വിറയ്ക്കുന്ന കൈകളോടെയാണ് പത്മാവതിയമ്മ ഫോണിന്റെ റിസീവര്‍ എടുത്ത് ചെവിയോട് ചേര്‍ത്ത് വെച്ചത്. അങ്ങേ തലക്കല്‍ മകന്‍ ഗോപനായിരുന്നു.
“അമ്മേ ഞാന്‍ ഗോപുവാ, അമ്മയ്ക്ക് സുഖാണല്ല്ലൊ അല്ലെ?”
“അതെ മോനെ, നിങ്ങള്‍ക്കൊ?
“സുഖം തന്നെയമ്മെ.അമ്മേടെ കാലിന്റെ വേദന ഇപ്പോള്‍ കുറവുണ്ടോ”
“അതൊക്കെ കുറഞ്ഞോളും, ഈ ഓണത്തിനെങ്കിലും നിനക്ക് മക്കളെയും കൂട്ടി നാട്ടിലേക്കൊന്നു വന്ന് കൂടെ? നലഞ്ച് കൊല്ലായില്ലേടാ നിന്നേം മക്കളെയുമൊക്കെ ഒന്നു കണ്ട്ടിട്ട്. ഇപ്രാവശ്യമെങ്കിലും നീ എങ്ങിനെയെങ്കിലൂം ഒഴിവുണ്ടാക്കി വാ”
“വരാന്‍ ശ്രമിക്കാം അമ്മെ, ഇവിടെ നിന്നും ഒരു നിമിഷ നേരം മാറി നില്‍ക്കാന്‍ വയ്യാത്ത അവസ്ഥയാണ്. അതൊന്നും അമ്മയ്ക്കു പറഞ്ഞാല്‍ മനസ്സിലാവില്ല”
“ഇല്ല മോനെ, ഈയിടെയായി അമ്മയ്ക്കൊന്നും മനസ്സിലാവുന്നില്ല.നിന്റെ മക്കള്‍ സുഖായി ഇരിക്കുന്നോടാ?
“അവര്‍ക്കു അസുഖമൊന്നും ഇല്ലമ്മേ”
“നിന്റെ മക്കളെ ഒരു നോക്ക് കാണാനെങ്കിലും ഈ ഓണത്തിന് നിനക്കൊന്നു വന്നു കൂടെ മോനെ? ഇനിയും ഒരു ഓണത്തിന് ഈ അമ്മ..”
“ഓ അമ്മ തുടങ്ങീ സെന്റിയടിക്കാന്‍, അമ്മേ, അമ്മ ഈ അടുത്ത കാലത്തൊന്നും തട്ടിപ്പോകില്ല. എന്തായാലും ഞാനൊന്ന് നോക്കട്ടെ, ഇപ്രാവശ്യം അമ്മയെ കാണാന്‍ തിരുവോണത്തിന്റെ അന്നെങ്കിലും ഞങ്ങള്‍ അവിടെ എത്താന്‍ ശ്രമിക്കാം, എന്താ അതു പോരെ?”
“നീയിതു പറയാന്‍ തുടങ്ങീട്ട് ഒന്ന് രണ്ട് കൊല്ലമായി, ഒരോ ദിവസം ചെല്ലുംതോറും അമ്മയ്ക്കു പ്രായമേറി വരുകയാണെന്ന കാര്യം മറക്കേണ്ട.”
“എപ്പോഴും പറയുന്ന പോലെയല്ല അമ്മേ, ഇപ്രാവശ്യം ഞങ്ങള്‍ അവിടെ ഉണ്ട് തീര്‍ച്ച.തിരിച്ച് പോരുമ്പോള്‍ അമ്മയും എന്റെ കൂടെ ഇങ്ങോട്ട് വന്നേക്കണം.ഇവിടെയാകുമ്പോള്‍ അമ്മ ഒറ്റയ്ക്കാണ് എന്ന ഒരു തോന്നല്‍ ഉണ്ടാവില്ല”
“അതൊക്കെ നീ ഇവിടെ വന്നിട്ട് തീരുമാക്കാം, എന്റെപൊന്നു മോന്‍ ഇങ്ങ് വന്നാല്‍ മതി”
“ശരിയമ്മേ!അപ്പൊ ഇനിയെല്ലാം നേരില്‍ സാംസാരിക്കാം, ഞാന്‍ ഫോണ്‍ വെക്കുന്നേ..”
