Wednesday, July 22, 2009

ചെറായിയിലേക്കുള്ള അവസാനത്തെ വണ്ടി!

പ്രിയമുള്ളവരേ,
കാപ്പിലാന്റെ തോന്ന്യാശ്രമത്തിലെ അവസാന റൌണ്ട് കഥാമത്സരത്തില്‍ വോട്ടെടുപ്പ്‌ ഇല്ലാത്തതിനാല്‍ ഈ കഥയുടെ സമ്മാനത്തുകയോ സ്ഥാനമോ അറിഞ്ഞില്ല. അതിനാല്‍ അഭിപ്രായം അറിയിക്കാനായി വിനയപൂര്‍വ്വം നിങ്ങളെ
ല്‍പ്പിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.

മത്സരത്തിനു നല്കിയ കഥാ സന്ദര്‍ഭം!

ഓടനാവട്ടത്തെ ബി ബിസി കമ്പനി അഥവാ ബഹുജന ബഡായി കമ്പനിയായ കുഞ്ഞന്‍സ് ചായക്കടയില്‍ കച്ചവടം കഴിഞ്ഞ് വിശ്രമിക്കുന്ന കുഞ്ഞന്‍ നായരും ,കമ്പനി സ്ഥിരാഗംങ്ങളായ അഞ്ചുപേരും ചേര്‍ന്ന് ഒരു ഗൂഡാലോചന നടത്തുകയായിരുന്നു.
"സന്തോഷ് മാധവന്‍ വരെ തറപറ്റി.. പിന്നെയാ വെറ്റിലസിദ്ധന്‍.. മൊത്തം തട്ടീപ്പാണെന്നേ..ഇത് പറഞ്ഞാലൊരുത്തനും മനസിലാകത്തില്ല."
മേപ്പടി ബഡായി കമ്പനിയിലെ ആറ് സ്ഥിരാംഗങ്ങളില്‍ ഒരാളായ കേണല്‍ ചന്ദ്രന്‍ നായര്‍ ചര്‍ച്ചയ്ക്ക് ചൂട് പകര്‍ന്നു.
നാട്ടില്‍ അടുത്തിടെ അവതരിച്ച “വെറ്റിലസിദ്ധന്‍” എന്ന പേരില്‍ പേരെടുത്തുകൊണ്ടിരിക്കുന്ന സിദ്ധനാണ് ഇന്നീ ഗൂഡാലോചനക്ക് കാരണഹേതുവായ മുഖ്യകഥാപാത്രം.തന്നെ കാണാന്‍ വരുന്ന ഭക്തജനങ്ങളുടെ പൂര്‍വ്വചരിത്രത്തിലെ പ്രസക്ത ഭാഗങ്ങള്‍ വിളിച്ച് പറഞ്ഞ് അവരെ ആശ്ചര്യപ്പെടുത്തുന്നത് സിദ്ധന്റെ വിനോദമായിരുന്നു.
കേണല്‍ നായര്‍ക്ക് നിമിഷത്തിന്റെ വ്യത്യാസത്തില്‍ പിറന്ന തന്റെ ഇരട്ടസഹോദരനായ സുകുമാരനുമായി ഇത്തിരി അതിര്‍ത്തിപ്രശ്നം ഉണ്ടായിരുന്നു. സഹോദരന്മാരുടെ പരസ്പര വിദ്വേഷത്തിനു കാരണക്കാരനായിത്തീര്‍ന്നത് ഇരുവരുടെയും പുരയിടത്തിന്റെ അതിര്‍ത്തിയില്‍ അങ്ങോട്ടോ ഇങ്ങോട്ടോയെന്നറിയാതെ മുളച്ചു വന്ന ഒരു വരിക്കപ്ലാവാണ് . ഒരാള്‍ക്ക് ഒറ്റയ്ക്ക് ചുറ്റിപിടിക്കാനാകാത്ത വണ്ണം വളര്‍ന്നുവന്ന വരിക്കപ്ലാവ് തന്റെ പറമ്പിലാണ് നില്‍ക്കുന്നതെന്നും അത് താന്‍ വെട്ടി ഉരുപ്പടി പണിയുമെന്ന കേണലിന്റെ വാദത്തിനെതിരെ “വെട്ടിയാല്‍ ആ കൈവെട്ടുമെന്ന് ” എതിര്‍വാദവുമായി സുകുമാരന്‍ രംഗത്തു വന്നു. എന്നാല്‍ പട്ടണത്തില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന സുകുമാരന് , താന്‍ തടിവെട്ടുന്ന സന്ദര്‍ഭം അറിഞ്ഞ് വരുമ്പൊഴേക്കും തടികടത്താമെന്ന ലക്ഷ്യത്തില്‍ , കേണല്‍ മരം മുറിക്കാനുള്ള ഏര്‍പ്പാട് ചെയ്തിരുന്നതാണ്. ഇവിടെയാണ് സിദ്ധന്‍ സുകുമാരനെ സഹായിക്കാന്‍ എത്തിയത് . സിദ്ധന്‍ ജപിച്ചു കൊടുത്ത മഞ്ഞതുണി സുകുമാരന്‍ വരിക്കപ്ലാവില്‍ ചുറ്റികെട്ടുകയും പ്ലാവ് വെട്ടുന്നവന്റെ തലപൊട്ടിതെറിക്കുമെന്ന സിദ്ധന്റെ പ്രവചനം പരസ്യമായി പ്രഖ്യാപിക്കുകയും കൂടി ചെയ്തപ്പോള്‍ തടിവെട്ടാന്‍ പുരോഗമനവാദികള്‍ പോലും മുന്നോട്ട് വരാതെയായി.
ഗള്‍ഫില്‍ സുലൈമാനി ഓപ്പറേറ്റര്‍ എന്ന വൈദഗ്ധ്യമേറിയ ജോലി ചെയ്ത് റിട്ടയര്‍ ചെയ്ത കുഞ്ഞഹമ്മദാണ് ആറംഗ സംഘത്തിലെ മറ്റൊരാള്‍. ഏത് കാര്യത്തിനും ഗള്‍ഫിനെ അനുകരിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞഹമ്മദ് “ഗള്‍ഫിലില്ലാത്ത ഒരേര്‍പ്പാടാണ് സിദ്ധന്റെ പണി” എന്ന ഒറ്റകാരണത്താലാണ് ഈ ഗൂഡാലോചനകമ്മിറ്റിയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ പഞ്ഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാടി വെറും 300 വോട്ടിന് തന്നെ കറിയാച്ചന്‍ തന്നെ തറപറ്റിച്ചത് സിദ്ധന്‍ ഓതി കൊടുത്ത തകിടൊന്നു കൊണ്ട് മാത്രമാണെന്ന് നാട്ടുകാര്‍ പറയുമ്പോഴും,പരസ്യമായി അത് സമ്മതിക്കാന്‍ തന്റെ പ്രത്യയശാസ്ത്രം അനുവദിക്കാത്തതുകൊണ്ട് മാത്രം തയ്യാറാവാത്ത സഖാവ് ഗോപാലനാണ് ഈ ഗൂഡാലോചനകമ്മിറ്റിയിലെ നാലാമന്‍. തെങ്ങുകയറ്റക്കാരന്‍ പാക്കരനും പിന്നെ ചായക്കടയോട് ചേര്‍ന്ന് തയ്യല്‍ക്കട നടത്തുന്ന ബേബിച്ചായനുമാണ് സംഘത്തിലെ മറ്റംഗങ്ങള്‍.
സിദ്ധന്‍ പ്ലാവില്‍ ജപിച്ചു കെട്ടിയ മഞ്ഞ തുണി വകവെയ്ക്കാതെ പ്ലാവ് മുറിച്ച് മാറ്റിയാല്‍ ,സിദ്ധന്റെ സകല തന്ത്രങ്ങളും പൊളിയാണെന്ന് നാട്ടുകാരെ കൊണ്ട് പറയിക്കാന്‍ കഴിയുമെന്ന സഖാവ് ഗോപാലന്റെ അഭിപ്രായത്തിന് പിന്തുണയുമായി എന്തുകൊണ്ടോ , ആരും മുന്നോട്ട് വന്നില്ല

