Sunday, June 7, 2009

എന്റെ പ്രിയപ്പെട്ട ആയിഷ


എന്റെ ആയിഷയെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നതിനു മുമ്പ് ഗാസ്സയെക്കുറിച്ച് പറയണം. പലസ്തീനിലെ സംഘര്‍ഷമേഘലയായ ഗാസ്സ. ഗാസ്സയിലെ പ്രശാന്ത സുന്ദരമായ "അല്‍ ഹാസ' താഴ്വര. ഒലിവ് മരങ്ങള്‍ പൂത്തുലഞ്ഞു നില്ക്കുന്ന ഒരു കൊച്ചു മലമ്പ്രദേശം. കാഴ്ചകള്‍ക്ക് നന്നേ ദാരിദ്ര്യം നിറഞ്ഞ ഉണങ്ങിയ പുല്‍മേടുകള്‍, തീറ്റ തേടി അങ്ങിങ്ങു അലയുന്ന ആട്ടിന്‍ പറ്റങ്ങള്‍, തോക്കുകളുടെയും യുദ്ധ ടാങ്കുകളുടെയും ശബ്ദമുഖരിതമായ ദിനരാത്രങ്ങള്‍ സുപരിചിതമായ നിസ്സഹായരായ ഒരു പറ്റം മനുഷ്യരെന്നോ അഭയാര്‍ത്ഥികളെന്നോ വിളിക്കാവുന്ന ഒരു സമൂഹം. നരക യാതനകളുടെ ദുരന്തങ്ങള്‍ ജീവിതത്തിലലിഞ്ഞു ചേര്‍ന്ന് വിലപിക്കാന്പോലും പലപ്പോഴും മറന്നുപോകാറുള്ള മനുഷ്യക്കോലങ്ങള്‍... കൂടപ്പിറപ്പുകളുടെ മൃതശരീരങ്ങള്‍ക്കിടയിലൂടെ നിസ്സംഗരായി നടന്നു നീങ്ങാന്‍ വിധിക്കപ്പെട്ട ദൈവസൃഷ്ടികള്‍....ശാപം കിട്ടിയതുപോലുള്ള ഒരു ജീവിതം എങ്ങിനെയെങ്കിലും ജീവിച്ചു തീര്‍ക്കാന്‍ പെടാപാട് പെടുന്ന കുടുംബങ്ങള്‍....അവരെ ഒരു കുടുംബം എന്ന് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ വിളിക്കാമോ എന്ന് പലപ്പോഴും ശങ്കിക്കാന്‍ കാരണം പലകുടുംബങ്ങളിളും താങ്ങും തണലുമാകേണ്ട നാഥന്മാര്‍ ഇല്ല എന്നതുകൊണ്ട് തന്നെ. സ്വാതന്ത്ര്യ സമരത്തിലേക്ക് സ്വയം എടുത്തുചാടിയവര്‍....രക്തസാക്ഷികളായവര്‍.....അല്ലെങ്കില്‍ സ്വയം ചാവേറായി പൊട്ടിത്തെറിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍...ഇവരാരും പിന്നീട് തിരിഞ്ഞു നോക്കാതെ അനാഥമാക്കപ്പെട്ട കുടുംബങ്ങളാണ് അധികവും. എങ്കിലും അവര്‍ ജീവിക്കുകയാണ്,സ്വന്തമായ ഒരു രാജ്യം സ്വപ്നം കണ്ടുകൊണ്ട്‌ .സ്വന്തമായി കിട്ടുന്ന മണ്ണില്‍ ജീവിച്ചു മരിക്കാന്‍....

അതിര്‍ത്തിയില്‍ നിന്നും അധികം ദൂരമില്ല അല്‍ ഹാസയിലേക്ക്. ഇസ്രായേലിന്റെ ഒരു മിലിട്ടറി ചെക്ക് പോയന്റില്‍ നിന്നും നീണ്ടു വരുന്ന മണ്‍പാതയോരത്ത് മണ്‍ ചുമരുകളാല്‍ കെട്ടിയുണ്ടാക്കിയ,ഈന്തപ്പനയോല മേഞ്ഞ ഒരു ഒറ്റമുറി വീട്. ആ കൊച്ചു വീട്ടിലാണ് എന്റെ ആയിഷ. അവളെ ഒരു കൊച്ചു മാലാഖ എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. നിഷ്കളങ്കമായ അവളുടെ മുഖം കണ്ടാല്‍ ആരും അവളെ അങ്ങിനയെ വിളിക്കു. അത്രയ്ക്കും മനോഹരിയാണ് ആയിഷ. പക്ഷെ തിളക്കമില്ലാത്ത അവളുടെ കണ്ണുകള്‍ എന്നും എന്നെ നൊമ്പരപ്പെടുത്തിയിരുന്നു. പിന്നിത്തുടങ്ങിയ കുഞ്ഞുടുപ്പിന്റെ അലുക്കുകളില്‍ തുന്നിപ്പിടിപ്പിച്ച മുത്തുകളുടെ തിളക്കങ്ങളും മങ്ങിയിരിക്കുന്നു. ഇളം കാറ്റിന്‍ താളത്തില്‍ ചാഞ്ചാടി നെറ്റിത്തടങ്ങളിലും കവിളുകല്‍ക്കരികിലൂടെയും വീണു കിടക്കുന്ന അവളുടെ ചെമ്പന്‍ മുടികള്‍ കോതിമാറ്റുന്ന ആ കുഞ്ഞിളംകൈകളില്‍ അലങ്കാരങ്ങളൊന്നും ഇല്ലാതെ തന്നെ മനോഹരമായിരുന്നു. ഇടതു കയ്യില്‍ എപ്പോഴും കരുതാറുള്ള അവളുടെ പ്രിയപ്പെട്ട പാവക്കുട്ടിയാണ് അവളുടെ ഏറ്റവും അടുത്ത ചങ്ങാതി.വലതുകയ്യില്‍ ഉമ്മയില്ലാത്തപ്പോള്‍ തട്ടിത്തടഞ്ഞു വീഴാതിരിക്കാന്‍ കരുതാറുള്ള തന്റെ ചൂരല്‍ വടിയും. ഇവ രണ്ടുമാണ് ആയിഷയുടെ ഇണപിരിയാത്ത കൂട്ടുകാര്‍. പലപ്പോഴും തന്റെ പാവക്കുഞ്ഞിനോടാണ് അവളുടെ പിണക്കങ്ങളും പരിഭവങ്ങള്‍ പറയലും ആജ്ഞകളും എല്ലാം. അവളുടെ കുഞ്ഞിളം വായിലെ താരാട്ടിന്റെ ഈണങ്ങള്‍ പോലും ആരും കൊതിക്കുംവിധമായിരുന്നു.

പതിവു പോലെ അന്നും അവള്‍ ഉണരുന്നതിനു മുമ്പ് തന്നെ അവളുടെ എല്ലാമെല്ലാമായ ഉമ്മ ഒലിവ് തോട്ടത്തിലേക്ക് പോയിരുന്നു. ഒലിവ് തോട്ടത്തില്‍ വിളവെടുപ്പിന്റെ സമയമായതിനാല്‍ അവളുടെ ഉമ്മാക്ക് നിത്യം പണിയുണ്ട്. അല്ലാത്ത സമയങ്ങളില്‍ വല്ലപ്പോഴുമാണ് പണിയുന്ടാവുക. ചിലപ്പോള്‍ പട്ടിണി തന്നെയായിരിക്കും. എങ്കിലും ആരോടും പരിഭവമോ പരാതിപ്പെടാനോ ആ ഉമ്മ തയ്യാറായിരുന്നില്ല. ആയിഷാക്ക് കഷ്ടി ഒരു വയസ്സായപ്പോഴാണ് അവരുടെ ഭര്‍ത്താവിനെ തീവ്രവാദ ബന്ധമാരോപിച്ച് ഇസ്രായേലി സേന പിടിച്ച് കൊണ്ടുപോയത്. മരിച്ചെന്നോ തടവിലുന്ടെന്നോ അറിയാതെ കഴിഞ്ഞ അഞ്ചു വര്‍ഷമായി അവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. പലപ്പോഴും അതിര്‍ത്തി കടന്ന് അന്വേഷിച്ച് ചെന്നെന്കിലും, പട്ടാളക്കാരാല്‍ പീഡിപ്പിക്കപ്പെടുകയും ആട്ടിയോടിക്കപ്പെടുകയുമാണ് ഉണ്ടായത്. ഒരു നാള്‍ അവരുടെ പ്രാണ നാഥന്‍ തിരിച്ച് വരും എന്നുള്ള പ്രതീക്ഷയുടെ ഉള്‍തുടിപ്പുകളുമായി ആ കൊച്ചു കുടുംബം കാത്തിരുന്നു.

ആയിഷ ഉണര്‍ന്നതും താന്‍ സ്നേഹത്തോടെ ലൈലാ എന്ന് വിളിക്കുന്ന തന്റെ പ്രിയപ്പെട്ട പാവക്കുട്ടിയെ കയ്യിലെടുത്തു. തന്റെ പാവക്കുട്ടിയെ ലൈലാ എന്ന് വിളിക്കുവാനും ആയിഷാക്ക് ഒരു ന്യായമുണ്ട്. തന്റെ ഇരുണ്ട ലോകത്തില് അവള്‍ക്കു എല്ലാം കറുത്തിട്ടാണ്. ഉമ്മ പറഞ്ഞു തന്നതില്‍ വെച്ച് ഏറ്റവും കറുപ്പ് രാത്രിക്കാണെന്നാണ് അവള്‍ കരുതിയിരിക്കുന്നത്. അതുകൊണ്ടാണ് രാത്രി എന്ന അര്‍ത്ഥം വരുന്ന ലൈലാ എന്ന് വിളിക്കുന്നത്. തറയിലെ വിരിക്കരികില്‍ വെച്ചിരുന്ന അവളുടെ ചൂരല്‍ വടിയും തപ്പി എടുത്തു കൊണ്ട് ആയിഷ അവളുടെ അന്നത്തെ ദിവസത്തിലേക്കു നടന്നു.

തലേ ദിവസത്തെ ബാക്കി വന്ന റൊട്ടിക്കഷ്ണം ഉണങ്ങിയിട്ടുണ്ടെങ്കിലും വെള്ളവും കൂട്ടി കഴിക്കുന്നതിനു മുമ്പ് അവള്‍ ദൈവ നാമത്തില്‍ തുടങ്ങാന്‍ മറന്നില്ല. റൊട്ടി തിന്നു തീര്‍ന്നപ്പോളും അവള്‍ സന്തോഷത്തോടെ അന്നം നല്‍കി അനുഗ്രഹിച്ച ദൈവത്തിനു നന്ദി പറഞ്ഞു. ചുമരിനപ്പുറത്തെ റോഡിലുടെ ഇടയ്ക്ക് ചീറിപ്പായുന്ന വാഹനങ്ങളുടെ ശബ്ദം ആയിഷയുടെ കൊച്ചു മുറിയുടെ നിശ്ശബ്ദത ഭഞ്ജിച്ചു കൊണ്ടേയിരുന്നു. റോഡില്‍ കൂടി വാഹനങ്ങളുടെ എണ്ണം കൂടുകയാണെങ്കില്‍ ആയിഷാക്ക് ഉള്ളില്‍ നടുക്കമാണ്. ഇസ്രായേലി പട്ടാളക്കാര്‍ തങ്ങളെ ആക്രമിക്കാന്‍ വരുന്നതിന്റെ സൂചനയാണ് റോഡ് വാഹനങ്ങളാല്‍ നിറയുന്നതെന്ന് അവള്‍ക്കു നന്നായറിയാം. യുദ്ധ ടാങ്കുകള്‍ റോഡില്‍ കൂടി ഉരുളുമ്പോള്‍ തന്റെ കൊച്ചു റൂമില്‍ ഒരു ഭൂമികുലുക്കം തന്നെ അനുഭവപ്പെടാറുന്ടെന്ന് ആയിഷാക്ക് അനുഭവങ്ങളില്‍ നിന്നും അറിവുള്ളതാണ്. ആ സംഭവങ്ങള്‍ ഓര്‍ക്കുന്നത് തന്നെ അവളുടെ കുഞ്ഞു മനസ്സില്‍ തേങ്ങലുകള്‍ തീര്‍ക്കും. അങ്ങിനെ സംഭവിക്കുന്ന പക്ഷം തന്റെ കൊച്ചു മുറിയുടെ മൂലയിലുള്ള ഭൂഗര്‍ഭ അറയിലേക്ക് ഇറങ്ങി ഒളിച്ചിരിക്കാന്‍ ഉമ്മ അവളെ പഠിപ്പിച്ചിട്ടുണ്ട്. അതിനാല്‍ റോഡിലൂടെ പോകുന്ന വാഹനങ്ങളിലും അവളുടെ ശ്രദ്ധയുണ്ടാകാറുണ്ട്. വാഹനത്തിന്റെ ശബ്ദത്തില്‍ നിന്നും അവ വലുതാണോ ചെറുതാണോ എന്ന് മാത്രം അവള്‍ തിരിച്ചറിഞ്ഞു.