“ശരി മോനെ, അമ്മയ്ക്ക് സന്തോഷമായി”
പത്മാവതിയമ്മ റിസീവര്‍ ക്രാടിലില്‍ വെച്ചു.സന്തോഷത്താല്‍ ആ മനസ്സ് ആഹ്ലാദിച്ചു.നീണ്ട അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ മകനെയും പേരക്കുട്ടികളേയും കാണാനുല്ല സന്തോഷത്താല്‍ ആ മാത്രു ഹൃദയം ആനന്ദ സാഗരത്തില്‍ അലയടിച്ചു.
“ഈശ്വരാ, ഇനി അഞ്ച് ദിവസം കൂടി കാത്തിരിക്കണമല്ലൊ,എന്തായാലും ഈ ഓണം മകന്റേയും പേരക്കുട്ടിക്കളുടെയും കൂടെ ആഘോഷിക്കാമല്ലൊ.ദൈവമേ എത്ര നാളത്തെ പ്രാര്‍ത്ഥനയുടെ ഫലമാ.എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നല്ലോ ദൈവമേ...”
കാലിലെ അസഹ്യമായ വേദന മറന്ന് പത്മാവതിയമ്മ വീടെല്ലാം അടുക്കിപ്പെറുക്കി വെക്കാന്‍ തുടങ്ങി.തന്റെ മകന് എത്രയും പ്രിയപ്പെട്ട ശര്‍ക്കര ഉപ്പേരിയും,ചക്കപ്പുഴുക്കും ഉണ്ടാക്കാനായി തൊടിയില്‍ നിന്നും നല്ലൊരു കായക്കുലയും,വരിക്കപ്ലാവിന്റെ ഒരു ചക്കയും ഇടാന്‍ കൊച്ചുട്ടനെന്ന പണിക്കാരനെ ഏല്‍പ്പിച്ചു. പിറ്റെ ദിവസം തന്നെ കൊച്ചുട്ടന്‍ കായക്കൂലയും നല്ല മൂത്തൊരു ചക്കയും കൊണ്ട് വന്ന് വീടിന്റെ പിന്നിലെ കോലായില്‍ വെച്ച് കൊണ്ട് പത്മാവതിയമ്മയെ വിളിച്ചു,
“കൊച്ചുട്ടാ വരിക്കപ്ലാവില് ഒരു ചക്കകൂടിയില്ലെ? അത് മക്കളിങ്ങ് വന്നിട്ട് ഇട്ടു പഴുപ്പിക്കാന്‍ വെക്കാം,ഇതെന്താ കൊച്ചൂട്ടാ ഇത്തിരി കൂടി മൂപ്പുള്ള കായ വെട്ടിയെടുക്കായിരുന്നില്ലെ?
“ കായയൊക്കെ കൊടുത്തതല്ലേ, ആ മാപ്ല കാണിച്ച് തന്ന ഒരു കുല നോക്കി വെട്ടി എന്നേയുള്ളൂ,പിന്നെ ഇനി ഒരു ചക്ക കൂടിയുള്ളത് രണ്ടീസം കൂടി കഴിഞ്ഞാല്‍ ഇട്ടേക്കാം, ഇതൊന്നു വെട്ടി വെച്ചാല് നാളേക്ക് പഴുത്ത് കിട്ടും, പിന്നെ”
“ഇവിടത്തെ ആവശ്യം കഴിഞ്ഞുള്ളത് അയാള് വെട്ടിയെടുത്താല്‍ മതി എന്ന് ആ മാപ്ലോട് പറയായിരുന്നില്ലെ?അതോണ്ട് വരണാ നഷ്ടം ഞാന്‍ സഹിച്ചോളാം”
“അല്ല പത്മാവതിയമ്മെ ഇതൊക്കെ കൊണ്ട് ഒറ്റയ്ക്ക് എന്തു ചെയ്യാന്‍ പോകുവാ? ഒരു സഹായത്തിന് ഞാന്‍ നാരായണിയെ ഇങ്ങോട്ട് പറഞ്ഞ് വിടട്ടെ?