----

ഓടനാവട്ടത്തെ ബി ബി സി യിലേക്ക് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. എനിക്കിവിടെ പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. എങ്കിലും ഇവരില്‍ നിന്നും വീണു കിട്ടുന്ന നുറുങ്ങുകള്‍ എന്‍റെ ബ്ലോഗില്‍ ഒരു പോസ്റ്റായി ഇടാമല്ലോ എന്നാ അത്യാഗ്രത്താലാണ് ഞാന്‍ ഈ ബി ബി സി യുടെ അടുത്ത്‌ ചുറ്റിപ്പറ്റി നില്‍ക്കുന്നത്. നാട്ടിന്‍പുറത്തെ ഒരു ചായക്കടയുടെ എല്ലാ ലക്ഷണക്കേടും ഉള്ള ഒരു കൊച്ചു റ്റീ ഷോപ്പിന്റെ പ്രൊപ്രൈറ്റര്‍ കം ചായ മാഷാണ് കുഞ്ഞന്‍സ്‌. ആയ കാലത്ത് കടയിലേക്ക് പാല് കൊണ്ടുവരാറുള്ള ദാക്ഷായണിയുടെ കണക്ക് കൂട്ടലുകള്‍ തെറ്റിയപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് കുഞ്ഞനെ കയ്യോടെ ദാക്ഷായണിയുടെ തൊഴുത്തില്‍ കെട്ടി.എന്ന് പറഞ്ഞാല്‍ കല്യാണം കഴിപ്പിച്ചു എന്ന്. കുഞ്ഞനെ സംബന്ധിച്ച് രണ്ടും ഒന്ന് തന്നെ. സ്ത്രീധനമായി കിട്ടിയ രണ്ടു എരുമകളുമായി,ക്ഷമിക്കണം അത് നാട്ടുകാര്‍ അസൂയ കൊണ്ട് പറയുന്നതാ!,ഒരു എരുമയും പിന്നെ ദാക്ഷായണിയുമായും ഈ ചായപ്പീടികയുടെ പടികള്‍ കയറി വരുമ്പോള്‍ കുഞ്ഞന്‍ ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തിരുന്നു.ദിവസവും
അഞ്ചിടങ്ങഴി പാലുമായി വരാറുള്ള ദാക്ഷായണിയുടെ ഇനിയുള്ള പാല് മുഴുവന്‍ തനിക്ക്‌ ഫ്രീയാണല്ലോ എന്ന് കുഞ്ഞന്‍ നായര്‍ ആനന്ദം കൊണ്ടു. ആദ്യ രാത്രികള്‍ നേരത്തെ കഴിഞ്ഞിരുന്നതിനാല്‍ കടയിലെ ബാക്കിയായ പാല് പകുതി വീതം കുടിക്കാന്‍ നില്‍ക്കാതെ കുഞ്ഞന്‍ അത് മോരുണ്ടാക്കാന്‍ ഒഴിച്ച് വെച്ചു. ദാക്ഷായണിയെയും എരുമയെയും സ്വന്തമാക്കിയ കുഞ്ഞന്‍ ആ രാത്രി മതിവരുവോളം ആര്‍മ്മാദിച്ചു. തൌട് തിന്നുന്ന എരുമ കെ എസ്‌ കാലിത്തീറ്റ കണ്ട പോലെ ഒരു ഒന്നൊന്നര ആര്‍മ്മാദം.പക്ഷെ രാവിലെ എഴുനേറ്റു തൊഴുത്തിലേക്ക്‌ നോക്കിയ കുഞ്ഞന്‍ ആദ്യമൊന്നു ഞെട്ടി,പിന്നെ എരുമയെയും ദാക്ഷായണിയെയും മാറി മാറി നോക്കി.
എങ്ങിനെ ഞെക്കിപ്പിഴിഞ്ഞെടുത്തിട്ടും മൂന്നു ഇടങ്ങാഴി പാലില്‍ ഒരു തുള്ളി കൂടുന്നില്ല. ദേഷ്യം വന്ന കുഞ്ഞന്‍ ദാക്ഷായണിയുടെ നേരെ അലറിയടുത്തു, ദാക്ഷായണിയുടെ കടുപ്പിച്ച നോട്ടം കണ്ടപ്പോള്‍ കുഞ്ഞന്റെ അലര്‍ച്ചയുടെ രണ്ടാം പാതി ഒരു കരച്ചിലായി മാറി. മൂന്നിടങ്ങഴി പാലില്‍ രണ്ടിടങ്ങാഴി വെള്ളമായിരുന്നു എന്നാ സത്യം ഒരു നെടുവീര്‍പ്പോടെ അന്ന് മനസ്സിലാക്കിയ കുഞ്ഞന്‍ പിന്നീട് ദാക്ഷായണിയോടു ഇത് വരെ പാലിന്റെ കണക്കെന്നല്ല ഒരു കാര്യവും ചോദിച്ചിട്ടില്ല. പിന്നീട് എല്ലാം കുഞ്ഞന്‍ അനുസരിക്കുകയായിരുന്നു. എങ്കിലും ദാക്ഷായണി ഇല്ലാത്ത നേരത്ത് കുഞ്ഞന്‍ കടയിലെ മെയിന്‍ മോഡറേറ്ററാണ്, എന്തും ചര്‍ച്ച ചെയ്യും...അപ്പോള്‍ ആ നിന്ന് ചായ ആറ്റുന്നതാണ് കഥാപാത്രം നമ്പര്‍ വണ്‍്. കുഞ്ഞന്‍


ബാക്കിയുള്ളവരെ നമുക്ക് വഴിയെ പരിചയപ്പെടാം. എന്നാല്‍ നമുക്ക് അവരുടെ ഗൂഡാലോചനയിലേക്ക് ഒന്ന് എത്തി നോക്കാം.

"യൂ നോ ഇന്ത്യാ പാക്ക് യുദ്ധ സമയത്ത് ഇതുപോലെ ഒരു പ്രതിസന്ധി ഗട്ടമുണ്ടായിരുന്നു."

കുഞ്ഞന്‍:എന്ത് പ്ലാവിന്മേ മഞ്ഞത്തുണി കെട്ടിയതോ?

കേണല്‍: നോ നോ ഒരു തീരുമാനം എടുക്കാന്‍ കഴിയാതെ എന്റെ സീനിയര്‍ ഓഫീസര്‍ കുഴങ്ങിയ ആ സന്ദര്‍ഭം ഹോ ഭയാനകം....

കുഞ്ഞമ്മദ്: അല്ല നായരെ എന്താ ഈ ഇന്ത്യാ പാക് യുദ്ധം?

കേണല്‍: യൂ നോ വെന്‍ ഐ വാസ്‌ ഇന്‍ ഡെറാഢൂണ്‍....ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് ഒരു ലോറി നിറയെ പാക്ക് കയറ്റിപ്പോയിരുന്നു.ചൈനയിലേക്ക് പാക്ക് കയറ്റിപ്പോയ ആ ലോറിയെ ചൊല്ലി ഉടലെടുത്ത ഒരു പ്രശ്നമാണ് പിന്നീട് ഇന്ത്യാ പാക്ക് യുദ്ധമായത്‌. ഞാനന്ന് അടുക്കളയിലായത് കൊണ്ട് ഛെ അല്ല അണ്ടര്‍ ഗ്രൌണ്ട് ട്രെന്ചിലായത് കൊണ്ട് രക്ഷപ്പെട്ടു.

കുഞ്ഞന്‍: നായരെ ഇങ്ങടെ ബഡായി നിര്‍ത്തിന്‍ ഇവിടത്തെ പ്രശ്നം ആ സിദ്ധനാ.അവനെ തുരത്താനൊരു വഴി ആലോചിക്കൂ..

കേണല്‍: ആദ്യം എന്റെ പ്ലാവ് എന്നിട്ട് മതി സിദ്ധന്‍.

ബേബിച്ചായന്‍:ഒരാള് ഒരു ഷര്‍ട്ടടിക്കാന്‍ തന്നാല്‍ ബാക്കി തുണി കൊണ്ട് നമ്മടെ കുട്ടിക്ക് ഒരു ഷര്‍ട്ടടിച്ചാ എന്താ കൊഴപ്പം?

കുഞ്ഞന്‍ : അന്റെ സ്വഭാവം ഇപ്പൊ ഇവിടെ വിളിച്ചു പറയാന്‍ കാര്യം?

ബേബി: ഒരു ചര്ച്ചയല്ലേ എന്റെ വകയായിട്ട് എന്തെങ്കിലുമൊക്കെ പറയണ്ടേ.അതോണ്ടാ.

പാക്കരന്‍: നിങ്ങടെ അനിയനെ ഒരു സ്വകാര്യം പറയാന്‍ ഒരു തെങ്ങിന്റെ ചോട്ടിലേക്ക് വിളിക്ക്, നല്ല മുഴുത്തൊരു കൊല വെട്ടി തലേല്ക്ക് ഇടുന്ന കാര്യം ഞാന്‍ ഏറ്റു, എന്താ.


കേണല്‍: അത് വേണ്ട പാക്കരാ. നമുക്കാ വെറ്റിലയെ നാട് കടത്തിയാ ധൈര്യമായി പ്ലാവങ്ങോട്ടു വെട്ടാം,അതിനുള്ള വഴി ഉണ്ടാക്കൂ..

സഖാവ്‌: വളരെ വ്യക്തമായി പറഞ്ഞാല്‍ ഈ ഗൂടോത്രത്തിലും ദൈവത്തിലുമോന്നും ഞങ്ങള്‍ ഈ സഖാക്കള്‍ക്ക് ഒരു വിസ്വാസോം ഇല്ലെടോ.പിന്നെ ആപത്തു വരുമ്പോള്‍ വല്ലപ്പോഴും ദൈവത്തെ വിളിച്ചാല്‍ പാര്ട്ടീന്നു പുറത്തൊന്നും പോകില്ലന്നെ, എന്നാലും ഈ പ്ലാവിനെ എസ്‌ എന്‍ ഡീപ്പീല് എടുത്തപോലെയായല്ലോ,മഞ്ഞയല്ലേ പുതപ്പിച്ചിരിക്കുന്നത്!

കുഞ്ഞമ്മദ്: ഗള്ഫില് ഈ വക ഒരു ജാഹിലുകളും ഇല്ലായിരുന്നുട്ടോ. എന്ത് തങ്കപ്പെട്ട ആള്‍ക്കാരാ അവിടെ.ഇത്തിരി പാര വെക്കും എന്നല്ലാണ്ട് വേറെ ഒരു കൊയപ്പോം ഇല്ല. ഇപ്പൊ ഒരാളുടെ പേഴ്സ് പോയി എന്ന് വെക്കുക, അവിടെക്കിടക്കും.

കുഞ്ഞന്‍: പെഴ്സവിടെ കിടക്ക്വോ?

കുഞ്ഞമ്മദ്: ശൈയ്ത്താനെ പേഴ്സ് ആണുങ്ങള് കൊണ്ടോവും.പെഴ്സിന്റെ ഉടമസ്ഥന്‍ അവിടെ കിടക്കും! പേഴ്സിലെ കായീം കാര്‍ഡൊക്കെ പോയാല് ഓനെവിടെ പോകാന്‍? ഓനവിടെ കിടക്കും.

