മാത്യു : ബാപ്പ കുറ്റം ചെയ്തിട്ടുണ്ടാവണമെന്നില്ല അസീസെ.
ചിലപ്പോള്‍ സ്പോണ്‍സറുടെ അടുത്ത് നിന്നും ഓടിപ്പോയി പോലീസിന്റെ
കയ്യില്‍ അകപ്പെട്ടാലും മതിയല്ലോ? പിന്നെ വല്ല കള്ളക്കേസുകളിലും
പെട്ടാലും മതിയല്ലോ?  പിന്നെ....(മാത്യു ഒന്ന് നിര്‍ത്തുന്നു)

അസീസ്: എന്താ മാത്യുവേട്ടാ?

മാത്യു: അല്ലാ അന്വേഷണത്തിന്റെ ഭാഗമാണെന്ന് കൂട്ടിയാല്‍ 
മതി. ഇവിടത്തെ മോര്‍ച്ചറികളിലുംനമുക്കൊന്ന് അന്വേഷിക്കണം. 
വല്ല അജ്ഞാത ജഡങ്ങളുടെ കൂട്ടത്തിലും... 

(അസീസ് അത് കേട്ട് വിതുമ്പുന്നു) 
ഞാന്‍ പറഞ്ഞല്ലോ അന്വേഷണത്തിന്റെ ഭാഗമായി കണക്കാക്കിയാല്‍ മതി.
ഓരോ ദിവസവും റോഡപകടങ്ങളിലും,തൊഴില്‍ സ്ഥലങ്ങളിലെ 
അപകടങ്ങളിലും മറ്റും എത്ര പേരാണ് മരണപ്പെടുന്നത്. ക്ര്യത്യമായ 
രേഖയില്ലാത്തവര്‍ അജ്ഞാത മ്യതദേഹങ്ങളായി മാറുന്നു. 
പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ കുടുംബത്തിന്റെ കണ്ണീര്‍ മാത്രം 
ബാക്കിയാവുന്നു.ഇപ്പോള്‍ വാര്‍ത്താ മാധ്യമങ്ങള്‍ ചില ഇടപെടലുകള്‍ 
നടത്തുന്നത് വളരെയേറെ ആശ്വാസമാണെന്ന് പറയാം. എങ്കിലും 
അവര്‍ക്കും പരിമിതികളുണ്ട്. ‘മസറകളില്‍’ കഴിയുന്നവരെ കുറിച്ചൊന്നും 
ഒന്നും അറിയാന്‍ കഴിയാറില്ല.എത്രയോ മലയാളികള്‍ മസറകളില്‍ 
പണിയെടുക്കുന്നു.ഈ മസറകളില്‍ എത്തിപ്പെടാന്‍ തന്നെ പ്രയാസമാണ്.

അസീസ്: മസറകള്‍ എന്ന് പറഞ്ഞത് മനസ്സിലായില്ലല്ലൊ  മാത്യുവേട്ടാ?

മാത്യു: ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു ജയില്‍! ആടുകളെയും ഒട്ടകങ്ങളേയും 
വളര്‍ത്തുന്ന സ്ഥലമാണ് മസറകള്‍. ഇതൊക്കെ പലപ്പോഴും മരുഭൂമിയുടെ 
ഉള്‍പ്രദേശങ്ങളിലോ ആളൊഴിഞ്ഞ സ്ഥലങ്ങളിലോ ഒക്കെയായിരിക്കും. 
എന്തിനധികം മൊബൈല്‍ ഫോണിന് വരെ റെയിഞ്ചില്ലാത്ത 
മസറകള്‍ ഉണ്ട്.അവിടേയും മലയാളികള്‍ വയറ്റിപ്പിഴപ്പിനായി ജോലി 
ചെയ്യുന്നുണ്ട്.ഗതികേട് അല്ലെങ്കില്‍ നിവര്‍ത്തികേട്!
എന്ത് കഷ്ടപ്പാടാണെങ്കിലും ഇട്ടെറിഞ്ഞ് പോകാനുള്ള മടികൊണ്ടോ 
അല്ലെങ്കില്‍ അവിടന്ന് രക്ഷപ്പെടാനോ കഴിയാത്ത അവസ്ഥയിലാകും
ചിലര്‍. ആ കഥകളൊക്കെ പറയാതിരിക്കുന്നതാ ഭേതം.
കണ്ണില്‍ നനവു പടരാതെ ഒരു മസറയിലെ പണിക്കാരനെ കാണാന്‍ 
കഴിയില്ല എന്നതാണ് സത്യം.

(അസീസിന്റെ ഫോണ്‍ ശബ്ദിക്കുന്നു, അസീസ് ഫോണ്‍ എടുക്കുന്നു)

അസീസ്: ഹലോ അതെ അസീസാണ് എന്താ റഫീക്കേ?

റഫീക്ക്:“നമ്മള്‍ അന്വേഷിക്കുന്ന ആലിക്കയെ കുറിച്ച് ഒരു വിവരം കിട്ടി”

അസീസ്:‘അല്‍ഹംദുലില്ലാഹ്, പറയൂ റഫി ആലിക്ക എവിടെയുണ്ട് ?

റഫീക്ക്:“അജ്മാനിലെ ഹമീദിയ എന്ന സ്ഥലത്ത് ഒരു സൂപ്പര്‍ മാര്‍ക്കറ്റ് 
നടത്തുകയാ ആലിക്ക. അതിനടുത്ത് തന്നെയുള്ള ഒരു വില്ലയിലാണ്  
താമസം. ആലിക്കാടെ മക്കളാ കട നടത്തുന്നത്. ആലിക്ക വില്ലയില്‍ 
തന്നെ കാണും.“

അസീസ്:“നമുക്ക് നാളെ രാവിലെത്തന്നെ ആലിക്കാനെ കാണാന്‍ 
പോയാലോ? നിനക്ക് വരാനൊഴിവുണ്ടാകുമോ?“

റഫീക്ക്:“ഇല്ല അസീസേ, ഞാന്‍ ആലിക്കാടെ നമ്പര്‍ തരാം. 
എനിക്ക് നാളെ അര്‍ബാബിന്റെ കൂടെ ഒരു മീറ്റിങ്ങിനു പോകാനുണ്ടെടാ. 
വരാന്‍ ചിലപ്പോള്‍ വൈകും.ഞാന്‍ നമ്പര്‍ തരാം.നിനക്ക് വേറെ 
ആരെയെങ്കിലും കൂട്ടിപ്പോകാമോ എന്ന് നോക്ക്,ഇല്ലെങ്കില്‍ 
വൈകിയാണെങ്കിലും നമുക്ക് പോകാം“

അസീസ്:“സാരമില്ല റഫീക്, ഞാന്‍ വേറെ ആരെയെങ്കിലും കൂട്ടി 
പോകാന്‍  ശ്രമിക്കാം.നീ നമ്പര്‍ താ“

റഫീക്ക് : നംബര്‍ ഒരു മിനിറ്റേ...“0505157862“

അസീസ്: “ശരി റഫീക് ഞാന്‍ പിന്നെ വിളിക്കാം. ഓക്കെ ബൈ...“

(അസീസ് ഫോണ്‍ കട്ട് ചെയ്യുന്നു)

മാത്യു: എന്താ അസീസ് റഫീക്ക് പറഞ്ഞത് ? ആരെ കണ്ടെന്നാ? 

അസീസ്: ഉമ്മാടെ അക്കൌണ്ടിലേക്ക് പണം അയച്ചിരുന്നു എന്ന് 
പറഞ്ഞില്ലേ ഒരു ആലിക്ക.അദ്ദേഹത്തെ കുറിച്ചുള്ള വിവരം കിട്ടി 
എന്നറിയിക്കാന്‍ വിളിച്ചതാ. എനിക്കറിയാം  ബാപ്പാനെ
കണ്ടെത്താന്‍ എന്നെ സഹായിക്കാന്‍ ആലിക്കാക്ക് കഴിയും. 
നമുക്കൊന്നു അദ്ദേഹത്തെ കാണാന്‍ പോയാലോ മത്യുവേട്ടാ? 
നാളെ പ്രത്യേകിച്ച് വല്ല പരിപാടികളും ഉണ്ടോ?

മാത്യു: അതിനെന്താ അസീസേ നമുക്ക് രാവിലെത്തന്നെ പോകാം. 
ഞാന്‍ രാവിലെ നിന്റെ ഫ്ലാറ്റിനു താഴെ വന്ന് ഒരു മിസ്കോള്‍ തരാം. 
അപ്പോള്‍ നീ ഇറങ്ങി വന്നാല്‍ മതി. ഒരു എട്ട് മണിയോടെ വന്നേക്കാം. 
എന്താ പോരെ?

അസീസ്:അത് മതി മത്യുവേട്ടാ. ഞാന്‍ ബുദ്ധിമുട്ടിക്കുകയല്ലല്ലോ അല്ലെ?

മാത്യു: ബുദ്ധിമുട്ടിക്യേ? സീനിയറും ജൂനിയറുമൊക്കെ ഓഫീസില്‍, 
അപ്പോള്‍ നാളെ കാണാം! ബൈ

(അവര്‍ യാത്ര പറഞ്ഞ് പിരിയുന്നു )

സീന്‍ - 4

സമയം പകല്‍

വില്ലയുടെ മുന്നിലെ കോളിങ്ങ് ബെല്ലമര്‍ത്തി കാത്ത് നില്‍ക്കുന്ന മാത്യുവും
അസീസും.ആലിക്കാടെ വില്ലയുടെ മുന്‍ഭാഗം.
ആലിക്ക വാതില്‍ തുറക്കുന്നതില്‍ നിന്നും തുടക്കം.

അസീസ്: അസ്സലാമു അലൈകും

ആലിക്ക: വ അലൈകും അസ്സലാം. ആരാ?

അസീസ്: ഞാന്‍ അസീസ് ഇത് മാത്യു. ഇന്നലെ റഫീക് വിളിച്ച് 
പറഞ്ഞ ആളാണ് ഞാന്‍.

ആലിക്ക: ആരേയോ അന്വേഷിച്ച് വന്ന ആളാണെന്ന് പറഞ്ഞത് 
നിങ്ങളെയാണോ?

അസീസ്: അതെ. ആലിക്കാ ഒരഞ്ചാറ് വര്‍ഷം മുന്‍പ് 
വരെ ക്യത്യമായി പൈസ അയക്കാറുണ്ടായിരുന്ന
കദീജാഹസ്സന്‍ എന്ന പേര്‍ ഓര്‍ക്കുന്നുണ്ടോ ഇക്കാ?

ആലിക്ക: എന്റെ റബ്ബേ, ഹസ്സന്റെ മോനാണോ നീ? 
ബാപ്പ ഇപ്പോള്‍ എവിടെ? സുഖമായിരിക്കുന്നോ?

അസീസ്: ബാപ്പാനെ അന്വേഷിച്ചാണ് ഞാന്‍ വന്നത്!

ആലിക്ക: യാ അള്ളാ ഹസനെകുറിച്ച് ഒരു വിവരവുമില്ലെന്നോ?

അസീസ്: ആലിക്കാക്ക് ബാപ്പാനെക്കുറിച്ച് വിവരങ്ങള്‍ അറിയാമെന്ന് 
കരുതിയാണ് ഇക്കാനെ അന്വേഷിച്ചെത്തിയത്,മാത്രമല്ല 
ബാപ്പാനെക്കുറിച്ച് എന്തെങ്കിലും അറിയുന്നത് ആലിക്കാക്ക് 
മാത്രമാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.ഉമ്മാടെ ബാങ്ക് 
അക്കൌണ്ടിലേക്ക് കഴിഞ്ഞ അഞ്ച് വര്‍ഷം മുന്‍പ് വരെ 
പണം അയച്ചിരുന്ന ആലിക്കാക്ക് ബാപ്പാനെക്കുറിച്ച്  എന്തെങ്കിലും
അറിയാതിരിക്കില്ലല്ലോ എന്ന വിശ്വാസവും.

ആലിക്ക: മോനെ, ഹസനെ ഞാന്‍ ആദ്യായിട്ട് കാണുന്നത് ഒരു 
മസറയില് വെച്ചാ. അന്നെനിക്ക് ഒരു പിക്കപ്പ് വേന്‍ വാടകയ്ക്ക് 
ഓടിക്കലായിരുന്നു പണി!