“വേണ്ടടാ കൊച്ചുട്ടാ, എന്റെ മക്കള്‍ക്ക് ഞാന്‍ തന്നെ ഉണ്ടാക്കാടാ,അതൊക്കെ അത്ര വല്യ പണിയാണോടാ? മകനും ഭാര്യയും പേരക്കുട്ടികളുമൊക്കെ വരുന്നൂ എന്നു കേട്ടപ്പോള്‍ തന്നെ മനസ്സിനു വല്ലാത്തൊരു സന്തോഷം.എത്ര കാലം കൂടീട്ട് വരുകയാന്നറിയൊ? അവന്‍ അമേരിക്കയില്‍ പോയേ പിന്നെ ആദ്യായിട്ട് വരുകയല്ലെ.എപ്പോഴും ഒരോരൊ തിരക്ക് പറഞ്ഞ് വരാന്‍ പറ്റാറില്ല.എന്തായാലും ഇപ്രാവശ്യം എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു“
"സഹായത്തിന് ഉണ്ടായിരുന്ന നാണിത്തള്ള ഇനി നാലോണോം കഴിഞ്ഞല്ലേ വരൂ. തിരുവോണത്തിന് സദ്യ ഒരുക്കാനെങ്കിലും സഹായത്തിന് ഒരാള്‍ നല്ലതല്ലേ.ഞാന്‍ വേണേല്‍ നാണിത്തള്ളയോടു ഉത്രാടതിന്റന്നു ഇത്രേടം വരാം പറയാം."
"വേണ്ടടാ കൊചൂട്ടാ, അതിന്റെ പെണ്‍ മക്കളും പെരക്കുട്യോളുമൊക്കെ തിരുവോണായിട്ടു വരുമ്പോ...വേണ്ടടാ അതിനു സങ്കടാവും, അല്ലെങ്കിലും ചിങ്ങം പിറക്കുമ്പോഴേക്കും തുടങ്ങീതാ ഓണത്തിന് വീട്ടില്‍ പോകാനുള്ള സമ്മതം വാങ്ങല്. ഒന്നൂല്യങ്കിലും മക്കളേം പേരക്കുട്ടികളേം ഒക്കെ കണ്ടു സന്തോഷായിട്ട് ഇരിക്യാലോ. നീ ഉത്രാടത്തിന്റെ അന്ന് വന്നു എനിക്ക് സദ്യക്കുള്ള സാധനങ്ങളൊക്കെ ഒന്ന് വാങ്ങി തന്നാല്‍ മതി"
"ഓ അങ്ങിനെയാവട്ടെ,എന്നാല്‍ ഞാനങ്ങട്ട്..."
"ഡാ കൊച്ചൂട്ടാ നീയാ മാപ്ലേനെ കണ്ടിട്ട് നിനക്കും നിന്റെ നാരായണിക്കും ഓണക്കോടിക്കുള്ള ഒരു വഹയങ്ങട് വാങ്ങിച്ചോളൂ, ഞാന്‍ പറഞ്ഞൂ ന്നു പറഞ്ഞോളൂട്ടോ.
കൊച്ചൂട്ടന്‍ വളരെ സന്തോഷത്തോടെ പടിപ്പുരയും കടന്ന് പോയി.
"പാവം കൊച്ചൂട്ടന്‍, മക്കളുണ്ടാവാത്തത് അവന്റെ കുഴപ്പാന്നാ നാരായണിയെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. ദൈവത്തിന്റെ ഓരോ തമാശകള്‍, മക്കളുള്ളവര്‍ക്ക് അതിന്റെ വിഷമങ്ങള് ഇല്ലാത്തവര്‍ക്ക് അതിലും വലിയ വിഷമങ്ങള്.ഈശ്വരാ എന്റെ മക്കളെ കാത്തോളണേ.....