അന്ന് സന്ധ്യയോടടുത് അവളുടെ ഉമ്മ വന്നു. അത്രയും നേരം തന്റെ തങ്കക്കുടത്തെ കാണാതിരുന്നതിന്റെ സങ്കടത്താല്‍ ആ ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. അവളെ വാരിയെടുത്തു മാറോടു ചേര്‍ത്ത് അവര്‍ അവളെ മതിവരുവോളം ഉമ്മകള്‍ നല്‍കി. ഉമ്മയുടെ സാമീപ്യം തന്നെ ആയിഷാടെ കൊച്ചു മുഖം സന്തോഷത്താല്‍ പ്രകാശിതമായിരുന്നു. ഉമ്മ വന്നാല്‍ പിന്നെ അവള്‍ ചൂരല്‍ വടി അതിന്റെ സ്ഥാനത്ത് കൊണ്ടുവെക്കും, പക്ഷെ ലൈല അവളുടെ കയ്യില്‍ തന്നെയുണ്ടാകും. ഉമ്മ വന്നാല്‍ പിന്നെ അവളുടെ കൊഞ്ചലും സംസാരങ്ങളും എല്ലാം പിന്നെ ഉമ്മയോടാണ്. അപ്പോഴാണ്‌ അന്നന്ന് തോന്നുന്ന സംശയങ്ങളും തനിക്കു അറിയേണ്ടതിനെ പറ്റിയും പിന്നെയീ ആകാശത്തിന് കീഴെയുള്ള എല്ലാവിധ കാര്യങ്ങളെ പ്പറ്റിയും അവള്‍ക്കറിയാവുന്നത് പോലെ ചോദിക്കുന്നത്. അവളുടെ കണ്ണുകളില്‍ ഉറക്കം വരുന്നത് വരെ അവരങ്ങിനെ സംസാരിച്ചു കിടക്കും. പട്ടാളം ആക്രമിക്കാന്‍ വരുന്നതും, ബോംബുകള്‍ വര്ഷിക്കുന്നതും, അവര്‍ക്ക് കുടിവെള്ളവും ഭക്ഷണവും നിഷേധിക്കുന്നതും മറ്റും എന്തിനാണെന്ന് അവളുടെ കുഞ്ഞുമനസ്സിന് ഇപ്പോഴും പിടികിട്ടിയിട്ടില്ല. നിസ്സഹായരായ തന്നെയും തന്റെ ഉമ്മയെയും ദ്രോഹിക്കുന്ന ശത്രുക്കള്‍ക്ക് നല്ലബുദ്ധി വരാന്‍ അവള്‍ എന്നും ദൈവത്തെ വിളിച്ചു പ്രാര്‍ത്ഥിച്ചു.
തന്റെ ഉപ്പയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉമ്മാടെ നിലയ്ക്കാത്ത കണ്ണീര്‍ പ്രവാത്തിലാണ് ഉത്തരങ്ങള്‍ അവസാനിക്കാറ്. ആര്‍ക്കും വേണ്ടാത്ത രണ്ടു മനുഷ്യക്കോലങ്ങള്‍ നിസ്സഹായതയുടെ രാത്രികളില്‍ ദൈവ സന്നിധിയില്‍ എല്ലാം സമര്‍പ്പിച്ച്‌ അല്പ്പായുസ്സുകലായ മറവിയുടെ യാമാങ്ങളിലേക്ക് അലിഞ്ഞു ചേര്‍ന്നു.

പിറ്റേ ദിവസത്തിലെ പ്രഭാതത്തിലെ കാറ്റിനു തണുപ്പ് അല്‍പ്പം കൂടുതലുണ്ടോ എന്ന് ആയിഷാന്റെ ഉമ്മ സംശയിച്ചു. വിളവെടുപ്പായതിനാല്‍ ഇന്നും അവര്‍ക്ക് തോട്ടത്തില്‍ പണിയുണ്ട്. അന്ന് പണിക്കു പോകാന്‍ ആ ഉമ്മാക്ക് തോന്നിയില്ലെന്കിലും തന്റെ തങ്കക്കുടത്തിനെ പട്ടിണിക്കിടാന്‍ ഇടവരുമല്ലോ എന്നോര്‍ത്ത് അവളുടെ കുഞ്ഞിക്കവിളില്‍ ഒരുപാട് ചുംബനങ്ങള്‍ നല്‍കിയാണ്‌ ഉമ്മ ഒലിവ് കായ്ച്ചു നില്‍ക്കുന്ന തോട്ടത്തിലേക്ക് പോയത്. ആയിഷ അപ്പോഴും നല്ല ഉറക്കത്തിലാണ്. അന്ന് പതിവിലും കൂടുതല്‍ വാഹനങ്ങള്‍ ആ വഴിയിലൂടെ കടന്നു പോയത് ആയിഷ അറിഞ്ഞില്ല. അധികം വൈകാതെ യുദ്ധ സജ്ജമായി ഹെലികോപ്ട്ടെറുകളും യുദ്ധവിമാനങ്ങളും ആകാശത്ത് കൂടി ഇരമ്പിപ്പാഞ്ഞു കൊണ്ടിരുന്നു. കാതടപ്പിക്കുന്ന ഈ ശബ്ദം കേട്ടാണ്‌ ആയിഷ ഉണര്‍ന്നത്. അവള്‍ ഉണര്‍ന്നതും ലൈലയെ മാറോടടക്കിപ്പിടിച്ചു. തന്റെ ചൂരല്‍ വടിക്ക് വേണ്ടി അവള്‍ കുഞ്ഞിക്കൈകളാല്‍ തപ്പിക്കൊണ്ടിരുന്നു.

ഒരു ഏകപക്ഷീയമായ നരനായാട്ടിനുള്ള കോപ്പുകൂട്ടലായിരുന്നു അതെന്ന് പലരും തിരിച്ചറിഞ്ഞു. ഒരു ചെറുവിരല്‍ കൊണ്ടുപോലും അത് തടയാന്‍ ആരും ആ നിസ്സഹായരുടെ ലോകത്തിലേക്ക്‌ വന്നില്ല. കണ്ണുള്ളവര്‍ ആരും അത് കണ്ടതായി ഭാവിച്ചില്ല. ആരുടെയൊക്കെയോ വികലമായ ചില തീരുമാനങ്ങള്‍ അവിടെ നടമാടാന്‍ പോകുകയാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഒലിവ് തോട്ടത്തില്‍ നിന്നും ആയിഷാന്റെ ഉമ്മ അവളുടെ അടുത്തേക്ക് അതിവേഗം ഓടി.
അതിര്‍ത്തിയില്‍ നിന്നും അനവധി യുദ്ധടാങ്കുകള്‍ ആ താഴ്വര ലക്‌ഷ്യം വെച്ച് നീങ്ങിക്കൊണ്ടിരുന്നു. കൃ‌ത്യമായി ഒരു പാതയിലൂടെയല്ലാതെ മുന്നില്‍ കണ്ട വീടുകളും കുടിലുകളും എല്ലാം തട്ടിത്തരിപ്പണമാക്കിയാണ് ടാങ്കുകള്‍ മുന്നോട്ട് വന്നുകൊണ്ടിരുന്നത്‌. ഇരുമ്പ് ബെല്റ്റിനടിയില്‍ പലതും കിടന്നു ഞെരിഞ്ഞമര്‍ന്നു. ജനങ്ങള്‍ ജീവനുവേണ്ടി നെട്ടോട്ടമോടി. ചിലര്‍ കല്ലുകളുമായി ടാങ്കുകളെ നേരിട്ടു. ദുര്‍ബ്ബലമായ ഒരു ചെറുത്തുനില്‍പ്പ്, അല്ലെങ്കില്‍ അവരുടെ ഒരു പ്രതിഷേധം. പക്ഷെ ടാങ്കുകളുടെ ശബ്ദം താഴ്‌വരയുടെ മരണത്തിന്റെ ഇരമ്പലായി മാറുകയായിരുന്നു. കാറ്റിനു ചൂട് പിടിച്ചിരിക്കുന്നു. കാറ്റില്‍ രക്തത്തിന്റെ മണം കലര്‍ന്ന് തുടങ്ങി.

ആയിഷ തന്റെ ചൂരല്‍ വടി തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ദൂരെ നിന്നും കേട്ടിരുന്ന ഒരു ടാങ്കിന്റെ ശബ്ദം വളരെ വളരെ അടുത്തേക്ക്‌ വരുന്നതായി ആയിഷാക്ക് തോന്നി. ആ കുഞ്ഞുമനസ്സ് ഭയത്താല്‍ പിടഞ്ഞു. അവള്‍ ഉമ്മാനെ ഉറക്കെ വിളിച്ചു. ടാങ്കിന്റെ ശബ്ദം അടുക്കുംതോറും അവളുടെ ശബ്ദം ആ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയി. കണ്ണീര്‍ ചാലുകളില്‍ ഉറവ പിടിച്ച ആ മാലാഖക്കുഞ്ഞ് പേടിച്ചരണ്ടു ഉമ്മാനെ ഉറക്കെ വിളിച്ചു അട്ടഹസിച്ചു കരഞ്ഞു. തന്റെ ചൂരല്‍ തപ്പുന്നതിനിടയില്‍ കയ്യില്‍ കിട്ടിയ ഒരു റൊട്ടിക്കഷ്ണം അവള്‍ മുറുക്കിപ്പിടിച്ചു. നിരങ്ങി നിരങ്ങി മുറിയുടെ മൂലയിലുള്ള ഭൂഗര്‍ഭ അറയിലേക്ക് എത്തിപ്പെടാന്‍ ഒരു വിഫല ശ്രമം നടത്തുന്നതിനിടയില്‍ ഭീകര ശബ്ദത്തില്‍ അവളുടെ മുറിയുടെ ചുമര്‍ ഒരു വശത്തേക്ക്‌ പതിച്ചു. എന്തോ അത്യാഹിതം സംഭവിക്കാന്‍ പോകുന്നെന്നു മനസ്സിലായ ആയിഷ പെട്ടെന്ന് കരച്ചില്‍ നിര്‍ത്തി.അവളുടെ കുഞ്ഞു മനസ്സില്‍ അവള്‍ എന്തോ തീരുമാനിച്ചിരിക്കുന്നു.അവളുടെ ചുണ്ടുകള്‍ എന്തോ മന്ത്രിച്ചുകൊണ്ടിരുന്നു. അവസാനമെന്നോണം ഒരിക്കല്‍ കൂടി അവള്‍ തന്റെ ഉമ്മാനെ വിളിച്ച് പറഞ്ഞു "ഉമ്മാ ദൈവത്തിന്റെ രക്ഷയും കരുണയും ഉമ്മാക്കുണ്ടാകട്ടെ എന്റെ പ്രിയ ഉമ്മാ" ഇടറിയ കണ്ഠത്തില്‍ നിന്നും വാക്കുകള്‍ തെങ്ങലുകളായാണ് പുറത്തേക്കു വന്നത്. എന്നിട്ടവള്‍ കാല്‍ മുട്ടുകളില്‍ ഇരുന്നു നെറ്റിത്തടം ഭൂമിയില്‍ അമര്‍ത്തി വെച്ച് ദൈവത്തോട് തന്റെ കൊച്ചു രാജ്യത്തിന് വേണ്ടി പ്രാര്‍ത്തിച്ചു. അവളുടെ തിളക്കമില്ലാത്ത കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ആ മണ്ണിനെ കുളിരണിയിച്ചു. ടാങ്കിന്റെ ഇരുമ്പ് ബെല്‍ട്ട്‌ ആയിഷാടെ പിഞ്ചു ശരീരത്തിലൂടെ ഒരു മടിയും കൂടാതെ കയറിയിറങ്ങിപ്പോയി.തന്റെ കയ്യില്‍ ഒട്ടിച്ചേര്‍ന്ന ലൈലയും മറുകയ്യിലെ റൊട്ടിയും പുതിയ തിളക്കമാര്‍ന്ന ചുവപ്പണിഞ്ഞിരുന്നു.

അല്‍ ഹാസ താഴ്വരയില്‍ നിന്നും ഇപ്പോഴും നിങ്ങള്‍ക്ക് എന്റെ ആയിഷയുടെ ദീന രോദനം കേള്‍ക്കാം...ഒന്ന് ചെവിയോര്‍ത്തു നോക്കു...നിങ്ങളും കേള്‍ക്കുന്നില്ലേ? ആയിഷാ എന്റെ പ്രിയപ്പെട്ട ആയിഷാ.