(അല്‍പ്പ നേരത്തെ മൌനത്തിന്നും ഒരു നീണ്ട നെടുവീര്‍പ്പിനും 
ശേഷം ആലിക്ക പറഞ്ഞ് തുടങ്ങുന്നു)
അന്നൊക്കെ ഓട്ടം വളരെ കുറവാ.എന്ത് ഓട്ടം കിട്ടിയാലും എടുക്കും.
ഏത് നരകത്തിലേക്ക് ഓട്ടം കിട്ടിയാലും ഓടും,അതായിരുന്നു അന്നത്തെ
അവസ്ഥ.അങ്ങിനെ ഒരു ദിവസം ആരും ഓട്ടം പോകാന്‍ മടിക്കുന്ന 
ഒരു മസറയിലെക്കുള്ള ഒരു വാടക കിട്ടി! മരുഭൂമിയുടെ ഒരു 
ഉള്‍പ്രദേശത്താണ് ഈ മസറ.ഒരു കണ്ണീചോരയില്ലാത്ത 
അറബിയുടെ മസറയായിരുന്നു അത്.വാടക വിളിച്ച് പോയാല്‍ ക്യത്യമായി 
വാടക തന്നെ തരാന്‍ മടിക്കുന്ന ഒരു കാട്ടറബി. അത് കൊണ്ട്
മലയാളികളാരും അയാളുടെ ഓട്ടം പോകാറില്ല. അന്നെന്തോ 
അയാള്‍ വാടകയൊക്കെ മുന്‍ കൂട്ടി തന്ന് കുറച്ച് പുല്ലും സാധനങ്ങളും 
മസറയില്‍ എത്തിക്കാന്‍ പറഞ്ഞ് വഴിയും പറഞ്ഞ് തന്നു...

സീന്‍ - 05 (ഫ്ലാഷ് ബാക്ക്)

സമയം പകല്‍
മരുഭൂമിയുടെ നടുവില്‍ ദരിദ്രമായ കാഴ്ചകളോടെ ഒരു മസറ
ആലിക്ക പിക്കപ്പുമായി ആ മസറയിലേക്ക് വരുന്നതില്‍ നിന്നും തുടക്കം.

ഒട്ടകങ്ങളും ആടുകളുമൊക്കെ കള്ളി തീരിച്ചുള്ള കൂ‍ടുകളില്‍ നില്‍ക്കുന്നു.
അതിനടുത്തായി  ചെറിയ ഒരു ഈന്തപ്പനയോലകൊണ്ട് മേഞ്ഞ ഒരു 
കൊച്ചു കുടില്‍. പോടി പറത്തിക്കൊണ്ട് ആലിക്കായുടെ പിക്കപ്പ് 
മസറയിലേക്ക് പാഞ്ഞ് വരുന്നു.

വണ്ടിയുടെ അടുത്തേക്ക് ഒരാള്‍ മുഷിഞ്ഞ വസ്ത്രത്തോടെ ഓടി വരുന്നു.
അയാളുടെ അടുത്ത് വണ്ടി നിര്‍ത്തിയിട്ട് ആലിക്ക അയാളെ നോക്കുന്നു.
അയാള്‍ ദാഹം കൊണ്ട് വലഞ്ഞിരിക്കുകയാണെന്ന് ഒറ്റനോട്ടത്തില്‍ 
തന്നെ മനസ്സിലാവുന്ന പ്രക്യതം.അയാള്‍ ആലിക്കാടെഅടുത്ത് വന്ന് 
“മാ‍ഇ  മാഇ”  എന്ന് പറഞ്ഞ് ആംഖ്യം കാണിക്കുന്നു.ആലിക്കയുടെ 
വണ്ടിയില്‍ ഒരു സൈഡിലുള്ള വെള്ളത്തിന്റെ കുപ്പി ചൂണ്ടിക്കാട്ടുന്നു. 
ആലിക്ക വെള്ളം എടുത്ത് നല്‍കുന്നു.
ആര്‍ത്തിയോടെ അയാള്‍ ആ വെള്ളം കുടിച്ച് തീര്‍ക്കുന്നു. 
അയാളത്തന്നെ ശ്രദ്ധിച്ച് നിന്ന ആലിക്ക
ആദ്യം ഹിന്ദിയിലും പിന്നെ അറബിയിലും ചോദ്യങ്ങള്‍ ചോദിക്കുന്നു.
ഉത്തരമെന്നോണം നിസ്സഹായമായി 
ചിരിക്കുന്നു.പിന്നെ ആലിക്കാടെ ആത്മഗതം അല്‍പ്പം ഉച്ചത്തിലാകുന്നു.

ആലിക്ക:” പടച്ച റബ്ബേ ഇതെന്തൊരു പടപ്പാ? ഊരും പെരുമൊന്നും 
ഇല്ലാത്ത മനുഷ്യനോ?ദുനിയാവില് ഇങ്ങനേയും ആളുകള്‍ 
കഷ്ടപ്പെടുന്നുണ്ടല്ലോ റബ്ബേ...”

അത് കേട്ടതും അയാളുടെ മുഖത്ത് സന്തോഷം പ്രകടമാകുന്നു. 
അയാള്‍ വളരെ പ്രയാസപ്പെട്ട് 

ഹസന്‍: “ഞാനും ഞാനും ഒരു മലയാളിയാ....“

ആലിക്ക : “ന്റെ റബ്ബേ നിങ്ങളു മലയാളിയാണ്ന്നോ?

ഹസന്‍: “അതേ,അതെ... അഞ്ചാറ് കൊല്ലമായി ഞാന്‍ ആരോടെങ്കിലും
മലയാളത്തില് സംസാരിച്ചിട്ട്.മലയാളത്തില് സംസാരിക്കണം എന്ന് 
തോന്നിയാല് ഞാ‍ന്‍ കൊതി തീരണ വരെ ഈ ആടുകളോടും
ഒട്ടകങ്ങളോടും പറയും.അപ്പോ അവരു ആവരുടെ ഭാഷേല് മറുപടി തരും, 
പിന്നെ പിന്നെ അവരുടെഭാഷ ഞാന്‍ പഠിച്ചു.ഇപ്പോള്‍ ഞാന്‍ പറയുന്നത്  
അവര്‍ക്കും അവര്‍ പറയുന്നത് എനിക്കും മനസ്സിലാകും.”

ആലിക്ക: “എന്താ അന്റെ പേര്? എവിട്യാ നിന്റെ നാട്”

ഹസന്‍: “ഹസ്സന്‍ എന്നാണ് പേര്. മലപ്പുറത്ത ചേലൂര്‍ എന്ന സ്ഥലത്താ 
വീട്. ഭാര്യയും രണ്ട് മക്കളുമുണ്ട്.”

ആലിക്ക: “നാട്ടിലെങ്ങാനും പോയിരുന്നോ അടുത്തെങ്ങാനും?

ഹസന്‍: “(നിസ്സഹായമായ് ചിരി വീണ്ടും) അഞ്ച് വര്‍ഷത്തോളമായി 
ഞാന്‍ നാട്ടില്‍ നിന്നും വന്നിട്ടെന്ന് തോന്നുന്നു.ഇത് വരെ തിരിച്ച് പോകാന്‍  
പറ്റിയിട്ടില്ല. പോകാന്‍ അറബി സമ്മതിച്ചിട്ടില്ല.ഇന്റെ കുട്യോളെ 
കാണാണ്ട് ഖല്‍ബ് പൊരിയാ? ഞാന്‍ വരുമ്പോ എന്റെ മൂത്ത മോന്‍ 
ആറാം തരത്തിലും മോള്‍ നാലാം തരത്തിലും പഠിക്യാ.ഇപ്പോ 
അവരൊക്കെ വല്യ  കുട്ടികളായിട്ടുണ്ടാകും! ന്റെ റബ്ബേ അവരെ 
കാത്തോളണേ..അവര്‍ക്ക് നീ മാത്രമാണ് റബ്ബേ തുണ.

ആലിക്ക: “ഭാര്യയുടേയും മക്കളുടേയും കത്തുകളൊന്നും വരാറില്ലേ? 
അല്ല എങ്ങിനെ നിങ്ങളീ മസറയില്‍ എത്തിപ്പെട്ടത്?

ഹസന്‍: “ബോംബേന്ന് ഒരു അറബിടെ കടയിലേക്കാണെന്നും 
പറഞ്ഞാ വിസ തന്നത്.ആദ്യത്തെ മൂന്ന് നാലു മാസം ഒരു  
കടയിലായിരുന്നു.കാലത്ത് അഞ്ച് മണിക്ക് തുടങ്ങും പണി.രാത്രി 
പന്ത്രണ്ട് മണി വരെ പണി തന്നെ പണി.എന്നാലും ഒരു സമാധാനം 
ഉണ്ടായിരുന്നത് നാട്ടില്‍ നിന്നും കത്തുകള്‍ അയക്കുന്നത് 
കിട്ടുമായിരുന്നു. എനിക്ക് എഴുത്തും വായനയുമൊന്നും അറിയാത്തതോണ്ട് 
കൂട്ടുകാരാണ് കത്തുകള്‍ വായിച്ച് തരാറ്.”

ആലിക്ക:“ശമ്പളമൊക്കെ ക്യത്യമായി കിട്ടിയിരുന്നോ?

ഹസന്‍: “വന്നിട്ട് നാലുമാസത്തിനിടയ്ക്ക് രണ്ട് തവണ 
കുറച്ച് പൈസ കിട്ടി. അത് കയ്യോടെ ഭാര്യയുടെ അക്കൌണ്ടിലേക്ക് 
അയച്ചു. പിന്നെ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ എന്നെ 
അറബി ഇവിടെ കൊണ്ടു വന്നാക്കി.അതില്‍ പിന്നെ പൈസ ഒന്നും 
തരാറില്ല.ചോദിച്ചപ്പോള്‍ ഭാര്യയുടെ അക്കൌണ്ടിലേക്ക് എല്ലാ
മാസവും അയക്കുന്നുണ്ടെന്ന് പറഞ്ഞു. ഒന്ന് വിളിക്കാന്‍ ഫോണോ 
അല്ലെങ്കില്‍ ഒരു കത്തോ ഒന്നും ഇവിടെ ആയതില്‍ പിന്നെ കിട്ടിയിട്ടില്ല“

ആലിക്ക: “ഭാര്യ പിന്നെ കത്തൊന്നും അയച്ചില്ലേ?

ഹസന്‍: “അറിയില്ല.എന്റെ പഴയ അഡ്രസ്സില്‍ അയച്ച് കാണും.
ഒന്നും എനിക്ക് കിട്ടിയില്ല.”

ആലിക്ക: “ഇവിടന്ന് ഓടി രക്ഷപ്പെടായിരുന്നില്ലേ? ഇവിടെ ഇങ്ങനെ 
കഷ്ടപ്പെടുന്നതിനേക്കാള്‍ നല്ലത് ഇവിടന്ന് രക്ഷപ്പെടായിരുന്നില്ലേ?

ഹസന്‍: “ഒന്ന് രണ്ട് തവണ ഞാന്‍ ശ്രമിച്ചതാ.അപ്പോഴൊക്കെ 
അറബിയുടെ ആളുകള്‍ പിടിച്ച് കൊണ്ട് വന്ന് പൂട്ടിയിടും
പിന്നെ കുറേ നളത്തേക്ക് ഒരു തുള്ളി വെള്ളം പോലും തരില്ല. 
എന്റെ ജീവിതം ഇവിടെ അവസാനിക്കും.ഇന്റെ വിധി
അതാ.ഇന്റെ ഭാര്യടെം കുട്ടികളുടേം ഹാല് ഓര്‍ക്കുമ്പഴാ....
(അയാള്‍ വിതുമ്പുന്നു. ഒന്ന് നിര്‍ത്തിയ ശേഷം)
കഴിഞ്ഞ മൂന്ന് ദിവസമായി വെള്ളവും റൊട്ടിയുമൊക്കെ തീര്‍ന്നിട്ട്.
ഈ തീരുന്നതും പട്ടിണിയ്‍ാകുന്നതുമൊന്നും ആദ്യായിട്ടല്ലാത്തോണ്ട് 
എല്ലാം ശീലായി!”