ശ്ശെടാ...ഒരൂട്ടം മറന്നല്ലോ? തിരുവോണത്തിന്റെ അന്ന് വലിയൊരു പൂക്കളോം അതിന്റെ നടുക്ക് തൃക്കാക്കരപ്പനെയും ഒരുക്കണം എന്ന് കരുതീതാ, സാരല്യ കൊച്ചൂട്ടന്‍ ഇനി വരുമ്പോള്‍ മറക്കാതെ പറഞ്ഞേല്‍പ്പിക്കാം, എന്റെ മാവേലിത്തമ്പുരാനെ...അടിയനെന്താ ഇത്ര മറവി?"
പത്മാവതിയമ്മ ഒരു കൊച്ചുകുട്ടിയെപ്പോലെ പരിതപിച്ചു. കാലിലെ വേദനയും മറ്റു പ്രായാധിക്യം കൊണ്ടുള്ള എല്ലാ പ്രയാസങ്ങളും മറന്ന് അവര്‍ എല്ലാ പണികളും ഒറ്റയ്ക്ക് തന്നെ ചെയ്തുതീര്‍ത്തു.
ഉത്രാടത്തിന്റെയന്നു വൈകീട്ടോടെ മകനും കുടുംബവും എത്തുമെന്ന് പത്മാവതിയമ്മ വിശ്വസിച്ചിരുന്നെങ്കിലും അവര്‍ക്ക് നിരാശയായിരുന്നു ഫലം. എങ്കിലും പിറ്റേ ദിവസം അവര്‍ എത്തുമെന്ന് ആ അമ്മ ആത്മാര്‍ത്ഥമായി വിശ്വസിച്ചു.
പിറ്റേ ദിവസം വളരെ നേരത്തെ തന്നെ പത്മാവതിയമ്മ ഉണര്‍ന്നു.വളരെ വിഭവ സമൃദ്ധമായ ഒരു സദ്യ തന്നെ അവര്‍ ഒരുക്കി.മുറ്റത്ത് വട്ടത്തില്‍ നല്ലൊരു പൂക്കളവും അതിന്റെ നടുക്ക് തൃക്കാക്കരപ്പനെയും വെച്ച് ഒരു നിലവിളക്കും കത്തിച്ച് വെച്ചു. കഴിഞ്ഞ വര്‍ഷത്തെ ഓണത്തിനു ഉടുക്കാതെ മാറ്റിവെച്ച ഒരു ഓണക്കോടിയും ഉടുത്ത് പത്മാവതിയമ്മ ഉമ്മറത്ത് മകനെയും കുടുംബത്തെയും കാത്തിരുന്നു.
നേരം ഒന്‍പതു മണിയോടടുത്തു. പടിപ്പുരയിലേക്ക് കണ്ണും നട്ടിരുന്ന പത്മാവതിയമ്മയ്ക്ക് കുറേശ്ശെ നിരാശ പടരാന്‍ തുടങ്ങി.ഉള്ളില്‍ ദുഃഖം ഒരു കാര്‍മേഘം കണക്കേ ഉരുണ്ട് കൂടാന്‍ തുടങ്ങി.ഈ ഓണത്തിനും മകന്‍ പറഞ്ഞു പറ്റിക്കുമോ എന്ന് അവര്‍ ശങ്കിച്ചു പോയി.ദുഃഖം മറക്കാനെന്നോണം അവര്‍ പ്രാര്‍ത്ഥനകളില്‍ മുഴുകി.
അല്‍പ്പം കഴിഞ്ഞപ്പോള്‍ പടിപ്പുരയില്‍ ഒരു ആളനക്കം പോലെ അവര്‍ക്ക് തോന്നി. അവര്‍ കണ്ണട ശരിയാക്കി വെച്ച് ഒന്ന് കൂടി സൂക്ഷിച്ച് നോക്കി.അവര്‍ കസേരയില്‍ നിന്നും എഴുനേറ്റു..
"എന്റെ പോന്നു മോനല്ലേ അത്?"
പത്മാവതിയംമയുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് ഈറനണിഞ്ഞു.ആ ആള്‍ രൂപം പത്മാവതിയമ്മയുടെ അടുത്തേയ്ക്ക് മന്ദം മന്ദം വന്നു.
