Sunday, June 21, 2009

അവിചാരിതം....തികച്ചും അവിചാരിതം

തോന്ന്യാശ്രമാത്തിലെ റിയാലിറ്റി കഥാ മത്സരത്തില്‍ ആദ്യ റൌണ്ടില്‍ വോട്ടിങ്ങിലൂടെ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത കഥ വായിക്കാത്തവര്‍ക്കായി ഇവിടെ പോസ്റ്റ് ചെയ്യുന്നു.

മത്സരത്തിനു തന്ന കഥാ സന്ദര്‍ഭം ആദ്യം..
ജയിംസ് വാച്ചില്‍ നോക്കി. 11മണി ആയിരിക്കുന്നു. തൊട്ടടുത്ത് ഇരിക്കുന്ന ഗബ്രിച്ചായന്‍ ചാരിക്കിടന്ന് ഉറങ്ങുകയാണെന്ന് തോന്നുന്നു. ഈ റിക്ഷായുടെ കുലുക്കത്തിലും ഇങ്ങേര്‍ക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു? അല്ലെങ്കില്‍ തന്നെ ടൌണില്‍ ചായക്കടയില്‍ നിന്ന് വലിച്ചുകേറ്റിയത് ചില്ലറ വല്ലതുമാണോ?കര്‍ത്താവേ, ബ്രോക്കറിങ് പ്രൊഫഷനായി ഏറ്റെടുക്കുന്നവര്‍ക്ക് നീ അപാര ദഹന ശക്തിയാണല്ലോ കൊടുക്കുന്നത്. ഈ പെണ്ണുകാണല്‍ എന്ന കടമ്പ വല്ലാത്തതു തന്നെയാണ്. ക്യത്യമായി പറഞ്ഞാല്‍ ഇത് 17 )മത്തേതാണ്. ഇതെങ്കിലും ഒന്ന് ശരിയായാല്‍ മതിയാരുന്നു. ആദ്യമൊക്കെ പെണ്ണ് സുന്ദരിയായിരിക്കണം,വിദ്യാഭ്യാസമുള്ളവളായിരിക്കണം, പിന്നെ മുടി ഉള്ളവളായിരിക്കണം ഇങ്ങനെ എത്രയെത്രഡിമാന്റുകളായിരുന്നു താന്‍ ഓരോ മൂന്നാമന്മാരോടും പറഞ്ഞിരുന്നത്. മൂന്ന് മാസത്തെ ലീവ് ഉണ്ടല്ലോ, പതുക്കെയായലു തനിക്ക് യൊജിച്ച ഒരുവളെ തന്നെ നല്ലപാതിയായി കിട്ടണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. ഇപ്പോള്‍ എല്ലാ ഡിമാന്റുകളും പിന്‍ വലിച്ചിരിക്കുന്നു. മാമോദിസ മുങ്ങിയ ഒരു പെണ്ണ് അത്രയും മതി.അല്ലേല്‍ ഈ അവധി തീരുന്നതിനു മുമ്പ് കല്യാണം നടന്നില്ലേല്‍? ഇനിയൊരു ലീവിന് 2 കൊല്ലം കാത്തിരിക്കണം. അപ്പോള്‍ പ്രായം 36 . കര്‍ത്താവേ, ദുബായില്‍ തന്റെ ഒപ്പം താമസിക്കുന്ന റഹ്മാന്‍ പറയുന്നത് ജയിംസ് ഓര്‍ത്തു. ഡാ എന്റെ മോള്‍ക്ക് 4 കൊല്ലം കൂടി കഴിഞ്ഞാല്‍ നിക്കാഹ് ആലോചിക്കണം.ന്നാലും അനക്ക് അതിനു മുമ്പ് കല്യാണം നടക്കുമോ? റഹ്മാന്‍ കുട്ടികാലത്ത് തന്റെ സഹപാഠിയായിരുന്നു .ഇനി എങ്ങോട്ടാണ് പോകേണ്ടത്? നിങ്ങള്‍ പറഞ്ഞ സ്കൂള്‍ എത്തി. ഓട്ടോറിക്ഷാ ഡ്രൈവര്‍ പിന്നോട്ട് തിരിഞ്ഞ് ചോദ്യമുയര്‍ത്തി. ജയിംസ് ഗബ്രിച്ചായനെ തട്ടി വിളിച്ചു.............................

ഗബ്രി ഉറക്കത്തില്‍ നിന്നും "എന്റെ പരുമല പുണ്യാളോ എന്നെ കൊല്ലാന്‍ വരുന്നേ രക്ഷിക്കണേ.."എന്നുറക്കെ വിളിച്ച് ഞെട്ടിയുണര്‍ന്നു. ചുറ്റും ഒന്ന് നോക്കിയിട്ട്,
"
ഹോ ഞാന്‍ പേടിച്ച് പോയി! വല്ല കല്യാണക്കാരാകും എന്ന് കരുതി".

ഒരു
നെടുവീര്‍പ്പോടെ ഗബ്രിച്ചായന്‍ പോക്കറ്റില്‍ നിന്നും ഒരു കൊച്ചു ഡയറി പുറത്തെടുത്ത് പേജുകള്‍ മറിച്ച്‌ നോക്കിയിട്ട്:

"
കുവൈറ്റ്‌ ചാണ്ടി, സ്കൂളിന്റെ വലതു വശത്തെ ടാറിടാത്ത റോഡില്‍ കൂടി ഒരു നൂറു മീറ്റര്‍ പോയാല്‍ വീടിന്റെ ഗയിറ്റിനു മുന്നില്‍ ഏറോപ്ലയിനിന്റെ രൂപം പണിത് വെച്ചത് അടയാളം.
ഗബ്രി ഡ്രൈവറെ നോക്കി റോഡിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു,
"
ദാ കാണുന്ന റോഡില്‍ കൂടി പോട്ടെ. ഇതൊക്കെ സ്വിംഗ് സ്വിങ്ങാക്കി കയ്യിത്താരാം എന്റെ ജയിംസ്‌ നീ പേടിക്കാണ്ടിരി. കാര്യം പെണ്‍ വീട്ടുകാര്‍ ഇത്തിരി മുന്തിയ കൂട്ടാരാ. പഴയ തറവാട്ടുകാരാ, തോമാസ്ലീഹ നേരിട്ട് വന്നു ആസിഡ് മുക്കീതാന്നാ അല്ല മാമോദീസ മുക്കീതാന്ന വെയ്പ്പ്, നമ്മളതൊന്നും ശ്രദ്ധിക്കാന്‍ പോണ്ട, കുട്ടി തെറ്റില്യാന്നാ അറിഞ്ഞത്

ഞാന്‍ നിസ്സംഗമായി എല്ലാം മൂളിക്കേട്ടു.