(ഗാസയില്‍ പൊലിഞ്ഞ കുരുന്നു ജീവനുകള്‍ക്ക് മുന്നില്‍ ഒരിറ്റു കണ്ണീരോടെ ഈ കഥ ഞാന്‍ സമര്‍പ്പിക്കുന്നു)

Monday, May 25, 2009

ബംഗ്ലാവിലെ പ്രേതം

കേരളത്തില്‍ തേങ്ങയേക്കാള്‍ കൂടുതല്‍ ജോലിയില്ലാത്ത ബിരുദധാരികളുണ്ട് എന്ന ഒരു സിനിമാ നടന്റെ കണ്ടെത്തല്‍ സത്യമാണെന്ന് വിശ്വസിച്ചിരുന്ന കാലം. ശകാരങ്ങളെയും,ആക്ഷേപങ്ങളെയും ഒരു പൂമാല കണക്കെ നെഞ്ചില്‍ ഒരു ധീരമായ ചുവടുവെപ്പുകള്‍ നടത്തിക്കൊണ്ടിരുന്ന ചരിത്രപരമായ ഒരു കാലഘട്ടം!

ആയിടയ്ക്കാണ് ടൌണില്‍ നിന്നും ജോലിക്കുള്ള ഒരു ഇന്റര്‍വ്യൂ കാര്‍ഡ് കിട്ടിയത്. ടൌണിലെ ഏറ്റവും പ്രശസ്തമായ ഒരു സ്വകാര്യ സ്ഥാപനം! അവിടെ ജോലി ലഭിക്കുക എന്നത് ഏതോരു ചെറുപ്പക്കാരനും സ്വപ്നം കണ്ടു നടന്നിരുന്ന ഒരു സമയവുമായിരുന്നു അത്. ഏതെങ്കിലും ഒരു ശുപാര്‍ശ ഉണ്ടായിരുന്നെങ്കില്‍ ആ ജോലി ലഭിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഒരു സുഹൃത്തില്‍ നിന്നും മനസ്സിലാക്കി. അന്ന് രാത്രിയില്‍ തന്നെ എന്റെ നാട്ടിലുള്ള ഒരു കോളേജ് അധ്യാപകന്റെ വീട്ടില്‍ ചെന്ന് ശുപാര്‍ശക്ക് വല്ല വഴിയും ഉണ്ടാവുമോ എന്ന് അന്വേഷിച്ചു. സാറിന്റെ ഒരു ശിഷ്യനാണ് അവിടെ ജനറല്‍ മാനേജരായി ജോലി ചെയ്യുന്നതെന്ന് എന്നുള്ള വിവരവും എനിക്ക് കിട്ടിയിരുന്നു.
"അല്ല, സാറൊന്നും പറഞ്ഞില്ല" നീണ്ട മൌനം ഭഞ്ജിച്ചു ഞാന്‍ ചോദിച്ചു.
"അയാളോട് പറഞ്ഞിട്ട് ഗുണമുണ്ടാവുമെന്നു തോന്നുന്നില്ല, അയാളെ ബുദ്ധിമുട്ടിക്കേണ്ട"
സാറിന്റെ ആ വാക്കുകള്‍ എന്റെ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തി. ദയനീയമായി ഞാന്‍ സാറിനെ നോക്കി.
"ഇയാള്‍ക്ക് തിരക്കില്ലല്ലോ? ഈ പറയുന്ന കമ്പനിയുടെ ഉടമസ്ഥന്റെ അമ്മ ഒരു ടീച്ചറാണ്, ഞാന്‍ അറിയും അവരെ. കുറെക്കാലമായി അവരെക്കുറിച്ചു അറിവൊന്നും ഇല്ല. അവരെ കണ്ടാല്‍ ഒരു പക്ഷെ കാര്യം നടന്നേക്കാം!
വീണ്ടും എന്നില്‍ പ്രതീക്ഷകള്‍ നാമ്പെടുത്തു.
"എനിക്ക് തിരക്കില്ല സാര്‍, അവരുടെ അഡ്രസ്സ് കിട്ടിയാല്‍ ഞാനൊന്ന് ശ്രമിച്ചു നോക്കാം!" ഞാന്‍ പ്രതീക്ഷയോടെ സാറിനെ നോക്കി.
"ഞാന്‍ അവരുടെ അഡ്രസ്സ് ഒന്ന് തപ്പിയെടുക്കട്ടെ, കുറച്ചു കാത്തിരിക്കുന്നതില്‍ ബുദ്ധിമുട്ടില്ലല്ലോ അല്ലെ?
"ഇല്ല സാര്‍, ഞാന്‍ വെയിറ്റ് ചെയ്യാം" എനിക്ക് വളരെ സന്തോഷമായി, സാര്‍ അകത്തേക്ക് പോയി, ഇഷ്ട ദൈവങ്ങളെ മനസ്സില്‍ ഓര്‍ത്ത്‌ കൊണ്ട് ഞാന്‍ ആ ഉമ്മറത്ത് പ്രതീക്ഷയോടെ ഇരുന്നു.
"ഇതാണ് അഡ്രസ്സ്" സാറിന്റെ ശബ്ദം എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി, ഞാന്‍ എഴുനേറ്റു നിന്നു.
"ഇതില്‍ ഒരു കത്തും ഉണ്ട്. അവര്‍ ഏതോ ഒരു ബംഗ്ലാവ് വാങ്ങി അങ്ങോട്ട്‌ താമസം മാറി എന്നാണ് അവസാനം കണ്ടപ്പോള്‍ പറഞ്ഞത്.അതിപ്പോള്‍ ഒരു നാലഞ്ചു കൊല്ലം മുന്‍പാ, ഇപ്പോള്‍ അവര്‍ അവിടെത്തന്നെ ഉണ്ടാകുമോ എന്ന് പോലും ഉറപ്പൊന്നും ഇല്ല, എങ്കിലും ഒന്ന് പോയി നോക്ക്, അവര്‍ വിചാരിച്ചാല്‍ ഉറപ്പായും കാര്യം നടക്കും"
സാറിന്റെ അനുഗ്രഹം വാങ്ങി അവിടന്ന് തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ ബംഗ്ലാവും ടീച്ചറുമൊക്കെയായിരുന്നു മനസ്സില്‍.

പിറ്റേന്ന് തന്നെ ഞാന്‍ ടീച്ചറെ അന്വേഷിച്ചു പോകാന്‍ തീരുമാനിച്ചു.
സാറ് തന്ന അഡ്രസ്സ് പ്രകാരം ഒരു മലയോര ഗ്രാമത്തിലാണ് ടീച്ചറുടെ ബംഗ്ലാവ്. എനിക്ക് തീര്‍ത്തും അപരിചിതമായ ഒരു ഒറ്റപ്പെട്ട പ്രദേശമായിരുന്നു അത്. സമയം സന്ധ്യയോടടുത്തിരിക്കുന്നു. ബസ്സിറങ്ങി അടുത്ത് കണ്ട ഒരു ചെറിയ പെട്ടിപ്പീടികയില്‍ ചെന്ന് ഞാന്‍ ബംഗ്ലാവിലേക്കുള്ള വഴി അന്വേഷിച്ചു. കടക്കാരന്‍ എന്നെ സൂക്ഷിച്ചൊന്നു നോക്കി.
"എവിടുന്നു വര്വാ? കടക്കാരന്റെ ചോദ്യം.
"കുറച്ചു ദൂരേന്നാ, ടീച്ചര്‍ക്ക്‌ കൊടുക്കാന്‍ ഒരുകത്തുമായി വര്വാ"എന്റെ മറുപടി കേട്ട അയാള്‍ ഒരു ഒറ്റയടിപ്പാത കാണിച്ചു അതിലൂടെ ഒരു പത്തടി നടന്നാല്‍ ടീച്ചറുടെ ബംഗ്ലാവിലെത്താമെന്നു പറഞ്ഞു. ഞാന്‍ നടന്ന് അയാളുടെ കണ്ണില്‍ നിന്നും മറയുന്നത് വരെ അയാള്‍ എന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നെന്നു ഞാന്‍ മനസ്സിലാക്കി. ഒരു കുന്നിന്‍ ചരുവിലേക്ക് പടര്‍ന്നു കയറുന്ന ആ പാത വൃക്ഷലതാതികള്‍ തീര്‍ത്ത ഒരു ഗുഹയിലേക്ക് കയറിപ്പോകുന്ന പോലെ എനിക്ക് തോന്നി. ഒരു സര്‍പ്പക്കാവിന്റെ സകല ലക്ഷണങ്ങളും ആ പ്രദേശത്തിന് ഉണ്ടായിരുന്നു.. മുന്നോട്ടു നടക്കുംതോറും എന്റെ ദൂരക്കാഴ്ച്ചകളെ ഇരുട്ട് വിഴുങ്ങിക്കൊണ്ടിരുന്നു.

ശബ്ദ മുഖരിതമായ ആ കാവില്‍ നിന്നും പുറത്തു കടക്കാന്‍ ഞാന്‍ എന്റെ നടത്തത്തിന്റെ വേഗത കൂട്ടി. അല്‍പ്പം ദൂരം പിന്നിട്ടപ്പോള്‍ പിന്നില്‍ നിന്നും ആരോ വിളിക്കുന്നത്‌ പോലെ ഒരു ശബ്ദം കേട്ടു.ഞാന്‍ തിരിഞ്ഞുനോക്കിയെങ്കിലും ആരെയും കണ്ടില്ല. അത് വെറുതേ തോന്നിയതാവും എന്ന് കരുതി ഞാന്‍ നടക്കാന്‍ തുടങ്ങിയതും പിന്നില്‍നിന്നും വീണ്ടും അതേ ശബ്ദം! ഇപ്രാവശ്യം ഒരു ചെറിയ ആള്‍രൂപം എന്റെ നേര്‍ക്ക്‌ വരുന്നതായി ഞാന്‍ കണ്ടു. മനസ്സിലെ ധൈര്യമെല്ലാം ചോര്‍ന്നു പോകുന്നതായി തോന്നി. തൊണ്ടയിലെ വെള്ളമെല്ലാം വറ്റിവരണ്ടു. ആ രൂപം എന്റെ അടുത്തെത്തും തോറും എന്റെ നെഞ്ചിടിപ്പ് കൂടി. ഒരു കുട്ടിയാണ് വരുന്നതെന്ന് അടുത്തെത്തുമ്പോഴേക്കും എനിക്ക് മനസ്സിലായി. എന്റെ ശ്വാസം നേരെയായി. ഒരു കൊച്ചു കുട്ടി ഏതാണ്ട് പത്തുപതിനൊന്നു വയസു പ്രായം വരും, അവന്‍ അടുത്ത് വന്നു ചോദിച്ചു,

"ചേട്ടന്‍ ബംഗ്ലാവിലേക്കാണോ?
അതെയെന്നു ഞാന്‍.
"എന്തിനാ ഈ സന്ധ്യാനേരത്ത് ഈ വഴി ഒറ്റയ്ക്ക് വന്നത്? ചേട്ടന് പേടിയില്ലേ?
എന്റെ ഉള്ളൊന്നു വിറച്ചു, ഇവന്‍ ഇനി വല്ല പ്രേതമോ മറ്റോ ആവുമോ എന്നൊരു പേടി തോന്നിയെങ്കിലും അത് മറച്ചു വെച്ച് ഞാന്‍ പറഞ്ഞു. എനിക്ക് പേടിയൊന്നും ഇല്ല, ഈ വഴി പോയാല്‍ എന്താ വല്ല പ്രശ്നവുമുണ്ടോ?
"പ്രശ്നമൊന്നും ഉണ്ടായിട്ടല്ല, ഈ നാട്ടുകാരൊക്കെ പറയുന്നത് ഈ വഴി അസമയത്ത് പോയാല്‍ പ്രേതത്തെ കാണുമെന്നാ,അത്കൊണ്ടല്ലേ ആരും ഈ വഴി വരാത്തത്, പ്രത്യേകിച്ചു ആ ബംഗ്ലാവിലാത്രെ പ്രേതങ്ങളുടെ സങ്കേതം".
ഞാന്‍ വല്ലാത്തൊരു പ്രതിസന്ധിയിലായി.മുന്നോട്ടു നടക്കണോ വേണ്ടയോ എന്ന് വരെ ചിന്തിച്ചു.എങ്കിലും ധൈര്യമുന്ടെന്നു വരുത്തി ഞാന്‍ സംഭാഷണം തുടര്‍ന്നു, എന്താ നിന്റെ പേര്?
"രാഘവന്‍ എന്നാ"
ഇത്തിരി പഴയ പേരാണല്ലോ, രാഘവന്റെ.
"എന്റെ മുത്തച്ഛന്റെ പേരാ"
ആട്ടെ ഈ ബന്ഗ്ലാവില്‍ പ്രേതം ഉണ്ടെന്നു പറയുന്നത് സത്യമാണോ രാഘവാ? നീയെങ്ങാനും കണ്ടിട്ടുണ്ടോ ഈ പ്രേതത്തെ?
"ഒരു പ്രേതോം മണ്ണാങ്കട്ടേം ഇല്ല, അതൊക്കെ ഈ നാട്ടുകാര് വെറുതേ പറയുന്നതല്ലേ? അവിടെ ഒരു പാവം ടീച്ചറാ താമസിക്കുന്നത്"
എനിക്ക് ആശ്വാസമായി,ഞാന്‍ നടത്തത്തിന്റെ വെഗതയൊന്നു കുറച്ചു.
അപ്പോള്‍ പിന്നെ ഈ നാട്ടുകാര്‍ ആ ബംഗ്ലാവില്‍ പ്രേതം ഉണ്ടെന്നു വെറുതേ പറഞ്ഞു നടക്കുന്നതാണോ?