ആലിക്ക:“നിങ്ങള്‍ എന്റെ കൂടെ പോരുന്നോ? ഞാന്‍ നിങ്ങളെ 
വേറെ എവിടേയെങ്കിലും എത്തിക്കാം. ഇവിടന്ന് രക്ഷപ്പെടൂ!

ഹസന്‍: “(വീണ്ടും ചിരിക്കുന്നു) വേണ്ട അത് വേണ്ടാ.എന്നെ 
രക്ഷിക്കാന്‍ ശ്രമിച്ചവരൊക്കെ അപകടത്തില്‍ പെട്ടിട്ടേയുള്ളൂ.
അറബി നിങ്ങളേയും ഉപദ്രവിക്കും.നിങ്ങളുടെ വണ്ടിയുടെ നമ്പറും 
മറ്റും അയാള്‍ കുറിച്ച് വെച്ചിട്ടുണ്ടാകും.വേണ്ട നിങ്ങളും വെറുതെ 
കുഴപ്പത്തിലാവണ്ട.ന്റ വിധി ഞാന്‍ അനുഭവിച്ചോളാം’

ആലിക്ക: “എന്റെ ഹസന്‍, ഞാന്‍ എങ്ങിനേയാ നിങ്ങളെ 
സഹായിക്കുക? എന്റെ റബ്ബേ..ഈ മനുഷ്യന് സമാധാനം നല്‍കണേ’

ഹസന്‍ :“നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവില്ലെങ്കില്‍ എനിക്കൊരു ഉപകാരം ചെയ്യാമോ?

ആലിക്ക: “എന്താണെങ്കിലും പറയൂ ഹസ്സന്‍.എന്നെക്കൊണ്ടാവുന്നത് ചെയ്യാം“.

ഹസന്‍; “കഴിഞ്ഞ മാസം സാധനങ്ങള്‍ കൊണ്ട് വന്ന കൂട്ടത്തില്‍ 
ഇക്കൊരു കത്തും ഉണ്ടായിരുന്നു.സമയമുണ്ടെങ്കില്‍ അതൊന്ന്  
വായിച്ച് തരാമോ?”

ആലിക്ക :“അതിനെന്താ ഹസന്‍ എവിടെ കത്ത് എടുത്ത് തരൂ.”
(ഒരു തകരപ്പെട്ടിയില്‍ നിന്നും അയാള്‍ ഒരു കത്തെടുക്കുന്നു.അത് 
ആലിക്കാക്ക് വായിക്കാനായി നീട്ടുന്നു.ആലിക്കഅത് വാങ്ങി വായിക്കുന്നു)
 
ആലിക്ക: “പടച്ച റബ്ബേ ഇതൊരു കൊല്ലം മുന്‍പ് എഴുതിയ 
കത്താണല്ലോ! നീ വല്ലാത്തൊരു ഭാഗ്യ ദോഷിതന്നെയാണ് ഹസ്സാ....
എന്തായാലും ഇപ്പോഴെങ്കിലും വായിക്കാന്‍ തരായല്ലോ. അതന്നെ വല്യ കാര്യം,

(ആലിക്ക കത്തിലേക്ക് നോക്കി വായിക്കാന്‍ തുടങ്ങുന്നു)

ഒബിഹില്ലാഹി തൌഫീക്, 
എത്രയും സ്നേഹം നിറഞ്ഞ എന്റെ സ്നേഹനിധി അറിയുന്നതിന്ന് ഭാര്യയും 
മക്കളും ചേര്‍ന്ന്എഴുതുന്ന കത്ത്.ഞങ്ങള്‍ക്കിവിടെ ഒരു വിധം 
സുഖം തന്നെ.നിങ്ങള്‍ക്കും അപ്രകാരമാണെന്ന് അള്ളാഹുവില്‍ വിശ്വസിക്കുന്നു.
മറുപടി കിട്ടാത്ത കത്തുകളുടെ കൂട്ടത്തിലേക്ക് ഒരു കത്ത് കൂടി എഴുതുന്നു. 
ഈ കത്തുകളൊക്കെ നിങ്ങള്‍ക്ക് കിട്ടുന്നുണ്ടോ എന്ന്പോലും അറിയില്ല. 
എങ്കിലും കഴിഞ്ഞ മൂന്നാലു വര്‍ഷമായി നിങ്ങളുടെ വരവു കാത്തിരിക്കുന്ന 
എനിക്ക് നിങ്ങളുടെ എന്തേങ്കിലും വിവരം അറിയാന്‍ കഴിഞ്ഞെങ്കിലെന്ന 
കൊതിയോടെ വീണ്ടും എഴുതുകയാണ്. മക്കള്‍ നന്നായി പഠിക്കുന്നുണ്ട്.
അവര്‍ക്ക് ബാപ്പാനെ കാണാത്ത ഒറ്റവിഷമം മാത്രേയുള്ളൂ.ഒന്നും കൊണ്ടു 
വന്നില്ലെങ്കിലും ബാപ്പാനെ ഒന്ന് കാണാനെങ്കിലും നാട്ടിലേക്ക് വരാനാണ് 
അവര്‍ പറയുന്നത്. വീട്ടിലെ കാര്യങ്ങള്‍ അറിയാലോ, ബാങ്കില്‍ 
പണയപ്പെടുത്തിയ പണ്ടങ്ങളൊക്കെ ലേലം വിളിച്ച് പോയി.
അതോര്‍ത്ത് നിങ്ങള്‍ ബേജാറാവണ്ട.പടച്ചോന്‍ വിധി കൂട്ടിയാല്‍ 
അതൊക്കെ നമുക്ക് ഇനിയും ഉണ്ടാക്കാം മക്കളേക്കാള്‍ 
പൊരിഞ്ഞിട്ടാണ് ഞാന്‍ കഴിച്ച് കൂട്ടുന്നത്. നിങ്ങളെയൊന്ന് 
മുഖതാവില്‍ കാണാന്‍ എന്നാണ് കഴിയുക. മനസ്സിന്റെ വിഷമങ്ങള്‍ 
ഇങ്ങനെ എഴുതിയാലെങ്കിലും തീരട്ടെ എന്ന് കരുതിയാണ് മറുപടി 
കിട്ടാഞ്ഞിട്ടും എഴുതുന്നത്. ഈ കത്ത് കിട്ടിയാല്‍ നിങ്ങള്‍ എത്രയും 
വേഗം വരാന്‍ ശ്രമിക്കണം. ഞങ്ങള്‍ക്ക് സ്വത്തും മുതലും സമ്പാദ്യവും 
ഒന്നും വേണ്ട. നിങ്ങളെയൊന്നു കണ്ടാല്‍ മാത്രം മതി. നിങ്ങളുടെ 
വരവും കാത്തിരിക്കുന്ന നമ്മുടെ മക്കളുടെ മുഖം കാണാനെങ്കിലും
നിങ്ങള്‍ വരുമെന്ന് കരുതുന്നു.ഞങ്ങള്‍ക്ക് വേറെ ആരുമില്ലെന്ന് 
എപ്പോഴും ഓര്‍മ്മ വേണം.മക്കളോട് ഇനിയും അവധി
പറഞ്ഞ് പിടിച്ച് നില്‍ക്കാന്‍ വയ്യ.അത് കൊണ്ട് ഈ കത്ത് കിട്ടിയാല്‍ 
എത്രയും വേഗം വരുമെന്ന് റബ്ബില്‍ വിശ്വസിക്കുന്നു.
നിങ്ങള്‍ക്കും കൂട്ടുകാര്‍ക്കും പിരിശത്തില്‍ സലാം പറഞ്ഞ് കൊണ്ട് നിര്‍ത്തുന്നു.
മുഖം മുത്തി മണത്ത് കൊണ്ട് സലാമോടെ ഭാര്യയും മക്കളും,
അസ്സലാമു അലൈകും....
കത്ത് വായിച്ച് തീരുന്നു. ആലിക്ക കത്ത് മടക്കിക്കൊണ്ട്
ദയനീയമായി ഹസനെ നോക്കുന്നു.ആലിക്കാടെ കണ്ണുകളും നിറയുന്നു. 
ഹസന്‍ പൊട്ടിക്കരയുന്നു. ആലിക്ക ആശ്വസിപ്പിക്കുന്നു. അല്‍പ്പ 
സമയത്തിന് ശേഷം ഹസന്‍ വസ്ത്രത്തിന്റെ തല കൊണ്ട് മുഖം 
തുടച്ച്  അകത്തേക്ക് പോയി ഒരു പൊടിപിടിച്ച് കിടന്ന ഒരു പെട്ടി 
തുറക്കുന്നു. അതില്‍ നിന്നും  തപ്പിത്തിരഞ്ഞ് കുറച്ച് മുഷിഞ്ഞ 
നോട്ടുകള്‍ കണ്ടെടുക്കുന്നു. അത് ചുരുട്ടിപ്പിടിച്ച്
കൊണ്ട് ആലിക്കാടെ അടുത്തേക്ക് വരുന്നു. വിറയാര്‍ന്ന കൈകളോടെ 
ആ മുഷിഞ്ഞ ദിര്‍ഹമുകള്‍ ആലിക്കാടെ നേരെ നീട്ടുന്നു.

ഹസന്‍ :“എന്റെ കുട്ടികള് പട്ടിണി കിടക്കാന്‍ പാടില്ല.ഇതൊന്ന് 
എന്റെ ഭാര്യയ്ക്ക് എത്തിച്ച് കൊടുക്കാനുള്ള ഏര്‍പ്പാട് ചെയ്യണം,ഇത് എത്ര
ഉണ്ടാവുമെന്നോ എത്ര കിട്ടുമെന്നോ എനിക്കറിയില്ല.എന്റെ കയ്യില്‍ 
ഇപ്പോള്‍ ഇതേ ഉള്ളൂ ആലിക്കാ. ഇന്റെ മക്കള്‍ പഠിച്ച് നല്ല 
നിലയിലെത്തണം. അവരെന്നെപ്പോലെ കഷ്ടപ്പെടാന്‍ പാടില്ല. 
ഇന്റെ കഷ്ടപ്പാട് സാരല്യ.ഇന്റെ മക്കള്‍ക്ക് മുടക്കം കൂടാതെ 
വല്ലതും അയക്കാന്‍ എനിക്ക് കഴിയണേ റബ്ബേ..
എന്നാണെന്റെ എപ്പഴത്തേം ദുആ (ഹസന്‍ വിതുമ്പുന്നു)
(അല്‍പ്പ നേരം കൂടി അവിടെ ചിലവഴിച്ച് ആലിക്ക അവിടെ നിന്നും യാത്ര 
പറഞ്ഞിറങ്ങുന്നു.)


സീന്‍ - 06 


പകല്‍
ആലിക്കാടെ വീട്.
ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചായ കുടിക്കുന്ന അസീസും ആലിക്കയും മാത്യുവും.
ആലിക്ക തുടരുന്നു.
ആലിക്ക: “പിന്നീട് ഒരു തവണകൂടി ഞാന്‍ ഹസനെ കണ്ടു.
അന്നും കുറച്ച് പണം ഏല്‍പ്പിച്ചു. പിന്നെ അങ്ങോട്ട് ഓട്ടം കിട്ടാറുമില്ല
എനിക്കൊട്ട് പോകാനോ കഴിഞ്ഞില്ല. ഓരോരോ തിരക്ക്. 
അല്ലെങ്കിലും സ്വയം പച്ച പിടിക്കാനുള്ള തന്ത്രപ്പാടിലാണല്ലോ
ഒരോരുത്തരും ഈ മണലാരണ്യത്തില്‍ വന്നാല്‍. പക്ഷേ ഹസന്‍ തന്ന 
ആ അഡ്രസ്സില്‍ ഞാന്‍ ഒരു നാലഞ്ച് കൊല്ലത്തോളം
ക്യത്യമായി പണം അയച്ചിട്ടുണ്ട്. പിന്നെ മക്കളൊക്കെ വലുതായി 
നിയന്ത്രണങ്ങളൊക്കെ അവരുടെ കയ്യിലായപ്പോള്‍
അത് തുടരാന്‍ പറ്റിയില്ല.അതിലു എന്നോട് വിരോധമൊന്നും തോന്നരുത്
അസീസെ...“
അസീസ്: വിരോധോ? നിങ്ങള്‍ പണം അയ്ച്ചില്ലായിരുന്നെങ്കില്‍ 
ഞങ്ങള്‍ എന്നേ പട്ടിണി കിടന്ന് മരിച്ചിട്ടുണ്ടാകുമെന്നോ ആലിക്കാ.
നിങ്ങളോടുള്ള കടപ്പാട് ഞങ്ങള്‍ക്ക് എങ്ങിനെ മറക്കാന്‍ പറ്റും?