പാക്കരന്‍: അപ്പൊ അവിടെ കള്ളനെ പിടിക്കാന്‍ പോലീസും പോലീസ് നായയുമോന്നും ഇല്ലേ?

കുഞ്ഞമ്മദ്: നായ ഈ അറബ്യോള്‍ക്ക് ഹറാമല്ലേ അതിനു പകരം പോലീസ് ഒട്ടകമാണ്,പോലീസ് ഒട്ടകം.

കേണല്‍: ഈ ഒട്ടകം നായ്ക്കളെ പോലെ മണം പിടിക്ക്യോ കുഞ്ഞമ്മദേ, നിങ്ങടെ മസാല ഇത്തിരി കൂടുന്നുണ്ട്...

കുഞ്ഞമ്മദ്: എടൊ ഈ ഒട്ടകം വല്യ വല്യ കുന്നിന്റെ പുറത്തൊക്കെ കേറി നിന്ന് നോക്കുമ്പോ കള്ളനെ കാണാലോ. അങ്ങനെ പോലീസ് പോയി പിടിക്കും.

കുഞ്ഞന്‍: വല്ലാത്ത നാട് തന്നെ.അതവിടെ നിക്കട്ടെ നമുക്ക് ഈ സിദ്ധനെ ഒരു ഇരുട്ടടി അടിച്ചാലോ? അല്ലെങ്കില്‍ അവന്റെ തരികിട പൊളിക്കുന്ന വല്ല നമ്പരും ഇറക്കണം.

ബേബി: ഞാനൊരു കാര്യം പറയാം. നാട്ടുകാരെ മുഴുവന്‍ കൂട്ടീട്ടു നമ്മുടെ ഓടനാവട്ടം ഓമനേടെ മകന്റെ അച്ഛന്‍ ആരാന്നു ആ സിദ്ധനെക്കൊണ്ട് പറയിച്ചാലോ? ഓമനക്ക് തന്നെ അറിയാത്ത കാര്യം ആ സിദ്ധന്‍ പറയുമോ എന്ന് നോക്കാലോ? ഏത്?

കുഞ്ഞന്‍: അത് വേണ്ട അത് ശരിയാവില്ലാ.

കേണല്‍: അതെന്താ ശരിയാവാത്തെ. ഓമനേടെ സ്വഭാവം വെച്ച് ആരാന്നു സിദ്ധനല്ല അവന്റെ അപ്പന്‍ വിചാരിച്ചാല്‍ നടക്കില്ല പിന്നെയല്ലേ.

കുഞ്ഞന്‍: അത് വേണ്ട എന്നല്ലേ പറഞ്ഞത്, വേറെ വഴി വല്ലതും നോക്കാം...

സഖാവ്‌: എന്റെ ഒളിവുകാല ജീവിതം, ഐ മീന്‍ അണ്ടര്‍ഗ്രോണ്ട് ജീവിതത്തില്‍ ഓമനയുടെ വീടിനടുത്ത് കൂടെ രാത്രി പോയി എന്നല്ലാതെ ഞാന്‍ അവിടെ ഒളിച്ചിട്ടെയില്ലാ.അത് കൊണ്ട് എനിക്ക് പേടിയില്ല, കുഞ്ഞാ അത് മതിയെടോ നമുക്ക് അതില് സിദ്ധനെ പൂട്ടാം.

കുഞ്ഞന്‍: എടാ ദ്രോഹികളെ ! ആ സിദ്ധന്‍ എന്റെ പേരെങ്ങാനും വിളിച്ചു പറഞ്ഞാല്‍...

കുഞ്ഞമ്മദ്: എടാ കള്ളക്കുഞ്ഞാ...

ആ വിളിയോടെ ചര്‍ച്ച അല്‍പ്പ നേരത്തിനു നിശ്ശബ്ദമായി.

ഈ ഗൂഡാലോചന എങ്ങും ചെന്നെത്തില്ലാ എന്ന് എനിക്ക് മനസ്സിലായി ഞാന്‍ പതുക്കെ ചായക്കടയുടെ ഉള്ളില്‍ കയറി.

ഞാന്‍: ചേട്ടാ ഒരു ചായ.മധുരത്തില് ആയിക്കോട്ടെ". എന്നിട്ട് മെല്ലെ കുഞ്ഞഹമ്മദിക്കാനെ നോക്കി.

"നിങ്ങള് അബുദാബീല് ഉണ്ടായിരുന്ന ആളല്ലേ"

കുഞ്ഞമ്മദ്: അതെ മോനെ ഇജ്ജ്‌ ഇന്നേ കണ്ടിട്ടുണ്ടാ..ഇജ്ജിങ്ങഡ് വന്നെ ഒരു സൊകാര്യം ചോയിക്കട്ടെ"

ഇതും പറഞ്ഞു കുഞ്ഞഹമ്മദിക്ക എന്നെ കടയുടെ ഒരു മൂലയിലേക്ക് കൂട്ടിക്കൊണ്ടുപോയി ശബ്ദം താഴ്ത്തി പറഞ്ഞു.
" അതേയ് ഞാന്‍ പണ്ട് ഗള്ഫില് ഉണ്ടായിരുന്നത് നേരാ പക്ഷെ അവിടെ എന്തായിരുന്നു പണി എന്നാ വിവരം മാത്രം ഇജ്ജ്‌ ഇവിടെ പറയരുത്‌. സുലൈമാനി ഓപ്പറേറ്റര്‍ എന്നാ ഭയങ്കര ജോലിയായിരുന്നു എനിക്ക് എന്നാ ഞാന്‍ കാച്ചിയിരിക്കുന്നത് ,അത് പൊളിക്കരുത്, ചായടെ കായി ഞാന്‍ കൊടുത്തോളാം..ഏത്?

ഞാന്‍ ചിരിച്ചു കൊണ്ട് സമ്മതിച്ചു.കുഞ്ഞഹമ്മദിക്ക അതിലേറെ സന്തോഷിച്ചു, എന്നിട്ട് അവരോടായി പറഞ്ഞു.'കണ്ടോ എന്റെ ഒരു ചങ്ങായിടെ മകനാ, ഓന്‍ എന്നെ കാണാന്‍ ബന്നതാ"

സഖാവ്‌: വല്ല അറബിപ്പോലീസുമാണോ കോയാ?

കുഞ്ഞമ്മദ്: അത് ഞമ്മക്കിട്ടു താങ്ങീതാണല്ലോ സഖാവേ. ഇങ്ങള് തന്നെ ശോയിക്കീന്‍.

കുഞ്ഞന്‍ ചായ ഗ്ലാസ്സ്‌ എന്റെ മുന്നില്‍ വെച്ച് കൊണ്ട്: നിങ്ങളേതാ ഇതിനു മുമ്പ് ഇവിടെ കണ്ടിട്ടില്ലാലോ?

ഞാന്‍: ഞാനൊരു ബ്ലോഗറാ,പടം പിടിക്കാനും കഥ എഴുതാനുമൊക്കെ കറങ്ങി നടക്കുന്ന കൂട്ടത്തില്‍ ഇവിടെയും വന്നെന്നു മാത്രം.

ബേബിച്ചായന്‍ വളരെ പതുക്കെ കുഞ്ഞമ്മദിനോട്: അല്ല മൂപ്പരെ എന്താ ഈ പറഞ്ഞ സാധനം,ബ്ലോഗര്‍?

കുഞ്ഞമ്മദ്: ഞാന്‍ ഗള്ഫിലുള്ളപ്പോഴൊന്നും അങ്ങിനെ ഒരു സാധനം കേട്ടിട്ടില്ലാന്നെ എന്തോ മുന്തിയ ഇനമാ..ആ കാമറയൊക്കെ കണ്ടില്ലേ...

ഞാന്‍: എന്താ ഒരു സ്വകാര്യം? ഞാനും കൂടി കേള്‍ക്കട്ടെ?

കുഞ്ഞമ്മദ്: ഒന്നൂല്യാന്നെ, ഒരു വെറ്റില സിദ്ധന്‍ വന്നിട്ട് ഞമ്മളെ ആകെ ബേജാറാക്കിക്കൊണ്ടിരിക്ക്യല്ലേ. ഓനെ ഈ നാട്ടീന്നു കെട്ട് കെട്ടിക്കണം.അതിനൊരു വളഞ്ഞ വഴി ആലോയിച്ചോണ്ടിരിക്കുവാ..

ഞാന്‍: ആഹാ അത്രയേ ഉള്ളോ കാര്യം? സിദ്ധനെ ഞാന്‍ ഓടിച്ചു തരാം,പകരംനിങ്ങള്‍ എന്ത് തരും?

കേണല്‍: എന്റെ പൊന്നു മോനെ എന്ത് വേണമെന്ന് പറ. പൊട്ടാത്ത ബോംബ് വേണോ? എ കെ 47 വേണോ? കാശ് വേണോ? പറ..ആ സിദ്ധനെ ഓടിച്ചാല്‍ ഞങ്ങള്‍ എന്തും ചെയ്യും.

ഞാന്‍: അയ്യോ എനിക്കതൊന്നും വേണ്ട.എനിക്ക് നിങ്ങടെ നാട് വളരെ ഇഷ്ടമായി.കുറച്ചു ഫോട്ടോ എടുക്കാന്‍ എന്നെയൊന്നു ഇവിടുത്തെ എല്ലാ സ്ഥലങ്ങളും ഒന്ന് കാണിച്ചു തന്നാല്‍ മതി.