"ബംഗ്ലാവിന്ന് അസമയങ്ങളില്‍ ഉറക്കെയുള്ള ചിരികളും കരച്ചിലും കൂവലുമൊക്കെ കേള്‍ക്കാരുണ്ടത്രേ! ഈ നാട്ടില് പലരും കേട്ടിട്ടുണ്ടത്രേ, പക്ഷെ അതൊക്കെ ആളുകള്‍ പേടിപ്പിക്കാന്‍ പറയുന്നതാ.ഞാനാ ബംഗ്ലാവില്‍ പോകാറുണ്ട്, അവിടെ പ്രായമായ ഒരു ടീച്ചരുണ്ട്, എന്നെ വല്യ കാര്യാ, പക്ഷെ ആ ടീച്ചറെ നോക്കാന്‍ ആരും ഇല്യ!. എന്നെ കാണുമ്പോഴൊക്കെ കെട്ടിപ്പിടിച്ചു കരയും, ഒരു പാട് ഉമ്മകള്‍ തരും,ഞാനവരെ അമ്മേന്നാ വിളിക്ക്യാ"രാഘവന്‍ ടീച്ചരെക്കുരിച്ചു പറയുമ്പോള്‍ വളരെ ഉത്സാഹത്തിലായിരുന്നു,അവന്റെ കണ്ണുകള്‍ തിളങ്ങുന്നതായി എനിക്ക് തോന്നി.

ഇനി എത്ര ദൂരമുണ്ട് രാഘവാ? എന്റെ ആകാംഷ ഉള്ളില്‍ വെച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.
"കുറച്ചും കൂടി പോകണം. അല്ല! ചേട്ടനെന്തിനാ ടീച്ചറെ കാണുന്നത്? വല്ല ആവശ്യവും ഉണ്ടോ? അല്ലെന്കിലും ഈ ടീച്ചറെ കണ്ടിട്ട് എന്ത് സഹായം കിട്ടാനാ?"

അവന്റെ ചോദ്യത്തിന് കൃത്യമായി ഉത്തരം ഞാന്‍ പറഞ്ഞില്ല. "വെറുതേ ഒരൂട്ടം സംസാരിക്കാനുണ്ട്, ഒരു ജോലിക്കര്യാണ്ന്നു കൂട്ടിക്കോളൂ." അവനു മനസ്സിലായില്ലെന്ന് എനിക്ക് തോന്നി എങ്കിലും അവന്‍ തലയാട്ടി. ടീച്ചര്‍ക്ക് ഒരു മകനുണ്ടല്ലോ? അയാളിവിടെ വരാറില്ലേ?
"ഒന്നല്ല ടീച്ചര്‍ക്ക് രണ്ടു ആണ്‍മക്കളാ.ഒരു മകനും ഭാര്യയും പിന്നേ എന്റെ അത്രേം പോന്ന ഒരു കുട്ടിയും വിഷം കഴിച്ചു മരിച്ചതാ.ഏട്ടനും അനിയനും തമ്മിലുള്ള വഴക്കാത്രേ കാരണം.ഒരു മകനാണ് ടൌണില്‍ വലിയ ഫാക്ടറിയൊക്കെയുള്ള വലിയ മുതലാളി. അയാള്‍ ഏട്ടന്‍ മരിച്ചതില്‍ പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല".
"ഈ ടീച്ചര്‍ക്ക് ബന്ധുക്കളായി വേറെ ആരും ഇല്ലേ?
"അതൊന്നും ഇന്നാട്ടില്‍ ആര്‍ക്കും അറിഞ്ഞൂടാ ചേട്ടാ, ദുര്‍മ്മരണങ്ങള്‍ നടന്ന ഒരു ബംഗ്ലാവായതിനാല്‍ ആരും ആ ടീച്ചറെ അന്വേഷിച്ചു പോകാറില്ല. പക്ഷെ ഞാന്‍ ഇടയ്ക്കു പോയി ടീച്ചറെ കാണാറുണ്ട്‌."
ഞങ്ങള്‍ ആ ബംഗ്ലാവിന്റെ വലിയ ഗേറ്റിനു മുന്നിലെത്തി. ശരിക്കും ഒരു ഭാര്‍ഗ്ഗവീ നിലയം തന്നെയെന്ന്‌ എനിക്ക് തോന്നി. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.
"അതാ ചേട്ടാ,അതാണ്‌ ബംഗ്ലാവ്. ഞാന്‍ ഇനി പോകട്ടെ വീട്ടില്‍ തിരക്കുന്നുണ്ടാകും" അതും പറഞ്ഞു രാഘവന്‍ ഇരുട്ടിലേക്ക് ഓടി മറഞ്ഞു. ഒരു നന്ദിവാക്ക് പറയുന്നത് കേള്‍ക്കാന്‍ പോലും അവന്‍ നിന്നില്ലല്ലോ എന്ന് ഞാനോര്‍ത്തു.

ആ വലിയ ഗെയ്റ്റ് അല്പം പ്രയാസപ്പെട്ടാണെങ്കിലും ഞാന്‍ തുറന്നു. നടപ്പാതയില്‍ പുല്ലുകള്‍ വളര്‍ന്നിരിക്കുന്നു. പൂന്തോട്ടത്തിലെ ചെടികളില്‍ അധികവും ഉണങ്ങിയതുപോലെ തോന്നി, എങ്കിലും മുല്ലപ്പൂവിന്റെ ഒരു സുഗന്ധമായിരുന്നു അവിടത്തെ ഇളം കാറ്റിനും. ഒരു ചെറിയ ബള്‍ബ് പ്രകാശിക്കുന്നത് ഒഴിച്ചാല്‍ എങ്ങും ഇരുട്ട് പരന്നിരുന്നു. ഞാന്‍ ചുറ്റുമൊന്നു കണ്ണോടിച്ചു. ഇരുട്ടില്‍ നിന്നും ആരൊക്കെയോ എന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നൊരു തോന്നല്‍ എനിക്കുണ്ടായി. കണ്ണെത്തും ദൂരത്തൊന്നും ഒരു മിന്നാമിനുങ്ങിന്റെ വെട്ടം പോലും കാണാനില്ല എന്ന് എനിക്ക് മനസ്സിലായി. രാഘവന്‍ പറഞ്ഞ ദുര്‍മ്മരണങ്ങളും, പ്രേതങ്ങളുമൊക്കെ മനസ്സില്‍ ചില നടുക്കങ്ങലോടെ മിന്നി മറഞ്ഞു. എങ്കിലും ധൈര്യം ചോര്‍നിട്ടില്ല എന്ന് തന്നെ ഞാന്‍ വിശ്വസിക്കാന്‍ ശ്രമിച്ചു. കോളിംഗ് ബെല്ലില്‍ ഞാന്‍ രണ്ടു തവണ വിരലമര്‍ത്തി കാത്തു നിന്നു. അകത്ത് നിന്നും പ്രതികരണങ്ങള്‍ ഒന്നുമുണ്ടായില്ല. ഞാന്‍ വീണ്ടും ബെല്ലില്‍ അമര്‍ത്തി. അകത്ത് നിന്നും ആരോ നടന്നടുക്കുന്നതായി എനിക്ക് തോന്നി.വലിയൊരു ഞരക്കത്തോടെ ആ വലിയ വാതിലുകള്‍ എനിക്ക് മുമ്പില്‍ മലര്‍ക്കെ തുറന്നു. അരണ്ട വെളിച്ചത്തില്‍ കണ്ട ആ രൂപം കണ്ട് ഞാനൊന്നു ഭയന്ന് പിറകോട്ട്‌ മാറി.

"പേടിച്ചു പോയോ? സൌമ്യമായ ആ ചോദ്യത്തോടൊപ്പം അവര്‍ ഉള്ളിലെ ലയിറ്റ് തെളിയിച്ചു.
പ്രായമായ ഒരു സ്ത്രീ, അനുസരനയില്ലാതേ കിടക്കുന്ന തലമുടി,വലിച്ചു വാരിയുടുത്ത പോലെ സാരി ചുറ്റിയിരിക്കുന്നു, കണ്‍ തടങ്ങളിലെ കറുപ്പ് നല്ല പോലെ ദൃശ്യമാകുന്നു,കാഴ്ചയില്‍ തീര്‍ത്തും അവശ.

"എന്താടോ പേടിച്ചു പോയോ? അവര്‍ വീണ്ടും ചോദിച്ചു.

എനിക്ക് വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങുന്നതായി തോന്നി. എന്തെങ്കിലും പറയാന്‍ നാവ് വഴങ്ങാത്തത് പോലെ തോന്നി. ഒരു പ്രേതത്തിന്റെ മുന്പിലാണോ നില്‍ക്കുന്നതെന്ന് ഒരു നിമിഷം ഞാന്‍ തെറ്റിധരിച്ചു. ഭയത്താല്‍ കണ്ണില്‍ ഇരുട്ട് കയറിയെങ്കിലും ഞാന്‍ അവരോടു ചോദിച്ചു, ഈ ടീച്ചര്‍....

അവര്‍ ചെറുതായൊന്നു പുഞ്ചിരിച്ചു, "പേടിക്കേണ്ട ഞാന്‍ തന്നെയാണ് ആ ടീച്ചര്‍, പ്രേതമൊന്നുമല്ല മോനെ,
അതൊക്കെ നാട്ടുകാര്‍ വെറുതേ പറയുന്നതാ. താന്‍ അകത്തെക്കു കയറി വാ"

എനിക്ക് അപ്പോഴും പേടി മാറിയിട്ടുണ്ടായിരുന്നില്ല. ഞാന്‍ വെറുതേ പേടിക്കുകയാനെന്നു എനിക്ക് മനസ്സിലായി. അവര്‍ വളരെ സൌമ്യമായി എന്നോട് ഇരിക്കാന്‍ പറഞ്ഞു. നാട്ടുകാര്‍ പ്രേതമെന്നു വിളിച്ച ആ പാവം ടീച്ചറുടെ മുന്നില്‍ അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാന്‍ ഇരുന്നു.ഞാന്‍ വന്ന കാര്യം പറഞ്ഞു, സാറിന്റെ കത്തും ടീച്ചര്‍ക്ക് കൊടുത്തു. ടീച്ചര്‍ ആ കത്ത് വായിച്ചതിനു ശേഷം വീണ്ടും ഒന്ന് ചിരിച്ചു, ഞാന്‍ ടീച്ചറെ തന്നെ ശ്രദ്ധിച്ചു.

"അപ്പോള്‍ ശുപാര്‍ശക്ക് വന്നതാണല്ലേ? ടീച്ചര്‍ ഒരു നെടുവീര്‍പ്പിനു ശേഷം തുടര്‍ന്നു,
"മകന്‍,ഭാര്യ, മക്കള്‍ എല്ലാം എനിക്ക് അന്യമായ പദങ്ങളാണ് കുഞ്ഞേ. നീയാ ഫോണ്‍ കണ്ടോ? വല്ലപ്പോഴും ആ ഫോണില്‍ നിന്നും ഒരു ശബ്ദമുണ്ടാകുമെന്ന് കരുതി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാത്തിരിക്കയാണ് ഞാന്‍. ഇവിടെ ഒരമ്മ ജീവിചിരിക്കുന്നുന്ടെന്നോ മരിച്ചെന്നോ എന്റെ മകന്‍ അന്വേഷിക്കാറില്ല. എന്റെ മകനെ കണ്ടിട്ട് എത്രയോ കൊല്ലങ്ങളായി മോനെ"

ടീച്ചര്‍ ഒന്ന് നിര്‍ത്തി, ആ കണ്ടം ഇടറാന്‍ തുടങ്ങിയിരിക്കുന്നു. ഒരു നിസ്സഹായായ ഒരമ്മയുടെ ദയനീയമായ വാക്കുകള്‍ എന്നില്‍ നൊമ്പരം പടര്‍ത്തി. ടീച്ചര്‍ തുടര്‍ന്നു.