ഗബ്രി തുടര്‍ന്നു, "എന്ന് കരുതി നമ്മളും മോശക്കാരാന്നല്ലാട്ടോ, നമ്മളും കൊല്ലും കൊലയുമോക്കെയുള്ള തറവാട്ടുകാരല്ലേ , ഇപ്പൊ കൊല്ലില്ലാ എന്നല്ലേയുള്ളൂ ബാക്കിയോക്കെയില്ലേ?"
ഗബ്രി പുറത്തേക്ക് നോക്കി ഡ്രൈവറോട് പറഞ്ഞു, " നിര്‍ത്ത് നിര്‍ത്ത് ദാ കാണുന്നതല്ലേ എറോപ്ലയിന്‍? ഇതുതന്നെ വീട്. വാ ഐശ്വര്യമായി ഇറങ്ങിക്കെ, ഒക്കെ സ്വിംഗ് സ്വിങ്ങായി ഗബ്രിയേല്‍ ശരിയാക്കിത്തരാം"

ഗബ്രിയേല്‍ മുന്നിലായും ഞാന്‍ അയാളുടെ പിന്നിലായും നടന്നു.ഒരു കൊച്ചു വീട്, ഗയിറ്റില്‍ നിന്നും രണ്ടടി നടക്കണം വീട്ടിലേക്കെത്താന്‍. വഴിയില്‍ ചപ്പു ചവറുകള്‍ കിടക്കുന്നു, തൂത്ത് വാരിയ ലക്ഷണമൊന്നും കാണുന്നില്ല, പടികള്‍ക്കു മുന്നിലായി കോഴികള്‍ കാഷ്ടിച്ച് വെച്ചിരിക്കുന്നു. ഒരു മാതൃകാ കൃഷിഭവന്റെ ലോക്കല്‍ ബ്രാഞ്ചിലേക്ക് കയറിപ്പോകുന്നത്‌ പോലെ എനിക്ക് വീട്ടിലേക്കു കയറുമ്പോള്‍ അനുഭവപ്പെട്ടു.

ഗബ്രിചായന്‍ ഉമ്മറത്തേക്ക് കയറി.പള പള മിന്നുന്ന സില്‍ക്ക് ജുബ്ബ കഴുത്തോളം വിഴുങ്ങി ഒരു ഉപ്പുമാങ്ങാ ഭരനിപോലെയുള്ള കുവൈറ്റ്‌ ചാണ്ടിയുടെ രൂപം കണ്ടപ്പോള്‍ എനിക്ക് അല്‍പ്പം അസ്വസ്ഥത തോന്നി. കാരണം പേറ്റന്ട് ഇതാണെങ്കില്‍ പ്രോഡക്റ്റ് എന്തായിരിക്കും എന്നുള്ള ചിന്ത എന്നെ വല്ലാതെ അസ്വസ്ത്ഥനാക്കി. സ്വര്‍ണ്ണ ഫ്രെയിമിന്റെ കണ്ണട ശരിയാക്കി വെച്ച് അയാള്‍ എന്നെയൊന്നു നോക്കി. എനിക്ക് എന്തോ ഒരു ലജ്ജ തോന്നി. അറിയാതെ ഞാനും എന്റെ ശരീരമോന്നു നോക്കി,വയറിന്റെ മുകളിലുള്ള മസിലുകള്‍ ഒന്ന് മുറുക്കിപ്പിടിച്ചു. ശ്വാസം വളരെ പ്രയാസപ്പെട്ടാണ് പിന്നീട് എന്റെ ശരീരത്തില്‍ കയറിയിറങ്ങിയത്‌ എന്ന് എനിക്ക് മനസ്സിലായി.

ചാണ്ടി ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.അകം ഒരു വിശാലമായ ഹാളായിരുന്നു. പുറത്തു നിന്ന് നോക്കിയാല്‍ ഇതൊരു ചെറിയ വീടായേ തോന്നിയുള്ളൂ. അകത്ത് കേറിയപ്പോഴല്ലേ ഇതൊരു വിശാലമായ ഷോറൂമാനെന്നു മനസ്സിലായത്‌.ഗബ്രി വാചാലനായി എന്റെയും കുടുംബക്കാരുടെയും വീര ശൂര പരാക്രമണങ്ങളും കൊണകണങ്ങളും അല്‍പ്പം പോലും പിശുക്കില്ലാതെ കുവൈറ്റ്‌ ചാണ്ടിയുടെ തിരു സന്നിധിയില്‍ വിളമ്പുകയാണ്.ഗബ്രിയുടെ അസ്ഥാനത്തുള്ള ചില പൊക്കിപ്പറച്ചില്‍ കേട്ടപ്പോള്‍ ഗബ്രിയെ ഒറ്റടിക്ക് തെമ്മാടിക്കുഴിയിലടക്കാന്‍ എനിക്ക് ശക്തമായ തോന്നലുണ്ടായി. എന്നാല്‍ പിന്നീട് കുവൈറ്റ്‌ ചാണ്ടിയുടെ ഗ്രാമഫോണ്‍ തിരിഞ്ഞു തുടങ്ങി.കടിച്ചതിനേക്കാള്‍ വലുതാണ്‌ മടയില്‍ കിടക്കുന്നത് എന്ന് പറഞ്ഞ പോലെയായിരുന്നു അവസ്ഥ. ഇതിലും എത്രയോ ഭേതമായിരുന്നു ഗബ്രി. ചാണ്ടി എന്ന ബോംബിനു മുന്നില്‍ ഗബ്രി വെറും ഒരു ചീനപ്പടക്കമാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു.

ഇറാഖ്‌ അധിനിവേശവും കുവൈറ്റ്‌ യുദ്ധവും, യുദ്ധാനന്തര കുവൈറ്റ്‌ പ്രശ്നവും കഴിഞ്ഞു ഏതാണ്ട് സദ്ദാമിന്റെ വധശിക്ഷ കഴിഞ്ഞതോടു കൂടി കുമ്മായത്തില്‍ മുഖം കുത്തിവീന പോലെ ഒരു രൂപം ചായയുമായി വന്നു. ഒരു നിമിഷം മെത്രാനച്ചന്‍ മുഖ്യമന്ത്രിയായ പോലെ ഒരു ഞെട്ടല്‍ എനിക്കുണ്ടായി.കുവൈറ്റ്‌ ചാണ്ടി എന്റെ ഭാവം കണ്ടെന്നോണം പറഞ്ഞു,

" ഇത് ആലീസ്‌, എന്റെ ഭാര്യയാണ്. അവള്‍ക്കു ബ്യൂട്ടി പാര്‍ലറില്‍ കേറിയതിന്റെ ശിക്ഷയാ മുഖമിങ്ങനെ വെളുത്തോണ്ടിരിക്കുന്നത്. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് കേട്ടിട്ടല്ലെയുള്ളൂ ഇത് വയിറ്റ് വാഷ്‌ ചെയ്തപോലെയായി ബൂ...ഹു... ഹു ഹൂ ”.