പാക്കരന്‍: അത്രയേ ഉള്ളോ? ഞാന്‍ ഒരു കുടം തെങ്ങിന്‍ കള്ളെങ്കിലും ചോദിക്കുമെന്ന് പ്രതീക്ഷിച്ചു.

ഞാന്‍: അതോക്കെ ഒന്നു അന്തി മയങ്ങട്ടെ എന്റെ പാക്കരാ.സിദ്ധനെ നമുക്ക് കുതന്ത്രം കൊണ്ട് നേരിടണം.മുള്ളിനെ മുള്ള് കൊണ്ട് എടുക്കുന്നത് പോലെ. നമ്മള്‍ സിദ്ധന്‍ കളിച്ച കളി തിരിച്ചു കളിക്കണം.
എല്ലാവരുടെ മുഖത്തും ആകാംക്ഷ ഞാന്‍ ശ്രദ്ധിച്ചു. എല്ലാവരും എന്റെയടുത്തേക്ക് കുതന്ത്രം കേള്‍ക്കാന്‍ നിശ്ശബ്ദരായി നിന്നു. ഞാന്‍ ഒരു ചാണക്യനെപ്പോലെ കുതന്ത്രങ്ങളിലേക്ക് കടന്നു.

ഞാന്‍: നമുക്കൊരു ഭ്രാന്തനെ സിദ്ധനെതിരായി ഇറക്കാം, അതിനു രൂപം കൊണ്ട് പാക്കരന്‍ മതിയാകും. ഭ്രാന്തന് എന്ത് ബസ്സും കാറും? ഭ്രാന്തന് എന്തും ചെയ്യാം ആരും സംശയിക്കില്ല. പാക്കരനാകുമ്പോള്‍ തെങ്ങില്‍ നിന്നും വീണിട്ടു സംഭവിച്ചതാണ് എന്നൊരു പബ്ലിസിറ്റിയും കൊടുക്കാം."

എല്ലാവരുടെ മുഖത്തും ആശ്വാസ ഭാവവും പുഞ്ചിരിയും വന്നു തുടങ്ങി ഞാന്‍ തുടര്‍ന്നു,ഭ്രാന്തഭിനയിക്കുന്ന പാക്കരന്‍ നേരെ പ്ലാവിലെ തുണി പറിച്ചു തലയില്‍ കെട്ടണം, അതിനു ശേഷം വെട്ടുകത്തിയും നീട്ടിപ്പിടിച്ചു കൊണ്ട് സിദ്ധന്റെ വീട്ടിലേക്കു ചെല്ലുക. പിന്നെ ജീവനുണ്ടെങ്കില്‍ സിദ്ധന്‍ അവിടെ നില്‍ക്ക്വോ? അയാള്‍ ജീവനില്‍ കൊതിയുണ്ടെങ്കില്‍ നാട് വിട്ടോടില്ലേ?

പാക്കരന്‍: അല്ലാ ആ തുണി പറിച്ചാല്‍ തലമണ്ട പൊട്ടിത്തെറിക്കുമെന്നല്ലേ സിദ്ധന്‍ പറഞ്ഞിരിക്കുന്നത്?

ഞാന്‍: പാക്കരാ, അതിനുള്ള കൂടോത്രം ഞാന്‍ പറഞ്ഞുതരാം.എന്താ പോരെ?

പാക്കരന്‍: പിന്നെ എനിക്കെന്തു പേടി? അത് ഞാന്‍ ഏറ്റൂ...

കുഞ്ഞമ്മദ്: അരേ വാ, അന്റെ തല നിറച്ചും ബുദ്ധിയാണല്ലോ എന്റെ പൊന്നും കട്ടേ. അന്നേ ഞമ്മക്ക്‌ പെരുത്തു ഇഷ്ടായെക്കുന്നു. ഇജ്ജ്‌ ബരീന്‍ ഇന്ന് ഞമ്മന്റെ പെരേല് അനക്ക് കോയി ബിരിയാണി.

കേണല്‍: മോനെ നീ വന്നില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ വല്ല അബദ്ധത്തിലും ചെന്ന് ചാടിയേനെ.

കുഞ്ഞന്‍: ആശ്വാസമായി ഭഗവതീ..ഒരു ചായേം കൂടി എടുക്കട്ടെ.

ബേബി: ഭഗവതിക്ക് ചായേ? വേണേല്‍ എനിക്കൊരെണ്ണം എടുത്തോ.

സഖാവ്‌: ഓരോ പരിപ്പ് വടേം പോരട്ടെ. ഈ നിസ്സാര പ്രശ്നമല്ലേ നമ്മള്‍ പീബീലെന്ന പോലെ ചര്‍ച്ച ചെയ്തത്.ഹോ ഈ ബ്ലോഗര്‍ എന്നത് ഒരു സാമ്രാജ്യത്വ ശക്തിയൊന്നും അല്ലല്ലോ അല്ലെ?

കുഞ്ഞമ്മദ്: എന്തായാലും മനുഷ്യനെ ഇടങ്ങേറാക്കിണ ഹലാക്കുകളല്ലാന്നു ഞമ്മക്ക്‌ പുടികിട്ടീ..

എല്ലാവരും സന്തോഷത്താല്‍ ചിരിച്ചു. അവര്‍ എന്നെ സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിച്ചു.
പിറ്റേ ദിവസം ആ നാട്ടിലെ മനോഹരങ്ങളായ ചിത്രങ്ങളൊക്കെ ഒപ്പിയെടുത്തു കൊണ്ട് പോരാന്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ നില വിളിച്ചു ഓടുന്നത് കണ്ടു. പിന്നാലെ ഭ്രാന്തന്റെ വേഷത്തില്‍ ഓടി വരുന്ന പാക്കരനെ കണ്ടപ്പോള്‍ മുന്നില്‍ ഓടുന്നത് സിദ്ധനാണെന്ന് മനസ്സിലായി...

പാക്കരന്‍ എന്നെ കണ്ടതും ഒരു നിമിഷം നിന്നു. പിന്നാലെ കൂട്ടമായി ഓടിവന്ന നാട്ടുകാരും പാക്കരന്റെ കുറച്ചു പിന്നിലായി നിന്നു. പാക്കരന്‍ എന്റെ അടുത്തേക്ക്‌ ആ വെട്ടു കത്തിയുമായി നടന്നു വന്നു. പാക്കരന്റെ ഭാവം കണ്ടാല്‍ ഭ്രാന്തില്ലാന്നു ആരും പറയില്ല. എനിക്കും ചെറിയൊരു ഉള്‍ഭയം ഉണ്ടായി. ഞാന്‍ രണ്ടടി പിന്നോട്ട് നീങ്ങി.അപ്പോഴാണ്‌ പാക്കരനും സങ്കതി എന്തോ പന്തി കേടുന്ടെന്നു മനസ്സിലായത്‌. ഞാന്‍ ഓടുന്ന സിദ്ധനെ ചൂണ്ടിക്കൊണ്ട് പാക്കരനോട് പറഞ്ഞു,

"പാക്കരാ അതാ പോകുന്നതാ സിദ്ധന്‍ ഞാനൊരു പാവം ബ്ലോഗറാ....നീ അവന്റെ പിന്നാലെ വിട്ടോടാ..."


നിഷ്കളങ്കരായ ഓടാനവട്ടത്തുകാരെ സിദ്ധന്റെ തട്ടിപ്പുകളില്‍ നിന്ന് രക്ഷപെടുത്തിയതിന്റെ ചതാരിതാര്‍ത്ഥ്യവുമായി ഞാന്‍ എന്റെ അടുത്ത ലക്ഷ്യമായ "ചേറായിയിലെക്കുള്ള ” അവസാനത്തെ വണ്ടിക്കായി കാത്തു നിന്നു. ഓടനാവട്ടത്തു നിന്നും ചെറായിയിലേക്കുള്ള അവസാനത്തെ വണ്ടി.

Saturday, July 18, 2009

അവള്‍ കാത്തിരുന്നു......അവനും!

പ്രിയമുള്ള കൂട്ടുകാരെ,
കാപ്പിലാന്റെ തോന്ന്യാശ്രമത്തിലെ റിയാലിറ്റി കഥാ മത്സരത്തില്‍ രണ്ടാം റൌണ്ടിലും എന്റെ ഈ കഥയാണ്‌ നേരിയ വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്ത്‌ എത്തിയത്. വോട്ടുകള്‍ ചെയ്തു ഈ കഥ തിരഞ്ഞെടുത്ത എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം, വായിക്കാത്തവര്‍ക്കായി ഈ കഥ ഇവിടെ വീണ്ടും പോസ്റ്റുന്നു.