"ഇവിടത്തെ ഈ അസ്ഥിത്തറകളെല്ലാം വിട്ട്‌ അവനോടൊപ്പം ടൌണിലേക്ക് പോകാന്‍ എനിക്ക് മനസ്സുവന്നില്ല. എന്റെ മകന്റെ കുഞ്ഞുങ്ങളെപ്പോലും ഞാന്‍ കണ്ടിട്ടില്ല. അവന്‍ എന്നും ബിസിനെസ്സ് യാത്രകളിലും മറ്റുമായി തിരക്കിലേക്ക് ഊളിയിട്ടപ്പോള്‍ ഈ കരയില്‍ ഞാന്‍ ഒറ്റയ്ക്കായി. ചിലപ്പോള്‍ സങ്കടം കൊണ്ട് ഉറക്ക കരയും ചിലപ്പോള്‍ ചിരിക്കും,ഒറ്റയ്ക്ക് സംസാരിക്കും,സമയം നോക്കാതായി, തീയ്യതി അറിയാന്ടായി,ഞാന്‍ ഞാന്‍ മാത്രമായി ചുരുങ്ങി. നാട്ടുകാര്‍ക്ക് ഒരു പ്രേതത്തെ സൃഷ്ട്ടിക്കാന്‍ ഇതിലും കൂടുതല്‍ എന്തെങ്കിലും വേണോ?

ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, ആ മാതൃ ദുഖത്തിന് മുന്നില്‍ എനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.കുറെ നേരത്തേക്ക് അവിടം വല്ലാത്ത നിശബ്ദതയായിരുന്നു.

"മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്നു പണ്ടാരോ പറഞ്ഞത് എത്ര പരമമായ സത്യം"! ടീച്ചറാണ് നിശ്ശബ്ദത ഭഞ്ചിച്ചത്, ഇനിയും ജീവിച്ചു തീര്‍ത്ത അത്രയൊന്നും ഇനി ജീവിക്കെണ്ടല്ലോ. നാട്ടുകാരുടെ പ്രേതമായിട്ടാണെങ്കില്‍ അങ്ങിനെ!ഇനിയൊരു ആത്മഹത്യ വയ്യ. നിന്നെ സഹായിക്കാന്‍ എനിക്ക് കഴിയില്ല മോനെ,എന്നോട് ക്ഷമിക്കൂ, നിന്റെ നെറുകയില്‍ കൈ വെച്ച് അനുഗ്രഹിക്കാന്‍ മാത്രമേ ഇപ്പോള്‍ എനിക്ക് കഴിയൂ. ഭൂമിയില്‍ ആര്‍ക്കും വേണ്ടാത്ത എത്രയോ മനുഷ്യരില്ലേ? അവരില്‍ ഒരുവളായി ഇനിയുള്ള കാലവും ഞാന്‍ ഇവിടെ കഴിഞ്ഞോളാം...എന്നോട് പൊറുക്കൂ....സോറി..സോറി..... "

ടീച്ചര്‍ പിന്നെയും പിറു പിറുത്തു കൊണ്ടിരുന്നു.വൃദ്ധ സദനങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്നവരെക്കാള്‍ വളരെ ദയനീയമായ ഒരു ചുറ്റുപാടില്‍ ജീവിക്കുന്ന ആ ടീച്ചറുടെ മുഖം, തിരിച്ചുള്ള എന്റെ യാത്രയില്‍ മനസ്സില്‍ വല്ലാത്തൊരു വേദനയായി അവശേഷിച്ചു.ജീവിത സായാഹ്നം ദരിദ്രമാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ നിന്നും വേറിട്ടൊരു നേര്‍ക്കാഴ്ച!

Friday, May 1, 2009

ശകുനപ്പിഴകള്‍


രാവിലെ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ വലതു ഭാഗം ചേര്‍ന്ന് എഴുന്നേല്‍ക്കാന്‍ രാഹുല്‍ ഈശ്വര്‍ പ്രത്യേകം ശ്രദ്ധിച്ചു. രാഹുല്‍ കടുത്ത ഈശ്വര ഭക്തനോന്നുമല്ല. എങ്കിലും ഈ വിദേശ നഗരത്തിലെ തിരക്ക് പിടിച്ച ജീവിതം അയാളില്‍ ചില മാറ്റങ്ങള്‍ വരുത്തി എന്ന് പറയുന്നതാവും ശരി. സ്വന്തമായി ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ വേണ്ടി അയാള്‍ ദുബായ് നഗരത്തില്‍ വളരെ നാളായി കഷ്ടപ്പെടുകയാണ്.ഇതുവരെ ജീവിതത്തിലെ കഷ്ടപ്പാടുകളില്‍ നിന്നും ഒന്ന് കര കേറാന്‍ അദ്ദേഹത്തിനായില്ല. എങ്കിലും ശുഭ പ്രതീക്ഷയിലാണ് രാഹുല്‍. എല്ലാം ഒരു നാള്‍ ശരിയാകുമെന്ന് അയാള്‍ ഉറച്ചു വിശ്വസിച്ചു.

എന്നാല്‍ ഇന്ന് അയാള്‍ക്ക്‌ വളരെ സുപ്രാധാനമായ ഒരു ദിവസമാണ്‌. അയാളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക്‌ ഇന്ന് ഒരു പ്രൊജക്റ്റ്‌ ലഭിക്കും. അത് കിട്ടിയാല്‍ ഒരു സ്വപ്ന സാക്ഷത്കാരമെന്നോണം അയാളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. ഇതു വരെയുണ്ടായ അയാളുടെ എല്ലാ കടങ്ങളും എല്ലാ പ്രശ്നങ്ങളും തീരും. നാട്ടിലെ ബാങ്ക് ജപ്തിയില്‍ നിന്നും അയാള്‍ക്ക്‌ തന്റെ തറവാട് വീട് രക്ഷിച്ചെടുക്കാം. അച്ഛന്റെ അസ്ഥിത്തറയുള്ള ആ മണ്ണ് നഷ്ടപ്പെടുന്നത് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമായി കരുതിയ രാഹുലിനു ഈ പ്രൊജക്റ്റ്‌ ലഭിക്കുക എന്നത് തീര്‍ത്തും ഒരു ജീവിത പ്രശ്നം തന്നെയാണ്. ആ പ്രൊജക്റ്റ്‌ ഒരു കാരണവശാലും നഷ്ടപ്പെടാതിരിക്കാന്‍ തന്റെ ഭാഗത്ത് നിന്നും ചെറിയ ഒരു കാരണം പോലും ഉണ്ടാകരുത് എന്ന് കരുതിയാണ് അയാള്‍ അന്ന് വലതു വശം ചേര്‍ന്ന്‌ എഴുന്നേറ്റത്‌.

കുളിച്ച് ശുദ്ധനായി ഈശ്വരന്മാര്‍ക്ക് മുന്നില്‍ ദീപം തെളിച്ചുവെച്ച് പതിവിലും നേരം അയാള്‍ കണ്ണുകളടച്ച് പ്രാര്‍ത്തിച്ചു. റൂമില്‍ നിന്നും ഇറങ്ങുന്നതിനു മുമ്പ് ഒന്നും എടുക്കാന്‍ മറന്നിട്ടില്ല എന്നയാള്‍ ഉറപ്പു വരുത്തി. മനസ്സില്‍ മന്ത്രങ്ങള്‍ ഉരുവിട്ട് നടക്കുമ്പോള്‍ പിന്നില്‍ നിന്നും ആരും വിളിക്കല്ലേ എന്ന് അയാള്‍ മനസ്സാല്‍ ആഗ്രഹിച്ചു. ദുബായിയില്‍ നിന്നും മുപ്പതു കിലോമീറ്റെര്‍ അകലെയുള്ള അജ്മാന്‍ എന്ന സ്ഥലത്തേക്കാണ് അയാള്‍ക്ക്‌ പോകേണ്ടത്. ട്രാഫിക് ജാമില്‍ പെട്ട് നേരം വൈകാതിരിക്കാന്‍ അല്പം നേരത്തെയാണ് രാഹുല്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്‌.

കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു പോകാന്‍ തുടങ്ങുമ്പോള്‍ ഒരു മൈന രാഹുലിന്റെ കാറിന്റെ മുന്നില്‍ വന്നിരുന്നു. രാഹുല്‍ വേഗം അതിന്റെ കൂടെ വേറെ മൈനയുണ്ടോ എന്ന് നോക്കി. ആ പരിസരത്തൊന്നും വേറെ മൈനയെ കാണാന്‍ കഴിഞ്ഞില്ല. രാഹുലിന്റെ മുഖത്ത് നിരാശ പടര്‍ന്നു. ഒറ്റ മൈനയെ കാണുന്നത് ആശുഭമാനെന്നൊരു വിശ്വാസം കുട്ടിക്കാലം മുതല്‍ക്കേ രാഹുലിനുണ്ട്. അയാളുടെ മനസ്സ് വെറുതേ അസ്വസ്ഥമായി .

കുട്ടിക്കാലത്ത് ഒറ്റ മൈനയെ കണ്ടു സ്കൂളില്‍ പോയ ദിവസമൊക്കെ കണക്കു മാഷിന്റെ കയ്യില്‍ നിന്നും കണക്കിനു കിട്ടിയിട്ടുണ്ട് അല്ലെങ്കില്‍ അച്ഛന്റെ വക. ഏതായാലും അന്നത്തെ ദിവസം അടി ഉറപ്പായിരുന്നു. അന്ന് മുതല്‍ ഒറ്റ മൈനയെ കാണുമ്പോള്‍ അതൊരു അശുഭ കാഴ്ച്ചയായാണ് രാഹുല്‍ കരുതിപ്പോന്നത്. തന്റെ കാറിനു മുന്നില്‍ വന്നു പെട്ട ഒറ്റ മൈനയും അയാളെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. തന്റെ പ്രൊജക്ടിനെ ഇതു വല്ല വിധേനയും ബാധിക്കുമോയെന്ന് അയാള്‍ വെറുതേ ഭയപ്പെട്ടു. എങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോടെ അയാള്‍ അജ്മാനിലേക്ക് നീങ്ങി. വഴിയില്‍ പതിവില്ലാത്ത ഒരു ട്രാഫിക് ജാം അയാളെ അസ്വസ്ഥനാക്കി. അര മണിക്കൂറിലധികമായി ഒരു ട്രാഫിക്‌ ജാമില്‍ പെട്ട് അയാളുടെ കാര്‍ അല്‍പ്പം പോലും മുന്നോട്ടു നീങ്ങിയില്ല. ഒറ്റ മൈനയെ കണ്ടതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയെന്ന് രാഹുല്‍ മെല്ലെ വിശ്വസിക്കാന്‍ നിര്‍ബന്ധിതനായിത്തുടങ്ങി.

ആ റോഡില്‍ ഒരു ആക്സിടെന്റ്റ് ഉണ്ടായിട്ടുണ്ടെന്ന് എതിര്‍ വശത്തെ വണ്ടിയിലെ ഡ്രൈവര്‍ ആന്ഗ്യം കാണിച്ചതില്‍ നിന്നും അയാള്‍ക്ക്‌ മനസ്സിലായി. മറ്റൊരു റോഡിലൂടെ അജ്മാനിലേക്ക് എത്തിപ്പെടാന്‍ രാഹുല്‍ കാര്‍ മറ്റൊരു റോഡിലേക്ക് തിരിച്ചു. അല്പം വളഞ്ഞാണെങ്കിലും ആ റോഡിലൂടെ തന്റെ ലക്ഷ്യ സ്ഥാനത്ത് എത്താമെന്ന് രാഹുലിനു മനസ്സിലായി. ജനവാസമുള്ള ഒരു പ്രദേശത്ത്‌ കൂടിയാണ് ആ റോഡ് പോകുന്നത്. നിറയെ വളവുകളും തിരിവുകളുമാണ്. ഒറ്റ മൈനയെ കണ്ടതിനാലാണ് തനിക്ക് ഈ വഴി വരേണ്ടി വന്നതെന്ന് അയാള്‍ ഉറച്ചു വിശ്വസിച്ചു.