മാത്യു: ആലിക്ക, നിങ്ങളുടെ നല്ല മനസ്സ് എല്ലാവര്‍ക്കും ഉണ്ടാവട്ടെ 
എന്നാണ് എന്റെ പ്രാര്‍ത്ഥന. കഷ്ടപ്പെടുന്നവരെ സഹായിക്കുവാനുള്ള
ഒരു മനസ്സ് ഇന്ന് ആര്‍ക്കും ഇല്ല. എല്ലാവര്‍ക്കും സ്വന്തം കാര്യങ്ങള്‍ മാത്രം.

ആലിക്ക: എന്തായാലും നമുക്കൊന്ന് അവിടെവരെ പോയി അന്വെഷിച്ച് 
നോക്കാം.ആദ്യം ആ അറബി സാധനങ്ങള്‍ വാങ്ങിയിരുന്ന 
കടയിലൊന്ന് അന്വേഷിക്കാം.അവിടന്ന് എന്തേങ്കിലും വിവരം 
കിട്ടാതിരിക്കില്ല എന്നാണ് തോന്നുന്നത്.അതിനടുത്തെവിടേയോ ആ 
അറബിയുടെ ഓഫീസ് ഉണ്ടായിരുന്നെന്ന് തോന്നുന്നു. വാ നമുക്കൊന്ന് 
അന്വേഷിച്ച് നോക്കാം...“

(അവര്‍ മൂവരും ചായകുടി നിര്‍ത്തി എഴുനേല്‍ക്കുന്നു.അവര്‍ റൂമിന് 
പുറത്തിറങ്ങുന്നു.പുറത്ത് കടന്ന് അവര്‍ കാറില്‍ കയറി യാത്രയാകുന്നു.)

സീന്‍ - 07

പകല്‍ 
കാര്‍ ഒരു ഗ്രോസറിയുടെ മുന്നിലെ പാര്‍ക്കിങ്ങില്‍ വന്ന് നിര്‍ത്തുന്നതില്‍ 
നിന്നും തുടക്കം. ഡോറ് തുറന്ന് മൂന്ന് പേരും ഗ്രോസറിയിലേക്ക് കയറുന്നു.


സീന്‍ - 07 എ

ഒരു ഗ്രോസറിയുടെ ഉള്‍വശം.
അതിനകത്ത് കട നടത്തുന്ന ആളും അയാളുടെ സഹായിയും.
കടയുടമ ലിസ്റ്റ് നോക്കി നില്‍ക്കുന്നു.ഒരാള്‍ കടയില്‍ നിന്നും 
സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങുന്നതില്‍ നിന്നും തുടക്കം)

കടയുടമ: എടാ..ഈ ബാച്ചിലേര്‍സ് വന്ന് ഒരു സാധനം വാങ്ങുമ്പോ 
വേറെ രണ്ട് സാധനം എടുത്ത് പോക്കറ്റിലിടും. അത് ഇയ് കാണില്ല,
അപ്പോ ഈ വക ആള്‍ക്കാര് വരുമ്പോ എപ്പോഴും ഒരു പത്ത് ദിര്‍ഹം
വെച്ച് കൂട്ടി എഴുതണം മനസ്സിലായോ? മാസാവസാനം കാശ്
കിട്ടിയെങ്കിലായി, ഇനിയെങ്ങാന്‍ അവര് മുങ്ങിയാലോ കായി 
കമ്പനിക്കടിക്കും . മനസ്സിലായോ?

മുനീര്‍: ഹും അതൊക്കെ വേണ്ട പോലെ ഞാന്‍ ചെയ്യുന്നുണ്ട് വാപ്പാ.
(കടയിലേക്ക് ആലിക്കയും അസീസും കടന്ന് വരുന്നു.)

കടയുടമ: എന്താ വേണ്ടത്?
(ആലിക്കാനെ കണ്ടതും അല്‍പ്പം സംശയത്തോടെ..) 
നിങ്ങളെ ഇതിനു മുന്‍പ് കണ്ടിട്ടുണ്ടല്ലോ..എവിടേന്ന് ഓര്‍മ്മ കിട്ടുന്നില്ല.

ആലിക്ക: ഞാന്‍ ഒരു അഞ്ചെട്ട് കൊല്ലം മുന്‍പ് ഇവിടെയൊക്കെ 
തന്നെയായിരുന്നു.വല്ല പിടുത്തോം കിട്യോ?

കടയുടമ: അങ്ങനെ വരട്ടെ, പിക്കപ്പ് വാടകയ്ക്ക് ഓടിച്ചിരുന്ന ആലിക്ക! 
പടച്ച് അ റബ്ബേ നിങ്ങള്‍ ആളാകെ മാറിയല്ലോ. 

ആലിക്ക: ഇവട്ത്തെ വെള്ളോം പൊറുതിയല്ലേ, മാറാണ്ട് പറ്റ്വോ? 
ഞാന്‍ വന്നത് വേറെ ഒരു കാര്യം അന്വേഷിക്കാനാ. ഒരു മസറയുള്ള 
അറബി ഇവിടന്ന് സാധനങ്ങള്‍ വാങ്ങാറുണ്ടായിരുന്നല്ലോ. 
ആ വാടകേം അനക്ക് കായീമൊക്കെ ശരിക്കും തരാത്ത ഒരു കാട്ടറബി.
അയാളുടെ മസറയിലേക്ക് ഇപ്പോഴും സാധനം കൊണ്ട് പോകാറുണ്ടോ?

കടയുടമ: ആ ആളെ പിടി കിട്ടി. അയാള് രണ്ട് മൂന്ന് കൊല്ലം മുന്‍പ് 
ഒരു ആക്സിഡന്റില് മരണപ്പെട്ടല്ലോ. എന്തേ വല്ല കാശിന്റെ
എടപാടും ഉണ്ടോ?

ആലിക്ക: കാശിന്റെ ഇടപാടല്ല. ആ മസറയില്‍ ഒരു മലയാളി 
ഉണ്ടായിരുന്നു.ഒരു ഹസന്‍.അയാളെക്കുറിച്ച് കുറേ കാലമായി
ഒരു വിവരവും ഇല്ല.അയാളേ അന്വേഷിച്ച് ഇറങ്ങിയതാ.

കടയുടമ: ഹസനിക്ക. എനിക്കറിയാം.ആദ്യം ഈ അറബിയുടെ ഒരു 
കടയിലായിരുന്നു ഹസനിക്ക. അവിടന്ന് അയാളുടെ മസറയിലെ
ബംഗാളി ഒളിച്ചോടിയപ്പോള്‍ ഹസനിക്കാനെ അങ്ങോട്ട് കൊണ്ട് 
പോയി എന്നാണ് അറിഞ്ഞത്.പിന്നെ മൂപ്പരെ കുറിച്ച് ഒരു വിവരവും
അറിഞ്ഞിട്ടില്ല.അതിപ്പോ ഒരു പത്ത് കൊല്ലത്തിനു മുകളിലായില്ലേ ആലിക്കാ?

ആലിക്ക: അതെ. ഇത്രേം കാലായിട്ട് ഒരു വിവരവും ഇല്ല.ഇത് അസീസ് 
അയാളുടെ മകനാ.പാവം ബാപ്പാനെ അന്വേഷിച്ച് വന്നതാ.

അസീസ്: ബാപ്പ ഇങ്ങോട്ട് വന്നിട്ട് ഒരു പതിനഞ്ച് കൊല്ലമെങ്കിലും 
ആയിക്കാണും.ആദ്യത്തെ മൂന്നാലു മാസം കത്തെങ്കിലും 
കൂട്ടുകാരെക്കൊണ്ട് എഴുതിച്ചത് കിട്ടിയിരുന്നു.പിന്നെ 
ബാപ്പാനെക്കുറിച്ച് ഒന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല. ജീവിച്ചിരിപ്പുണ്ടോ
അതോ വല്ല അപകടവും സംഭവിച്ചോ എന്നൊന്നും അറിയില്ല. 
നിങ്ങള്‍ക്കെന്തേങ്കിലും വിവരം അറിയുമോ ബാപ്പാനെക്കുറിച്ച്?

കടയുടമ: വന്ന അവസരത്തില്‍ ഇവിടെയടുത്തായിരുന്നു താമസം.
ഇവിടന്ന് തന്നെയാണ് സാധനങ്ങള്‍ വാങ്ങിയിരുന്നത്.നാട്ടില്‍
നിന്നുള്ള കത്തുകളും ഇവിടത്തെ ബോക്സില്‍ തന്നെയാണ് വരാറ്. 
പിന്നെ പിന്നെ കത്ത് വരുന്നോ ഇല്ലയോ എന്നൊന്നും ശ്രദ്ധിക്കാന്‍
നമുക്ക് പറ്റില്ലല്ലോ മാത്രമല്ല, ഫ്രം അഡ്രസ് വല്ല 
പെണ്ണുങ്ങളുടെതാണെങ്കില്‍ ഏതെങ്കിലുമൊക്കെ ഞരമ്പ് രോഗികള്‍ 
കട്ട് കൊണ്ട് പോകും. ബോക്സ് പുറത്തിരിക്കുന്നത് 
കാരണം നമുക്കതൊന്നും നോട്ടമെത്തില്ല.ഒരിക്കലോ 
മറ്റോ സാധനങ്ങള്‍ കൊണ്ട് പോകുന്ന വണ്ടിയില്‍ ഹസനിക്കാക്ക് ഒരു 
കത്ത് കൊടുത്തയച്ചതായി ഓര്‍ക്കുന്നു. അതിന്റെ ഫ്രം അഡ്രസ് ഒരു 
ആണിന്റെ പേരായത് കാരണം ആരും കൊണ്ട് പോകാത്തത് കൊണ്ട് 
കണ്ണില്‍ പെട്ടതായിരിക്കാം. 

ആലിക്ക: ഇപ്പോഴും ആ മസറയിലേക്ക് സാധനങ്ങള്‍ കൊണ്ട് 
പോകാറുണ്ടോ? ആ മസറ ഇപ്പോഴും ഉണ്ടോ അതോ....?

കടയുടമ: മസറ ഇപ്പോഴുമുണ്ടെന്ന് തോന്നുന്നു. ഇപ്പോള്‍ വേറെ ആരോ 
ആണ് അത് നടത്തുന്നത്. സാധനങ്ങളൊന്നും ഇവിടുന്നല്ല
വാങ്ങുന്നത്. എന്തായാലും നിങ്ങള്‍ അവിടം വരെ ഒന്ന് പോയി 
നോക്കിക്കോളിന്‍. ഇത് വരെ വന്നതല്ലേ.വല്ല വിവരവും
കിട്ടിയെങ്കിലോ? ഇപ്പോഴാണെങ്കില്‍ ആ മസറയുടെ അടുത്ത് വരെ നല്ല 
റോഡുമുണ്ട്.

ആലിക്ക : എന്നാല്‍ ഞങ്ങളൊന്ന് പോയി അന്വേഷിക്കട്ടെ, നിന്നെ 
കണ്ടത് നന്നായി.ഞങ്ങള്‍ വരട്ടെ.

കടയുടമ: ഹസനിക്കടെ എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണേ ആലിക്കാ.

ആലിക്ക: തീര്‍ച്ചയായും...എന്നാല്‍ ഞങ്ങളിറങ്ങട്ടെ, അസ്സലാമു അലൈകും
(അവര്‍ അവിടെ നിന്നും ഇറങ്ങി കാറില്‍ കയറുന്നു. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് നീങ്ങുന്നു)

സീന്‍ - 08 


സമയം പകല്‍
കാറിന്റെ ഉള്‍ വശം.
അവര്‍ യാത്ര തുടരുന്നു.വിജനമായ മരുഭൂമിയിലെ റോഡിലൂടെ നീങ്ങുന്നു.
അസീസ് അക്ഷമനാകുന്നു.അയാളുടെ മുഖത്ത് ആകാംക്ഷയും പരിഭ്രമവും
പ്രകടമാവുന്നു. 

അസീസ്: ഇനിയും ഒത്തിരി ദൂരമുണ്ടോ ആലിക്കാ?