മത്സരത്തിനു തന്ന കഥാ സന്ദര്‍ഭം :

നീണ്ട ചൂളം വിളിയോടെ വണ്ടി ഓടിക്കൊണ്ടിരുന്നു... ഇനി ഒരു സ്റ്റേഷന്‍ കൂടി കഴിഞ്ഞാല്‍ രമേഷിനു ഇറങ്ങാനുള്ള സ്ഥലമാകും..ജനാലക്കടുത്തുള്ള സീറ്റില്‍ ഇരുന്നു കാലുകള്‍ മുന്‍പോട്ടു നീട്ടി വച്ച് രമേശ്‌ അല്പം ചാരിയിരുന്നു...മുന്‍പിലിരുന്ന മാന്യന്‍ രമേഷിന് കാലുകള്‍ നീട്ടിയിരിക്കാനുള്ള സൌകര്യത്തിനായി അലപം ഒതുങ്ങി ഇരുന്നുകൊടുത്തു...അയാളെ നോക്കി നന്ദി സൂചകമായി ഒന്ന് പുഞ്ചിരിച്ചിട്ട് കൈകള്‍ മാറത്തു കെട്ടി ചാരിയിരുന്നുകൊണ്ട് രമേശ്‌ വീണ്ടും ഓര്‍മകളില്‍ മുഴുകി...ഒരിക്കലും നിനച്ചിരുന്നതല്ല ഈ തിരിച്ചു പോക്ക്...അല്ലെങ്കില്‍ തന്നെ ഇനി ഒരിക്കലും തിരച്ചു വരില്ല എന്ന് തീരുമാനിച്ചിരുന്നതല്ലേ? പിന്നെ എങ്ങനെ തനിക്കു തിരിച്ചു പോരാന്‍ തോന്നി...നന്ദനയുടെ ആ എഴുത്താണോ അതിനു കാരണം? അതോ അമ്മയുടെ പരിദേവനങ്ങള്‍ നിറഞ്ഞ വാക്കുകളോ? കഴിഞ്ഞ കാര്യങ്ങള്‍ അത്ര പെട്ടെന്ന് മറക്കാന്‍ നന്ദനയ്ക്ക് കഴിയുമായിരിക്കും പക്ഷെ തനിക്കതിനാകുമോ? ആകുമായിരുന്നെന്കില്‍ ഇത്രയും വര്‍ഷങ്ങള്‍ വേണ്ടി വരുമായിരുന്നില്ല ഈ തിരിച്ചു പോക്കിന്..വണ്ടി "തൃശ്ശിവപേരൂര്‍" എന്ന ബോര്‍ഡ്‌ കടന്നു മുന്‍പോട്ടു പോയി... രമേശ്‌ തന്റെ ബാഗുകളും പെട്ടിയും എടുത്ത്‌ വാതിലിനടുത്തേക്ക് നടന്നു...പിന്നെ പ്ലാറ്റ്‌ ഫോമില്‍ ഇറങ്ങി നിന്ന് ചുറ്റും നോക്കി....

നീണ്ട എട്ടു വര്‍ഷം,ഒരു പാട് മാറ്റങ്ങള്‍ ഈ റയില്‍വേ സ്റ്റേഷനിലും വരുത്തിയിരിക്കുന്നു. കാഴ്ചകള്‍ സമ്പന്നമാണെങ്കിലും യാത്രക്കാരുടെ ഭാവം ഇപ്പോഴും ഒരു മാറ്റമില്ലാതെ അതേ നിസ്സംഗത തന്നെ. എല്ലാവരും പലവിധ കണക്കു കൂട്ടലുകളിലും പ്രതീക്ഷകളിലുമാണ്,രണ്ടറ്റവും കൂടിച്ചേരാത്ത റെയില്‍ പാളങ്ങള്‍ പോലെയുള്ള ജീവിത യാത്രകളില്‍....വ്യത്യസ്തമായ ചിന്തകളുടെയും,നിസ്സംഗതയുടെയും, മോഹങ്ങളുടെയും വിഴുപ്പുകളുമായി ആ തീവണ്ടി മറ്റൊരു തീരത്തേക്ക് മെല്ലെ ഒഴുകിത്തുടങ്ങി.

"സാര്‍ ടാക്സി വേണോ?"
പ്രായം ചെന്ന ആ കുറിയ മനുഷ്യന്റെ ചോദ്യം അകലേക്ക് മാഞ്ഞു പോയിക്കൊണ്ടിരുന്ന തീവണ്ടിയെ നോക്കി നിന്ന എന്നെ ഉണര്‍ത്തി.അയാളെ നോക്കി പോകാമെന്ന അര്‍ത്ഥത്തില്‍ തലയാട്ടി. അയാള്‍ എന്റെ ബാഗുകള്‍ വാങ്ങി സ്റ്റെഷന്റെ പുറത്തേക്ക് നടന്നു. ഞാന്‍ അയാളെ അനുഗമിച്ചു.

" സാറ് കൊറേ ദൂരേന്നു വര്വാ ന്നു തോന്നണ്ടല്ലോ ആണോ സാറേ?
ഞാന്‍ ചെറുതായൊന്നു മൂളിക്കൊടുത്തു.
"അല്ല ഇവിടെപ്പോ ഗള്‍ഫീന്ന് നിത്യം ആള്‍ക്കാര് തീവണ്ടീലല്ലേ വന്ന് ഇറങ്ങണത്. മ്മടെ ബോംബെ വരെ കമ്പനിക്കാര് ടിക്കെറ്റ് കൊടുക്കൂത്രേ, പിന്നെ പാവങ്ങള് ഈ ട്രെയിനില് തന്നെ യാത്ര. ഒരു റിസര്‍വ്വേഷനും ഇല്ലാതെ പഞ്ച പാവങ്ങള്. ഒരു ഗതീം പിടിക്ക്യാണ്ട് വര്വുആവും"
സംസാരത്തിനിടയില്‍ അയാള്‍ ബാഗുകളെല്ലാം കാറിന്റെ ഡിക്കിയില്‍ വെച്ചു.
"സാറ്ന്നാ കേറിയാട്ടെ.എവിടിക്യാ പോണ്ടെന്നു പറഞ്ഞില്യാലോ?"
"വടക്കാഞ്ചേരി കഴിഞ്ഞുള്ള പരുത്തിപ്പറയില്‍"
"അത് പറ, ഇവന് പണ്ട് അവിടെ സ്റൊപ്പുണ്ടായിരുന്നതാ. ഇപ്പൊ വടക്കാഞ്ചേരീല് സ്റ്റോപ്പില്ല. അതൊന്ടെന്തായി നമ്മക്കൊരു ഓട്ടം കിട്ടീ. ഈ റെന്റ് എ കാറൊക്കെ വന്നെ പിന്നെ പഴേ പോലെ ഓട്ടൊന്നും ഇല്ല സാറേ", അയാള്‍ ഇടയ്ക്കു എന്നെയൊന്നു നോക്കിക്കൊണ്ടു തുടര്‍ന്നു " ഞാനിങ്ങനെ വള വളാന്ന് സംസാരിക്കണതോണ്ട് സാറിന് വിരോധൊന്നും ഇല്ലല്ലോ അല്ലെ?
മറുപടിയെന്നോണം ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി.അല്ലെങ്കിലും അയാളുടെ സംസാരം ശ്രദ്ധിക്കുകയായിരുന്നില്ല. ടൌണിലെ മാറ്റങ്ങളെ ആവോളം നോക്കി ആസ്വദിക്കുകയായിരുന്നു. അയാള്‍ നാട്ടിലെ പല പ്രധാന സംഭവങ്ങളും വാര്‍ത്തകളുമൊക്കെ വളരെയധികം ആത്മാര്‍ത്ഥതയോടെ തന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്.ഇടയ്ക്ക് ചെറുതായി മൂളിക്കൊണ്ട് ഞാന്‍ അയാളെ നിരാശപ്പെടുത്തിയില്ല.ടൌണിന്റെ തിരക്കില്‍ നിന്നും ഞങ്ങള്‍ ഗ്രാമത്തിന്റെ പച്ചപ്പിലേക്ക്,ഐശ്വര്യത്തിലേയ്ക്ക് അലിഞ്ഞു ചേര്‍ന്നു.
"ഡ്രൈവര്‍, കാറ് വ്യാസാ കോളെജ് വഴി പോയാ മതി.എനിക്കവിടെ ഒരാളെ കാണാനുണ്ട്"
"സാറ് പറഞ്ഞാ പിന്നെ നമ്മള് ഏത് വഴീം പോകുട്ടാ"
എഫ്‌ എം റേഡിയോയില്‍ നിന്നും നേരിയ ഒരു സംഗീതം കാറിനുള്ളില്‍ അലകളായി ഒഴുകി നടന്നു.ഡ്രൈവര്‍ അതിന്റെ ശബ്ദം അല്‍പ്പം ഉയര്‍ത്തി വെച്ചു. അയാളും ആ പാട്ടുകള്‍ക്കൊപ്പം മൂളുന്നത്തായി മനസ്സിലായി.ഞാന്‍ വെറുതെ കണ്ണുമടച്ചു ചാരിയിരുന്നു.ചിന്തകള്‍ വീണ്ടും മനസ്സിനെ മുഖരിതമാക്കിക്കൊണ്ടിരുന്നു.എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കുറ്റവാളിയെപ്പോലെ നാടുവിടേണ്ടി വന്ന തനിക്ക് ഒരു തിരിച്ചു വരവ് ഒട്ടും പ്രതീക്ഷിച്ചതല്ല. പട്ടിണി കൊണ്ടും രോഗങ്ങള്‍ കൊണ്ടും അവശനായപ്പോഴും ഒരിക്കല്‍ പോലും വീടിനെക്കുറിച്ചോ നന്ദനയെക്കുറിച്ചോ ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെട്ടിരുന്നില്ല. ജീവിതത്തില്‍ നിന്നും ഒരു ഭീരുവിനെപ്പോലെ ഒളിച്ചോടി എല്ലാം അവസാനിപ്പിക്കാന്‍ തനിക്ക് ശക്തിയുണ്ടായില്ല.അല്ലെങ്കില്‍ ഈ തിരിച്ചു വരവ് പോലും ഉണ്ടാകുമായിരുന്നില്ല. കൈമോശം വന്ന കളിപ്പാട്ടം കിട്ടുമ്പോഴുള്ള കുട്ടിക്കാലത്തെ ആ സന്തോഷം അമ്മയെയും നന്ദനയെയും തിരിച്ചു കിട്ടുമ്പോള്‍ തനിക്കുണ്ടാകുമോ?അറിയില്ല. വീട് അടുക്കുംതോറും ഉള്ളില്‍ വികാരങ്ങളുടെ വേലിയേറ്റമുണ്ടായി. ഇത്ര നാള്‍ ക്ഷമിചില്ലേ ഇനി കുറച്ചു സമയം കൂടിയല്ലേയുള്ളൂ ആ സംഗമത്തിന്...