ഒരു വളവു തിരിഞ്ഞതും ഒരു കറുത്ത പൂച്ച രാഹുലിന്റെ കാറിനു വട്ടം ചാടി. ഒരു കച്ചറ ടിന്നിനടുത്ത്‌ എന്തോ തിന്നു കൊണ്ടു നിന്നിരുന്ന പൂച്ച കാറിന്റെ ശബ്ദം കേട്ട് പേടിച്ചു ഓടിയതാണ്. രാഹുല്‍ ആകെ സ്തബ്ധനായി. താന്‍ ജീവിതത്തില്‍ കാണാന്‍ ഇഷ്ടപ്പെടാത്ത ഒരു കാര്യം തന്റെ ജീവിതത്തിലെ സുപ്രാധാനമായ ദിവസത്തില്‍ കണ്ടിരിക്കുന്നു. അയാള്‍ക്ക്‌ ഭയങ്കര നിരാശ തോന്നി. താന്‍ ഏറ്റവും അധികം ആഗ്രഹിച്ചിരുന്ന ആ പ്രൊജക്റ്റ്‌ തനിക്ക് നഷ്ട്ടപ്പെടുമെന്നു അയാള്‍ ഉറച്ചു വിശ്വസിച്ചു. ഒരു വേള തിരിച്ചു പോയാലോ എന്ന് പോലും അയാള്‍ ചിന്തിച്ചു. എങ്കിലും അപ്പോയന്റ്റ്‌മെന്റ് ഉള്ള സ്ഥിതിക്ക് മാത്രം പോകാമെന്ന് കരുതി അയാള്‍ യാത്ര തുടര്‍ന്നു. എല്ലാം തന്റെ വിധിയാനെന്നോര്‍ത്തു സമാധാനിക്കാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടിരുന്നു. തന്റെ എല്ലാ സ്വപ്നങളും മോഹങ്ങളും ഒരു മരീചിക പോലെയായെന്നു അയാള്‍ക്ക്‌ തോന്നി. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവനെപ്പോലെ അയാള്‍ ആ ഓഫീസിലേക്ക് നടന്നു.

പ്രോജക്ടിന്റെ കാര്യം സംസാരിക്കാന്‍ ഡയരെക്ടര്‍ അല്‍പ്പ സമയത്തിനകം വരുമെന്നും അയാളോട് ഗസ്റ്റ് റൂമില്‍ കാത്തിരിക്കുവാനും റിസപ്ഷനിസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു. താന്‍ കണ്ട ലക്ഷണങ്ങള്‍ വെച്ച് നോക്കിയാല്‍ ഈ പ്രൊജക്റ്റ്‌ തനിക്ക് കിട്ടാന്‍ ഒരു സാധ്യതയും ഇല്ലെന്ന് അയാള്‍ വീണ്ടും വീണ്ടും മനസ്സില്‍ ഓര്‍ത്ത് കൊണ്ടിരുന്നു. ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഒരച്ഛന്റെ മകനില്‍ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളും ജീവിതത്തില്‍ അലിഞ്ഞ് ചേര്‍ന്നത്‌ സ്വാഭാവികം എന്ന് പറഞ്ഞു തന്റെ വിശ്വാസങ്ങളെ ന്യായീകരിക്കാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

അല്‍പ്പ സമയത്തിന് ശേഷം രാഹുലിനെ ഡയരെക്ടറുടെ റൂമിലേക്ക്‌ വിളിപ്പിച്ചു. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവനെപ്പോലെ, വളരെയേറെ നിരാശയോടെ രാഹുല്‍ ഡയറക്ടറുടെ മുന്നില്‍ ഇരുന്നു.തന്റെ വിശ്വാസങ്ങളെ തകിടം മറിച്ച്‌ അത്ഭുതങ്ങളൊന്നും സംഭവിക്കാനില്ല എന്ന് അയാള്‍ മനസ്സില്‍ ഓര്‍ത്തുകൊന്ടെയിരുന്നു.എന്നാല്‍ തന്റെ എല്ലാ വിശ്വാസങ്ങളെയും അശുഭ ലക്ഷണങ്ങളെയും തകര്‍ത്ത് കൊണ്ട് ആ പ്രൊജക്റ്റ്‌ രാഹുലിനു കിട്ടി. ആ സത്യം ഉള്‍ക്കൊള്ളാന്‍ അയാള്‍ പ്രയാസപ്പെട്ടു. സന്തോഷത്താല്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു. ഒരു പുതിയ സാമ്രാജ്യം വെട്ടിപ്പിടിച്ച അതിരറ്റ സന്തോഷത്തിലായിരുന്നു രാഹുല്‍.

പ്രോജക്ടിന്റെ അഡ്വാന്‍സ് തുകയുടെ ചെക്കുമായി ആ ഓഫീസിന്റെ പടികളിറങ്ങുമ്പോള്‍ അയാള്‍ ആ ഒറ്റ മൈനയെപ്പറ്റിയും കറുത്ത പൂച്ചയെപ്പറ്റിയും ചിന്തിച്ചു. എല്ലാം വെറും അന്ധ വിശ്വാസങ്ങളാണെന്നു അയാള്‍ക്ക്‌ തോന്നി. തിരിച്ചു പോകുമ്പോള്‍ താനിനി ഇത്തരം ശകുനങ്ങളില്‍ വിശ്വസിക്കില്ല എന്ന് അയാള്‍ ഉറച്ചൊരു തീരുമാനമെടുത്തു. തിരിച്ചുള്ള യാത്രയില്‍ ആ കറുത്ത പൂച്ചയെ ഒന്നു കൂടി കണ്ടാല്‍ കൊള്ളാമെന്നു അയാള്‍ക്ക്‌ തോന്നി. ഒരു പക്ഷെ ആ പൂച്ച മുന്നില്‍ ചാടിയതിനാലാണോ തനിക്ക് പ്രൊജക്റ്റ്‌ കിട്ടിയതെന്ന് വരെ രാഹുല്‍ ചിന്തിച്ചു. തന്റെ മണ്ടന്‍ തീരുമാനത്തില്‍ പ്രൊജക്റ്റ്‌ സൈന്‍ ചെയ്യാന്‍ പോകാതെ തിരിച്ചു പോകാനെങ്ങാനും തീരുമാനിച്ചിരുന്നെങ്കില്‍ എന്ന് ഒരു നടുക്കത്തോടെ അയാള്‍ ഓര്‍ത്തു. സന്തോഷത്താല്‍ അയാള്‍ മതി മറന്നു.

എത്രയും വേഗം തന്റെ ഓഫീസിലെത്താന്‍ അയാള്‍ കാറിനു അല്‍പ്പം വേഗത കൂട്ടി. ഈ സന്തോഷം നാട്ടിലുള്ള തന്റെ ഭാര്യയുമായി പങ്കുവെക്കാന്‍ അയാള്‍ തന്റെ ഫോണെടുത്തു നാട്ടിലേക്ക് വിളിച്ചു. ഭാര്യയോടു സംസാരിക്കുന്നതിന്റെ സന്തോഷത്തില്‍ മുന്നിലുള്ള സിഗ്നലില്‍ ചുവപ്പ് വെളിച്ചം തെളിഞ്ഞത് രാഹുല്‍ കണ്ടില്ല. ഇടതു വശത്തെ റോഡില്‍ നിന്നും വന്ന ഒരു ട്രെയിലര്‍ രാഹുലിന്റെ കാറിനെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡില്‍ നിന്നും അല്‍പ്പം ഉയര്‍ന്ന് ഒരു ഘോര ശബ്ദത്തില്‍ നിലത്ത് വന്നു വീണു നിശ്ചലമായി.

Monday, March 2, 2009

അലവിത്തരങ്ങള്‍

ആശുപത്രിയില്‍ രാത്രി കൂട്ടിരിക്കാമെന്ന് ആരും നിര്‍ബന്ധിക്കാതെ തന്നെയാണ് അലവി സമ്മതിച്ചത്. കാരണം തോമ അവന്റെ അത്രയ്ക്കും പ്രിയപ്പെട്ട ചങ്ങാതിയാണ്. സയാമീസ് ഇരട്ടകളെപ്പോലെയെന്നു അസൂയക്കാര്‍ പറഞ്ഞു നടന്നിട്ടും അവരുടെ ആ വേര്‍പെടലിനു തോമയുടെ ഗള്‍ഫ് യാത്ര ഒരു നിമിത്തമായെന്ന് മാത്രം. അങ്ങിനെ നീണ്ട എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ പ്രിയപ്പെട്ട തോമ തിരിച്ചെത്തിയതിന്റെ ആഘോഷ പരിപാടികള്‍ ഒന്നാം വാരത്തിലേക്ക് കടക്കുമ്പോഴേക്കും തോമയിതാ ആശുപത്രി കിടക്കയില്‍ ഉണ്ടായിരുന്ന ബോധവും നഷ്ടപ്പെട്ടു ഒരു വണ്ടിച്ചെക്ക് പോലെ കിടക്കുന്നു. എന്തൊക്കെ പരിപാടികളും ആസൂത്രണങ്ങളുമായിരുന്നു എല്ലാം ഒരു പന്നിപ്പടക്കം പോലെ പൊട്ടി തകര്‍ന്നില്ലേ ! ഭാഗ്യം തോമ അത്യാഹിത വാര്‍ഡില്‍ അന്ത്യശ്വാസം വലിക്കുകയല്ലല്ലോ എന്നതാണ് അലവിയുടെ ആശ്വാസം!

തോമയുടെ കൂര്‍ക്കം വലിക്കാണോ, ഫാനിന്റെ ഒടുക്കത്തെ കര കര ശബ്ദത്തിനാണോ കൂടുതല്‍ ആമ്പിയര്‍ എന്നറിയാന്‍ അലവി പലതവണ കണ്ണുകളടച്ച് ശ്രമിച്ചുനോക്കി. അപ്പോളാണ് അതിനേക്കാള്‍ കര്‍ണ്ണ കഠോരമാണ് കൊതുകിന്റെ സംഘഗാനമെന്ന തിരിച്ചറിവ് അലവിക്കുണ്ടായത്. ഉറക്കത്തിനു തന്റെ കണ്ണുകളെ ദാനം ചെയ്യാന്‍ അലവി പരമാവധി ശ്രമം നടത്തിക്കൊന്ടെയിരുന്നു. പുകവലി നിരോധന മേഘലയില് ആശുപത്രിയിലെ ഈ പേവാര്‍ഡും പെടുമോ എന്ന സന്ദേഹവും അലവിയില്‍ അല്പ്പം അസ്വസ്ഥതയുണ്ടാക്കി. അരണ്ട വെളിച്ചത്തില് അലവി ക്ലോക്കിലേക്ക് സൂക്ഷിച്ചുനോക്കി, ഒരുമണി! ക്ലോക്കിനൊന്നും പണ്ടത്തേപോലെ വേഗതയില്ലാണ്ടായിരിക്കുന്നു. നായ ഓടീട്ട് കാര്യോം ഇല്ല, നായയ്ക്ക് നില്‍ക്കാന്‍ നേരോം ഇല്ല എന്ന് പറഞ്ഞത് ക്ലോക്കിനെ കുറിച്ചാണെന്ന് അലവി ഒരു നിമിഷം തെറ്റിദ്ധരിച്ചു.

ഫ്ലാസ്കില്‍ നിന്നും അല്പ്പം കട്ടന്‍ചായ ഗ്ലാസ്സിലേക്ക് ഒഴിക്കുമ്പോഴും തോമയെ ശ്രദ്ധിക്കാതിരിക്കാന്‍ അലവിക്ക് കഴിഞ്ഞില്ല.തോമയുടെ അത്തറിനേക്കാള്‍ അസഹ്യമായ ഒരു ദുര്‍ഗ്ഗന്ധം തുറന്നിട്ട ജനലിലൂടെ അകത്തേക്ക് വന്നുകൊണ്ടേയിരുന്നു. അലവി വീണ്ടും മൂടിപ്പുതച്ചു ഉറങ്ങാന്‍ ശ്രമിച്ചു. ചിന്താ മണ്ഡലങ്ങള്‍ അത്യാവശ്യത്തിനു പോലും ഉപയോഗിക്കാതിരുന്നതിനാല്‍ അത് തോമയില്‍ തന്നെ ചെന്നുനിന്നു. തോമ വന്നിട്ടിന്നു ആറാം നാള്‍, ഏഴാം നാളില്‍ ഉയര്‍ത്തെഴുന്നേല്‍പ്പ് എന്ന ഡിസ്ചാര്ജ് സംഭവിക്കുമെന്ന് അലവി മനസ്സിനെ പറഞ്ഞുറപ്പിക്കാന്‍ ശ്രമിച്ചു.
സ്റ്റാര്‍ സിങ്ങര്‍ മത്സരത്തിലെ ക്ലാസ്സിക്കല്‍ റൌണ്ടില്‍ മത്സരിക്കുന്ന ആവേശത്തില്‍ കൊതുകുകള്‍ സംഗതികളോടെ സംഗീതാര്‍ച്ചന നടത്തിക്കൊന്ടെയിരുന്നു. രണ്ടു കൈകള്‍ തികയാതെ വരുന്ന സന്ദര്‍ഭങ്ങളുടെ ലിസ്റ്റില്‍ അലവി ഇതും ചേര്‍ത്ത് വെച്ചു.