കുവൈറ്റ്‌ ചാണ്ടി ഗള്‍ഫ്‌ യുദ്ധത്തിനു ശേഷം ഇങ്ങനെയാണ് ചിരിക്കാറ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ആലീസ്‌ ഒളികണ്ണിട്ട്‌ ചാണ്ടിച്ചനെ നോക്കി"അച്ചായ വേണ്ടാട്ടോ, ഞാന്‍ മറ്റേ കാര്യം പറയണോ?”

അത് കേട്ടമാത്രമയില്‍ കുവൈറ്റ്‌ അച്ചായന്‍ ഫിലമെന്റ്റ് അടിച്ചുപോയ ബള്‍ബ് പോലെ കെട്ട്‌പോയി.എന്തായിരിക്കും രഹസ്യമെന്ന് അറിയാന്‍ ആഗ്രഹം തോന്നിയെങ്കിലും, വന്ന കാര്യത്തിലേക്ക് കടക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു.

ഒരു പച്ച നിറത്തിലുള്ള സാരിയുമുടുത്തു ഒരു സുന്ദരിപ്പെണ്ണ് എനിക്ക് അഭിമുഖമായി നിന്നു. എന്റെ ക്യാമറ കണ്ണുകള്‍ താഴെ നിന്നും സ്കാന്‍ ചെയ്ത്‌ ചെയ്ത്‌ അങ്ങ് തലശ്ശേരി വരെ എത്തി. കൊള്ളാം നല്ല കുട്ടി. ഇത്തിരി തടി കൂടുതലുള്ളത് കൊളസ്ട്രോള്‍ അമിതമായി അടിഞ്ഞു ചേര്‍ന്നതിലാണെന്ന് ഞാന്‍ മനസ്സിലാക്കി. അത് കയറു ചാട്ടംകൊണ്ടോ വീട്ടുപണി കൊണ്ടോ കുറപ്പിക്കാം എന്നും കണക്കു കൂട്ടി. മൊത്തത്തില്‍ വലിയ കുഴപ്പമില്ല. ഒരു എണ്‍പതു മാര്‍ക്ക് വരെ കൊടുക്കാവുന്ന ഒരു ഫിഗര്‍,പക്ഷെ ആക്രാന്തം കൊണ്ട് ഞാന്‍ നൂറ്റിപ്പത്ത് മാര്‍ക്കും നല്‍കി. തടസ്സങ്ങളൊന്നും ഇല്ലാതെ ഇതെങ്കിലും നടക്കണം എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.

ഗബ്രി വിജയീ ഭാവത്തില്‍ എന്നെ നോക്കി വളരെ പതുക്കെ,"എല്ലാം സ്വിംഗ് സ്വിങ്ങല്ലേ?" എന്നിട്ട് അവരോടായി പറഞ്ഞു,"അവര്‍ക്കു വല്ലതും പറയാനുന്ടെന്കി നമ്മളിവിടെ നിക്കണത് ശരിയല്ലല്ലോ. നമുക്കങ്ങോട്ടു മാറിനില്‍ക്കാം"

ഗബ്രിയുടെ ബുദ്ധിപരമായ നീക്കത്തില്‍ എനിക്ക് ഗബ്രിയോടു വല്ലാത്ത ആരാധന തോന്നി. കസേരയില്‍ നിന്നും എഴുനേറ്റു അവളുടെ അടുത്തേക്ക്‌ നിന്നു, തൊണ്ടയൊന്നു ശരിയാക്കി ഞാന്‍ ചോദിച്ചു,
"
എന്താ പേര്?"

റോസ് മേരി.

ഇപ്പോള്‍ പഠിക്കുന്നുണ്ടോ?

ഇല്ല ഡിഗ്രി കഴിഞ്ഞപ്പോള്‍ ഒന്നിനും പോയില്ല, പിന്നെ പെണ്ണുകാണല്‍..

എന്നെ ഇഷ്ടമായോ?

അതിനവള്‍ മറുപടിയൊന്നും പറഞ്ഞില്ല.ഒരു പുഞ്ചിരി മാത്രം.എങ്കിലും ഞാന്‍ നിര്‍ബന്ധിച്ചു. ഇതിനുമുന്‍പ് പതിനാറു പെണ്ണ് കണ്ട കഥയും ഒന്നും നടക്കാതെ പോയതും, കല്യാണം നടക്കണം എന്നആഗ്രഹത്താല്‍ ഞാന്‍ റോസിനോട് ഒരു അടുത്ത സുഹൃത്തിനെപ്പോലെയാണ് സംസാരിച്ചത്‌. ഒടുവില്‍ മനസ്സില്ലാമനസ്സോടെയാണെങ്കിലും വളരെ അടുത്തവരെപ്പോലെ റോസ് സംസാരിച്ചു തുടങ്ങി,

"
ഇവിടെ ഇഷ്ടമല്ലല്ലോ പ്രധാനം, മറ്റു പലതുമല്ലേ? എന്നെ ഇഷ്ടപ്പട്ട പലരും പിന്നീട് വഴി വന്നിട്ടില്ല. എങ്കിലും ഒരു ദിനചര്യപോലെ ഞാന്‍ വീണ്ടും വീണ്ടും അരങ്ങിലേക്കെത്തുന്ന ഒരു കോമാളിയെപ്പോലെ കാണികളെ രസിപ്പിക്കുന്നു"

"
റോസ് നന്നായി സംസാരിക്കുന്നു, റോസിനെ ഇഷ്ടപ്പെട്ടവര്‍ മടങ്ങി വരാത്തെതിന്റെ കാരണം സ്ത്രീധനമാണെങ്കില്‍ സോറി, എനിക്കതില്‍ താല്പര്യമില്ല, എന്നെ സ്നേഹിക്കുന്ന, എന്നെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു പെണ്‍കുട്ടി, അത് മാത്രം മതി എനിക്ക്"

അതുമാത്രം മതിയോ?