"മോനെ ഗോപൂ.. നീ എത്തിയല്ലോടാ സന്തോഷമായിമോനെ" അവര്‍ മകനെ കെട്ടിപ്പുണര്‍ന്നു കവിളില്‍ ഉമ്മകള്‍ നല്‍കി.എന്നിട്ട് പടിപ്പുരയിലേക്ക് തന്നെ നോക്കിയിട്ട്,
"എവിടെ മോനെ? മക്കളെവിടെ? എന്നെ പറ്റിക്കാന്‍ ഒളിച്ച് നില്‍ക്ക്വാ? ഇങ്ങു വാ മക്കളെ..." അവര്‍ നീട്ടി വിളിച്ചു,
"ഇല്ലമ്മേ, അവര്‍ വന്നില്ല.പോരാന്‍ നേരത്ത് ശാലിനിക്ക് ഓഫീസില്‍ നിന്നും പുതിയൊരു അസ്സൈന്മെന്റ് കൊടുത്തു. അവളില്ല എന്ന് പറഞ്ഞപ്പോള്‍ മക്കളും പോന്നില്ല.പിന്നെ അവിടെന്ന് എല്ലാരും കൂടി പോരണ്ടാന്നു ശാലിനിയ്ക്കും ഒരേ നിര്‍ബന്ധം.കുട്ടികളുടെ സ്കൂളൊക്കെ പ്രശ്നമാ അമ്മെ"
"എന്നാലും അവരെ കൂടി കൊണ്ടു വരായിരുന്നു. മക്കളൊക്കെ ഇപ്പൊ വല്യ കുട്ടികളായോടാ?"
"എല്ലാം വിശദമായി പറയാം അമ്മെ, അമ്മ വരൂ, അമ്മയ്ക്കു ഞാന്‍ സദ്യ വിളമ്പിത്തരാം, എന്നിട്ട് അമ്മയുടെ കൂടെയിരുന്ന് ഓണസദ്യയും കഴിച്ചേ ഞാന്‍ പോകുന്നുള്ളൂ"
"ഇന്ന് തന്നെ പൂവ്വേ? നിനക്ക് ഒരീസെങ്കിലും ഈ അമ്മയുടെ കൂടെയൊന്നു താമാസിച്ചൂടെടാ മോനെ?"
"അമ്മെ അടുത്ത പ്രാവശ്യമാകട്ടെ,അമ്മയുടെ വിഭവ സമ്രുദ്ധമായ സദ്യ കഴിച്ചിട്ടു വേണം എനിക്കു വേറെ ഒത്തിരി പേരെ കാണാന്‍ പോകാനുള്ളതാ,അവരൊക്കെ എന്നെ കാത്തിരിക്കുകയാകും.ഞാന്‍ വന്നില്ലെങ്കില്‍ അമ്മയ്ക്ക് വിഷമമാകുന്നതു പോലെ അവര്‍ക്കും വിഷമമാവില്ലെ അമ്മെ?“
"നിന്റെ തിരക്കിട്ട പരിപാടികള്‍ ഞാനായിട്ട് തടസ്സപ്പെടുത്തുന്നില്ല,നീ വാ, നിനക്കിഷ്ടപ്പെട്ട ശര്‍ക്കര ഉപ്പേരീം ചക്കപ്പുഴുക്കും അമ്മ ഉണ്ടാക്കി വെച്ചിട്ടുണ്ട് മോനെ"
“അപ്പോ അമ്മ ഉണ്ടാക്കിയ പാല്‍പ്പായസം എനിക്ക് ഇഷ്ടല്യാന്നാ കരുതിയെ?”
“ഹമ്പടാ കള്ളാ, അപ്പൊ നിനക്കറിയാം ഞാന്‍ പാല്‍പ്പായസം ഉണ്ടാക്കി വെക്കും എന്ന് അല്ലെ?കൊതിയന്‍!