അലവിയെക്കുറിച്ച് പറയുകയാണെങ്കില്‍ അങ്ങിനെ അധികമൊന്നും പറയേണ്ടിവരില്ല. തന്റെ കുട്ടിക്കാലത്ത് ഉമ്മ മരിച്ചത് ബാപ്പ വേറെ കെട്ടാന്‍ വേണ്ടി ഉമ്മാനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണ് എന്നൊക്കെയുള്ള കഥകള്‍ ചാനലുകാര്‍ വാര്‍ത്തയും ചര്‍ച്ചയും വിവാദവുമൊക്കെ ആക്കാത്തത് കൊണ്ടു അത് വിശ്വസിക്കണോ വേണ്ടയോ എന്ന് പോലും അലവിക്ക് വല്യ നിശ്ചയമില്ല. ഒന്നിലധികം പെണ്ണ് കെട്ടുന്നത് ഹറാമോ ഹലാലോ എന്ന ചാനല്‍ ചര്‍ച്ചയില്‍ ബാപ്പ ആവേശത്തോടെ പങ്കെടുക്കുന്നത് അലവി പരമ പുച്ഛത്തോടെയും അസഹിഷ്ണുതയോടെയുമാണ് നോക്കിക്കണ്ടത്. ബാപ്പാനെ ഒരു വര്‍ഗ്ഗവന്ജ്ജകനായി അലവി അന്ന് തിരിച്ചറിഞ്ഞു. ബാപ്പ മൂന്നാമത്തെ പണ്ടാരക്കെട്ടു കെട്ടീട്ടും തന്റെ കാര്യത്തില്‍ ഒരു അനുഭാവപൂര്‍ണ്ണമായ പരിഗണന പോലും ഇല്ലാത്തതില്‍ വീട്ടില്‍ നിന്നും പലകുറി വാക്കൌട്ട് നടത്തിയ വെറുക്കപ്പെട്ടവനാണ് അലവി. എങ്കിലും മഴയും മഞ്ഞും കൊള്ളാതെ കിടക്കാവുന്ന ഒരിടം എന്നതിലുപരി തന്റെ വീടിനു വേറെ പ്രത്യേകതകളൊന്നും കല്‍പ്പിക്കാതെയുമാണ്‌ അലവിയുടെ നടപ്പ്. തന്റെ വീട്ടില്‍ അടിച്ചുവാരാനും ചായ വിളമ്പാനും വന്നവര്‍ സ്ഥാന മോഹികള്‍ ആണെന്കിലും ബാപ്പയ്ക്ക് അവരിലൊന്നും കുഞ്ഞിക്കാല് കാണാന്‍ യോഗം ഇല്ലാതിരുന്നത്കൊണ്ടും ബാപ്പ മയ്യത്തായാല്‍ സ്വത്തെല്ലാം തന്റെ പേരില്‍ തന്നെ വന്നുചേരുമെന്ന് ഒരു ചാണ്ടി സ്വപ്നവുമായി നടക്കുകയാണ് അലവി.

ഉറക്കം വരാതെ അലവി ഞെളിപിരി കൊണ്ടേയിരുന്നു. തോമ ഉറക്കത്തിലെന്തോ പിറു പിറുക്കുന്നത് കേട്ട്‌ അലവി ചെവിയൊന്ന് വട്ടംപിടിച്ചു.ഒന്നും വ്യക്തമല്ല, എന്തോ അറബിയിലാണ് പിറു പിറുക്കുന്നത്. ഇടയ്ക്ക് ചില തേങ്ങലുകള്‍ ഉച്ചത്തിലായി എന്നതൊഴിച്ചാല്‍ അതൊരു സാധാ പേടിസ്വപ്നമായിരിക്കുമെന്ന് അലവി ആശ്വസിച്ചു.
അലവി ഒരു ദീര്‍ഘനിശ്വാസത്തോടെ തോമയെ നോക്കി. പാവം, എന്ത് മാത്രം അറബീടെ തുപ്പും ചവിട്ടും സഹിച്ചാ ഇക്കാലമത്രയും ആ മരുഭൂമിയില് കഷ്ടപ്പെട്ടത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു ചെറിയ കമ്പനി ജോലിയിലേക്ക് മാറിയതുകൊണ്ട് തുപ്പും ചവിട്ടും കിട്ടാറുള്ളതോഴിച്ച്ചാല്‍ കഷ്ടപ്പാടിനു കുറവൊന്നും ഉണ്ടായിരുന്നില്ലെന്ന് തോമ ഇടയ്ക്ക് ഫോണ്‍ വിളിക്കുമ്പോള്‍ പറയാറുള്ളത് അലവി വെറുതേ ഓര്‍ത്തു. ഇതൊക്കെയുണ്ടോ ജോണിയെട്ടനും മേരിപ്പെങ്ങള്‍ക്കും മനസ്സിലാകുന്നു? അവര്‍ക്ക് കരിമ്പ്‌ പിഴിഞ്ഞ് ചാറുവരുന്നത്‌ നോക്കിയിരിക്കുന്നത് പോലെയല്ലേ ഡ്രാഫ്റ്റിന് വേണ്ടിയുള്ള നോക്കിയിരുപ്പ്.ഇടയ്ക്കു കാണുമ്പോള്‍ മേരിപ്പെങ്ങളുടെ ഒരു കരയാനും പറയാനും പാട്ടിന്റെ കഥാപ്രസംഗമുണ്ട്‌, ചെറുപ്പത്തില്‍ തോമയുടെ അപ്പനും അമ്മയും മലവെള്ളത്തിലൂടെ ഒലിച്ച് പോയപ്പോ ഈ മേരിയാ അവനെ നോക്കി വളര്‍ത്തിയത്....ഈ മേരിയാ അവന് കഞ്ഞി കൊടുത്തത്... ഇതൊരു പതിവു കഥാപ്രസങ്ങമായതിനാല്‍ മേരിപ്പെങ്ങളെ കാണുന്നത് തന്നെ കുരിശ് കണ്ട കമ്മ്യുണിസ്റ്റുകാരെപ്പോലെ ഒരു അലര്‍ജിയാണ് അലവിക്ക്. ജോണിയേട്ടന്‍ പിന്നെ ഫിറ്റായ നേരത്ത് മാത്രമേ പോലീസുകാരുടെ സ്വഭാവമുള്ളൂ, ബാക്കി സമയമൊക്കെ നല്ല ശമരിയാക്കാരനാ. ഭാഗ്യത്തിന് പുലര്‍ച്ചയ്ക്കൊന്നും ജോണിയെട്ടന്റെ മുന്നില്‍ ചെന്നു പെടാത്തതില്‍ അലവി ആശ്വസിച്ചു. സമയം ഒരു പട്ടിയുടെ ജീവന്‍ പോകുന്ന വേഗത്തില്‍ പോയിക്കൊണ്ടിരുന്നു.
അലവിക്ക് ഒരു ഫോറീന്‍ സിഗരറ്റ് വലിക്കാന്‍ കലശലായ മോഹമുണ്ടായി. ശബ്ധമുണ്ടാക്കാതെ തോമയുടെ ബാഗില്‍ തപ്പിത്തടഞ്ഞ് സിഗരറ്റ് കയ്യിലെടുത്തു. പക്ഷെ അത് കത്തിക്കാനുള്ള സൂത്രം മാത്രം കിട്ടിയില്ല. എങ്കിലും പ്രതീക്ഷ കൈവെടിയാതെ റയില്‍വേ സോണ്‍ കാത്തിരിക്കുന്ന കേരളത്തെപ്പോലെ അലവിയും കാത്തിരുന്നു.
ബാഗില്‍ സിഗരറ്റ് തപ്പുന്നതിനിടയിലാണ് ഒരു കത്ത് അലവിയുടെ ശ്രദ്ധയില്‍പെട്ടത്. അത് ഏത് ഭാഷയിലാണ് എന്നറിയാന്‍ പലകുറി തിരിച്ചും മറിച്ചും നോക്കിയിട്ടും അലവിക്ക് മനസ്സിലായില്ല.എങ്കിലും ചില ഊഹാപോഹങ്ങള്‍ അലവിയും നടത്തി. ഏതാണ്ട് മലയാളം എഴുതുന്നത് പോലെയോക്കെയുന്ടെന്നു അലവി ഉറപ്പിച്ചു. ആ കത്ത് വായിച്ചു മനസ്സിലാക്കാന്‍ കഴിയാത്തതില്‍ ജീവിതത്തിലാദ്യമായി അലവിക്ക് നിരാശ തോന്നി. ഉച്ചക്കഞ്ഞിക്ക് വേണ്ടി മാത്രം ജീവിച്ച സ്കൂള്‍ ജീവിതത്തിലെ തിരുത്തപ്പെടാത്ത ഒരു തെറ്റ് അന്നാദ്യമായി അലവി തിരിച്ചറിഞ്ഞു. കഞ്ഞിപ്പുരയില്‍ തന്നെ സ്ഥിരമായി സഹായത്തിനു നിര്‍ത്തിയവര്‍ കുലംകുത്തികള്‍ തന്നെയെന്ന്‌ അലവി ഉറപ്പിച്ചു.മുമ്പ്  രാജ്യസഭാ സീറ്റ് കിട്ടാത്ത മാണിയുടെ നിരാശയെക്കാള്‍ ഇതു നിസ്സാരമെന്നു അലവി ആശ്വസിച്ചു. കയ്യിലുള്ള കത്ത് തിരിച്ചു ബാഗിലേക്കു തന്നെ വെച്ചു. എങ്കിലും കത്തിന്റെ ഉള്ളടക്കത്തെ കുറിച്ചു പൊടിപ്പും തൊങ്ങലും വെച്ചുള്ള പല കഥകളും അലവിയുടെ മനോമുകുരത്തിലൂടെ മിന്നിമറഞ്ഞു. എങ്കിലും തന്റെ ഉറ്റ ചങ്ങാതിയെ മറ്റൊരു രീതിയില്‍ അവിശ്വസിക്കാന്‍ അലവി തയ്യാറായില്ല. കത്തൊരു പെണ്ണിന്റെ തായിരിക്കുമെന്നു അലവി വെറുതെ വിശ്വസിക്കാന്‍ ശ്രമിച്ചു. പെണ്ണെന്നു കേള്‍ക്കുന്നതെ അലവിയുടെ മനസ്സിന് കുളിരാണ്. പല തരുണീമണികളില്‍ നിന്നും വാമൊഴി വഴക്കത്തിന്റെ നേരിട്ടുള്ള സംപ്രേക്ഷണങ്ങള്‍ ഏറ്റു വാങ്ങിയതാണ്. എങ്കിലും ഒരു പിന്മാറ്റത്തിന് അലവി തയ്യാറല്ല. തന്റേതായ ചില പ്രലോഭനങ്ങള്‍ അലവി ഒരു മൂന്നാം ലോക സിദ്ധാന്തം പോലെ പല തരുണികള്‍ക്ക്‌ മുന്നിലും അവതരിപ്പിച്ചു. ഒരു പെണ്ണെങ്കിലും തന്റെ രൂപ രേഖ അംഗീകരിക്കും എന്ന് അലവി പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. തോമയെ കുത്തിവെക്കാന്‍ രാവിലെ നിരോധിച്ച കമ്പനിയുടെ സിറിന്ജിന് പകരം വാങ്ങിയ സിറിന്‍ജുമായി വന്ന കൊച്ചു നേഴ്സിനെ അലവി കണ്ണുകളാല്‍ സ്കാന്‍ ചെയ്യുകയും ശ്രദ്ധ നേടാന്‍ പല വിക്രസ്സുകള്‍ കാട്ടുകയും ചെയ്തെന്കിലും, കണ്ടിട്ടും കാണാതെ, അറിഞ്ഞിട്ടും അറിയാതെ കേട്ടിട്ടും കേള്‍ക്കാതെ താനീ റൂമിലേ ഇല്ല എന്ന ഭാവത്തില്‍ നിന്ന ആ നേഴ്സിനെ മന്ദബുദ്ധി എന്നല്ലാതെ മറ്റൊന്നും വിളിക്കാന്‍ അലവിക്കപ്പോള്‍ തോന്നിയില്ല. അലവി രാവിലെ കണ്ണുകളാല്‍ സ്കാന്‍ ചെയ്തെടുത്ത നേഴ്സിന്റെ ആ വിശ്വ രൂപം സ്വപ്നത്തിലും ദര്‍ശന സുഖം കിട്ടുമോയെന്നോര്‍ത്തു കണ്ണുകള്‍ അടച്ചു തന്നെ കിടന്നു. ഉറക്കം അപ്പോഴും അലവിക്ക് അന്യമായിക്കൊണ്ടിരുന്നു.