അവളുടെ ചോദ്യം എന്നില്‍ ഒരു നടുക്കമുണ്ടാക്കി.
"
റോസ്, നീ എന്താണ് ഉദ്ദേശിച്ചത്? പറയൂ. നിന്നെ ഇഷ്ട്ടപപെട്ടവര്‍ തിരിച്ചു വരാത്തതിന്റെ കാരണങ്ങള്‍...അതെന്താണെങ്കിലും പറയൂ. ഒരു പക്ഷെ ഈ വിവാഹം നടന്നാല്‍...പിന്നീട് ഞാന്‍ അറിയാനിടയായാല്‍.... പ്ലീസ്‌ പറയൂ റോസ്"

"അതെ..ഒരുപക്ഷെ ഈ വിവാഹം നടന്നാലും ഇല്ലെങ്കിലും,എന്റെ ജീവിതം വീടിനുള്ളില്‍ അവസാനിച്ചാലും സത്യം അറിഞ്ഞവര്‍ പൂര്‍ണ്ണ സമ്മതത്തോടെ എന്നെ സ്വീകരിക്കുന്നത്‌ വരെ എനിക്കീ വേഷം കെട്ടിയെ ഒക്കൂ"

"
റോസ്, തെളിച്ചു പറയൂ, നിന്റെ സത്യസന്ധത ഞാന്‍ മനസ്സിലാക്കുന്നു. എന്നോട് പറയാന്‍ കഴിയുന്നതാണെങ്കില്‍ റോസ് നീയത് പറയണം"

"അല്ലെങ്കിലും ഇതൊന്നും ആരും അറിയില്ലെന്ന് ധരിക്കാന്‍ മാത്രം ഒരു വിഡ്ഢിയല്ലല്ലോ ഞാന്‍,
എന്നെ കാണാന്‍ വരുന്നവരോട് പറഞ്ഞു പറഞ്ഞു എനിക്കിതു പറയുക എന്നതും ഒരു ചടങ്ങാണ്, കഥയറിഞ്ഞാല്‍ ഒരു പക്ഷെ നിങ്ങളും തിരിച്ചു വരില്ലായിരിക്കാം, എങ്കിലും എനിക്ക് പറഞ്ഞെ മതിയാകൂ, വിഴുപ്പുകളുമായി ഒരു ജീവിതം പേറാന്‍ എനിക്കാവില്ല.അതുകൊണ്ടാണ്"

"
റോസ് മുഖവുരയ്ക്ക് ദൈര്‍ഖ്യം കൂടുന്നു, ഇനിയും വളച്ച് കെട്ടാതെ പറയൂ..."

"തന്റെ ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടി പതിവ്രതയായിരിക്കണം എന്നാണ് ഏതോരു പുരുഷനും ആഗ്രഹിക്കുന്നത്,എനിക്ക് ആഗ്രഹം സാധിച്ചു തരാനാവില്ല. മനപ്പൂര്‍വ്വം ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ റാഗിങ്ങിന്റെ പേരില്‍ രണ്ടുമൂന്നു സീനിയര്‍ ആണ്‍കുട്ടികള്‍ എന്നെ ബലമായി നശിപ്പിച്ചു. ഒന്നുറക്കെ കരയാന്‍ പോലും കഴിയാതെ ഞാന്‍ അവരുടെ ആക്രമണത്തിനു ഇരയായി. മാനഹാനി ഭയന്നു ഞങ്ങള്‍ ആ നാട്ടില്‍ നിന്നും വീട് വിറ്റു പോന്നു. കേസും കൂട്ടവുമോന്നും ഉണ്ടായില്ല. എന്റെ ജീവിതം തകരുമെന്ന് പേടിച്ചു ഒരു കേസിനും പോകണ്ട എന്നാണു എല്ലാവരും തീരുമാനിച്ചത്? ഇതെല്ലാം മൂടി വെച്ച് ഒരു സമാധാന ജീവിതം എനിക്കുണ്ടാകുമോ? അങ്ങിനെ ഏതു നിമിഷവും പുറത്തു വരാവുന്ന ഒരു ഭൂതത്തെ ഒളിപ്പിച്ചു വെച്ചുകൊണ്ടുള്ള ഒരു ജീവിതം, അതില്‍ എനിക്ക് സത്യമായും താല്പര്യമില്ല മിസ്റ്റര്‍ ജയിംസ്‌. എന്നോടൊന്നും തോന്നരുത്‌, ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കൂ.."

ഞാന്‍ വല്ലാത്തൊരു ധര്‍മ്മസങ്കടത്തിലായി.വാക്കുകള്‍ക്ക് വേണ്ടി തപ്പിത്തടഞ്ഞു, കടുത്ത മൌനം അവിടെ അല്‍പ്പ നേരം തളം കെട്ടി നിന്നു. അവസാനം ഒരു തീരുമാനം എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു.

"
റോസ്, നീ വളരെ സത്യസന്ധയാണ്. നിന്നെ കാണാതെ പോയാല്‍ എന്റെ ജന്മം തികച്ചും അര്‍ത്ഥ ശൂന്യമാകും. വിവാഹത്തിനു ശേഷം എത്ര കുടുംബങ്ങള്‍ അവിഹിത ബന്ധങ്ങളാല്‍ തകര്‍ന്നതും ഏച്ച് കെട്ടി കൊണ്ട് നടക്കുനതുമായ ജീവിതങ്ങള്‍ നമ്മള്‍ കാണുന്നു. ആയിരം
കള്ളങ്ങള്‍
പറഞ്ഞ് ഒരു വിവാഹം നടത്തുമ്പോള്‍ ഒരു സത്യത്തിന്റെ പേരില്‍ ഒരു വിവാഹം മുടങ്ങില്ല റോസ്. ഞാനിതാ വാക്ക് തരുന്നു. വിവാഹം നടക്കും.ഞാന്‍ കണ്ടെത്തിയ പുണ്യത്തെ എനിക്ക് കൈവിടാനാകില്ല, ഇത് സത്യം"

റോസ്
അപ്പോഴും ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു, അപ്പോള്‍ അവളുടെ മുഖം കൂടുതല്‍ ശോഭയുള്ളതായി എനിക്ക് തോന്നി.

"
എന്താ ജയിംസ്, കഴിഞ്ഞില്ലേ കിന്നാരം?എല്ലാം സ്വിംഗ് സ്വിങ്ങല്ലേ?"
ഗബ്രി ഹാളിലേക്ക് കയറിവന്നു ചോദിച്ചു. “നിങ്ങടെ കഴിഞ്ഞെങ്കി ചായ കുടിക്കാമായിരുന്നു, അത് വെറുതെ തണുപ്പിക്കെണ്ടല്ലോ.എന്താന്നറിയില്ല ഈയിടെയായി ഭയങ്കര വിശപ്പില്ലായ്മ, വല്ല ഡോക്ടറേയും കാണേണ്ടി വരുമോ എന്തോ?"

ഞാനും റോസും ഒന്ന് പുഞ്ചിരിച്ചു, കണ്ണുകള്‍ എന്തോപറയാന്‍ ശ്രമിച്ചോ എന്നൊരു തോന്നല്‍..

അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സ് നിറയെ റോസായിരുന്നു.അവളുടെ ദുരന്തം മറ്റാരും അറിയരുതേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു, അവള്‍ എത്ര പേരോട് ഇക്കഥ പറഞ്ഞിട്ടുണ്ടാകും എന്നുള്ള ഒരാശങ്ക വെറുതെ എന്റെ മാസ്സിലൂടെ കടന്നു പോയി.എങ്കിലും റോസിനെ നഷ്ടപ്പെടുത്തുന്ന ഒരു തീരുമാനവും ഉണ്ടായില്ല, ഉണ്ടാക്കിയില്ല എന്ന് പറയുന്നതാവും ശരി.

Sunday, June 7, 2009

എന്റെ പ്രിയപ്പെട്ട ആയിഷ


എന്റെ ആയിഷയെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നതിനു മുമ്പ് ഗാസ്സയെക്കുറിച്ച് പറയണം. പലസ്തീനിലെ സംഘര്‍ഷമേഘലയായ ഗാസ്സ. ഗാസ്സയിലെ പ്രശാന്ത സുന്ദരമായ "അല്‍ ഹാസ' താഴ്വര. ഒലിവ് മരങ്ങള്‍ പൂത്തുലഞ്ഞു നില്ക്കുന്ന ഒരു കൊച്ചു മലമ്പ്രദേശം. കാഴ്ചകള്‍ക്ക് നന്നേ ദാരിദ്ര്യം നിറഞ്ഞ ഉണങ്ങിയ പുല്‍മേടുകള്‍, തീറ്റ തേടി അങ്ങിങ്ങു അലയുന്ന ആട്ടിന്‍ പറ്റങ്ങള്‍, തോക്കുകളുടെയും യുദ്ധ ടാങ്കുകളുടെയും ശബ്ദമുഖരിതമായ ദിനരാത്രങ്ങള്‍ സുപരിചിതമായ നിസ്സഹായരായ ഒരു പറ്റം മനുഷ്യരെന്നോ അഭയാര്‍ത്ഥികളെന്നോ വിളിക്കാവുന്ന ഒരു സമൂഹം. നരക യാതനകളുടെ ദുരന്തങ്ങള്‍ ജീവിതത്തിലലിഞ്ഞു ചേര്‍ന്ന് വിലപിക്കാന്പോലും പലപ്പോഴും മറന്നുപോകാറുള്ള മനുഷ്യക്കോലങ്ങള്‍... കൂടപ്പിറപ്പുകളുടെ മൃതശരീരങ്ങള്‍ക്കിടയിലൂടെ നിസ്സംഗരായി നടന്നു നീങ്ങാന്‍ വിധിക്കപ്പെട്ട ദൈവസൃഷ്ടികള്‍....ശാപം കിട്ടിയതുപോലുള്ള ഒരു ജീവിതം എങ്ങിനെയെങ്കിലും ജീവിച്ചു തീര്‍ക്കാന്‍ പെടാപാട് പെടുന്ന കുടുംബങ്ങള്‍....അവരെ ഒരു കുടുംബം എന്ന് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ വിളിക്കാമോ എന്ന് പലപ്പോഴും ശങ്കിക്കാന്‍ കാരണം പലകുടുംബങ്ങളിളും താങ്ങും തണലുമാകേണ്ട നാഥന്മാര്‍ ഇല്ല എന്നതുകൊണ്ട് തന്നെ. സ്വാതന്ത്ര്യ സമരത്തിലേക്ക് സ്വയം എടുത്തുചാടിയവര്‍....രക്തസാക്ഷികളായവര്‍.....അല്ലെങ്കില്‍ സ്വയം ചാവേറായി പൊട്ടിത്തെറിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍...ഇവരാരും പിന്നീട് തിരിഞ്ഞു നോക്കാതെ അനാഥമാക്കപ്പെട്ട കുടുംബങ്ങളാണ് അധികവും. എങ്കിലും അവര്‍ ജീവിക്കുകയാണ്,സ്വന്തമായ ഒരു രാജ്യം സ്വപ്നം കണ്ടുകൊണ്ട്‌ .സ്വന്തമായി കിട്ടുന്ന മണ്ണില്‍ ജീവിച്ചു മരിക്കാന്‍....

അതിര്‍ത്തിയില്‍ നിന്നും അധികം ദൂരമില്ല അല്‍ ഹാസയിലേക്ക്. ഇസ്രായേലിന്റെ ഒരു മിലിട്ടറി ചെക്ക് പോയന്റില്‍ നിന്നും നീണ്ടു വരുന്ന മണ്‍പാതയോരത്ത് മണ്‍ ചുമരുകളാല്‍ കെട്ടിയുണ്ടാക്കിയ,ഈന്തപ്പനയോല മേഞ്ഞ ഒരു ഒറ്റമുറി വീട്. ആ കൊച്ചു വീട്ടിലാണ് എന്റെ ആയിഷ. അവളെ ഒരു കൊച്ചു മാലാഖ എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. നിഷ്കളങ്കമായ അവളുടെ മുഖം കണ്ടാല്‍ ആരും അവളെ അങ്ങിനയെ വിളിക്കു. അത്രയ്ക്കും മനോഹരിയാണ് ആയിഷ. പക്ഷെ തിളക്കമില്ലാത്ത അവളുടെ കണ്ണുകള്‍ എന്നും എന്നെ നൊമ്പരപ്പെടുത്തിയിരുന്നു. പിന്നിത്തുടങ്ങിയ കുഞ്ഞുടുപ്പിന്റെ അലുക്കുകളില്‍ തുന്നിപ്പിടിപ്പിച്ച മുത്തുകളുടെ തിളക്കങ്ങളും മങ്ങിയിരിക്കുന്നു. ഇളം കാറ്റിന്‍ താളത്തില്‍ ചാഞ്ചാടി നെറ്റിത്തടങ്ങളിലും കവിളുകല്‍ക്കരികിലൂടെയും വീണു കിടക്കുന്ന അവളുടെ ചെമ്പന്‍ മുടികള്‍ കോതിമാറ്റുന്ന ആ കുഞ്ഞിളംകൈകളില്‍ അലങ്കാരങ്ങളൊന്നും ഇല്ലാതെ തന്നെ മനോഹരമായിരുന്നു. ഇടതു കയ്യില്‍ എപ്പോഴും കരുതാറുള്ള അവളുടെ പ്രിയപ്പെട്ട പാവക്കുട്ടിയാണ് അവളുടെ ഏറ്റവും അടുത്ത ചങ്ങാതി.വലതുകയ്യില്‍ ഉമ്മയില്ലാത്തപ്പോള്‍ തട്ടിത്തടഞ്ഞു വീഴാതിരിക്കാന്‍ കരുതാറുള്ള തന്റെ ചൂരല്‍ വടിയും. ഇവ രണ്ടുമാണ് ആയിഷയുടെ ഇണപിരിയാത്ത കൂട്ടുകാര്‍. പലപ്പോഴും തന്റെ പാവക്കുഞ്ഞിനോടാണ് അവളുടെ പിണക്കങ്ങളും പരിഭവങ്ങള്‍ പറയലും ആജ്ഞകളും എല്ലാം. അവളുടെ കുഞ്ഞിളം വായിലെ താരാട്ടിന്റെ ഈണങ്ങള്‍ പോലും ആരും കൊതിക്കുംവിധമായിരുന്നു.