"സാര്‍ കോളെജ് എത്തി, ഇവിടെ ആരെയോ കാണണമെന്ന് പറഞ്ഞല്ലോ"
ഞാന്‍ കണ്ണുകള്‍ തുറന്നു പുറത്തേക്ക് നോക്കി. അപരിചിതമായ ഒരു സ്ഥലത്ത് എത്തിയ പോലെ ഞാന്‍ സംശയ ഭാവേന ഡ്രൈവറെ നോക്കി.
"സാറ് പറഞ്ഞ കോളെജ് ഇതാ. ആരെ കാണേണ്ടത് സാറേ?'
"ഓക്കേ ഓക്കേ ഞാന്‍ പെട്ടെന്നു വേറെ എന്തോ ചിന്തിച്ചു പോയി, താന്‍ കാര്‍ അല്‍പ്പം അങ്ങ് മാറ്റി പാര്‍ക്ക്‌ ചെയ്തേക്ക്‌, ഞാനിപ്പോ വരാം, അധികം താമസിക്കില്ല"
വാച്ചുമാനില്‍ നിന്നും അനുവാദം വാങ്ങി എന്റെ സ്വപ്‌നങ്ങള്‍ തല്ലിയുടക്കപ്പെട്ട ആ സ്മാരക മന്ദിരത്തിലേക്ക് മെല്ലെ നടന്നു കയറി. മെയിന്‍ ബ്ലോക്കിന്റെ മുന്നിലെ കൊടിമരങ്ങള്‍ എന്നെ കണ്ടു മുദ്രാ വാക്യങ്ങള്‍ വിളിക്കുകയാണോ എന്ന് എനിക്ക് തോന്നി ? മുദ്രാവാക്യത്തിന്റെ അലയൊലി എന്റെ കാതുകളിലേക്ക് തുളഞ്ഞു കയറി....
"ഇന്ക്വിലാബ് സിന്ധാബാദ്‌, വിദ്യാര്‍ത്ഥി ഐക്യം സിന്ധാബാദ്‌
അയ്യോ പൊന്നെ പ്രിന്സിപ്പാളെ ക്ലാസുകളെല്ലാം ചോരുന്നൂ
ബില്‍ഡിംഗ് ഫണ്ടും പിടിഎ ഫണ്ടും കട്ടുമുടിച്ചേ പ്രിന്‍സിപ്പാള്‍"

ആ മുദ്രാവാക്യങ്ങള്‍ സംഭവബഹുലമായ ആ കോളെജ് ദിനങ്ങളിലേക്ക് എന്റെ ഓര്‍മ്മകളെ ശക്തിയായി തള്ളി വിട്ടു.ഞാന്‍ മുഷ്ടി ചുരുട്ടി കൈ ഉയര്‍ത്തി, മെയിന്‍ ബ്ലോക്കിന്റെ വരാന്തയിലൂടെ വന്ന ആ ജാഥയിലേക്ക് നടന്നു കയറി അവരോടൊപ്പം മുദ്രാവാക്യം വിളിച്ചു മുന്നോട്ടു നീങ്ങി.
"സൂചന സൂചന സൂചന മാത്രം ഓര്‍ത്തോ പ്രിന്‍സീ മൂരാച്ചീ....
സൂചന സൂചന സൂചന മാത്രം ഓര്‍ത്തോ പ്രിന്‍സീ മൂരാച്ചീ...."

"ഡാ രമേഷേ",
സുഹൃത്ത് രഘുവിന്റെ വിളി കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. " എന്താടാ?"
"നിന്നെ മഞ്ജു അന്വേഷിക്കുന്നു. നിന്നോട് വേഗം കിന്നരി മാവിന്റെ ചോട്ടിലേക്ക് ചെല്ലാന്‍ "
"അളിയാ ഈ പ്രകടനം തീര്‍ന്നിട്ട് വരാം നീ ചെല്ല്."
"എടാ എന്തോ അത്യാവശ്യ കാര്യമാ, ഞാന്‍ പറഞ്ഞില്ലാന്നു വേണ്ടാ. വെറുതെ അവളുടെ വായിലിരിക്കുന്നത് കേള്‍ക്കണ്ടാ"
"ശരി എന്നാല്‍ നീയിങ്ങു വന്നെ, എനിക്ക് പകരം നീ ഈ പ്രകടനത്തില്‍ പോ ഞാന്‍ കെമിസ്ട്രി ലാബിന്റെ അടുത്ത് എത്തുമ്പോഴേക്കും ഇതില്‍ കേറിക്കോളാം"

രഘുവിനെ ഒരു വിധത്തില്‍ ആ ജാഥയില്‍ നിര്‍ത്തി ഞാന്‍ നേരെ കിന്നരി മാവിന്‍ ചുവട്ടിലേക്ക്‌ നീങ്ങി.മഞ്ജു ഏതോ ഒരു പെങ്കുട്ടിയെ നിര്‍ത്തിപ്പൊരിക്കുകയാണ്. അവളുടെ പരിചയപ്പെടലിന്റെ ഒരു നേരംപോക്ക്. നീണ്ട മുടിയില്‍ തുളസിക്കതിര്‍ ചൂടിയ ആ പെണ്‍കുട്ടിയെ പിന്‍കാഴ്ച്ചയില്‍ തന്നെ എനിക്കെന്തോ ആകര്‍ഷണം തോന്നി. ഗ്രാമത്തിന്റെ സകല നിഷ്കളങ്കതയുമുള്ള ഒരു കുട്ടിയായിരിക്കും എന്ന് ഞാന്‍ ഊഹിച്ചു.

"ആ വന്നല്ലോ വനമാല", മഞ്ജു എന്നെ നോക്കിയാണ് പറഞ്ഞത്.കേട്ട് നിന്നിരുന്ന പ്രീതിയും മൃദുലയുമൊക്കെ ചിരികളില്‍ പങ്കു കൊണ്ടെങ്കിലും ഒരു സിംഹത്തിന്റെ മുന്നിലകപ്പെട്ട മാന്‍ പേട പോലെ ആ കുട്ടി പേടിച്ചു നില്‍ക്കുകയാണ്‌.ഞാന്‍ കരുതിയ പോലെ തന്നെ വളരെ ആകര്‍ഷണീയത തോന്നിക്കുന്ന നിഷ്കളങ്ക മുഖമുള്ള ഒരു കൊച്ചു സുന്ദരി.

"രമേഷേ ഇത് നന്ദന. ഈ പാവത്തിന്റെ കയ്യില്‍ നമുക്ക് പരിപ്പുവട വാങ്ങിക്കാനുള്ള കാശ് തരാനില്ലാത്രേ.ഇവരൊക്കെ ഇങ്ങനെ കാശില്ല എന്ന് പറഞ്ഞാല്‍ നമ്മെ പോലുള്ള പാവങ്ങള്‍ എങ്ങിനെയാടാ ആ കാന്റീനിന്റെ പരിസരത്തു കൂടി നടക്കുന്നത്? നീ പറ എന്ത് ശിക്ഷ വിധിക്കണം?"

ഞാന്‍ ആ കുട്ടിയെ നോക്കി വിളറി വെളുത്ത്‌ ആകെ പേടിച്ചു നില്‍ക്കുകയാണ്‌. അവളുടെ മാന്‍ പെടയുടെത് പോലുള്ള കണ്ണുകള്‍ എന്നോട് രക്ഷപ്പെടുത്താന്‍ അപേക്ഷിക്കുന്നതായി തോന്നി.ഞാന്‍ ആ കുട്ടിയെ മഞ്ജുവില്‍ നിന്നും രക്ഷിക്കാന്‍ തീരുമാനിച്ചു.