ആലിക്ക: കുറച്ച് കൂടിയുണ്ട്. നീ ബേജാറാവാണ്ടിരിക്ക്. 
ബാപ്പ അവിടെത്തന്നെയുണ്ടാകുമെന്നേ.ആ അറബി അവിടന്ന്
പുറത്ത് പോകാന്‍ സമ്മതിച്ച് കാണില്ല.എന്തായാലും നമ്മള്‍ക്ക് നേരിട്ട് 
അന്വേഷിക്കാലോ..

അസീസ്: ബാപ്പ അവിടെ ഉണ്ടായിരുന്നാല്‍ മതിയായിരുന്നു.റബ്ബേ 
എന്റെ ബാപ്പാക്ക് ഒരു ആപത്തും പറ്റിയിട്ടുണ്ടാവരുതേ...

മാത്യു: അസീസെ, നീ വിഷമിക്കാതിരിക്ക്.ദൈവം നിങ്ങളുടെയൊക്കെ 
പ്രാര്‍ത്ഥന കേള്‍ക്കാതിരിക്യോ? 
(അവരുടെ കാര്‍ മസറയുടെ മുന്നിലെ ഗെറ്റിനു മുന്നില്‍ നിര്‍ത്തുന്നു.
അവര്‍ കാറില്‍ നിന്നും പുറത്തിറങ്ങുന്നു.)

സീന്‍ - 09


പകല്‍
മസറയുടെ ഗേറ്റ് കടന്ന് മൂന്ന് പേരും മസറയിലെ സാമാന്യം ഭേതപ്പെട്ട 
ഒരു കുടിലിനെ ലക്ഷ്യമാക്കി നീങ്ങുന്നു.അവരെ കണ്ട് അകത്ത് നിന്നും 
ഒരു പാക്കിസ്താനി മുഷിഞ്ഞ വേഷത്തോടെ പുറത്തേയ്ക്ക് വരുന്നു.

ആലിക്ക: അസ്സലാമു അലൈകും 

പാക്കി: വ അലൈകും അസ്സലാം.. ഭായി ക്യാ മംഗ്തെ?

ആലിക്ക: ഭായി ഇതര്‍ ഏക് ആദ്മി താ ഹസന്‍.വ അഭി ഇദര്‍ ഹേ യാ നഹീ?

പാക്കി: ഹസന്‍? നഹീ ഭായി ഇതര്‍ മേം ഔര്‍ ഏക് ബംഗാളി മുഷരിഫ് 
നാമക് ആദ്മി ഹെ ബസ്, ഓര്‍ സുനൊ ഏക് ബുഡാ ആദ്മി ഹെ ഇതര്‍, 
ഉസ്കാ നാം യാ ജഗഹ് കുച്ച് നഹീ മാലൂം സാബ്.
(അവര്‍ പരസ്പരം ഉഖത്തോട് മുഖം നോക്കുന്നു)
“ആവോ മേം ദിക്കായേകാ.....ഉസ്കാ ബാരെ മേം കുച്ച് നഹി മാലൂം”

(അയാള്‍ അവരേയും കൂട്ടി ഒരു ആട്ടിന്‍ കൂടിനടുത്തേയ്ക്ക് പോകുന്നു)

സീന്‍ - 10

പകല്‍
ആട്ടിന്‍ കൂടിന്റെ ഒരു മൂലയില്‍ വളരെ മുഷിഞ്ഞ് നാറിയ ഒരു കന്തൂറയിട്ട് 
കാല് ഒരു കയറ് കൊണ്ട് ഒരു ബന്ധൈപ്പിച്ച് ഒരു വയസായ
മനുഷ്യക്കോലം. മടിയില്‍ ഒരു ആട്ടിങ്കുട്ടിയെ വെച്ച് താലോലിക്കുന്നു.
പാക്കിസ്താനിയെ കണ്ടതും ആ വ്യദ്ധന്‍ ആട്ടിന്‍ കുട്ടിയെ മാറോട് കൂടുതല്‍
അടക്കിപ്പിടിച്ച് എന്തൊക്കെയോ ശബ്ദം പുറപ്പെടുവിക്കുന്നു.ആ വ്യദ്ധന്‍ 
തന്റെ ബാപ്പയാണെന്ന് അസീസ് തിരിച്ചറിയുന്നു.അസീസ് ബാപ്പാ
എന്ന് വിളിച്ച് ആ വ്യദ്ധനെ എഴുന്നേല്‍പ്പിച്ച് ആലിംഗനം ചെയ്യുന്നു.
ആലിക്കയും മാത്യുവും ആ രംഗം കണ്ട് കണ്ണ് നിറയുന്നു.
പാക്കി: പാകല്‍ ആദ്മി, ബഹുത് സാല്‍ സേ ഇദരീ ഹെ.ഇസ്കാ ബാപ്പ് 
യെ ആദ്മി? സുഭാനള്ളാ....
അസീസ് ബാപ്പയെ കെട്ടിപ്പിടിച്ച് കരയുന്നു.അസീസ് ആലിക്കാടെ നേര്‍ക്ക് 
തിരിഞ്ഞ് കൊണ്ട്,
അസീസ്: ആലിക്കാ...എന്റെ ബാപ്പ....ഇതാ എന്റെ ബാപ്പ....!

(അസീസ് ബാപ്പടെ കാലിലെ കെട്ടഴിച്ച് സ്വതന്ത്രനാക്കുന്നു,പതുക്കെ അയാളെ
പിടിച്ച് എഴുനേല്‍പ്പിച്ച് താങ്ങിപ്പിടിച്ച് പുറത്തേക്ക് നടക്കാനായി തിരിയുന്നു!)
സീന്‍ ഫ്രീസ്!

മരുഭൂമിയില്‍ ഹോമിക്കപ്പെടുന്ന ജീവിതങ്ങളില്‍ നിന്നും ഒന്ന് മാത്രം..........

Wednesday, January 26, 2011

തനിയാവര്‍ത്തനം

ആരോടും അധികം സംസാരിക്കാത്ത പ്രക്യതമാണ് റീമയുടേത്. വീട്ടില്‍ നിന്നും അഞ്ച് കിലോമീറ്ററോളം  അകലെയുള്ള കോളേജിലേക്ക് റൂട്ട് ബസ്സിലാണ് നിത്യം പോകുന്നതും വരുന്നതും. വളരെ അച്ചടക്കവും ഒതുക്കവുമുള്ള ഒരു സുന്ദരിക്കുട്ടി. ക്ലാസിലെ കുട്ടികള്‍ കഴിഞ്ഞാല്‍ പിന്നെ ആകെയുള്ള അവളുടെ കൂട്ട് അച്ഛന്‍ വാങ്ങിക്കൊടുത്ത ക്യാമറയുള്ള  മൊബൈല്‍ ഫോണാണ്. കോളേജില്‍ പോകുമ്പോള്‍ മൊബൈല്‍ കൊണ്ട് പോകാറുണ്ടെങ്കിലും അവള്‍ ആരേയെങ്കിലും വിളിക്കുകയോ,അപരിചിതമായ കോളുകള്‍ എടുക്കുകയോ ചെയ്യാറില്ല. വല്ല അത്യാവശ്യത്തിനും അമ്മയ്ക്കോ അച്ഛനോ വിളിക്കാമല്ലോ എന്ന് മാത്രമാണ് അവളുടെ മൊബൈല്‍ കൊണ്ടുള്ള ആകെയുള്ള ഉപയോഗം.

ഒരു ദിവസം മൊബൈല്‍ ഫോണ്‍ ശരിയാക്കുന്ന കടയന്വേഷിച്ചപ്പോഴാണ് റീമയുടെ കയ്യില്‍ മൊബൈല്‍ ഉള്ള വിവരം കൂട്ടുകാരി പോലും അറിയുന്നത്.അന്നത്തെ ക്ലാസ് കഴിഞ്ഞ് അവള്‍ നേരെ മൊബൈല്‍ കടയില്‍ തന്റെ ഫോണ്‍ ശരിയാക്കാന്‍ നല്‍കിയിട്ടാണ് വീട്ടില്‍ പോയത്.പിറ്റേ ദിവസം തന്നെ ഫോണ്‍ നേരെയാക്കി കിട്ടുമല്ലോ എന്നൊരാശ്വാസം അവളുടെ മുഖത്തു‍ണ്ടായിരുന്നു.എങ്കിലും ഒരുറ്റ സുഹ്രുത്തിനെ പിരിഞ്ഞ മനോവേദനയാണ് അവള്‍ വീട്ടിലെത്തുന്നത് വരേയും എത്തിയിട്ടും അനുഭവിച്ചത്.

പിറ്റേന്ന് ക്ലാസ് കഴിഞ്ഞ് വളരെ ഉത്സാഹത്തോട് കൂടിയാണ് അവള്‍ മൊബൈല്‍ കടയില്‍ എത്തിയത്. ശരിയാക്കി വെച്ചിരുന്ന മൊബൈല്‍ അവള്‍ പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തി.അവള്‍ മൊബൈല്‍ ചെക്ക് ചെയ്ത് നില്‍ക്കുമ്പോള്‍ കടയിലുള്ള ആള്‍  അവളുടെ ശരീരം തന്റെ കണ്ണുകള്‍ കൊണ്ട് സ്കാന്‍ ചെയ്യുകയായിരുന്നു.അയാള്‍ അത് വല്ലാതെ ആസ്വദിച്ചു.മൊബൈലിന് തകരാറില്ലെന്നുറപ്പ് വരുത്താന്‍ അയാള്‍ തന്റെ ഫോണില്‍ നിന്നും റീമയെ വിളിച്ച് ടെസ്റ്റ് ചെയ്ത് കണിച്ചു. സന്തോഷത്തോടെ പണം കൊടുത്ത് റീമ കടയില്‍ നിന്നും പോയി.അവള്‍ അകലെ മറയും വരെ അയാള്‍ അവളെത്തന്നെ നോക്കിക്കൊണ്ട്  നില്‍ക്കുകയായിരുന്നു. അയാളുടെ ചുണ്ടില്‍ ഒരു നറു പുഞ്ചിരി തത്തിക്കളിച്ചു.

വീട്ടിലെത്തിയതും അവള്‍ തന്റെ റൂമില്‍ കയറി വാതിലടച്ചു.പുറത്ത് നിന്നും പതിവു പോലെ അമ്മയുടെ ശകാരം  ആരംഭിച്ചു,
“കോളേജ് കഴിഞ്ഞ് വന്നാല്‍ ഒന്ന് ഫ്രഷായി  വിശക്കുന്നതിന് വല്ലതും കഴിച്ച് പിന്നെയിരുന്ന് പഠിക്കരുതോ? ഇത് കോളേജിന്ന് വന്നാല്‍ നേരെ കേറി റൂമടച്ചിരിക്കും, എന്തേങ്കിലും ചോദിച്ചാല്‍ പറയും പ്രോജക്റ്റ് തയ്യാറാക്കുകയാണെന്ന്! പെണ്‍കുട്ടികളായാല് കുറച്ച് അടുക്കളയിലെ പ്രോജെക്റ്റും ചെയ്യണം! അതിനെങ്ങനാ പുന്നാരിച്ച് വഷളാക്കിയിരിക്യല്ലേ അച്ഛന്‍”
അമ്മ പിന്നെയും എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു. അതൊരു സ്ഥിരം പരിപാടിയായത് കൊണ്ട് റീമ പ്രതികരിച്ചില്ല. പതിവ്പോലെ അത്താഴത്തിന്റെ സമയത്ത് അവള്‍ തീന്‍ മേശയില്‍ ചെന്നിരുന്നു. അമ്മയുടെ അടുത്ത റൌണ്ട് ശകാരം അവള്‍ പ്രതീക്ഷിച്ചു.പക്ഷേ അമ്മ അവള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുമ്പോഴും ഒന്നും മിണ്ടിയില്ല. അവരും ഒരു പാത്രത്തില്‍ ഭക്ഷണമെടുത്ത് അവള്‍ക്കരികിലിരുന്നു. കുറച്ച് നേരത്തേയ്ക്ക് അവര്‍ ഒന്നും സംസാരിച്ചില്ല. അല്പ നേരത്തെ മൌനത്തിന് ശേഷം അമ്മയാണ് പറഞ്ഞ് തുടങ്ങിയത്,
“അച്ഛന്‍ ഒരുമാസത്തെ ലീവിനു വരുന്നുണ്ട്, ടിക്കറ്റ് ശരിയായാല്‍ ഉടനെ എത്തും”
റീമ മുഖമൊന്നുയര്‍ത്തി അമ്മയെ നോക്കി, അമ്മ തുടര്‍ന്നു,
“നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു, എന്തേ നിന്റെ മൊബൈല്‍ ഓഫാണോ?“
അവള്‍ ചെറുതായൊന്ന് മൂളി.
“നിനക്ക് എന്തേങ്കിലും പ്രത്യേകം കൊണ്ട് വരാന്‍ പറയണോ?”
“വേണ്ട, ഒന്നും വേണ്ട“
അവള്‍ എഴുനേറ്റ് വാഷ്ബേസിനടുത്ത് ചെന്ന് കയ്യും വായും കഴുകി ടവലില്‍ മുഖം തുടച്ചു.അമ്മ അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.അവള്‍ വീണ്ടും തന്റെ മുറിയില്‍ കയറി വാതിലടച്ചു. അമ്മ ഒരു ദീര്‍ഘനിശ്വാസത്തോടെ അവിടെ നിന്നും എഴുനേറ്റ് പാത്രങ്ങളുമായി അടുക്കളയിലേക്ക് പോയി. അവരുടെ മുഖത്ത് വല്ലാത്തൊരു മ്ലാനത നിഴലിച്ചിരുന്നു.