പതിവു പോലെ അന്നും അവള്‍ ഉണരുന്നതിനു മുമ്പ് തന്നെ അവളുടെ എല്ലാമെല്ലാമായ ഉമ്മ ഒലിവ് തോട്ടത്തിലേക്ക് പോയിരുന്നു. ഒലിവ് തോട്ടത്തില്‍ വിളവെടുപ്പിന്റെ സമയമായതിനാല്‍ അവളുടെ ഉമ്മാക്ക് നിത്യം പണിയുണ്ട്. അല്ലാത്ത സമയങ്ങളില്‍ വല്ലപ്പോഴുമാണ് പണിയുന്ടാവുക. ചിലപ്പോള്‍ പട്ടിണി തന്നെയായിരിക്കും. എങ്കിലും ആരോടും പരിഭവമോ പരാതിപ്പെടാനോ ആ ഉമ്മ തയ്യാറായിരുന്നില്ല. ആയിഷാക്ക് കഷ്ടി ഒരു വയസ്സായപ്പോഴാണ് അവരുടെ ഭര്‍ത്താവിനെ തീവ്രവാദ ബന്ധമാരോപിച്ച് ഇസ്രായേലി സേന പിടിച്ച് കൊണ്ടുപോയത്. മരിച്ചെന്നോ തടവിലുന്ടെന്നോ അറിയാതെ കഴിഞ്ഞ അഞ്ചു വര്‍ഷമായി അവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. പലപ്പോഴും അതിര്‍ത്തി കടന്ന് അന്വേഷിച്ച് ചെന്നെന്കിലും, പട്ടാളക്കാരാല്‍ പീഡിപ്പിക്കപ്പെടുകയും ആട്ടിയോടിക്കപ്പെടുകയുമാണ് ഉണ്ടായത്. ഒരു നാള്‍ അവരുടെ പ്രാണ നാഥന്‍ തിരിച്ച് വരും എന്നുള്ള പ്രതീക്ഷയുടെ ഉള്‍തുടിപ്പുകളുമായി ആ കൊച്ചു കുടുംബം കാത്തിരുന്നു.

ആയിഷ ഉണര്‍ന്നതും താന്‍ സ്നേഹത്തോടെ ലൈലാ എന്ന് വിളിക്കുന്ന തന്റെ പ്രിയപ്പെട്ട പാവക്കുട്ടിയെ കയ്യിലെടുത്തു. തന്റെ പാവക്കുട്ടിയെ ലൈലാ എന്ന് വിളിക്കുവാനും ആയിഷാക്ക് ഒരു ന്യായമുണ്ട്. തന്റെ ഇരുണ്ട ലോകത്തില് അവള്‍ക്കു എല്ലാം കറുത്തിട്ടാണ്. ഉമ്മ പറഞ്ഞു തന്നതില്‍ വെച്ച് ഏറ്റവും കറുപ്പ് രാത്രിക്കാണെന്നാണ് അവള്‍ കരുതിയിരിക്കുന്നത്. അതുകൊണ്ടാണ് രാത്രി എന്ന അര്‍ത്ഥം വരുന്ന ലൈലാ എന്ന് വിളിക്കുന്നത്. തറയിലെ വിരിക്കരികില്‍ വെച്ചിരുന്ന അവളുടെ ചൂരല്‍ വടിയും തപ്പി എടുത്തു കൊണ്ട് ആയിഷ അവളുടെ അന്നത്തെ ദിവസത്തിലേക്കു നടന്നു.

തലേ ദിവസത്തെ ബാക്കി വന്ന റൊട്ടിക്കഷ്ണം ഉണങ്ങിയിട്ടുണ്ടെങ്കിലും വെള്ളവും കൂട്ടി കഴിക്കുന്നതിനു മുമ്പ് അവള്‍ ദൈവ നാമത്തില്‍ തുടങ്ങാന്‍ മറന്നില്ല. റൊട്ടി തിന്നു തീര്‍ന്നപ്പോളും അവള്‍ സന്തോഷത്തോടെ അന്നം നല്‍കി അനുഗ്രഹിച്ച ദൈവത്തിനു നന്ദി പറഞ്ഞു. ചുമരിനപ്പുറത്തെ റോഡിലുടെ ഇടയ്ക്ക് ചീറിപ്പായുന്ന വാഹനങ്ങളുടെ ശബ്ദം ആയിഷയുടെ കൊച്ചു മുറിയുടെ നിശ്ശബ്ദത ഭഞ്ജിച്ചു കൊണ്ടേയിരുന്നു. റോഡില്‍ കൂടി വാഹനങ്ങളുടെ എണ്ണം കൂടുകയാണെങ്കില്‍ ആയിഷാക്ക് ഉള്ളില്‍ നടുക്കമാണ്. ഇസ്രായേലി പട്ടാളക്കാര്‍ തങ്ങളെ ആക്രമിക്കാന്‍ വരുന്നതിന്റെ സൂചനയാണ് റോഡ് വാഹനങ്ങളാല്‍ നിറയുന്നതെന്ന് അവള്‍ക്കു നന്നായറിയാം. യുദ്ധ ടാങ്കുകള്‍ റോഡില്‍ കൂടി ഉരുളുമ്പോള്‍ തന്റെ കൊച്ചു റൂമില്‍ ഒരു ഭൂമികുലുക്കം തന്നെ അനുഭവപ്പെടാറുന്ടെന്ന് ആയിഷാക്ക് അനുഭവങ്ങളില്‍ നിന്നും അറിവുള്ളതാണ്. ആ സംഭവങ്ങള്‍ ഓര്‍ക്കുന്നത് തന്നെ അവളുടെ കുഞ്ഞു മനസ്സില്‍ തേങ്ങലുകള്‍ തീര്‍ക്കും. അങ്ങിനെ സംഭവിക്കുന്ന പക്ഷം തന്റെ കൊച്ചു മുറിയുടെ മൂലയിലുള്ള ഭൂഗര്‍ഭ അറയിലേക്ക് ഇറങ്ങി ഒളിച്ചിരിക്കാന്‍ ഉമ്മ അവളെ പഠിപ്പിച്ചിട്ടുണ്ട്. അതിനാല്‍ റോഡിലൂടെ പോകുന്ന വാഹനങ്ങളിലും അവളുടെ ശ്രദ്ധയുണ്ടാകാറുണ്ട്. വാഹനത്തിന്റെ ശബ്ദത്തില്‍ നിന്നും അവ വലുതാണോ ചെറുതാണോ എന്ന് മാത്രം അവള്‍ തിരിച്ചറിഞ്ഞു.