"മഞ്ജു, ഇത് എനിക്ക് വളരെ വേണ്ടപ്പെട്ട കുട്ടിയാ, എന്റെ അകന്ന ഒരു ബന്ധത്തിലുള്ളതാ.നീ അവളെ വിട്ടേക്ക്.ഇന്നത്തെ കാന്റീന്‍ ചെലവ് എന്റെ വക. എന്താ സമ്മതിച്ചോ? "
"നൂറു വട്ടം സമ്മതം, എന്നാലും ഈ മാന്‍ പേടയെ നീ രക്ഷിച്ചെടുത്തല്ലോ അല്ലെ? കഥയൊന്നും ഞാന്‍ വിശ്വസിച്ചില്ലാ, ഈ സുന്ദരിക്കുട്ടിയെ എനിക്കും ബോധിച്ചു ഒരു പാവമാണെന്ന് തോന്നുന്നു. നീ പൊക്കോ കുട്യേ, നമുക്ക് വിശദമായി പിന്നീട് പരിചയപ്പെടാം ഓക്കേ, മോനെ രമേഷേ ചലോ കാന്റീന്‍!"
"എടീ പ്രീതെ നീയൊക്കെ കൂടിയാണ് മഞ്ജുവിന്റെ സ്വഭാവം നാശമാക്കുന്നത് അല്ലെ?"
"ഓ ഞങ്ങളൊക്കെ എന്നാ പിഴച്ചെന്നാ, ഇതൊക്കെ ബൈ ബര്‍ത്ത് കിട്ടുന്ന സ്വഭാവ കൊണങ്ങളല്ലേ.... ഞങ്ങളൊക്കെ പാവങ്ങളാണേ...."
"എടീ കൂടെ നടന്നു ഒറ്റുന്നോ? ദ്രോഹികളെ..ഇനിയിങ്ങു വാടി കാന്റീനിലേക്ക് എത്തയ്ക്കാ പുഴുങ്ങീത് ഉണ്ടെന്നും പറഞ്ഞു..അപ്പൊ കാണിച്ച് തരുന്നുണ്ട് ഞാന്‍.. .."
"അയ്യേ മഞ്ജൂ നീ കാണാത്തതൊന്നും കാണിക്കല്ലേ"
"നീ പോടാ വെറുതെ എന്റെ കയ്യീന്ന് മേടിക്കും..പറഞ്ഞേക്കാം. ദോ നിന്റെ കൂടെപ്പിറപ്പ് രഘു ഓടിവരുന്നുണ്ടല്ലോടാ വല്ല പണിയും കിട്ടിയോ?"
'രമേഷേ കോളേജിന്റെ ജൂബിലി ആഘോഷത്തിന് മമ്മൂട്ടി വരുന്നുണ്ടത്രേ.നമ്മളോട് പ്രിന്‍സി നല്ലൊരു നാടകം അവതരിപ്പിക്കാന്‍ പറഞ്ഞിട്ടുണ്ട്"
"എന്തിനാടാ അയാളെ അഭിനയം പഠിപ്പിക്കാനാണോ? അതോ വല്ല പ്രതികാരവും തീര്‍ക്കാനുണ്ടോ പ്രിന്സിക്ക്?"
"ഓഫര്‍ സാമ്പത്തിക സഹായം ഉള്പ്പടെയാടാ അളിയാ..."
"അത് കൊള്ളാലോ മഞ്ജൂ നമുക്കൊന്ന് തകര്‍ത്താലോ? കലാ രംഗം ഒന്ന് പരിപോഷിപ്പിച്ചിട്ടു കുറെ നാളായി. ഒരു ചെത്ത് നാടകം കേറ്റണം എന്താ മഞ്ജൂ."
"പരിപോഷിപ്പിക്കുന്നതൊക്കെ കൊള്ളാം പക്ഷെ തകരാതെ നോക്കിയാല്‍ നിനക്ക് കൊള്ളാം, നീ നാടകം ഏതാന്നു പറ"
"നമുക്ക് റോമിയോ ജൂലിയറ്റ് തട്ടേല്‍ കേറ്റാം എന്താ?'
" ഈ ജൂലിയറ്റിനു മാച്ചാവുന്ന ഒരു റോമിയോ വേണ്ടേ? അതൊക്കെ വല്യ പാടാ മേക്കപ്പൊന്നും പണ്ടത്തെ പോലെ എശില്ലാ,വല്ല പുരാണോം എടുക്കാം അത് പോരേടാ?
"അളിയാ, മഞ്ജൂ, പ്രീതെ..നിങ്ങള്‍ക്കൊക്കെ സമ്മതമാണെങ്കില്‍ ഞാന്‍ റോമിയോ ആകാം.. എന്താ?എന്താ ആരും മിണ്ടാത്തെ? ഇനി വേണ്ടാനുണ്ടോ?"
"മോനെ രഘുവേ വല്ല ഹനുമാന്റെ റോള്‍ വരുമ്പോള്‍ നിന്നെ വിളിക്കാം കേട്ടാ, അഭിനയമോ ഇല്ല രൂപം കൊണ്ടെങ്കിലും പിടിച്ചു നില്‍ക്കാലോ ഏതു?

പിന്നീട് അവിടെ ഒരു കൂട്ടച്ചിരിയായിരുന്നു. പക്ഷെ രഘു മാത്രം ചിരിച്ചില്ല. മഞ്ജുവിന്റെ കമന്റ്റ് അവനു ശരിക്കും ഫീല്‍ ചെയ്തു.അവന്‍ മറ്റെന്തോ കാരണം പറഞ്ഞു അവിടെ നിന്നും പോയി.ഞങ്ങള്‍ കാന്റീനില്‍ പോയി നാടകത്തിനു ഏകദേശ രൂപം നല്‍കി.മഞ്ജുവും ഞാനും ലീഡ്‌ റോള്‍ കൈകാര്യം ചെയ്യാനും തീരുമാനിച്ചു അന്നത്തെ കാന്റീന്‍ യോഗം പിരിഞ്ഞു.കാന്റീനില്‍ നിന്നും വരുമ്പോള്‍ നന്ദന മെയിന്‍ ബ്ലോക്കിലെ ഒരു തൂണിനു മറവില്‍ ആരെയോ പ്രതീക്ഷിച്ചെന്നോണം നില്‍പ്പുണ്ടായിരുന്നു. ഞാന്‍ അവളുടെ അടുത്തെത്തിയപ്പോള്‍ അവള്‍ ഒന്ന് പുഞ്ചിരിച്ചു.
"രമേഷേട്ടന് തിരക്കുണ്ടോ? എനിക്കൊരൂട്ടം പറയാനുണ്ടായിരുന്നു"
അതിനെന്താ നന്ദന പറഞ്ഞോളൂ എനിക്ക് തിരക്കൊന്നുമില്ല.
"വല്യ ഉപകാരാ ഏട്ടന്‍ ചെയ്തത്.ഈ ഉപകാരം ഞാന്‍ ഒരിക്കലും മറക്കില്ല"
"ഹോ അതൊന്നും അത്ര കാര്യാക്കണ്ട നന്ദനേ, കുട്ടിയെ കണ്ടപ്പോള്‍ വളരെ സാധുവാണെന്ന് തോന്നി അത് കൊണ്ട് സഹായിച്ചതാ.."
അവളുടെ ചിരിയില്‍ എന്തോ ആകര്‍ഷണീയത ഉണ്ടായിരുന്നു. പിന്നീട് പല സ്ഥലങ്ങളില്‍ വെച്ചും ഞങ്ങള്‍ കണ്ടു മുട്ടി. ഞങ്ങളില്‍ പ്രണയം തളിര്‍ത്തു അതൊരു വസന്തമാകുകയായിരുന്നു എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു.വേര്‍പിരിയാനാകത്ത വിധം എന്തോ ഒരു ശക്തി ഞങ്ങളെ വല്ലാതെ അടുപ്പിച്ചു കൊണ്ടേയിരുന്നു. പിന്നീട് പലപ്പോഴും ഞങ്ങള്‍ പഞ്ചാരി മാവിന്റെ ചോട്ടില്‍ സ്വപ്നങ്ങള്‍ പരസ്പരം പങ്കുവെച്ചു.പ്രണയം ഞങ്ങളില്‍ പെരുമഴയായി പെയ്തിറങ്ങിക്കൊണ്ടിരുന്നു.ഒരു താലിച്ചരടില്‍ മാത്രമേ ഈ ബന്ധം അവസാനിപ്പിക്കാവൂ എന്ന് ഞങ്ങള്‍ ഉറച്ച ഒരു തീരുമാനമെടുത്തു.