റീമ കിടക്കയില്‍ കിടന്ന് തന്റെ മൊബൈലിലെ ചിത്രങ്ങള്‍ നോക്കുകയായിരുന്നു.ഇടയ്ക്ക് അവള്‍ തന്റെ ചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്നു.അല്‍പ്പ സമയത്തിന് ശേഷം അവള്‍ക്കൊരു കോള്‍ വന്നു. നമ്പര്‍ എവിടെയോ കണ്ട് മറന്ന പോലെ തോന്നിയ അവള്‍ ആ കോള്‍ അറ്റന്റ് ചെയ്തു.ഫോണിന്റെ അങ്ങേ തലയ്ക്കല്‍ മൊബൈല്‍ കടയിലെ പയ്യനായിരുന്നു.
“ഹലോ, എന്താ മോളേ ഉറങ്ങിയില്ലേ?” അവള്‍ ഒന്നും മിണ്ടിയില്ല, അയാള്‍ തുടര്‍ന്നു,
‘മോള്‍ വന്ന് പോയതില്‍ പിന്നെ എനിക്കൊരു സമാധാനവും ഇല്ല, മോളെ എനിക്ക് വളരെ ഇഷ്ടമായി”
അവള്‍ ഫോണ്‍ കട്ട് ചെയ്തു. വീണ്ടും ഫോണ്‍ ശബ്ദിച്ചു, അവള്‍ ഫോണെടുത്ത് അല്‍പ്പം ഗൌരവത്തോടെ പറഞ്ഞു,
“ഹലോ മിസ്റ്റര്‍, നിങ്ങള്‍ക്കെന്താണ് വേണ്ടത്? എനിക്കാരേയും ഇഷ്ടമല്ല. ഇനിയെന്നെ വിളിച്ച് ശല്യം ചെയ്യരുത്”

“ഹാ അങ്ങിനെയങ്ങ് തീര്‍ത്ത് പറഞ്ഞാലോ മോളേ....ഞാന്‍ പറയുന്നതും കൂടി ഒന്ന് കേള്‍ക്ക്, എന്നിട്ട് തീരുമാനിക്ക് ഈ ഫോണ്‍ കട്ട് ചെയ്യണോ എന്ന്. എനിക്ക് മോളെ അത്രയ്ക്കിഷ്ടാ, ആ സൌന്ദര്യം മുഴുവന്‍ ഞാന്‍ ആസ്വദിച്ച് പോയില്ലേ, നിന്നെ ഒരു മറയും ഇല്ലാതെ ഞാന്‍ കണ്‍കുളിരേ കണ്ടു പോയില്ലേ? എനിക്ക് നിന്നെ വേണം”

“വാട്ട്! എന്ത് അസ്സംബന്ധമാണ് താങ്കള്‍ പറയുന്നത്? എന്ത് കണ്ടെന്നാ‍?”
അവള്‍ അല്‍പ്പം വേവലാദിയോടെ ചോദിച്ചു.

“ഇനി കാണാനെന്ത് ബാക്കിയിരിക്കുന്നു. മൊബൈലില്‍ തന്റെ ഉടുതുണിയില്ലാതെ പോസ് ചെയ്ത് നില്‍ക്കുന്ന എല്ലാ പടങ്ങളും ഞാന്‍ കണ്‍ കുളിര്‍ക്കേ കണ്ടു. ഹോ എന്തൊരു മുടിഞ്ഞ സൌദര്യമാ മോളേ നിനക്ക്,ഇത്രേം ഭംഗിയുള്ള ഒരു പെണ്ണിനെ എന്റെ ജീവിതത്തില്‍ ആദ്യമായിട്ട് കാണുകയാ”

“സ്റ്റോപ്പിറ്റ്, നിങ്ങള്‍ കള്ളം പറയുകയാണ്. എന്റെ മൊബൈല്‍ നിങ്ങളെ ഏല്‍പ്പിക്കുമ്പോള്‍ അതില്‍ ഒരു പടവും ഇല്ലായിരുന്നു.അത് ഉറപ്പ് വരുത്തിയിട്ടാണ് ഞാന്‍ തന്നത്”

“ഹ ഹ മണ്ടിപ്പെണ്ണേ, നീ ഡെലീറ്റ് ചെയ്ത ചിത്രങ്ങളെല്ലാം റിക്കവര്‍ ചെയ്യുന്ന സോഫ്റ്റ്വെയറുണ്ട് എന്റെ പക്കല്‍,അതുപയോഗിച്ച് നീ ഡെലീറ്റ് ചെയ്ത സകലതും ഞാന്‍ തിരിച്ച് പിടിച്ചു”

“ഛീ നിങ്ങള്‍ ചതിയനാണ് ഞാന്‍ പോലീസില്‍ അറിയിക്കും”
അവളുടെ ചങ്കിടിപ്പ് വര്‍ദ്ധിച്ചു,തൊണ്ടയിലെ വെള്ളം വറ്റിവരളുന്നതായി അവള്‍ക്കനുഭവപ്പെട്ടു,അവളുടെ ശബ്ദം പതറാന്‍ തുടങ്ങി.കൈകാലുകള്‍ പെരുത്ത് വരുന്നതായി അവള്‍ക്കനുഭവപ്പെട്ടു.

“പോലീസോ? ഹ ഹ ഹ. അയാള്‍ കുറച്ച് നേരം അട്ടഹസിച്ച് ചിരിച്ചു, എന്നിട്ട് തുടര്‍ന്നു,
പോലീസാണ് ഈ വക ചിത്രങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രചരിപ്പിക്കുന്നത്. ഇതുപോലുള്ള സകല നൂഡ് ചിത്രങ്ങളും കിട്ടുന്നതും പ്രചരിപ്പിക്കുന്നതും അവരാണ്, അവരെ വേണേല്‍ ഞാന്‍ വിളിക്കാം എന്താ വേണോ?

അവള്‍ കരച്ചിലിന്റെ വക്കത്തെത്തി, എങ്കിലും ധൈര്യം സംഭരിച്ച് അവള്‍ പറഞ്ഞു,
“നിങ്ങള്‍ പറയുന്നതത്രയും കള്ളമാണ്, ഞാന്‍ വിശ്വസിക്കില്ല, നിങ്ങള്‍ എന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്, മേലാല്‍ എന്നെ വിളിക്കരുത്”
അവള്‍ ഫോണ്‍ കട്ട് ചെയ്തു.മനസ്സില്‍ വല്ലാത്ത നടുക്കവും കണ്ണുകളില്‍ ഭീതിയും നിറഞ്ഞു. അവള്‍ അസ്വസ്തമാ‍യി റൂമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.വെള്ളം കുടിക്കാന്‍ ദാഹിച്ചെങ്കിലും അവള്‍ കുടിച്ചില്ല.എന്ത് ചെയ്യണമെന്നറിയാതെ അവളുടെ മനസ്സ് അസ്വസ്തമായിക്കൊണ്ടിരുന്നു.

അധികം വൈകിയില്ല അവളുടെ മൊബൈലിലേക്ക്  എം എം എസ് വന്നു. ഒരു തമാശയ്ക്ക് വേണ്ടി അവളെടുത്ത സ്വന്തം നഗ്ന ചിത്രങ്ങള്‍! അവള്‍ക്ക് വിശ്വസിക്കാനായില്ല.അവളുടെ കൈകള്‍ വിറ കൊണ്ടു.അവളാകെ തകര്‍ന്നു. അവള്‍ മെല്ലെ കട്ടിലിലേക്കിരുന്നു. അവളുടെ മൊബൈല്‍ വീണ്ടും റിങ്ങ് ചെയ്തു. വിറയാര്‍ന്ന കൈകളോടെ അവള്‍ കോള്‍ എടുത്തു. അങ്ങേ തലയ്ക്കല്‍ അയാള്‍ വീണ്ടും!

“ഇപ്പോ മോള്‍ക്ക് വിശ്വാസമായോ? ഞാന്‍ സത്യമേ പറയൂ, മോള്‍ക്കെന്നെ വിശ്വസിക്കാം.”

“പ്ലീസ് ഞാന്‍ നിങ്ങളുടെ കാലു പിടിക്കാം എന്നെ ഉപദ്രവിക്കരുത്, ആ ഫോട്ടോകള്‍ മറ്റാര്‍ക്കും കാണിക്കരുത്, ഞാന്‍ ചത്ത് കളയും ഉറപ്പാ”

“അയ്യോ മോളെന്നെ കുറിച്ച് അങ്ങിനേയാണോ കരുതിയിരിക്കുന്നത്? ഞാനിത് മറ്റാര്‍ക്കും കാണിക്കില്ല, സത്യം. പക്ഷേ ഞാന്‍ മോളെ കണ്ട് പോയില്ലെ? സംസാരിച്ച് പോയില്ലേ? മോളെ കൊതിച്ച് പോയ്യില്ലെ? എനിക്ക് മോളെ വേണം,ഒരു നേരത്തേക്കെങ്കിലും” അയാള്‍ വളരെ വിനീതനായിക്കൊണ്ടിരുന്നു.

“ഛീ, നിങ്ങള്‍ക്കെന്റെ ശവമേ കിട്ടുകയുള്ളൂ” അവള്‍ അല്‍പ്പം ഗൌരവത്തോടെയാണ് അത് പറഞ്ഞത്.

“ഇതാ കുഴപ്പം, ഒന്ന് പറഞ്ഞാ രണ്ടമത്തേതിന് ചാവും ശവമാവും എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കും, അച്ഛനും അമ്മയ്ക്കും ആകേയുള്ള ഒരു സന്തതി, ചത്ത് പോയാല്‍ അവര്‍ക്ക് പോയി, എന്നാലും ഈ ഫോട്ടോ ചാ‍വുന്നില്ലല്ലോ. അതിങ്ങനെ കറങ്ങിത്തിരിഞ്ഞ് ഒരു ദിവസം സ്വന്തം അച്ഛന്റെ കയ്യിലുമെത്തും,മരിച്ച് പോയമകളുടെ നഗ്ന ചിത്രം കാണേണ്ടി വരുന്ന ആ അച്ഛന്റെ അവസ്ഥ! ഹോ”

അവള്‍ക്ക് ദേഷ്യം അടക്കാനായില്ല, അവള്‍ അലറി,”സ്റ്റോപ്പിറ്റ്, നിങ്ങള്‍‍ക്കെന്താണ് വേണ്ടത്?