അന്ന് സന്ധ്യയോടടുത് അവളുടെ ഉമ്മ വന്നു. അത്രയും നേരം തന്റെ തങ്കക്കുടത്തെ കാണാതിരുന്നതിന്റെ സങ്കടത്താല്‍ ആ ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. അവളെ വാരിയെടുത്തു മാറോടു ചേര്‍ത്ത് അവര്‍ അവളെ മതിവരുവോളം ഉമ്മകള്‍ നല്‍കി. ഉമ്മയുടെ സാമീപ്യം തന്നെ ആയിഷാടെ കൊച്ചു മുഖം സന്തോഷത്താല്‍ പ്രകാശിതമായിരുന്നു. ഉമ്മ വന്നാല്‍ പിന്നെ അവള്‍ ചൂരല്‍ വടി അതിന്റെ സ്ഥാനത്ത് കൊണ്ടുവെക്കും, പക്ഷെ ലൈല അവളുടെ കയ്യില്‍ തന്നെയുണ്ടാകും. ഉമ്മ വന്നാല്‍ പിന്നെ അവളുടെ കൊഞ്ചലും സംസാരങ്ങളും എല്ലാം പിന്നെ ഉമ്മയോടാണ്. അപ്പോഴാണ്‌ അന്നന്ന് തോന്നുന്ന സംശയങ്ങളും തനിക്കു അറിയേണ്ടതിനെ പറ്റിയും പിന്നെയീ ആകാശത്തിന് കീഴെയുള്ള എല്ലാവിധ കാര്യങ്ങളെ പ്പറ്റിയും അവള്‍ക്കറിയാവുന്നത് പോലെ ചോദിക്കുന്നത്. അവളുടെ കണ്ണുകളില്‍ ഉറക്കം വരുന്നത് വരെ അവരങ്ങിനെ സംസാരിച്ചു കിടക്കും. പട്ടാളം ആക്രമിക്കാന്‍ വരുന്നതും, ബോംബുകള്‍ വര്ഷിക്കുന്നതും, അവര്‍ക്ക് കുടിവെള്ളവും ഭക്ഷണവും നിഷേധിക്കുന്നതും മറ്റും എന്തിനാണെന്ന് അവളുടെ കുഞ്ഞുമനസ്സിന് ഇപ്പോഴും പിടികിട്ടിയിട്ടില്ല. നിസ്സഹായരായ തന്നെയും തന്റെ ഉമ്മയെയും ദ്രോഹിക്കുന്ന ശത്രുക്കള്‍ക്ക് നല്ലബുദ്ധി വരാന്‍ അവള്‍ എന്നും ദൈവത്തെ വിളിച്ചു പ്രാര്‍ത്ഥിച്ചു.
തന്റെ ഉപ്പയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉമ്മാടെ നിലയ്ക്കാത്ത കണ്ണീര്‍ പ്രവാത്തിലാണ് ഉത്തരങ്ങള്‍ അവസാനിക്കാറ്. ആര്‍ക്കും വേണ്ടാത്ത രണ്ടു മനുഷ്യക്കോലങ്ങള്‍ നിസ്സഹായതയുടെ രാത്രികളില്‍ ദൈവ സന്നിധിയില്‍ എല്ലാം സമര്‍പ്പിച്ച്‌ അല്പ്പായുസ്സുകലായ മറവിയുടെ യാമാങ്ങളിലേക്ക് അലിഞ്ഞു ചേര്‍ന്നു.

പിറ്റേ ദിവസത്തിലെ പ്രഭാതത്തിലെ കാറ്റിനു തണുപ്പ് അല്‍പ്പം കൂടുതലുണ്ടോ എന്ന് ആയിഷാന്റെ ഉമ്മ സംശയിച്ചു. വിളവെടുപ്പായതിനാല്‍ ഇന്നും അവര്‍ക്ക് തോട്ടത്തില്‍ പണിയുണ്ട്. അന്ന് പണിക്കു പോകാന്‍ ആ ഉമ്മാക്ക് തോന്നിയില്ലെന്കിലും തന്റെ തങ്കക്കുടത്തിനെ പട്ടിണിക്കിടാന്‍ ഇടവരുമല്ലോ എന്നോര്‍ത്ത് അവളുടെ കുഞ്ഞിക്കവിളില്‍ ഒരുപാട് ചുംബനങ്ങള്‍ നല്‍കിയാണ്‌ ഉമ്മ ഒലിവ് കായ്ച്ചു നില്‍ക്കുന്ന തോട്ടത്തിലേക്ക് പോയത്. ആയിഷ അപ്പോഴും നല്ല ഉറക്കത്തിലാണ്. അന്ന് പതിവിലും കൂടുതല്‍ വാഹനങ്ങള്‍ ആ വഴിയിലൂടെ കടന്നു പോയത് ആയിഷ അറിഞ്ഞില്ല. അധികം വൈകാതെ യുദ്ധ സജ്ജമായി ഹെലികോപ്ട്ടെറുകളും യുദ്ധവിമാനങ്ങളും ആകാശത്ത് കൂടി ഇരമ്പിപ്പാഞ്ഞു കൊണ്ടിരുന്നു. കാതടപ്പിക്കുന്ന ഈ ശബ്ദം കേട്ടാണ്‌ ആയിഷ ഉണര്‍ന്നത്. അവള്‍ ഉണര്‍ന്നതും ലൈലയെ മാറോടടക്കിപ്പിടിച്ചു. തന്റെ ചൂരല്‍ വടിക്ക് വേണ്ടി അവള്‍ കുഞ്ഞിക്കൈകളാല്‍ തപ്പിക്കൊണ്ടിരുന്നു.