ദിവസങ്ങള്‍ കടന്നു പോയി കോളേജിന്റെ ജൂബിലി ആഘോഷത്തിന്റെ ദിവസം വന്നു.വൈകീട്ട് ആറ് മണിക്ക് തീരേണ്ട പരിപാടി ഏഴ്മണിയായിട്ടും അവസാനിച്ചില്ല. മുഖ്യാഥിതി വരാന്‍ വൈകിയതായിരുന്നു കാരണം.ഞങ്ങള്‍ നാടകത്തിനു തയാറായി മേക്കപ്പിട്ടു ഇരിക്കാന്‍ തുടങ്ങിയിട്ട് ഒത്തിരി നേരമായിരുന്നു. മഞ്ജുവിന്റെ മുഖത്ത്‌ വല്ലാത്ത പരിഭ്രമം ഞാന്‍ ശ്രദ്ധിച്ചിരുന്നു.അവള്‍ പക്ഷെ അപ്പോള്‍ ഒന്നും പറഞ്ഞില്ല.
ഒടുവില്‍ നാടകം ഭംഗിയായി തീര്‍ന്നു.മഞ്ജു ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞു എന്നെ സ്റ്റേജിന്റെ പിന്നിലുള്ള ഒരു ക്ലാസിലേക്ക് കൊണ്ട് പോയി. അവള്‍ ‍രഘുവിനെ കുറിച്ച് എന്നോട് അഭിപ്രായം ചോദിച്ചു. പെട്ടെന്നുള്ള അവളുടെ ചോദ്യം എനിക്ക് എന്തോ പന്തികേടുണ്ടെന്ന് തോന്നി.വളരെയധികം നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ രഘു നടത്തിയ പ്രണയാഭ്യാര്‍ത്ഥനയെ പറ്റിയും അവന്‍ കയറിപ്പിടിച്ചതും ബലമായി ചുംബിച്ചതിനെ പറ്റിയുമൊക്കെ പറഞ്ഞു. എങ്കിലും വിശദമായി പിന്നീട് സംസാരിക്കാം എന്ന് പറഞ്ഞു ഞങ്ങള്‍ അവിടെ നിന്നും തിരിച്ചു പോന്നു. വരുമ്പോള്‍ രഘു ഗ്രീന്‍ റൂമിന്റെ അടുത്ത്‌ തന്നെ നില്‍പ്പുണ്ടായിരുന്നു.
"എന്താ അളിയാ ഒരു സ്വകാര്യം, കുറെ നേരമായല്ലോ പോയിട്ട്?"
അവന്റെ ആ ചോദ്യം മുന വെച്ചുള്ളതായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കി,വെറുതെ ഒരു സീന്‍ ഉണ്ടാക്കേണ്ടാ എന്ന് കരുതി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തിട്ട് ഞാന്‍ അവിടെ നിന്നും പോയി.
പിറ്റേ ദിവസം നന്ദനയുടെ ഫോണ്‍ വന്നിട്ട് അമ്മ വിളിച്ചപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്.
ഞാന്‍ ഫോണ്‍ എടുത്തു.
"രമേഷേട്ടാ ഞാന്‍ നന്ദുവാണ്, നമ്മുടെ മഞ്ജു....നമ്മെ വിട്ടു...പോയി"
"വാട്ട്? എന്താ നന്ദൂ ഈ പറയുന്നത്?"
"അതെ ഏട്ടാ, ഇന്നലെ നാടകം കഴിഞ്ഞു അവള്‍ വീട്ടിലെത്തിയിട്ടില്ല.അന്വേഷിച്ചപ്പോള്‍ അവളെ ആരോ.....അവളെ ആരോ..."
" എന്തായാലും പറ നന്ദൂ എന്താ ഉണ്ടായേ?
"മഞ്ജൂനേ ആരോ നശിപ്പിച്ച്‌ കൊലപ്പെടുത്തി ഏട്ടാ, അതും നമ്മുടെ കോളേജില്‍ വെച്ച് തന്നെ"
"ദൈവമേ എനിക്ക് കേള്‍ക്കാന്‍ വയ്യല്ലോ...ഞാനിപ്പോ എന്താ ചെയ്യാ..ദൈവമേ...നന്ദു നമുക്ക് കോളെജ് വരെ ഒന്ന് പോയാലോ...നീ വേഗം റെഡിയാകൂ..ഞാന്‍ ..ഞാനിപ്പോ വരാം....
"വേണ്ട ഏട്ടാ, അത് പറയാന്‍ കൂടിയാണ് ഞാന്‍ വിളിച്ചത്.ആ രഘു, ഏട്ടനെ സംശയമുണ്ടെന്ന് പോലീസിനോട് പറഞ്ഞിട്ടുണ്ടത്രേ,അത് കൊണ്ട് തല്‍ക്കാലമൊന്ന് മാറി നില്‍ക്കാന്‍ പ്രീത ഏട്ടനോട് പറയാന്‍ പറഞ്ഞു"
"ദൈവമേ.. എന്നെ സംശയമോ? എനിക്കറിയാം ഇതിന്റെ പിന്നില്‍ അവനാണ് രഘു. അവള്‍ എല്ലാം എന്നോട് പറയാനിരുന്നതാ, ഞാനാ പറഞ്ഞത് എല്ലാം പിന്നീട് സംസാരിക്കാമെന്ന്...എനിക്കൊരു സമാധാനവും കിട്ടണില്ലല്ലോ ദൈവമേ.. ഞാനീ നാട് വിട്ടു എങ്ങോട്ട് മാറി നില്‍ക്കാന്‍ നന്ദൂ.."
"ഏട്ടന്‍ തല്‍ക്കാലത്തേക്ക് എങ്ങോട്ടെങ്കിലും പോകൂ...എല്ലാമൊന്നു കലങ്ങിത്തെളിഞ്ഞിട്ടു തിരിച്ചു വന്നാല്‍ മതി...അല്ലെങ്കില്‍ എന്റെ ഏട്ടനെ..."

കരഞ്ഞു കൊണ്ടാണ് നന്ദന ഫോണ്‍ കട്ട് ചെയ്തത്. അമ്മ പലവട്ടം ചോദിച്ചിട്ടും ഞാന്‍ ഒന്നും പറഞ്ഞില്ല, പറയാന്‍ നാവു വഴങ്ങിയില്ല.പിന്നീട് കോളേജില്‍ നിന്ന് പ്രിന്‍സിപ്പാളും ഫോണ്‍ ചെയ്തു ഒന്ന് മാറി നിന്നോളാന്‍ പറഞ്ഞു.കേസിന്റെ ഗതി അറിഞ്ഞിട്ടു വന്നാല്‍ മതിയെന്ന് ഉപദേശിക്കുകയും ചെയ്തു. അമ്മയോട് ഒരു വിധം കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി.അന്ന് ഒരു ബാഗുമെടുത്ത് ഇറങ്ങിയതാണ്....നാട് വിട്ട്, വീട് വിട്ട്, എന്റെ എല്ലാമെല്ലാമായിരുന നന്ദനയെ വിട്ട്..നീണ്ട എട്ടു വര്‍ഷം...

ഒരു നീണ്ട നെടുവീര്‍പ്പോടെ ഞാന്‍ ചിന്തകളില്‍ നിന്നും ഉണര്‍ന്നു. വെറുതെ കിന്നരി മാവിന്റെ ചോട്ടിലൂടെ അല്‍പ്പം നടന്നു.പഴയ ഓര്‍മ്മകളിലൂടെ ഒരു തിരിഞ്ഞു നടത്തം. അവിടുന്ന് മെല്ലെ ഞാന്‍ ഓഡിറ്റോറിയത്തിലേക്ക് പോയി. പഴയ സ്റ്റേജിന്റെ സ്ഥാനത്ത്‌ നല്ലൊരു ഓഡിറ്റോറിയം.ഏറ്റവും പിന്നിലെ നിരയിലെ കസേരയില്‍ ഞാന്‍ ഇരുന്നു.മഞ്ജുവിന്റെ ഓര്‍മ്മകള്‍ എന്നെ വല്ലാതെ നോവിച്ചു. കേസ് തെളിഞ്ഞില്ലായിരുന്നെങ്കില്‍ ഈ ലോകം മുഴുവന്‍ മഞ്ജുവിന്റെ കൊലയാളിയായി തന്നെ മുദ്ര കുത്തിയേനെ. നന്ദനയുടെ ഈ കത്ത് കിട്ടിയില്ലായിരുന്നെന്കില്‍ സത്യമറിയാതെ ഞാനും നീറി നീറി മരിച്ചു പോയേനെ.പോക്കറ്റില്‍ നിന്നും ആ കത്തെടുത്തു വീണ്ടും അതിലൂടെ ഒന്ന് കണ്ണോടിച്ചു..

സ്നേഹം നിറഞ്ഞ ഏട്ടന്,
ഇതിപ്പോള്‍ മറുപടി കിട്ടാത്ത ഇരുപതാമത്തെ എഴുത്താണ്. ഒരു വരിയെങ്കിലും കുറിച്ച് ഏട്ടനൊന്നു അയച്ചു കൂടെ ? ഞാന്‍ കഴിഞ്ഞ മാസം അമ്മയെ കണ്ടിരുന്നു. അമ്മയ്ക്ക് തീരെ വയ്യാണ്ടായിരിക്കുന്നു. പിന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് ഈ കത്ത് എഴുതുന്നത്‌. അച്ഛന്‍ കഴിഞ്ഞ ദിവസം വക്കീലിനെ കണ്ടിരുന്നു. കേസ് നമ്മള്‍ ജയിക്കും എന്നാണു പറയുന്നത്. രഘു ഹാജരാക്കിയ കള്ള സാക്ഷികളെ വിസ്തരിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണത്രെ പറഞ്ഞത്. രഘു തന്നെയാണ് ഈ ക്രൂര കൃത്യം ചെയ്തത്.ഫൊറന്സിക്കിന്റെ റിപ്പോര്‍ട്ടില്‍ തിരുമറി നടന്നു എന്നാ ആരോപണം വന്നത് കൊണ്ടാണ് കേസ് ഇത്രയും നീണ്ടു പോയത്. എല്ലാം കഴിഞ്ഞ കത്തില്‍ എഴുതിയിരുന്നല്ലോ. റിപ്പോര്‍ട്ട് കിട്ടി അത് കോടതി സ്വീകരിച്ചാല്‍ രഘുവിനു ശിക്ഷ ലഭിക്കും എന്ന് ഉറപ്പാണ്. രഘു മനപ്പൂര്‍വ്വം ഏട്ടനെ കുരുക്കാന്‍ വേണ്ടി ചെയ്തതാണ്. എന്തായാലും ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു. ഈ കത്ത് കിട്ടിയാല്‍ ഏട്ടന്‍ വരണം. വീട്ടില്‍ അമ്മയുടെ കാര്യവും ഓരോ ദിവസം കഴിയും തോറും വിഷമത്തിലാണ്. അമ്മയെ ഓര്‍ത്തെങ്കിലും ഏട്ടന്‍ വേഗം വരണം.ഇനിയും എത്ര നാള് വേണമെങ്കിലും കാത്തിരിക്കാന്‍ ഈ നന്ദു ഒരുക്കമാണ്.പക്ഷെ ഇനിയും ഏട്ടന്‍ ഒളിച്ചോടെണ്ട കാര്യമില്ല. സത്യം എല്ലാവര്‍ക്കും ബോധ്യമായി.അതിനാല്‍ ഈ കത്ത് കിട്ടിയാല്‍ ഏട്ടന്‍ വരണം, ഞാന്‍ ഏട്ടന്റെ വരവും നോക്കി കാത്തിരിക്കും,ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ,
ഏട്ടന്റെ സ്വന്തം നന്ദു.

" അല്ലേ സാറ് ഇത് ഇവിടെ ഇരിക്ക്യാ?" ഡ്രൈവറുടെ ചോദ്യം കേട്ടു ഞാന്‍ കത്തില്‍ നിനും തലയുയര്‍ത്തി നോക്കി.
"ഞാനിത് എവിടെയൊക്കെ നോക്കി. പോകണ്ട സാറേ?നേരം ഒരുപാടായേ.."

"പോകണം, ഇനിയും വൈകിക്കൂടാ, വരൂ, അവള്‍ കാത്തിരിക്കുന്നുണ്ടാകും.....എന്റെ നന്ദു.