ഉറക്കത്തിലേക്കു വീഴും എന്നൊരു ശ്രമമുണ്ടായപ്പോള്‍ അലവിയെ തോമ വിളിച്ചു. അല്‍പ്പം വെള്ളം കുടിക്കാന്‍ വേണമെന്നു ആവശ്യപ്പെട്ടു. ഒരു ദയനീയത തോമയുടെ ശബ്ധത്തില്‍ നിന്നും അലവിക്ക് തോന്നി. ഹീറോ പേന മഷിവലിച്ചെടുക്കുന്നത് പോലെ ഒറ്റ വലിക്കു തോമ വെള്ളം മുഴുവന്‍ കുടിച്ചു. ഒരു നെടുവീര്‍പ്പിനോടുവില്‍ ബാഗിലേക്കു ചൂണ്ടിക്കൊണ്ട് അതില്‍ ഒരു ടെലിഗ്രാം ഉണ്ടെന്നും അതെടുത്ത് കൊടുക്കുവാനും ആവശ്യപ്പെട്ടു. അലവി ബാഗ് മുഴുവന്‍ നോക്കിയിട്ടും അപ്പറഞ്ഞ സാധനം മാത്രം കിട്ടിയില്ല. അതിനെങ്ങനെ ടെലിഗ്രാം ഇതിന് മുമ്പു കണ്ടെന്കിലല്ലേ അലവിക്കത് ടെലിഗ്രാം ആണെന്ന് അറിയൂ. ഒടുവില്‍ അലവിയുടെ കൈയോണ്ട് അത് കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ തോമ ആ ബാഗ് ആവശ്യപ്പെട്ടു. ബാഗില്‍ നിന്നും താന്‍ നേരത്തേ ഒരു പെണ്ണിന്റെ കത്താകുമെന്നൊക്കെ തെറ്റിദ്ധരിച്ച ആ കത്ത് തോമ പുറത്തെടുത്തു. ജീവിതത്തിലാദ്യമായി ഒരു എംപിയെ കണ്ട പൊന്നാനിക്കാരെപ്പോലെ അലവി ആ ടെലിഗ്രാം അമ്പരപ്പോടെ നോക്കി നിന്നു.

തോമയുടെ കണ്ണുകള്‍ നിറയുന്നതും നിശ്വാസങ്ങള്‍ എങ്ങലുകലായി മാറുന്നതും അലവിക്ക് അസ്വസ്ഥതയുണ്ടാക്കി. ടെലിഗ്രാമിന്ടെ ഉള്ളടക്കത്തെപ്പറ്റി ചോദിച്ചറിയാന്‍ അലവി തോമക്കരികിലേക്ക് എത്തിയതും തോമ വീണ്ടും മയക്കത്തിലേക്ക് വീണു. തോമയെ വിളിച്ചു കാര്യങ്ങള്‍ ചോദിച്ചരിയണമെന്നു അലവിക്ക് തോന്നിയെന്കിലും ആ കിടപ്പ് കണ്ടിട്ട് അലവിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഈ ടെലിഗ്രാം കണ്ടിട്ടാണ് അവാര്‍ഡ് ഇല്ലെന്നറിഞ്ഞ കലാഭവന്‍ മണിയെപ്പോലെ തോമക്ക് ബോധം പോയതെന്നും ഇവിടെ അഡ്മിറ്റ് ആയതെന്നും അലവിയുടെ സാമാന്യബുദ്ധിയില്‍ സ്വന്തമായി തെളിഞ്ഞു. ഇത്രയും ബോധക്കെടുണ്ടാക്കുന്ന ഈ കത്തിനെ ഒരു കുറി വായിക്കാന്‍ കഴിഞ്ഞെന്കില്‍ എന്ന് അലവിക്ക് വീണ്ടും തോന്നിക്കൊണ്ടിരുന്നു. എത്രയും വേഗം നേരം പുലര്‍ന്നു കിട്ടിയെന്കിലെന്നു അന്നാദ്യമായി അലവി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

സൂര്യന് തെറ്റിയില്ല, അന്നും പതിവുപോലെ കിഴക്കു നിന്നും എത്തി നോക്കി. അലവി ഏറെ പ്രതീക്ഷിച്ചിരുന്ന ആ ശുഭ മുഹൂര്‍ത്തം കാണാന്‍ ഉറക്കത്തിന്റെ അടിമച്ചങ്ങലയില്‍ നിന്നും മോചിതനായി എത്താന്‍ എപ്പോഴോ ഉറക്കം തട്ടിയെടുത്ത അലവിക്കായില്ല. പുലര്‍ച്ചകളില്‍ ജോണിയെട്ടനെ കാണാതിരിക്കുന്നത് ഭാഗ്യമായി കരുതിയിരുന്ന അലവിക്ക് അന്ന് ജോണിയെട്ടനെ കണ്‍ കുളിരെ കണ്ട് ഉണരേണ്ടി വന്നു. ഡോബര്‍മാന്റെ മുന്നില്‍ പെട്ട പോലെ കുരയ്ക്കുമോ കടിക്കുമോ എന്ന ആശങ്കയില്‍ അലവി ഉറക്കച്ചടവില്‍ എഴുന്നേറ്റു നിന്നു. അലവി പതിയെ ക്ലോക്കിലേക്കൊന്നു പാളി നോക്കി. സമയം പത്തിനോടടുതിരിക്കുന്നു. തോമ ഇപ്പോളും ബോധക്കേടില്‍ തന്നെ. ജോണിയെട്ടനോട് ടെലിഗ്രാം വിഷയം ചോദിച്ചാലോ എന്ന് അലവിക്ക് ശക്തിയായി തോന്നിയെന്കിലും കേന്ദ്രം കേരളത്തോട് കാണിക്കുന്ന ഒരു അവഗണന മനോഭാവം തന്നെയാണ് ജോണിയെട്ടന് തന്നോടെന്നു പലപ്പോഴും അലവി തിരിച്ചറിഞ്ഞിട്ടുണ്ട്. എങ്കിലും ഇക്കാര്യം ചോദിക്കാതിരുന്നാല്‍ തനിക്ക് മനസ്സമാധാനം കിട്ടില്ലെന്ന തിരിച്ചറിവില്‍ അലവി രണ്ടും കല്‍പ്പിച്ചു മൂന്നാമതൊരു ലോകസഭ സീറ്റ് ചോദിച്ച മുസ്ലിം ലീഗിനെപ്പോലെ കിട്ടിയാല്‍ കിട്ടട്ടെ എന്ന ഭാവത്തില്‍ ചോദിച്ചു. ജോണിയേട്ടന്‍ ദയനീയമായൊന്നു അലവിയെ നോക്കി. ഒരു നീണ്ട നെടുവീര്‍പ്പിനു ശേഷം ജോണിയേട്ടന്‍ പറഞ്ഞു തുടങ്ങി.
"അവന്റെ കമ്പനീനു ടെലിഗ്രാം വന്നിരിക്കണ്,സാമ്പത്തിക മാന്ദ്യം മൂലം അവനെ പിരിച്ചു വിട്ടെന്നും,ലീവ് കഴിഞ്ഞാല്‍ ഇനി തിരിച്ചു ചെല്ലെണ്ടാന്നും ഒരു കണ്ണീ ചോരയുമില്ലതേ എഴുതിരിക്കുവാടാ അലവീ".
ആ കമ്പി കണ്ടപ്പോള്‍ ബോധം പോയതാ തോമെടെ. ഒരു നിശ്വാസത്തോടെ ജോണിയേട്ടന്‍ തുടര്‍ന്നു
"ഇനി ഞങ്ങള്‍ എങ്ങിനെ ജീവിക്കനാ? ഇത്രയും കാലം ഇവനുണ്ടല്ലോ എന്നോര്‍ത്ത് അവന്റെ കാര്യങ്ങള്‍ നോക്കി നടത്തി ജീവിച്ചു, ഇനിയിപ്പോള്‍..."
ജോണിയേട്ടന്‍ വല്ലാതെ സങ്കടപ്പെട്ടു. ജോണിയെട്ടന്റെ മുഖത്ത് ഇങ്ങനെയും ഭാവങ്ങള്‍ വിരിയുമെന്ന് ഒരു അമ്പരപ്പോടെ അലവി നോക്കി നിന്നു. എന്തെങ്കിലും പറയണോ വേണ്ടയോ എന്ന് ശങ്കിച്ചു നില്‍ക്കുമ്പോളാണ് ജോണിയെട്ടന്റെ കയ്യിലെ മറ്റൊരു പേപ്പര്‍ അലവി കണ്ടത്. എന്താണെന്ന ഭാവത്തില്‍ ജോണിയെട്ടനെ നോക്കിയതും ജോണിയേട്ടന്‍ തുടര്‍ന്നു,
"ഇതു കണ്ടാ, ഇതു ഇവന്റെ സമ്പാദ്യത്ത്തിന്റെ ലിസ്റ്റാ, കാണണോ നിനക്ക്?
അല്‍പ്പം പരിഭവത്തിലായി പിന്നേ ജോണിയേട്ടന്‍. ഈ സാമ്പത്തിക മാന്യത്തിലും ഒത്തിരി സമ്പാദ്യമുള്ള തന്റെ തോമയെയോര്‍ത്തു അലവിക്ക് അഭിമാനം തോന്നി. ജോണിയേട്ടന്‍ ഒരു പൊട്ടിത്തെറിക്ക്‌ സജ്ജമായെന്നു അലവി തിരിച്ചറിഞ്ഞു. ജോണിയേട്ടന്‍ അലവിക്ക് ആ പേപ്പര്‍ നീട്ടിക്കൊണ്ട് പറഞ്ഞു,
"സമ്പാദ്യങ്ങള്‍ എന്താന്നറിയെണ്ടേ കൂട്ടുകാരന്? പ്രഷര്‍ , ഷുഗര്‍ , കൊളസ്ട്രോള് പോരാത്തതിന് ബീപ്പിയും!"

ലീഗിന്റെ ആണവക്കരാര്‍ നയം പോലെ അലവിക്കൊന്നും മനസ്സിലായില്ല. എങ്കിലും വളരെയേറെ സമ്പാദ്യമുണ്ടായിട്ടും അതിന്റെ ഒരു അഹങ്കാരവുമില്ലാതെ കിടക്കുന്ന തന്റെ പ്രിയ സുഹൃത്തിനെ നോക്കി അലവി അഭിമാനം കൊണ്ടു.

Friday, February 20, 2009

സമര്‍പ്പണം

ജീവിതത്തിന്റെ യൌവനം മുഴുവന്‍ ഈ മണലാരണ്യത്തില്‍ ഹോമിച്ച് പകരമൊന്നും നേടാനാവാതെ ജനിച്ചുവളര്‍ന്ന സ്വന്തം നാട്ടില്‍ അന്യന്മാരായി ജീവിക്കേണ്ടിവന്ന ഒരായിരം പ്രവാസികള്‍ക്കായി ഞാനീ ബ്ലോഗ് സമര്‍പ്പിക്കുന്നു......
പ്രവാസം പരമസത്യമായിതീര്‍ന്ന കാലഘട്ടത്തില്‍ അതില്‍നിന്നും ഒട്ടും മാറിച്ചിന്തിക്കാന്‍
കഴിയാത്തത്ര ബാഹ്യ സമ്മര്‍ദത്താല്‍ ഈ മണലാരണ്യത്തിലേക്ക് വലിച്ചെറിയപ്പെട്ട അനേകായിരങ്ങളുടെ കൂട്ടത്തില്‍ ഈ ഞാനും!
ചുട്ടുപൊള്ളുന്ന വെയിലിനെയും മരംകോച്ചുന്ന തണുപ്പിനെയും രോഗങ്ങളെയും ദുരിതങ്ങളേയും അതിജീവിച്ച് മെച്ചപ്പെട്ട ഒരു ജീവിതസാഹചര്യം തുന്നിചേര്‍ക്കാന്‍ പെടാപാടുപെടുന്നതിനിടയില്‍ ഉള്ളിലെവിടെയോ അവശേഷിച്ചിരുന്ന സര്‍ഗാത്മകതയുടെ അണഞ്ഞ കരിന്തിരിയില്‍ ഇനിയും ഒരു പുതുവെളിച്ചം സാധ്യമാകും എന്ന ഉറച്ച ആത്മവിശ്വാസത്തില്‍ ഞാനും എന്റെയീകൊച്ചു ബ്ലോഗിന് ആരംഭം കുറിക്കട്ടെ! നിങ്ങളുടെ എല്ലാവിധ പ്രോത്സാഹനങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു............... സസ്നേഹം,
വാഴക്കോടന്‍