ഒരു ഏകപക്ഷീയമായ നരനായാട്ടിനുള്ള കോപ്പുകൂട്ടലായിരുന്നു അതെന്ന് പലരും തിരിച്ചറിഞ്ഞു. ഒരു ചെറുവിരല്‍ കൊണ്ടുപോലും അത് തടയാന്‍ ആരും ആ നിസ്സഹായരുടെ ലോകത്തിലേക്ക്‌ വന്നില്ല. കണ്ണുള്ളവര്‍ ആരും അത് കണ്ടതായി ഭാവിച്ചില്ല. ആരുടെയൊക്കെയോ വികലമായ ചില തീരുമാനങ്ങള്‍ അവിടെ നടമാടാന്‍ പോകുകയാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഒലിവ് തോട്ടത്തില്‍ നിന്നും ആയിഷാന്റെ ഉമ്മ അവളുടെ അടുത്തേക്ക് അതിവേഗം ഓടി.
അതിര്‍ത്തിയില്‍ നിന്നും അനവധി യുദ്ധടാങ്കുകള്‍ ആ താഴ്വര ലക്‌ഷ്യം വെച്ച് നീങ്ങിക്കൊണ്ടിരുന്നു. കൃ‌ത്യമായി ഒരു പാതയിലൂടെയല്ലാതെ മുന്നില്‍ കണ്ട വീടുകളും കുടിലുകളും എല്ലാം തട്ടിത്തരിപ്പണമാക്കിയാണ് ടാങ്കുകള്‍ മുന്നോട്ട് വന്നുകൊണ്ടിരുന്നത്‌. ഇരുമ്പ് ബെല്റ്റിനടിയില്‍ പലതും കിടന്നു ഞെരിഞ്ഞമര്‍ന്നു. ജനങ്ങള്‍ ജീവനുവേണ്ടി നെട്ടോട്ടമോടി. ചിലര്‍ കല്ലുകളുമായി ടാങ്കുകളെ നേരിട്ടു. ദുര്‍ബ്ബലമായ ഒരു ചെറുത്തുനില്‍പ്പ്, അല്ലെങ്കില്‍ അവരുടെ ഒരു പ്രതിഷേധം. പക്ഷെ ടാങ്കുകളുടെ ശബ്ദം താഴ്‌വരയുടെ മരണത്തിന്റെ ഇരമ്പലായി മാറുകയായിരുന്നു. കാറ്റിനു ചൂട് പിടിച്ചിരിക്കുന്നു. കാറ്റില്‍ രക്തത്തിന്റെ മണം കലര്‍ന്ന് തുടങ്ങി.

ആയിഷ തന്റെ ചൂരല്‍ വടി തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ദൂരെ നിന്നും കേട്ടിരുന്ന ഒരു ടാങ്കിന്റെ ശബ്ദം വളരെ വളരെ അടുത്തേക്ക്‌ വരുന്നതായി ആയിഷാക്ക് തോന്നി. ആ കുഞ്ഞുമനസ്സ് ഭയത്താല്‍ പിടഞ്ഞു. അവള്‍ ഉമ്മാനെ ഉറക്കെ വിളിച്ചു. ടാങ്കിന്റെ ശബ്ദം അടുക്കുംതോറും അവളുടെ ശബ്ദം ആ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയി. കണ്ണീര്‍ ചാലുകളില്‍ ഉറവ പിടിച്ച ആ മാലാഖക്കുഞ്ഞ് പേടിച്ചരണ്ടു ഉമ്മാനെ ഉറക്കെ വിളിച്ചു അട്ടഹസിച്ചു കരഞ്ഞു. തന്റെ ചൂരല്‍ തപ്പുന്നതിനിടയില്‍ കയ്യില്‍ കിട്ടിയ ഒരു റൊട്ടിക്കഷ്ണം അവള്‍ മുറുക്കിപ്പിടിച്ചു. നിരങ്ങി നിരങ്ങി മുറിയുടെ മൂലയിലുള്ള ഭൂഗര്‍ഭ അറയിലേക്ക് എത്തിപ്പെടാന്‍ ഒരു വിഫല ശ്രമം നടത്തുന്നതിനിടയില്‍ ഭീകര ശബ്ദത്തില്‍ അവളുടെ മുറിയുടെ ചുമര്‍ ഒരു വശത്തേക്ക്‌ പതിച്ചു. എന്തോ അത്യാഹിതം സംഭവിക്കാന്‍ പോകുന്നെന്നു മനസ്സിലായ ആയിഷ പെട്ടെന്ന് കരച്ചില്‍ നിര്‍ത്തി.അവളുടെ കുഞ്ഞു മനസ്സില്‍ അവള്‍ എന്തോ തീരുമാനിച്ചിരിക്കുന്നു.അവളുടെ ചുണ്ടുകള്‍ എന്തോ മന്ത്രിച്ചുകൊണ്ടിരുന്നു. അവസാനമെന്നോണം ഒരിക്കല്‍ കൂടി അവള്‍ തന്റെ ഉമ്മാനെ വിളിച്ച് പറഞ്ഞു "ഉമ്മാ ദൈവത്തിന്റെ രക്ഷയും കരുണയും ഉമ്മാക്കുണ്ടാകട്ടെ എന്റെ പ്രിയ ഉമ്മാ" ഇടറിയ കണ്ഠത്തില്‍ നിന്നും വാക്കുകള്‍ തെങ്ങലുകളായാണ് പുറത്തേക്കു വന്നത്. എന്നിട്ടവള്‍ കാല്‍ മുട്ടുകളില്‍ ഇരുന്നു നെറ്റിത്തടം ഭൂമിയില്‍ അമര്‍ത്തി വെച്ച് ദൈവത്തോട് തന്റെ കൊച്ചു രാജ്യത്തിന് വേണ്ടി പ്രാര്‍ത്തിച്ചു. അവളുടെ തിളക്കമില്ലാത്ത കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ആ മണ്ണിനെ കുളിരണിയിച്ചു. ടാങ്കിന്റെ ഇരുമ്പ് ബെല്‍ട്ട്‌ ആയിഷാടെ പിഞ്ചു ശരീരത്തിലൂടെ ഒരു മടിയും കൂടാതെ കയറിയിറങ്ങിപ്പോയി.തന്റെ കയ്യില്‍ ഒട്ടിച്ചേര്‍ന്ന ലൈലയും മറുകയ്യിലെ റൊട്ടിയും പുതിയ തിളക്കമാര്‍ന്ന ചുവപ്പണിഞ്ഞിരുന്നു.

അല്‍ ഹാസ താഴ്വരയില്‍ നിന്നും ഇപ്പോഴും നിങ്ങള്‍ക്ക് എന്റെ ആയിഷയുടെ ദീന രോദനം കേള്‍ക്കാം...ഒന്ന് ചെവിയോര്‍ത്തു നോക്കു...നിങ്ങളും കേള്‍ക്കുന്നില്ലേ? ആയിഷാ എന്റെ പ്രിയപ്പെട്ട ആയിഷാ.

(ഗാസയില്‍ പൊലിഞ്ഞ കുരുന്നു ജീവനുകള്‍ക്ക് മുന്നില്‍ ഒരിറ്റു കണ്ണീരോടെ ഈ കഥ ഞാന്‍ സമര്‍പ്പിക്കുന്നു)