അയാള്‍ വീണ്ടും ചിരിച്ചു,
“മിടുക്കീ..ഞാന്‍ പറഞ്ഞല്ലൊ എനിക്ക് നിന്നെ വേണം, അത്രയ്ക്ക് ഞാന്‍ നിന്നെ കൊതിച്ചുപോയി.നീ നാളെ ഞാന്‍ പറയുന്നിടത്ത് വരണം.രാവിലെ പത്ത് മണിക്ക് ഞാന്‍ സുഭാഷ് പാര്‍ക്കിന്റെ ഗേറ്റിന്റെ മുന്നിലുണ്ടാ‍വും.ഒരു‍ 10.15 വരെ നിന്നെ കാത്ത് നില്‍ക്കും.വന്നില്ലെങ്കില്‍ ഞാന്‍ നേരെ പോകുന്നത് അടുത്തുള്ള ഇന്റര്‍നെറ്റ് കഫേയിലേക്കായിരിക്കും, പിന്നെ നിന്റെ സൌദര്യ ശസ്ത്രോം ഭൂമി ശാസ്ത്രോം എല്ലാം നാട്ടുകാര് കാണും,ഒടുവില്‍ നിന്റെ വീട്ടുകാരും.പിന്നെ ഇതിനേക്കാള്‍ വലിയ മാനക്കേടാവും ഉണ്ടാവുക.അത് വേണോ? അത് കൊണ്ട് മോളൊരു സുന്ദരിക്കുട്ടിയാ‍യി അനുസരണയുള്ള കുട്ടിയായി നാളെ ഞാന്‍ പറഞ്ഞിടത്ത് പറഞ്ഞ സമയത്ത് എത്തണം!എത്തിയിരിക്കും അല്ലേ മോളെ? ഉറങ്ങിക്കോളൂ ഇനി ഞാന്‍ വിളിക്കില്ല.നാളെ നേരില്‍ കാണാം. ബൈ മോളൂ...” അയാള്‍ ഫോണ്‍ കട്ട് ചെയ്തു.

അവള്‍ക്കുറക്കം വന്നില്ല. വല്ലാത്തൊരു ഉള്‍ഭയം അവളെ വരിഞ്ഞ് മുറുക്കി.അമ്മയോട് പറഞ്ഞാ‍ലോ എന്നവള്‍ക്ക് തോന്നിയെങ്കിലും അമ്മയുടെ രൂക്ഷമായ പ്രതികരണങ്ങളും കുത്ത് വാക്കുകളും ഓര്‍ത്തപ്പോള്‍ അവളതില്‍ നിന്നും പിന്തിരിഞ്ഞു. തനിക്കെല്ലാം തുറന്ന് പറയാന്‍ കഴിയുന്ന ഒരു കൂട്ടില്ലാത്തതില്‍ അവള്‍ക്കേറെ ദുഃഖം തോന്നി.ഒരു സഹോദരനെങ്കിലും ഉണ്ടാ‍യിരുന്നെങ്കിലെന്ന് വെറുതെ മോഹിച്ചു. ഒരു തീരുമാനമെടുക്കാനാവാതെ അവള്‍ കിടക്കയില്‍ ചരിഞ്ഞും മറിഞ്ഞും കിടന്നു.രാത്രിയുടെ അന്ത്യ യാമത്തിലെപ്പോഴോ അവള്‍ ഉറങ്ങിപ്പോയി.

ഒരു പേടിസ്വപ്നം കണ്ട പോലെ അവള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു.സമയം ഏഴ് മണിയോടടുത്തിരുന്നു. അവളുടെ മുഖത്തുനിന്നും ഭീതി വിട്ടൊഴിഞ്ഞിരുന്നില്ല. ചുമരില്‍ ചാരി നിന്ന് പതിയെ അവള്‍ നിലത്ത് ഊര്‍ന്നിരുന്നു.സമയം കടന്ന് പോയിക്കൊണ്ടിരുന്നു. ഒരു തീരുമാനമെടുക്കാന്‍ കഴിയാതെ അപക്വമായ അവളുടെ മനസ്സ് വിങ്ങുകയായിരുന്നു.കണ്ണുകള്‍ നിറഞ്ഞൊഴുകി.മരിക്കാന്‍ അവള്‍ക്ക് ഭയമില്ലായിരുന്നു,പക്ഷേ അച്ഛനെക്കുറിച്ചോര്‍ത്തപ്പോള്‍ അവളുടെ സകല ധൈര്യവും ചോര്‍ന്നു പോയി. സമയം കടന്ന് പോയിക്കൊണ്ടേയിരുന്നു. ഒടുവില്‍ ഒരു തീരുമാനമെടുത്ത പോലെ അവള്‍ അവിടെനിന്നും എഴുന്നേറ്റു കുളിമുറിയില്‍ കയറി.

അന്ന് പതിവിനു വിപരീതമായി അമ്മയോട് യാത്ര പറഞ്ഞാണ് അവള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. അമ്മയറിയാതെ വീട്ടില്‍ നിന്നും കൈക്കലാ‍ക്കിയ കറിക്കത്തി അവള്‍ ബാഗില്‍ സുരക്ഷിതമല്ലേയെന്ന് ഇടയ്ക്ക് ഉറപ്പ് വരുത്തി.പത്ത് മണിയ്ക്ക് തന്നെ അവള്‍ സുഭാഷ് പാര്‍ക്കിന്റെ ഗേറ്റിലെത്തി.അവള്‍ ചുരിദാറിന്റെ ഷാളെടുത്ത് തലവഴിയിട്ടു. പരിചയക്കാര്‍ വല്ലവരും കാണുമോയെന്ന് അവല്‍ വല്ലാതെ ഭയപ്പെട്ടു. അല്‍പ്പസമയത്തിന് ശേഷം ഒരു കാര്‍ വന്ന് ഗേറ്റിനടുത്ത് നിന്നു. അതില്‍ നിന്നും അയാള്‍ ഇറങ്ങി റീമയുടെ അടുത്ത് വന്നു. അയാള്‍ വശ്യമായി പുഞ്ചിരിച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നെങ്കിലും ആ കണ്ണുകളില്‍ ഒരു പ്രതികാരത്തിന്റെ തീക്കനലുണ്ടായിരുന്നു.
“വരൂ നമുക്കൊരിടം വരെ പോകാം” അയാള്‍ അവളെ കാറിലേക്ക് ക്ഷണിച്ചു.അനുസരണയോടെ അവള്‍ കാറില്‍ കയറി.ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നവള്‍ ചുറ്റും കണ്ണോടിച്ചു. അയാള്‍ കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് നീങ്ങി. അവരുടെ വാഹനം നഗരത്തേയും കറില്‍ ന്നിന്നൂം വമിച്ച പുകപടലങ്ങളേയും ബഹു ദൂരം പിന്നിലാക്കി കടന്ന് പോയിക്കൊണ്ടിരുന്നു. അയാള്‍ വളരെ സന്തോഷത്തിലായിരുന്നു.ചിരിക്കുന്നു, അവളോട് സംസാരിക്കുന്നു,ഫോണ്‍ വിളിക്കുന്നു.അവള്‍ ഒന്നും മിണ്ടിയില്ല.ഇടയ്ക്ക് തന്റെ ബാഗിലെ കത്തിയില്‍ മുറുകെപ്പിടിച്ച് അവള്‍ ധൈര്യം സംഭരിക്കുകയായിരുന്നു. കാര്‍ ഒരു റിസോര്‍ട്ടിന്റെ മുന്നില്‍ ചെന്ന് നിന്നു.അയാള്‍ കാ‍റില്‍ നിന്നും ഇറങ്ങി അവളുടെ ഡോറ് തുറന്ന് പിടിച്ച് അവളോട് ഇറങ്ങാ‍ന്‍ പറഞ്ഞു. അവള്‍ ഇറങ്ങാന്‍ മടിച്ചപ്പോള്‍ അയാള്‍ സ്നേഹപൂ‍ര്‍വ്വം അവളെ അതിന്റെ ഭവിഷ്യത്തുകള്‍ ഓര്‍മ്മിപ്പിച്ചു.അവള്‍ തല കുനിച്ച് കൊണ്ട് കാറില്‍ നിന്നും ഇറങ്ങി അയാളെ അനുഗമിച്ചു. അവള്‍ ബാഗില്‍ കയ്യിട്ട് ഒരു കൈ കൊണ്ട് കത്തിയില്‍ മുറുകെ പിടിച്ചു.

അയാള്‍ പരിചിതനെപ്പോലെ ശീതീകരിച്ച വലിയൊരു മുറിയുടെ വാതില്‍ തുറന്ന് അകത്ത് കയറി.പിന്നാലെ ഒരു പൂച്ചക്കുട്ടിയെപ്പോലെ അവളും അനുഗമിച്ചു.ഒരു കൈ അപ്പോഴും അവള്‍ കത്തിയില്‍ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. അവള്‍ അകത്ത് കടന്നതും അയാള്‍ വാതിലടച്ച് കുറ്റിയിട്ടു. ഒരു ചെറുചിരിയോടെ അയാള്‍ അവളുടെ നേരെ തിരിഞ്ഞതും,കയ്യില്‍ കരുതിയ കത്തിയുമായി അവള്‍ അയാള്‍ക്ക് നേരെ കുത്താനാഞ്ഞു.ഒട്ടും പരിഭ്രമം കൂടാ‍തെ അയാള്‍ ആ കത്തി വാങ്ങി ദൂരെയെരിഞ്ഞു.അയാളുടെ മുഖം കോപം കൊണ്ട് ചുവന്നു. അയാള്‍ അവളെ കോരിയെടുത്ത് കിടക്കയിലേക്കെറിഞ്ഞു.അവള്‍ കൈകള്‍ കൂപ്പി ഉപദ്രവിക്കരുതെന്ന് കരഞ്ഞ് പരഞ്ഞു.അവളുടെ വിലാപങ്ങള്‍ ആ ചുമരുകള്‍ക്കുള്ളില്‍ കിടന്ന് വീര്‍പ്പ് മുട്ടി. ഇരയുടെ മേല്‍ ചാടി വീഴുന്ന സിംഹത്തിന്റെ ആവേശത്തോടെ അയാള്‍ ആ മാന്‍ പേടയുടെ മുക്കളിലേക്ക് ചാടിവീണു. അയാളുടെ കാല്‍ തട്ടി സൈഡ് ടെബിളില്‍ നിന്നുമൊരു പളുങ്ക് പാത്രം നിലത്ത് വീണ് ചിന്നിച്ചിതറി.

കരഞ്ഞ് കലങ്ങിയ കണ്ണുകളും, സാധാരണത്തേക്കാള്‍ ക്ഷീണിതയുമായി റീമ കോളേജ് കഴിഞ്ഞ് വരുന്ന അതേ സമയത്ത് വീട്ടിലേക്ക് കയറിച്ചെന്നു. പതിവിന് വിപരീതമായി അവളെ കാത്ത് അമ്മ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു.അവള്‍ ഉമ്മറത്തേയ്ക്ക് കയറിയതും അമ്മ അല്‍പ്പം ഗൌരവത്തോടെ അവളോട് ചോദിച്ചു,
“നീയിന്ന് കോളേജില്‍ പോയില്ലെടീ?”
അവളുടെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി,ചങ്കൊന്ന് പിടച്ചു. അവള്‍ ഒന്നും മിണ്ടാതെ നിന്നു.
“എടീ നിന്നോടാ ചോദിച്ചത് നീയിന്ന് കോളേജില്‍ പോയില്ലേ?”അമ്മയുടെ ശബ്ദം അല്‍പ്പം കൂടി ഉയര്‍ന്നു.
അവള്‍ മുഖം മെല്ലെ ഉയര്‍ത്തി ഉത്തരമെന്നോണം ഒരു മറുചോദ്യം ചോദിച്ചു,
“എന്താ കാര്യം? ആരാ പോയില്ലാന്ന് പറഞ്ഞത്?”
അമ്മ കോപത്താല്‍ വിറയ്ക്കുകയായിരുന്നു.അവര്‍ അവളുടെ അടുത്ത് ചെന്നു,
“നീയിന്ന് ആരുടേയെങ്കിലും കൂടെ കാറില്‍ കയറിപ്പോയിരുന്നോ?”