അവര്‍ ഒന്നിച്ചിരുന്നു വഭവ സമൃദ്ധമായ ആ സദ്യ കഴിച്ചു.ഗോപു അമ്മയ്ക്കും അമ്മ ഗോപുവിനും ചോറുരുളകള്‍ വാരിക്കൊടുത്തു.സന്തോഷത്താല്‍ അവരുടെ കണ്ണൂകള്‍ ഈറനണിഞ്ഞു. മകന്റെ ഈ സാമീപ്യത്തിന് കൊതിച്ച ആ അമ്മയുടെ നീണ്ട അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് മധുരമുള്ള ഒരു പര്യവസാനം ഉണ്ടായതില്‍ പത്മാവതിയമ്മ വളരെ സന്തോഷവതിയായിരുന്നു.മകന്റെ ഭാര്യയേയും മക്കളെയും കാണാത്തതിലുള്ള സങ്കടം അവരെ നൊമ്പരപ്പെടുത്തിയെങ്കിലും മകന്റെ ഈ സാമീപ്യം തന്നെ അവരെ ആനന്ദ നിര്‍വൃതിയിലാഴ്ത്തിയിരുന്നു.
മകന്‍ യാത്ര പറഞ്ഞിറങ്ങുന്നത് നിറ കണ്ണുകളോടെ പത്മാവതിയമ്മ നോക്കി നിന്നു. മകന്‍ പടിപ്പുരയും കടന്ന് കണ്ണില്‍ നിന്നും മറയുന്നത് വരെ അവര്‍ ഉമ്മറത്ത് തന്നെ നിന്നു. ടെലിഫോണ്‍ ശബ്ദിച്ചപ്പോഴാണ് പത്മാവതിയമ്മ അകത്തേക്ക് പോയത്. അവര്‍ റിസീവര്‍ എടുത്ത് ചെവിയോടു ചേര്‍ത്ത് വിറയാര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു,
"ആരാ?"
"അമ്മേ, മാപ്പ്, ഇപ്രാവശ്യത്തെക്കും അമ്മ എന്നോട് പൊറുക്കണം. എനിക്കും മക്കള്‍ക്കും ഇവിടന്നു പോരാന്‍ പറ്റിയില്ല അമ്മേ.എന്നെ ശപിക്കരുത് അമ്മേ.."
"എന്റെ മോന്‍ ഗോപു തന്നെയാണോ ഇത്? നീ എവിടുന്നാ വിളിക്കുന്നെ? പത്മാവതിയമ്മയ്ക്ക് ആകെ പരിഭ്രമമായി.
"അതെ അമ്മേ അമ്മേടെ ഗോപു തന്നെ,ഞാന്‍ അമേരിക്കയില്‍ നിന്നുമാണമ്മേ? എന്തെ എന്ത് പറ്റിയമ്മേ?"
"ഒന്നൂല്യ ഒന്നൂല്യ.."
അവര്‍ ഫോണ്‍ കട്ട് ചെയ്തു വേഗം ഉമ്മറത്തേക്ക് വന്നു. മുറ്റത്തെ പൂക്കളത്തിനു പ്രത്യേകമായ ഒരു തിളക്കം പത്മാവതിയമ്മയ്ക്ക് അനുഭവപ്പെട്ടു.അവര്‍ മുറ്റത്തേയ്ക്കിറങ്ങി, പടിപ്പുരയില്‍ ചെന്ന് അകലേയ്ക്കു നോക്കി.മനസ്സില്‍ എന്തോ തീരുമാനിച്ചുറച്ച് അവര്‍ പൂക്കളത്തിന്റെയടുത്ത് കത്തിച്ച് വെച്ച നിലവിളക്കിന്റെ തിരി അല്‍പ്പം കൂടി നീട്ടി വെച്ച് തൃക്കാക്കരപ്പന്റെ മുന്നില്‍ കണ്ണുകള്‍ അടച്ച് കൈകൂപ്പി നിന്നു.
ഒറ്റപ്പെട്ട നല്ല മനസ്സുകളില്‍ സാന്ത്വനമായി മാവേലിത്തമ്പുരാന്‍ ഈ ഓണക്കാലത്ത് എല്ലാ നല്ല മനസ്സുകളിലും അനുഗ്രഹം ചൊരിയട്ടെ!
Showing posts with label ഓണപ്പതിപ്പ്. Show all posts
Showing posts with label ഓണപ്പതിപ്പ്. Show all posts
Saturday, September 5, 2009
Subscribe to:
Posts (Atom)