അതും കൂടി കേട്ടപ്പോള്‍ അവള്‍ ആകെ തളര്‍ന്നു.അമ്മയോട് ആരോ താന്‍ കാറില്‍ കയറിപ്പോയ വിവരം പറഞ്ഞിരിക്കുന്നു.അവള്‍ക്കെന്ത് ഉത്തരം നല്‍കണമെന്നറിയാതെ കുഴഞ്ഞു.അവളുടെ കൈകാലുകള്‍ തളരുന്നതായി അവള്‍ക്ക് തോന്നി.തല കുനിച്ച് നിന്നവള്‍ വിക്കി വിക്കി എന്തോ പറയാന്‍ ഭാവിച്ചു. വാക്കുകള്‍ അവളുടെ തൊണ്ടയിലുടക്കി.എങ്കിലും അല്‍പ്പം ധൈര്യം സംഭരിച്ച് അവള്‍ അമ്മയെ നോക്കി,

“ഞാനൊരു കൂട്ടുകാരിയുടെ വീട്ടില്‍...പോകാന്‍....”
അവള്‍ മുഴുമിപ്പിക്കുന്നതിന് മുന്‍പ് അമ്മ ഇടപെട്ടു.

“മുഖത്ത് നോക്കി നുണ പറയുന്നോടി അസത്തേ, കുടുംബത്തിന് മാനക്കേടുണ്ടാക്കിയാലുണ്ടല്ലോ പിന്നെ നിനക്കെന്നെ ജീവനോടെ കാണാനൊക്കില്ല, ഓര്‍ത്തോ”
ഒരു ഉറച്ച തീരുമാനമായിരുന്നു അതെന്ന് അവരുടെ മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു.

“എന്നാ പോയി ചത്ത് തൊലയ്” ദ്വേഷ്യത്തോടെയും സങ്കടത്തോടെയുമാണ് അവള്‍ പറഞ്ഞത്,
‘ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് ചാവുന്നതാ’എന്നവള്‍ പിറുപിറുത്തു.

‘തര്‍ക്കുത്തരം പറയുന്നോടീ’ എന്ന് പറഞ്ഞ് റീമയുടെ മുഖമടച്ച് അമ്മ ആഞ്ഞൊരടിയടിച്ചു.അടിയുടെ ശക്തിയില്‍ അവള്‍ നിലത്ത് വീണു.അവള്‍ എഴുനേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അമ്മയും അവളെ സഹായിച്ചു.ദ്വേഷ്യത്തില്‍ കൈതട്ടിമാറ്റി അവള്‍ തന്റെ റൂമില്‍ കയറി വാതിലടച്ചു.അമ്മ പിന്നേയും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.പിന്നീടവര്‍ ഫോണില്‍ ആരെയൊക്കെയോ വിളിച്ച് സങ്കടങ്ങള്‍ പറയുകയും കരയുകയും ചെയ്യുന്നുണ്ടായിരുന്നു.

സമയം രാത്രി പത്ത് മണിയോടടുത്തിട്ടും റീമ വാതില്‍ തുറക്കുകയോ പുറത്ത് വരുകയോ ചെയ്തില്ല.അവളെ കാണാഞ്ഞ് അമ്മയ്ക്ക് ആധിയായി.അവരുടെയുള്ളില്‍ ഒരു ഭയം വളര്‍ന്ന് വരാന്‍ തുടങ്ങി.അവര്‍ റീമയുടെ വാതില്‍ക്കല്‍ ചെന്ന് അവളെ വിളിച്ചു.ഉള്ളില്‍ നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. അവര്‍ വാതിലില്‍ ശക്തിയായി മുട്ടി വിളിച്ചിട്ടും ഫലമുണ്ടായില്ല. അവരിലെ ഭയം ഒരു തേങ്ങലായി അത് പിന്നെ കരച്ചിലായി രൂപാന്തരപ്പെട്ടു. അവര്‍ റീമയെ  ഉറക്കെ വിളിച്ച് കരഞ്ഞു. വാതിലിലും ജനാലയിലും മാറി മാറി മുട്ടിവിളിച്ചു.കൂട്ടിലടച്ച വെരുകിനെപ്പോലെ അവര്‍ ആ വീട്ടില്‍ പരക്കം പാഞ്ഞ് നടന്നു.

അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ റീമ വാതില്‍ തുറന്നു. അവള്‍ കടുത്ത ദ്വേഷ്യത്തില്‍ തന്നെയായിരുന്നു.മകളെ കണ്ടതും അവര്‍ക്ക് ആശ്വാസമായി.അവര്‍ കണ്ണുകള്‍ തുടച്ച് അവളുടെ അടുത്തേയ്ക്ക് ചെന്നു.

‘എന്തിനാ കിടന്ന് കാറുന്നത്? ഞാന്‍ ചത്തിട്ടൊന്നുമില്ല“ അവള്‍ വാതില്‍ പാതി തുറന്ന് പിടിച്ചാണ് അത് പറഞ്ഞത്.

അമ്മ വളരെ സൌമ്യമാ‍യി അവളോട് പറഞ്ഞു “വാ മോളെ, വന്നിട്ട് എന്തെങ്കിലും കഴിക്ക്, അന്തിപ്പട്ടിണി കിടക്കണ്ട, നിന്റെ നന്മയ്ക്ക്....” പറഞ്ഞ് തീരുന്നതിനു മുന്‍പേ അവള്‍ തനിക്കൊന്നും വേണ്ടാ എന്നും പറഞ്ഞ് വാതിലുകള്‍ കൊട്ടിയടച്ചു. അന്ന് ആ വീട്ടില്‍ ആരും അത്താഴം കഴിച്ചില്ല.കടുത്ത ദുഃഖത്തോടെ അമ്മ അവരുടെ റൂമിലേക്ക് പോയി. അവരുടെയുള്ളില്‍ വല്ലാത്തൊരു ഭയം വളര്‍ന്ന് വരുന്നുണ്ടായിരുന്നു. അവരുടെ മനസ്സ് അസ്വസ്തമായിക്കൊണ്ടിരുന്നു.

റൂമില്‍ തന്റെ കിടക്കയില്‍ കമഴ്ന്ന് കിടക്കുകയായിരുന്നു റീമ. വിശപ്പും ദാഹവും അവളെ വല്ലാതെ തളര്‍ത്തി.അതിലുപരിയായിരുന്നു ശരീരത്തിന്റേയും മനസ്സിന്റേയും വേദന.തന്റെ മനസ്സിന് ശക്തി നല്‍കാന്‍ അവള്‍ ദൈവത്തോട് മനമുരുകി പ്രാര്‍ത്ഥിച്ചു.അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.  പിഴുതെറിയപ്പെട്ട ചെടിയെപ്പോലെ അവള്‍ വാടിക്കൊണ്ടിരുന്നു.

മൊബൈല്‍ ശബ്ദിച്ചപ്പോള്‍ അവള്‍ ഞെട്ടിയുണര്‍ന്നു. തന്റെ പ്രിയപ്പെട്ട അച്ഛനാണ് വിളിക്കുന്നതെന്ന് അവള്‍ക്ക് മനസ്സിലായി.അവളുടെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു.ഫോണ്‍ മെല്ലെ ചെവിയോട് ചേര്‍ത്ത് പിടിച്ചു.അങ്ങേ തലയ്ക്കല്‍ നിന്നും അച്ഛന്റെ മോളേ എന്ന വിളികേട്ടതും അവളുടെ ദുഃഖം അണപൊട്ടി. അവള്‍ നിയന്ത്രിക്കാനാവാത്ത വിധം പൊട്ടിക്കരഞ്ഞു.അച്ഛന്‍ അവളെ ആശ്വസിപ്പിച്ചു,

“സാരമില്ല മോളെ, അമ്മയല്ലേ തല്ലിയത്, നീ ക്ഷമിക്ക്, അമ്മയ്ക്ക് വേണ്ടി അച്ഛന്‍ മാപ്പ് ചോദിക്കുന്നു, എന്റെ പൊന്നുമോള്‍ കരയണ്ട, അച്ഛന്‍ നാളെ വരുന്നുണ്ട്, എന്റെ മോള്‍ സമാധാനമായി ഇരിക്ക്”
പിന്നെയും അയാള്‍ ആശ്വാസവാക്കുകള്‍ പറഞ്ഞ് കൊണ്ടേയിരുന്നു. റീമ ഒന്നും മിണ്ടിയില്ല.അവള്‍ കരയുകയായിരുന്നു.അല്‍പ്പം കഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞ് അയാള്‍ ഫോണ്‍ കട്ട് ചെയ്തു. അവള്‍ക്ക് എല്ലാം അച്ഛനോട് പറയണമെന്നുണ്ടായിരുന്നു,പക്ഷേ അവളുടെ സങ്കടം ഒന്നിനും അനുവദിച്ചില്ല. എന്തായാലും പിറ്റേന്ന് അച്ഛന്‍ വരുമ്പോള്‍ സംഭവിച്ചതെല്ലാം പറയാമെന്നവള്‍ മനസ്സില്‍ കണക്ക് കൂട്ടി.

അല്‍പ്പം കഴിഞ്ഞപ്പോള്‍ ഫോണ്‍ വീണ്ടും ശബ്ദിച്ചു.അച്ഛനായിരിക്കും എന്ന് കരുതി അവള്‍ ഫോണെടുത്ത് ചെവിയില്‍ വെച്ച് ‘ഹലൊ’ എന്ന് പറഞ്ഞു. അങ്ങേ തലയ്ക്കല്‍ അച്ഛനായിരുന്നില്ല പകരം അപരിചിതമായ ഒരു ശബ്ദമായിരുന്നു. അവള്‍ ഉടനെ ഫോണിലെ നംബര്‍ നോക്കി.അതൊരു അപരിചിതമായ നംബറായിരുന്നു.അവള്‍ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്യാന്‍ ഒരുങ്ങിയെങ്കിലും ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയില്‍ അവള്‍ ഫോണ്‍ വീണ്ടും ചെവിയോടടുപ്പിച്ചു.

“ഹലോ മോളൂ ഉറങ്ങിയില്ലേ? നല്ല ക്ഷീണം കാണുമല്ലോ? ഓ ഞാന്‍ പറയാന്‍ മറന്നു, ഇന്ന് മോളൊരുത്തന്റെ കൂടെ റിസോട്ടില്‍ പോയില്ലേ, ഞാനവന്റെ ഉറ്റ സുഹ്യത്താ. അവന്‍ ചതിയനാ, അവന്‍ എന്റെ കാര്യം കൂടി പറയാമെന്ന് ഏറ്റിട്ട് ഇപ്പോള്‍ പറയുവാ എന്റെ കാര്യം ഞാന്‍ തന്നെ പറയണമെന്ന്. മോള്‍ക്കറിയോ മോള്‍ടെ ഫോട്ടോ അവന്‍ അയച്ച് തന്നതില്‍ പിന്നെ എനിക്കുറങ്ങാന്‍ പറ്റിയില്ല, ഹലോ മോള്‍ കേള്‍‍ക്കുന്നില്ലേ? ഹലോ....”

അവള്‍ ഒന്നും മിണ്ടിയില്ല.അവളുടെ തല പെരുത്ത് വന്നു.ദ്വേഷ്യവും സങ്കടവും കോണ്ട് അവളുടെ കണ്ണുകള്‍ ജ്വലിച്ചു.ഒടുവില്‍ സര്‍വ്വ ശക്തിയുമെടുത്ത് അവളാ മൊബൈല്‍ തറയിലെറിഞ്ഞ് തകര്‍ത്തു.അവളുടെ കണ്ണുകളില്‍ ഇരുട്ട് കയറി.എന്ത് ചെയ്യണമെന്നറിയാതെ അവള്‍ ആകെ തകര്‍ന്നു പോയി.‍കിടക്കയില്‍ നിന്നും ഊര്‍ന്നവള്‍ നിലത്തിരുന്നു.അവളുടെ മനസ്സ് വല്ലാതെ ഭയപ്പെട്ടു.ഒരു തീരുമാനമെടുക്കാനാവാതെ അവളുടെ മനസ്സ് വിങ്ങി.

പിറ്റേന്ന് വെറും നിലത്ത് വെള്ള പുതച്ച് കിടത്തിയ മകളുടെ ചേതനയറ്റ ശരീരത്തിന്റെ തല ഭാഗത്തിരുന്ന് അവളുടെ അമ്മ ഒരിക്കല്‍ പോലും കരഞ്ഞതേയില്ല.താന്‍ അടിച്ചത് കൊണ്ടോ വഴക്ക് പറഞ്ഞത് കൊണ്ടോ  അല്ല മകള്‍ മരിച്ചതെന്ന സത്യം ഉള്‍ക്കൊള്ളാ‍നാവാത്ത വിധം ആ‍ അമ്മ മനസ്സ് ശിഥിലമായിക്കഴിഞ്ഞിരുന്നു.